അദാനി മുന്നോട്ട് തന്നെ... നാലര മാസമായി തുടരുന്ന വിഴിഞ്ഞം സമരം സമവായത്തിലെത്തിക്കാന്‍ സഭയും സര്‍ക്കാരും നീക്കം തുടങ്ങി; സര്‍ക്കാര്‍തല ചര്‍ച്ച ഇന്നു നടന്നേക്കും; തുറമുഖ നിര്‍മ്മാണം സ്ഥിരമായി നിറുത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്തിരിഞ്ഞു
ഇതുപോലൊരു സമരം കേരളം കണ്ടിട്ടില്ല. പോസീസ് സ്റ്റേഷന്‍ ആക്രമിച്ചിട്ട് പോലും വളരെ സംയമനത്തോടെയാണ് പോലീസ് പെരുമാറിയത്. ജനങ്ങളെയും സര്‍ക്കാരിനെയും നോക്കുകുത്തികളാക്കിയാണ് നാലര മാസമായി വിഴിഞ്ഞം സമരം തുടരുന്നത്.
അതേസമയം കേന്ദ്ര സേന വരും മുമ്പ് സമവായത്തിലെത്തിക്കാന്‍ സഭയും സര്‍ക്കാരും നീക്കം തുടങ്ങി. ഇതിനായി ലത്തീന്‍ അതിരൂപത നടത്തുന്നത് മിന്നല്‍ നീക്കമാണെന്നാണ് അവരിറക്കിയ സര്‍ക്കുലറില്‍നിന്ന് ബോദ്ധ്യമാകുന്നത്. സമരതീവ്രത വെടിഞ്ഞ് അനുനയ നീക്കത്തിലൂടെ സര്‍ക്കാരിനെ സമീപിച്ച് ഒത്തുതീര്‍പ്പിന് വഴിയൊരുക്കുകയാണ് സഭ. സമരസമിതി പ്രതിനിധികളുമായുള്ള ചര്‍ച്ച പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാണ് ആവശ്യം.
തുറമുഖ നിര്‍മ്മാണം സ്ഥിരമായി നിറുത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്തിരിഞ്ഞു. തീരശോഷണത്തെപ്പറ്റി പഠനം നടക്കുന്ന കാലയളവില്‍ മാത്രം നിര്‍മ്മാണപ്രവര്‍ത്തനം നിറുത്തിയാല്‍ മതിയെന്നാണ് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റൊയുടെ പേരില്‍ ഇന്നലെ ലത്തീന്‍ പള്ളികളില്‍ വായിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. സമവായ ഫോര്‍മുലയടക്കം തയ്യാറാക്കിയാണ് സമരസമിതി പുതിയ നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്.
സമരസമിതിയെയും അതിരൂപതാ നേതൃത്വത്തെയും പങ്കെടുപ്പിച്ച് ചീഫ് സെക്രട്ടറിതല ചര്‍ച്ചയോ മന്ത്രിസഭാ ഉപസമിതി യോഗമോ ഇന്നു ചേര്‍ന്നേക്കും. അനുനയനീക്കം വിജയിച്ചാല്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലും ചര്‍ച്ച നടക്കും. ചര്‍ച്ചകളില്‍ സ്വീകരിക്കേണ്ട സര്‍ക്കാര്‍ നയം സംബന്ധിച്ച് വ്യക്തതയ്ക്ക് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഇന്നു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സമാന്തരമായി, ഗാന്ധിസ്മാരക നിധിയുടെ നേതൃത്വത്തിലുള്ള മദ്ധ്യസ്ഥ നീക്കങ്ങളും ആരംഭിക്കും. സമവായ നീക്കങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവ ഇന്നു തുടങ്ങുന്ന കെ.സി.ബി.സി ശീതകാല സമ്മേളനത്തില്‍ സമവായ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിയിക്കും. സമരം ഒത്തുതീര്‍പ്പിന്റെ പാതയിലേയ്ക്കാണെന്ന് മദ്ധ്യസ്ഥരിലൊരാളായ കെ.വി. തോമസ് പറഞ്ഞു.
