എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ മിന്നൽ പരിശോധന; പത്ത് ലിറ്റർ ചാരായവുമായി എ.ഐ.വൈ.എഫ് വനിതാ നേതാവും അമ്മയും സഹോദരനും പിടിയിൽ, ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനത്തിന്റെ ഗ്ലാസും ബോണറ്റും തകർക്കുകയും ചെയ്ത ഇവരെ കീഴ്പ്പെടുത്തിയത് ഏറെ നേരത്തെ മൽപ്പിടുത്തതിന് ശേഷം...

എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ മിന്നൽ പരിശോധനയിൽ പത്ത് ലിറ്റർ ചാരായവുമായി എ.ഐ.വൈ.എഫ് വനിതാ നേതാവും അമ്മയും സഹോദരനും പിടിയിലായതായി റിപ്പോർട്ട്. ഇടപ്പനയം അമ്മു നിവാസിൽ അമ്മു (25), മാതാവ് ബിന്ദു ജനാർദ്ദനൻ (45), സഹോദരൻ അപ്പു (23) എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനത്തിന്റെ ഗ്ലാസും ബോണറ്റും തകർക്കുകയും ചെയ്ത ഇവരെ ഏറെ നേരത്തെ മൽപ്പിടുത്തതിന് ശേഷമാണ് കീഴ്‌പ്പെടുത്തിയിരുന്നത്.
അതോടൊപ്പം തന്നെ നിരവധി അബ്കാരി കേസുകളിൽ പ്രതിയാണ് ബിന്ദു. ജോലി തടസപ്പെടുത്തിയതിനും സർക്കാർ വാഹനം നശിപ്പിച്ചതിനും ശൂരനാട് പൊലീസ് കേസെടുക്കുകയുണ്ടായി. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ബി. സുരേഷ് സംഭവ സ്ഥലത്ത് പരിശോധന നടത്തയിരുന്നു. എക്‌സൈസ് ഇൻസ്‌പെക്ടർ ബി. വിഷ്ണു, പ്രിവന്റീവ് ഓഫീസർ മനോജ് ലാൽ,സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീനാഥ്, നിധിൻ, അജിത്ത്, ജൂലിയൻ ക്രൂസ്, ഗംഗ, ശാലിനി ശശി, ജാസ്മിൻ, ഡ്രൈവർ നിഷാദ് എന്നിവരുടെ സംഘമാണ് റെയ്ഡ് നടത്തിയിരുന്നത്.
അതേസമയം യുവ വനിതാ നേതാവിന്റെ അമ്മയുടെ നേതൃത്വത്തിൽ നടത്തിയിരുന്നത് ബാറിനെ വെല്ലുന്ന സമാന്തര മദ്യ വില്പനശാലയാണ്. സുസൂരി ബാർ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഗ്ലാസുകളിൽ പകർന്നും കുപ്പികളിലാക്കിയുമാണ് ഇവർ വില്പന നടത്തിയിരുന്നത്. 750 മില്ലി ചാരായത്തിന് 1000 മുതൽ 1500 രൂപ വരെ ഈടാക്കിയിരുന്നു. അമ്മുവിന്റെ രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിലായിരുന്നു വില്പന നടത്തിയത്. ബാറിനെക്കുറിച്ച് സൂചന ലഭിച്ച എക്സൈസ് ഷാഡോ സംഘം ദിവസങ്ങളായി ഇവരെ നിരീക്ഷിക്കുകയും ഇന്നലെ രാവിലെ തന്നെ മിന്നൽ പരിശോധന നടത്തുകയുമാണ് ചെയ്‌തത്.
https://www.facebook.com/Malayalivartha























