കേരളത്തിൽ തീവ്രമഴ! മരണക്കണക്കിൽ കേരളം ഞെട്ടി... മിന്നൽ പ്രളയം പിന്നാലെ.... വീണ്ടും കേരളത്തെ വേട്ടയാടുന്നു!

സംസ്ഥാനത്ത് വ്യാപകമഴ തുടരുന്നു. കിഴക്കൻ മേഖലയിലാണ് കാര്യമായി മഴ ലഭിക്കുന്നത്. കൊല്ലത്തെ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ അപ്രതീക്ഷിതമായുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട് മധുര സ്വദേശിയാണ് മരിച്ചത്. 20 പേരാണ് അപകടത്തിൽപ്പെട്ടത്. എല്ലാവരെയും രക്ഷപ്പെടുത്തിയെന്നാണ് വിവരം. പരിക്കേറ്റയാളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു അഞ്ചു പേർ മലവെള്ളപ്പാച്ചിലിനിടെ കുടുങ്ങിക്കിടക്കുന്നതായി വനംവകുപ്പ് അധികൃതർ അറിയിച്ചു.
പൊലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്, അവധി ദിവസമായതിനാൽ നിരിവധി സഞ്ചാരികൾ ഇവിടെയുണ്ടായിരുന്നു. ഇതിനിടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്നും ഇന്നലെയും കനത്ത മഴയാണ് പെയ്തത്.
വനമേഖലയിൽ പെയ്ത് മഴയെ തുടര്‍ന്ന് ഉരുൾപൊട്ടലുണ്ടായതാണ് മലവെള്ളപ്പാച്ചിലിന് കാരണം എന്നാണ് സംശയം. തമിഴ്നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് ഇവിടേക്ക് കൂടുതലായി എത്തുന്നത്. അപകടത്തിൻ്റെ പശ്ചാത്തലത്തിൽ അച്ചൻകോവിലാറിൽ വിനോദസഞ്ചാരികൾ ഇറങ്ങുന്നത് വിലക്കി വനംവകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ ദിവസം കുറ്റാലം വെള്ളച്ചാട്ടത്തിൽ സമാന രീതിയിൽ മലവെള്ളപ്പാച്ചിലിൽ രണ്ടു പേർ മരിച്ചിരുന്നു.
ചെങ്കോട്ട - അച്ചൻകോവിൽ പാതയിൽ നിന്ന് നാല് കിലോമീറ്റർ ഉൾവനത്തിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം. അച്ചൻകോവിൽ ആറിൻ്റെ കൈവഴിയാറും, പുലിക്കവല, കാനയാർ എന്നീ പ്രദേശങ്ങളിലെ നദികളിലൂടെ ഒഴുകിയെത്തുന്ന അരുവികളും സംഗമിച്ചാണ് കുംഭാവുരുട്ടി ജലപാതത്തിൽ എത്തുന്നത്. 250 അടി ഉയരത്തിൽ നിന്നുമെത്തുന്ന വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രധാന ആകർഷണം. നിരവധി വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.
സംസ്ഥാന വനംവകുപ്പിനു കീഴിൽ വനം ഡവലപ്മെന്റ് സൊസൈറ്റിയാണ് ഇവിടെ വിനോദ സഞ്ചാരികൾക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്. അഞ്ചു വർഷം മുൻപ് ഇവിടെ സമാനരീതിയിൽ മരണം ഉണ്ടായതിനെ തുടർന്ന് വിനോദസഞ്ചാര കേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. ഒരു മാസത്തിനു മുൻപാണ് ഇവിടേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങിയത്. പാറക്കൂട്ടങ്ങളും ചുഴികളും നിറഞ്ഞ ഈ മേഖലയിൽ പക്ഷേ അപകടങ്ങളും പതിവാണ്.
