ചരിത്രവും കാലവും സാക്ഷി... വി.എസ്. അച്യുതാനന്ദന്‍ ഇന്ന് നൂറാംവയസ്സിലേക്ക് കടക്കുന്നു; കഴിഞ്ഞ 99 വര്‍ഷത്തിനിടെ പൊള്ളുന്ന അനുഭവങ്ങളുമായി വി.എസ്.; ജനഹൃദയങ്ങളില്‍ ഇപ്പോഴും സ്‌നേഹം കാത്തുസൂക്ഷിക്കുന്ന അപൂര്‍വം നേതാക്കളിലൊരാള്‍

വി.എസ്. എന്ന വി.എസ്. അച്യുതാനന്ദന്‍ ഇന്ന് നൂറാം വയസിലേക്ക് കടക്കുകയാണ്. ഇപ്പോഴും വി.എസ്. ഒരു വികാരമാണ്. അദ്ദേഹമിപ്പോള്‍ വിശ്രമത്തിലാണ്. പക്ഷേ, ഒരു നൂറ്റാണ്ട് തികയ്ക്കുന്ന ആ ആവേശത്തിന് ജനഹൃദയങ്ങളില്‍ വിശ്രമമില്ല.
എല്ലാവരും വിഎസിന് ആശംസകള്‍ അര്‍പ്പിക്കുന്ന തിരക്കിലാണ്. 1923 ഒക്ടോബര്‍ 20-നാണ് ആലപ്പുഴ പുന്നപ്ര വെന്തലത്തറ കുടുംബത്തില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വി.എസ്. ജനിച്ചത്. 1940 മുതല്‍ പാര്‍ട്ടി പ്രവര്‍ത്തനം. ഏഴാംക്ലാസില്‍ പഠനം നിര്‍ത്തേണ്ടിവന്ന ബാല്യം. എന്നും പോരാളി.
ജീവിക്കാനായി ആസ്പിന്‍വാള്‍ കമ്പനിയില്‍ പട്ടാളടെന്റ് തുന്നുമ്പോഴും പാവപ്പെട്ട തൊഴിലാളികളുടെ ഇഴയടുക്കാത്ത ജീവിതങ്ങളായിരുന്നു ആ മനസ്സില്‍. അങ്ങനെ, 17-ാംവയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. സ്വാതന്ത്ര്യസമരം തിളച്ചുമറിഞ്ഞ കാലത്തുതുടങ്ങിയ 82 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഉയര്‍ച്ചകള്‍ക്കൊപ്പം തളര്‍ച്ചകളും. ഇപ്പോഴും സംസ്ഥാന സമിതിയില്‍ ക്ഷണിതാവ്.
മൂന്നുതവണ പ്രതിപക്ഷനേതാവ്. മൂന്നുതവണ പാര്‍ട്ടി സെക്രട്ടറി. ഒരുവട്ടം കേരളത്തിന്റെ മുഖ്യമന്ത്രി. അതിനപ്പുറം കേരളത്തിന്റെ മണ്ണിന്റെയും മനസ്സിന്റെയും രാഷ്ട്രീയ ജാഗ്രതയുടെ കാവല്‍ക്കാരന്‍. പരിസ്ഥിതിയുടെ കാവലാള്‍. കൈയേറ്റങ്ങള്‍ തടയാന്‍ കാടും മലയും കയറിയ പോരാളി. ഉള്‍പ്പാര്‍ട്ടിയുദ്ധത്തിലെ ശൗര്യമുള്ള യോദ്ധാവ്. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ മനസ്സിന്റെ നേതാവ്.
നാലുവര്‍ഷംമുമ്പ് ഇതുപോലൊരു ഒക്ടോബറില്‍ പക്ഷാഘാതംവന്ന് വിശ്രമത്തിലേക്ക് വഴുതിവീഴുന്നതുവരെ കേരളത്തിലെ ഏറ്റവും ഊര്‍ജസ്വലനായ നേതാവായിരുന്നു വി.എസ്. കാലത്തിനുചേര്‍ന്ന ലക്ഷ്യബോധമുള്ള രാഷ്ട്രീയമായിരുന്നു അദ്ദേഹത്തിന്റേത്. ചിട്ടയുള്ള ജീവിതവും.
