പിണറായി മടങ്ങിയെത്തി ഇനി സമ്മാനം: സർവകലാശാലകൾ ഗവർണർ ഭരിക്കും; പിണറായി നോക്കി വെള്ളമിറക്കും

കേരളത്തിലെ സർവകലാശാലകളുടെ ഭരണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഏറ്റെടുക്കുന്നു. വിദേശയാത്ര കഴിഞ്ഞ് കേരളത്തിലെത്തിയ പിണറായിയെ അത്ഭുതപ്പെടുത്തി കൊണ്ടാണ് ആരിഫ് മുഹമ്മദ്ഖാൻ്റെ പുതിയ നീക്കം. തന്നെ അറിയിക്കാതെ വിദേശത്ത് പോയ പിണറായിക്ക് അദ്ദേഹം മടങ്ങി വന്ന ദിവസം തന്നെ ഗവർണർ പണി കൊടുക്കുകയായിരുന്നു.
കേരളത്തിലെ സർവകലാശാലകൾ ഇപ്പോൾ ഇടതുപക്ഷത്തിൻ്റെ കിരാത കരങ്ങൾക്കുള്ളിലാണ്. സർവകലാശാലകളെ ഇടതുമുക്തമാക്കാനുള്ള തീരുമാനമാണ് ഗവർണർ എടുത്തിരിക്കുന്നത്. അതിൻ്റെ ഭാഗമാണ് ഗവർണറുടെ പുതിയ നീക്കം. സർവകലാശാലകൾ സ്വയംഭരണ സ്ഥാപനമാണ്. അതിൻ്റെ തലവൻ ഗവർണറാണ്. അദ്ദേഹത്തിൻ്റെ തലയ്ക്ക് മുകളിൽ കളിക്കാൻ സർക്കാരിനോ സി പി എമ്മിനോ കഴിയില്ല.
കേരളാ സർവകലാശാലയിൽ അസാധാരണ നടപടിയിലേക്കാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവേശിച്ചത്.. സർവ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ ഗവർണർ പിൻവലിച്ചു. ചാൻസലർ എന്ന നിലയിൽ താൻ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് പിൻവലിച്ചത്. വിസി നിർണയ സമിതിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദ്ദേശിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ നിന്നും വിട്ടു നിന്ന അംഗങ്ങളെയാണ് അയോഗ്യരാക്കിയത്.
പ്രതിനിധിയെ നിർദ്ദേശിക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തെ തുടർന്ന് കഴിഞ്ഞ ദിവസം ചേർന്ന സെനറ്റ് യോഗത്തിൽ നിന്ന് ഇടത് അംഗങ്ങൾ കൂട്ടത്തോടെ വിട്ടുനിന്നിരുന്നു. സി പി എം തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് അംഗങ്ങൾ വിട്ടുനിന്നത്. ഇതോടെ ക്വാറം തികയാതെ യോഗം പിരിഞ്ഞു.
ഇതിന് പിന്നാലെയാണ് അസാധാരണ നടപടിയിലേക്ക് ഗവർണർ നീങ്ങിയത്. അപൂർവ്വമായി മാത്രം ഉപയോഗിക്കുന്ന നടപടിയിലേക്ക് ചാൻസിലർ ആരിഫ് മുഹമ്മദ് ഖാൻ കടക്കുകയായിരുന്നു. രണ്ടും കൽപ്പിച്ചെന്ന വ്യക്തമായ സൂചന നൽകിയാണ് 15 അംഗങ്ങളെയും അയോഗ്യരാക്കി വിസിക്ക് ഗവർണർ കത്ത് നൽകിയത്.
വൈസ് ചാൻസലറെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിച്ചുനൽകണമെന്ന ഗവർണറുടെ നിർദേശം ബഹിഷ്‌കരിച്ചു തോൽപ്പിച്ചിരിക്കുകയാണ് കേരള സർവകലാശാല. വിഷയം ചർച്ചചെയ്യാൻ ചൊവ്വാഴ്ച വിളിച്ച സെനറ്റ് യോഗത്തിൽ ഭരണപക്ഷ പ്രതിനിധികൾ ഹാജരായില്ല.