തീരശോഷണ പഠനസമിതിയില്‍ മത്സ്യത്തൊഴിലാളി പ്രതിനിധി, വീടും സ്ഥലവും നഷ്ടമായവര്‍ക്ക് മാസവാടക 8,000 രൂപ, തുറമുഖ നിര്‍മ്മാണം പഠനത്തിനായി നിറുത്തണം എന്നിവയാണ് ആവശ്യം. എന്‌നാല്‍ മത്സ്യത്തൊഴിലാളി പ്രതിനിധിയെ ഉള്‍പ്പെടുത്തുന്നത് പരിഗണനയില്‍, മാസവാടക 5,500 രൂപയില്‍ നിന്ന് ഉയര്‍ത്തുന്നത് പരിശോധിക്കാം, പഠന സമയത്തും തുറമുഖ നിര്‍മ്മാണം നിറുത്തിവയ്ക്കാനാകില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്.
തുറമുഖ പദ്ധതിക്കെതിരേ വിഴിഞ്ഞത്ത് സമരങ്ങളും വിവാദങ്ങളും ശക്തമായി തുടരുന്നതിനിടെ പദ്ധതി അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ, സാസ്‌കാരിക, സാഹിത്യ, വ്യവസായ മേഖലയിലെ പ്രമുഖര്‍ തുറന്ന കത്തെഴുതി. പ്രൊഫസര്‍ എം കെ സാനു, ക്രിസ് ഗോപാലകൃഷ്ണന്‍, ജിജി തോംസണ്‍, എം മുകുന്ദന്‍, ജി ശങ്കര്‍, ടി കെ രാജീവ് കുമാര്‍, മണിയന്‍ പിള്ള രാജു, ജഗദീഷ്, എം ജയചന്ദ്രന്‍, സൂര്യ കൃഷ്ണമൂര്‍ത്തി, സി ഗൗരി ദാസന്‍ നായര്‍ന, സച്ചിദാനന്ദന്‍, സേതു, എന്‍.എസ് മാധവന്‍ തുടങ്ങി എണ്‍പതോളം പേര്‍ ഒപ്പിട്ടതാണ് തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തിലുള്ള കത്ത്.
സര്‍ക്കാര്‍ അനുഭാവപൂര്‍ണ സമീപനം സ്വീകരിക്കുമ്പോള്‍ വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവെ്ക്കണമെന്ന് പറയുന്നത് സംസ്ഥാന താത്പര്യത്തിന് എതിരാണെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പദ്ധതിക്കെതിരെ പ്രതിഷേധവും അക്രമസമരവും ഉണ്ടാകുന്നത് യുക്തിക്ക് നിരക്കാത്തതും അപലപനീയവുമാണ്. ഇത് അംഗീകരിക്കാന്‍ കേരളത്തിന്റെ താത്പര്യം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക് ഒരിക്കലും കഴിയില്ലെന്നും കത്തില്‍ പറയുന്നു. തീരദേശ നിവാസികളായ മത്സ്യത്തൊഴിലാളികളുടെ ആശങ്കകളും പ്രശ്നങ്ങളും പരിഹരിക്കപ്പെടണമെന്നും പദ്ധതി നടപ്പിലാക്കാനായി മത്സ്യത്തൊഴിലാളികള്‍ക്കു സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
വിഴിഞ്ഞം തുറമുഖപദ്ധതിക്കായി എല്‍ഡിഎഫ് പ്രചാരണ ജാഥ നടത്തും. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ തിരുവനന്തപുരത്താണ് ജാഥ. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നയിക്കുന്ന ജാഥ വര്‍ക്കലയില്‍ നിന്ന് തുടങ്ങി വിഴിഞ്ഞത്ത് സമാപിക്കും. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്ന നിലപാട് ജനങ്ങളോട് വിശദീകരിക്കാനാണ് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ജില്ലാ ജാഥ.
https://www.facebook.com/Malayalivartha