തിരുവനന്തപുരത്ത് ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി.എ. അരുണ്‍കുമാറിന്റെ 'വേലിക്കകത്ത്' വീട്ടിലാണ് അദ്ദേഹമിപ്പോള്‍. 99-ാം പിറന്നാളിന് വലിയ ആഘോഷത്തിന് അവസരമില്ല. മക്കളും പേരക്കുട്ടികളും ഒത്തുചേരും. സന്ദര്‍ശകരില്ല. പക്ഷേ, പുറത്ത് ആഘോഷമുണ്ട്.
പുറത്തും അകത്തും പ്രതികരണങ്ങളുടെ ആശാനായിരുന്ന വിഎസ് വല്ലപ്പോഴും ഇതുപോലെ മൗനിയും ആയിട്ടുണ്ട്. പലരും വിചാരിച്ചതോ പ്രവചിച്ചതോ പോലെ, പുറത്തേക്കല്ല വിഎസ് ഒരു കാലത്തും നടന്നത്. ലാവ്ലിന്‍ പോരാട്ടത്തിന്റെ മൂര്‍ധന്യത്തിലാണ് പൊളിറ്റ് ബ്യൂറോയില്‍നിന്ന് ഒഴിവാക്കപ്പെട്ടത്. ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ കെ.കെ.രമയെ ആശ്വസിപ്പിക്കാനുള്ള യാത്രയില്‍നിന്ന് അദ്ദേഹത്തെ തടയാന്‍ കഴിഞ്ഞില്ല. ഈ കുറ്റപത്രങ്ങള്‍ക്കെല്ലാം ഒടുവിലാണ് ആലപ്പുഴയില്‍ സംസ്ഥാന സമ്മേളനത്തിന് കൊടി ഉയരുന്നതിന്റെ തലേന്ന് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ അച്യുതാനന്ദന് 'പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥ' ഉണ്ടെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തുറന്നടിച്ചത്.
തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തില്‍ വിധിച്ച 'ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ്' അടക്കം ഈ അപമാനങ്ങളുടെ, ആക്ഷേപങ്ങളുടെ, അച്ചടക്ക നടപടികളുടെ ഭാരം പാര്‍ട്ടിക്ക് പുറത്തക്കു നടത്താന്‍ എന്നെങ്കിലും വിഎസിനെ പ്രേരിപ്പിച്ചോ? പക്ഷേ, സിപിഎമ്മില്‍നിന്നു പുറത്തു പോകാന്‍ വിഎസ് ഒരു കാലത്തും സന്നദ്ധനായിരുന്നില്ല. കാരണം, ഇതു താനും കൂടി ഉണ്ടാക്കിയ പാര്‍ട്ടിയാണ് എന്ന് 1964 ലെ സിപിഐ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന 32 നേതാക്കളില്‍ ഒരാളായ അച്യുതാനന്ദന്‍ വിചാരിച്ചിരുന്നു. രണ്ടാമത്, തന്നെ അങ്ങനെയൊന്നും തൊടാന്‍ പാര്‍ട്ടിക്കു കഴിയില്ലെന്ന ഉറച്ച വിശ്വാസവും വിഎസിന് ഉണ്ടായിരുന്നു.
2019 ല്‍ രോഗാവസ്ഥയിലേക്കു വീഴുന്നതിന് തൊട്ടു മുന്‍പത്തെ ഉപതിരഞ്ഞെടുപ്പുകളില്‍ പോലും വിഎസ് എന്ന ക്രൗഡ് പുളളറെ പാര്‍ട്ടിക്കു വേണമായിരുന്നല്ലോ.
പിന്നീടങ്ങോട്ട് പക്ഷാഘാതവും കോവിഡും പ്രായാധിക്യത്തിന്റെ അസ്വസ്ഥതകളും ആ പ്രതികരണ വാതില്‍ അടച്ചു. പിബിക്ക് എഴുതിയ കത്ത് ഒരിക്കല്‍ അദ്ദേഹം പത്തു തവണ തിരുത്തിയിട്ടുണ്ട്. പ്രസ്താവനകള്‍ വായിച്ചു കേട്ട് തിരുത്തി, മിനുക്കി ഇറക്കുന്നതാണ് ശീലം. അങ്ങനെയുള്ള വിഎസ് അറിയാതെ അദ്ദേഹത്തിന്റെ പേരില്‍ ഒന്നും വേണ്ടെന്നായി ഉറ്റവരുടെ തീരുമാനം.
"
https://www.facebook.com/Malayalivartha

