91 അംഗങ്ങളുള്ള സെനറ്റിൽ പങ്കെടുക്കാനെത്തിയത് വി.സി. ഡോ. വി.പി. മഹാദേവൻ പിള്ളയടക്കം 13 പേർ മാത്രമായിരുന്നു. പ്രോ-വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തില്ല. ക്വാറം തികയ്ക്കാനുള്ള 19 പേർപോലുമില്ലാത്തതിനാൽ യോഗം നടന്നില്ല. നിലവിലെ വി.സി.യുടെ കാലാവധി 24-ന് പൂർത്തിയാവും. ചാൻസലറെന്നനിലയിൽ നൽകിയ അന്തിമനിർദേശവും നിരസിക്കപ്പെട്ടതോടെ, വി.സി. നിയമനത്തിൽ ഇനി ഗവർണറുടെ നിലപാട് നിർണായകമാവും.
പ്രതിപക്ഷാംഗങ്ങളായ 10 പേർ ഹാജരായി. ഗവർണർ നാമനിർദേശംചെയ്ത 13 പേർ സെനറ്റിലുണ്ടെങ്കിലും രണ്ടുപേർ മാത്രമേ യോഗത്തിനെത്തിയുള്ളൂ. നാമനിർദേശം ചെയ്യപ്പെട്ടവരുടെ പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ അവരെ പിൻവലിക്കാൻ ഗവർണർക്ക് അധികാരമുണ്ട്. സെനറ്റ് ബഹിഷ്‌കരിച്ചവർക്കെതിരേ അദ്ദേഹം നടപടിക്കൊരുങ്ങാനാണ് സാധ്യത.
സെനറ്റ് വിളിച്ച വി.സി. മാത്രമേ യോഗം തുടങ്ങുമ്പോൾ വേദിയിലുണ്ടായിരുന്നുള്ളൂ. സെനറ്റിൽ ഹാജരാവാൻ നിയമപരമായി ബാധ്യതയുള്ള പ്രോ-വി.സി. ഡോ. പി.പി. അജയകുമാറിന്റെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. സെനറ്റിൽ പങ്കെടുത്തില്ലെങ്കിലും അദ്ദേഹം ഓഫീസിൽ ഹാജരായിരുന്നു. എന്നാൽ, പങ്കെടുക്കേണ്ടിയിരുന്ന യോഗങ്ങളെല്ലാം മാറ്റിവെച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വി. വിഘ്‌നേശ്വരി എന്നിവരും പങ്കെടുത്തില്ല.
സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയായി കാലടി സംസ്‌കൃത സർവകലാശാല മുൻ വി.സി. ഡോ. എം.സി. ദിലീപ്കുമാറിന്റെ പേര് പ്രതിപക്ഷം എഴുതിനൽകിയിരുന്നു. പ്രതിനിധിയെ നൽകേണ്ടെന്നാണ് നേരത്തേയുള്ള സെനറ്റ് തീരുമാനം. ചൊവ്വാഴ്ച സെനറ്റ് നടന്നാൽ പ്രതിപക്ഷത്തിന്റെ പ്രതിനിധിയെ തീരുമാനിക്കേണ്ടിവരുമെന്നതുകൂടി കണക്കിലെടുത്തായിരുന്നു ഭരണപക്ഷത്തിന്റെ ബഹിഷ്‌കരണതന്ത്രം.
സെർച്ച് കമ്മിറ്റിയിലേക്കുള്ള സർവകലാശാലാ പ്രതിനിധിയുടെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിനെതിരേ പ്രതിപക്ഷാംഗങ്ങളും എം.എൽ.എ.മാരുമായ എം. വിൻസെന്റ്, സി.ആർ. മഹേഷ് എന്നിവർ സെനറ്റ് ഹാളിനുമുന്നിൽ പ്രതിഷേധിച്ചു. ഏതായാലും ഗവർണറുടെ നടപടി സർക്കാരിനെയും സി പി എമ്മിനെയും ഞ്ഞെട്ടിച്ചു.