കല്ലാർ മീൻമുട്ടിയിലും സഞ്ചാരികൾ കുടുങ്ങി. സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി ഉണ്ടാവുന്ന കനത്ത മഴയിൽ മിന്നൽ പ്രളയത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം,പത്തംനതിട്ട,ഇടുക്കി, കോട്ടയം ജില്ലകളുടെ കിഴക്കൻ ഭാഗത്ത് കനത്ത മഴയാണ് പെയ്യുന്നത്. പലയിടത്തും ഉരുൾപൊട്ടൽ റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇതോടനുബന്ധിച്ച് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലെർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെ മഞ്ഞ അലെർട്ടാണ്.
തിരുവനന്തപുരത്തിൻ്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. വിതുരയിൽ കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. മങ്കിയാർ കരകവിഞ്ഞ് ഒഴുകിയതോടെ പ്രദേശത്തെ പലവീടുകളിലും വെള്ളം കയറി. കനത്ത മഴയിൽ ജലനിരപ്പ് ഉയര്‍ന്നതോടെ കല്ലാര്‍ മീൻമുട്ടിയിൽ വിനോദസഞ്ചാരികൾ കുടുങ്ങി. ഇവരെ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നു രക്ഷപ്പെടുത്തി.
കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം കാണുന്നതിനായി പോയ രണ്ട് വണ്ടിയിലായി പോയ ആറ് സ്ത്രീകളും ഒരു കുട്ടിയും അടങ്ങുന്ന ഒൻപത് അംഗ സംഘമാണ് കല്ലാര്‍ നദിക്ക് അപ്പുറം കുടങ്ങിയത്. ചപ്പാത്തിൽ വെള്ളം കുറയുന്നതിന് അനുസൃതമായി ഇവരുടെ വണ്ടി തിരികെ കൊണ്ടു വരാൻ കഴിയും എന്ന് പൊലീസ് അറിയിച്ചു. ഇവരെ തത്കാലം സമീപത്തെ വീടുകളിലേക്ക് എത്തിച്ചു.
വിതുര വില്ലേജിൽ കല്ലാറിന് സമീപം എത്തിയ സഞ്ചാരികളായ യുവാക്കൾ പാറക്കൂട്ടങ്ങൾക്ക് മുകളിൽ കുടുങ്ങി. ഇവരെ വിതുര സ്റ്റേഷനിലെ പൊലീസുകാര്‍ എത്തി രക്ഷപ്പെടുത്തി. തിരുവനന്തപുരം ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്നു പ്രവർത്തിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു. മഴയെ തുടര്‍ന്ന് നെയ്യാർ ഡാം ഷട്ടറുകൾ 5 സെന്റീമീറ്റർ ആയി ഉയർത്തി. കനത്ത മഴയെ തുടർന്ന് രാത്രി 7 30 ഓടെയാണ് 2.5 സെന്റീമീറ്റർ വീതം നാലു ഷട്ടറുകളും ഉയർത്തിയത്. നെയ്യാറിന്റെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
പത്തനംതിട്ടയുടെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. നദികളിലും, അണക്കെട്ടുകളിലും നിലവിൽ ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ല. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. മേലുകാവ് , മൂന്നിലവ് പഞ്ചായത്തുകളിൽ മഴ ശക്തമായി തുടരുന്നു. എരുമേലി സംസ്ഥാന പാതയിൽ കരിനിലത്ത് തോട് കര കവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. മൂന്നിലവ് ടൗണിന് സമീപത്തെ തോട് നിറഞ്ഞ് ടൗണിൽ വെള്ളം കയറി. എന്നാൽ കാര്യമായ നാശനഷ്ടങ്ങളില്ല. കോട്ടയം ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട് ആണ്.
കനത്ത മഴയെ തുടര്‍ന്ന് കാഞ്ഞിരപ്പുഴ ഡാമിൻ്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ ഉയർത്തും. സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന അറിയിപ്പിനെ തുടർന്ന് മുൻകരുതൽ എന്ന നിലയിലാണ് ഷട്ടർ ഉയർത്തുന്നത്. രാവിലെ 11 മണിക്ക് 3 ഷട്ടറുകൾ ഇരുപത് സെമീ വീതം ഉയർത്തി വെള്ളം ഒഴുക്കും. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാൻ വേണ്ടിയാണിത്.
https://www.facebook.com/Malayalivartha