വാപ്പ ബൈക്കിനടിയിലേക്ക് വീണു... ഞാൻ ഓടി പിന്നിലേക്ക് മാറി... കാൽ ബൈക്കിനടിയിൽ കുടുങ്ങിയതിനാൽ വാപ്പയ്ക്ക് ഓടാൻ കഴിഞ്ഞില്ല... പാഞ്ഞടുത്ത ആന ബൈക്ക് കുത്തിനിരക്കി... 'ഗൂഗിൾമാപ്പ് നോക്കി സ്കൂളിലേക്ക് പോകുകയായിരുന്നു, പെട്ടെന്നായിരുന്നു അത് സംഭവിച്ചത്!!

കഴിഞ്ഞ ദിവസം രാവിലെ ഒമ്പതരയോടെ കോന്നി-അച്ചൻകോവിൽ വനപാതയിലാണ് സംഭവം നടന്നത്.ബൈക്കിൽ യാത്രചെയ്ത അച്ഛനെയും മകളെയും കാട്ടാന ആക്രമിക്കുകയായിരുന്നു.കരുനാഗപ്പള്ളി ലാലാജി ജങ്ഷനിൽ ചെന്നിരവിള പുത്തൻവീട്ടിൽ നവാസ്(52), നെഹില(16) എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അച്ചൻകോവിലിലേക്കു സ്കൂൾ അഡ്മിഷൻ സംബന്ധമായ ആവശ്യത്തിന് അച്ഛനൊപ്പം ബൈക്കിൽ പോകുകയായിരുന്നു. ഗൂഗിൾ മാപ്പുനോക്കി കോന്നി- അച്ചൻകോവിൽ റോഡിലൂടെയാണ് സഞ്ചരിച്ചത്.
വനപാതയിൽ അപ്രതീക്ഷിതമായി കാട്ടാനക്കൂട്ടത്തിന്റെ മുന്നിലകപ്പെടുകയായിരുന്നു. വളവ് തിരിഞ്ഞെത്തിയപ്പോൾ വനത്തിൽനിന്ന് കാട്ടാനകൾ പെട്ടന്ന് റോഡിലേക്ക് എത്തി. ബൈക്ക് നിർത്തുമ്പോഴേക്കും ആന ബൈക്കിൽ തട്ടിയിരുന്നു. അതോടെ വാപ്പ ബൈക്കിനടിയിലേക്ക് വീണു. താൻ ഓടി പിന്നിലേക്ക് മാറി. കാൽ ബൈക്കിനടിയിൽ കുടുങ്ങിയതിനാൽ വാപ്പയ്ക്ക് ഓടാൻ കഴിഞ്ഞില്ല. പാഞ്ഞടുത്ത ആന ബൈക്ക് കുത്തിനിരക്കി.
ബൈക്കിനടിയിൽപെട്ട അച്ഛനെ ആക്രമിക്കുകയും ഹെൽമറ്റ് തട്ടിതെറിപ്പിക്കുകയും ചെയ്തു. തുടർന്ന് തങ്ങളുടെ മുന്നിൽ അച്ചൻകോവിലിലേക്കു പോകുകയായിരുന്ന സിബിയുംകൂടി അലറിവിളിച്ച് കാട്ടാനകളെ അകറ്റാൻ ശ്രമിച്ചു. ആന സിബിക്ക് നേരെ തിരിഞ്ഞതും താൻ ബൈക്ക് നിരക്കിമാറ്റി വാപ്പയെ എഴുന്നേൽപ്പിച്ചു. ഇതിനിടയിൽ മറ്റൊരാനയും ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പരിക്കേറ്റ വാപ്പയെ സിബിയുടെ ബൈക്കിന്റെ പിന്നിലിരുത്തി മൂന്നുകിലോമീറ്ററോളം കൊണ്ടുപോയശേഷം അച്ചൻകോവിൽ സ്റ്റേഷനിലേക്ക് വിവരം അറിയിക്കുകയായിരുന്നു.എന്ന് മകൾ നെഹില പറയുന്നു.
കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അച്ഛനും മകളും രക്ഷപെട്ടത് ഭാഗ്യംകൊണ്ടാണന്ന് അപകടത്തിന് ദൃക്‌സാക്ഷിയായ സിബി പറയുന്നു. അച്ചൻകോവിലിന് 20 കി.മീ. മുമ്പാണ് സംഭവം. താൻ ബൈക്കിൽ മുന്നിൽപോയപ്പോൾ കാട്ടാന റോഡിലേക്ക് കയറുന്നതുകണ്ടു. പിന്നിൽവന്ന അച്ഛനും മകൾക്കും മുന്നറിയിപ്പ് നൽകിയപ്പോഴേക്കും ആന റോഡിലേക്ക് കയറി അവരുടെ ബൈക്ക് തടഞ്ഞുനിർത്തിയിരുന്നു.അപകടത്തിൽ നവാസിന്റെ കാലിന് പരിക്കുണ്ട്. നെഞ്ചിന്റെ ഭാഗത്ത് വേദനയുള്ളതിനാൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം
https://www.facebook.com/Malayalivartha