അറിയപ്പെടുന്ന ആർഎസ്എസുകാരെ തന്റെ ജീവനക്കാരായി നിശ്ചയിച്ച് സർക്കാരിനെതിരെയുള്ള ഉപജാപങ്ങളുടെ കേന്ദ്രമാക്കി തന്റെ ഓഫീസിനെ ഗവർണർ മാറ്റിയെന്നാണ് സി പി എം ആരോപണം. ഇനി സി പി എം പറയുന്നത് കേൾക്കൂ. രാജ് ഭവനെ കേവലം ആർഎസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് അധപ്പതിപ്പിക്കുകയാണ്.
തെറ്റ് ചൂണ്ടിക്കാണിക്കുന്നതിന് പകരം സർവ്വ സീമകളും ലംഘിച്ച് നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഇടപെടലുകൾ ആരെ പ്രീതിപ്പെടുത്താനുള്ളതാണ് എന്ന് ഗവർണറാണ് വ്യക്തമാക്കേണ്ടത്. ഈ ഭരണത്തിൻ കീഴിൽ ഔന്നത്ത്യത്തിലേക്ക് സഞ്ചരിക്കുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ഇല്ലായ്മ ചെയ്യാനാണ് അദ്ദേഹത്തിന്റെ ശ്രമം.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണപരമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ ഗവർണർക്കുള്ള വിഷമം മനസ്സിലാക്കാവുന്നതേയുള്ളൂ. എൻഐആർഎഫ് റാങ്കിങ്ങിലും, നാക്ക് അക്രഡിറ്റേഷനിലും കേരളത്തിലെ സർവ്വകലാശാലകളും, കോളേജുകളും നിലവാരം മെച്ചപ്പെട്ടുവരുന്നത് സർക്കാർ ഇടപെടലിന്റെ കൂടി ഭാഗമായിട്ടാണ്. കേരളാ യൂണിവേഴ്‌സിറ്റി നാക്ക് എ പ്ലസ് പ്ലസ്, സംസ്‌കൃത സർവ്വകലാശാല നാക്ക് എ പ്ലസ് എന്നിങ്ങനെ ഗ്രേഡിംഗുകൾ കരസ്ഥമാക്കിയത് ഈയിടെ ആണ്.
ഡിജിറ്റൽ സർവ്വകലാശാലയും, ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയും കേരളത്തിൽ പ്രവർത്തനം ആരംഭിച്ചതും ഇടത് ഭരണത്തിൻ കീഴിലാണ്. അതുപോലെ പൊതു വിദ്യാഭ്യാസ രംഗത്തും കേരളം കുതിപ്പിന്റെ പാതയിലാണ്. ഈ നേട്ടങ്ങളെ കാണാനും, അംഗീകരിക്കാനും ഗവർണർക്ക് സാധിക്കുന്നില്ല എന്നത് ദൗർഭാഗ്യകരമാണ്. രാഷ്ട്രപതി- ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുമ്പേ ബോധപൂർവ്വമുള്ള പ്രസ്താവനകളും, പ്രകോപനപരമായ ഇടപെടലുകളും ഗവൺമെന്റിനെതിരായി ഗവർണറുടെ ഭാഗത്ത് നിന്നുമുണ്ടായത് എന്ത് ഉദ്ദേശത്തിലായിരുന്നു എന്നത് വ്യക്തമാണ്.
ഗവർണറുമായി ഏറ്റുമുട്ടുക സർക്കാരിന്റെ നയമല്ല. ഗവർണർ ഉന്നയിക്കുന്ന ഏത് വിഷയവും ചർച്ചയാകാം, അതിലൊന്നും പിടിവാശിയില്ല. ഗവർണർ നിയമസഭ പാസ്സാക്കിയ ചാൻസിലർ സ്ഥാനം ഉപേക്ഷിക്കരുത്. അദ്ദേഹം ചാൻസിലർ സ്ഥാനത്ത് തുടർന്നുകൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനുള്ള സർക്കാരിന്റേയും, സർവ്വകലാശാലയുടേയും ശ്രമങ്ങൾക്ക് മാർഗ്ഗ നിർദ്ദേശവും, നേതൃത്വവും നൽകാൻ ഉണ്ടാകണമെന്നാണ് വിനീതമായി അഭ്യർത്ഥിക്കാനുള്ളത്''. ഈ അഭ്യർത്ഥന ഇടത് നയത്തിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഗവർണർ ഈ അഭ്യർത്ഥനയ്ക്ക് അർഹനല്ല എന്നതാണ് തുടർന്നുള്ള അദ്ദേഹത്തിന്റെ പ്രവർത്തിയിലൂടെ അദ്ദേഹം കേരളത്തെ ബോധ്യപ്പെടുത്തിയത് എന്നും സിപിഐ എം പറഞ്ഞു.
ആരിഫ് മുഹമ്മദ് ഖാൻ രണ്ടും കൽപ്പിച്ച് തന്നെയാണ് മുന്നോട്ടു പോകുന്നത്. കേരള സർവകലാ ശാലക്ക് പിന്നാലെ മറ്റ് സർവകലാശാലകളുടെ ഭരണവും ഗവർണർ ഏറ്റെടുത്താൽ അത്ഭുതപ്പെടേണ്ടതില്ല. കാരണം സെനറ്റും സിൻറിക്കേറ്റും പ്രയോജനരഹിതമാണെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ മനസിലാക്കിയിരിക്കുന്നത്. സർവകലാശാലകളിൽ രാഷ്ടീയം കളിക്കാൻ ആരെയും അനുവദിക്കില്ലെന്നാണ് ഗവർണറുടെ തീരുമാനം.
മുഖ്യമന്ത്രി ഗവർണറുടെ തീരുമാനത്തിൽ ക്രുദ്ധനാണ്. ആരിഫ് മുഹമ്മദ് ഖാൻ കളിച്ചു കളിച്ച് തൻ്റെ ക്ഷമകെടുത്തുവെന്നാണ് പിണറായി പറയുന്നത്. എന്നാൽ പിണറായിയെ ഗവർണർ കണ്ടതായി പോലും നടക്കുന്നില്ല. രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകുന്നത് കേരള വി.സി എതിർത്തതാണ് ഗവർണറെ ആദ്യം പ്രകോപിപ്പിച്ചത്. വിവാദത്തെ രാഷ്ട്രീയമായി തന്നെ സംസ്ഥാന സർക്കാർ പ്രതിരോധിക്കാൻ തീരുമാനിച്ചതോടെയാണ് വിവാദം കൊഴുത്തു.
ഡി ലിറ്റ് വിവാദത്തിൽ വിസിയുടെ ഗവർണർക്കുള്ള കത്ത് പുറത്തായതോടെ വിഷയത്തിൽ രാജ്ഭവന്റെ വിശ്വാസ്യത ചോദ്യംചെയ്ത് സിപിഎം രംഗത്തെത്തി. ഗവർണറുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ പുറത്തായെന്നാണ് സിപിഎം നിലപാട്. അതായത് വസ്തുതകൾ ചോർത്തുന്നയാളായി ഗവർണറെ സി പി എം മാറ്റി.
രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നതിനെ സിപിഎം എതിർത്തിരുന്നു. രാഷ്ട്രീയ പശ്ചാത്തലത്തിൽ രാഷ്ട്രപതിയായ രാം നാഥ് കോവിന്ദിന് ഡി ലിറ്റ് നൽകേണ്ടതില്ലെന്നായിരുന്നു സിപിഎം നേതൃത്വം സിൻഡിക്കേറ്റിലെ പാർട്ടി പ്രതിനിധികളെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് വിസി ഗവർണറെ നേരിൽക്കണ്ട് കത്ത് നൽകിയത്. ആ കത്ത് വി സി യും ഗവർണറും മാത്രമാണ് കണ്ടിട്ടുള്ളത്.
ഡിലിറ്റ് വിവാദത്തിൽ വിസി ഡോ മഹാദവൻ പിള്ള ചാൻസലർക്ക് നൽകിയ കത്ത് പുറത്താകും വരെയും, പോര് ഗവർണറും പ്രതിപക്ഷ നേതാവും തമ്മിലായിരുന്നു. വെറും കാഴ്ചക്കാരുടെ റോളിലായിരുന്നു സർക്കാർ. പ്രതികരണം നൽകാതെ സർക്കാർ മാറിനിന്നപ്പോഴും ഡിലിറ്റ് നൽകാൻ ആവശ്യപ്പെട്ടിരുന്നോയെന്ന് ഗവർണർ തന്നെ വ്യക്തമാക്കണമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി പ്രതികരിച്ചത്.
കത്ത് പുറത്തുവന്നതോടെ ഒഴിഞ്ഞ് മാറിയ സർക്കാരും തെളിവ് ആവശ്യപ്പെട്ട സിപിഎമ്മും മറുപടി പറയേണ്ട സ്ഥിതിയിലുമായി. സിൻഡിക്കേറ്റ് ചേർന്ന് ഔദ്യോഗികമായി തീരുമാനമെടുക്കാതെ വിസി ഗവർണർക്ക് മറുപടി നൽകിയത് വിവാദങ്ങൾ ഒഴിവാക്കാനാണ്. തന്ത്രം മനസിലാക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസിയിൽ നിന്നും മറുപടി എഴുതി വാങ്ങി.
ഒടുവിൽ പഴി വിസിക്കാണെങ്കിലും കത്തിലെ ഉള്ളടകത്തിൽ സിൻഡിക്കേറ്റ് അംഗങ്ങളുടെ വിയോജിപ്പ് പരാമർശിക്കുന്നു. എഴുതി നൽകിയ മറുപടിയിൽ വിസിക്ക് ഗവർണറെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നിരിക്കെ സിൻഡിക്കേറ്റ് വിയോജിപ്പിൽ രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നുവെന്നും വ്യക്തം. എന്നാൽ സിൻറിക്കേറ്റിൽ ഇക്കാര്യം ചർച്ചയായിട്ടില്ല.
ഗവർണർ വിസിയോട് ആവശ്യപ്പെട്ട കാര്യം വൈസ് ചാൻസലർ മഹാദേവൻപിള്ള സിൻഡിക്കേറ്റിലെ പ്രധാനികളുമായാണ് ചർച്ച ചെയ്തത്. ഇക്കാര്യം എകെജി സെൻററിൽ സിൻഡിക്കേറ്റിലെ സിപിഎം പ്രതിനിധികൾ അറിയിക്കുകയും ബിജെപി - ആർഎസ്എസ് പശ്ചാത്തലം ഒന്നുകൊണ്ടു മാത്രം രാഷ്ട്രപതിയായ രാംനാഥ് കോവിന്ദിന് ഡിലിറ്റ് നൽകേണ്ടതില്ല എന്നുമായിരുന്നു മറുപടി. ഇതാണ് സിൻഡിക്കേറ്റ് അംഗങ്ങൾ വിസിയെ അറിയിച്ചത്. യഥാർത്ഥത്തിൽ ഡിലിറ്റ് വിവാദമാണ് ഗവർണറെയും സർവകലാശാലയെയും തമ്മിൽ തെറ്റിച്ചത്.
https://www.facebook.com/Malayalivartha























