എൻ ഐ എ സംശയിക്കുന്നു; ശബരിമല യുവതി പ്രവേശനത്തിലുംപോപ്പുലർ ഫ്രണ്ട്? പിന്നിൽ സി പി എം ? അന്വേഷണം തുടങ്ങി; പി എഫ് ഐ ക്ക് കോടികളാണ് രാജ്യത്തിന് പുറത്തു നിന്നും വരുന്നത്; യുവതീ പ്രവേശന വിവാദങ്ങളുടെ സമയത്ത് ശബരിമലയിൽ കലാപമുണ്ടാക്കിയവർക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ടുമുണ്ടോ?

യുവതീ പ്രവേശന വിവാദങ്ങളുടെ സമയത്ത് ശബരിമലയിൽ കലാപമുണ്ടാക്കിയവർക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ടുമുണ്ടോ? നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യ വിഭാഗമുണ്ടെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഐഎ, കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ഇങ്ങനെയൊരു സംശയം ഉയർന്നിരിക്കുന്നത്.
ഇക്കാര്യം സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ കേന്ദ്ര ഏജൻസി തുടങ്ങിക്കഴിഞ്ഞു. ശബരിമലയുടെ കാര്യത്തിൽ തിരക്കുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുമ്പോൾ കേന്ദ്ര സർക്കാർ മലയിലെ സുരക്ഷിതത്വത്തിൽ വളരെയധികം ജാഗരൂകരാണ്.
കൊച്ചി എന്‍ഐഎ കോടതിയിലാണ് അന്വേഷണ സംഘം ഇക്കാര്യം വെളിപ്പെടുത്തിയത്. രഹസ്യ വിഭാഗത്തിലൂടെ ഇതര സമുദായക്കാരുടെ ഹിറ്റ്‌ലിസ്റ്റ് ഉണ്ടാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോടതിയെ അറിയിച്ചു.
സംസ്ഥാന വ്യാപകമായി ഇതരവിഭാഗക്കാരുടെ വിവരശേഖരണം നടത്തുന്നതും പട്ടിക തയാറാക്കുന്നതും സീക്രട്ട് വിംഗിനെ ഉപയോഗിച്ചാണെന്നും അന്വേഷണ സംഘം കണ്ടെത്തി. പിഎഫ്ഐ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവരെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൻ രേഖകളുടെ പരിശോധനയിൽ പിഎഫ്ഐ നേതാക്കളുടെ ഐ.എസ് ബന്ധത്തിന് തെളിവുകളുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.
രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഫണ്ട് നൽകിയതിലും അന്വേഷണം തുടരുകയാണ്. പ്രതികളുടെ റിമാൻഡ് 180 ദിവസമായി വർദ്ധിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.14 പ്രതികളുടെ റിമാൻഡ് ആണ് കൊച്ചി എൻഐഎ കോടതി നീട്ടിയത്.
രഹ് ന ഫാത്തിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന കേരള സർക്കാരിൻ്റെ ആ വശ്യത്തെ കേന്ദ്ര സർക്കാർ പി.എഫ്.ഐ നിരോധനവുമായി ബന്ധപ്പെടുത്തി പരിശോധിക്കുകയാണെന്നാണ് ലഭിക്കുന്ന സൂചനകൾ.ശബരിമലയെ
കലാപകലുഷിതമാക്കിയതിൽ ഇവർക്കുള്ള പങ്ക് എടുത്തു പറയേണ്ടതാണെന്ന് ഹൈന്ദവ സംഘടനകൾ പറയുന്നു.
ശബരിമല ദർശനവുമായി ബന്ധപ്പെട്ട കേസിൽ രഹ്‍ന ഫാത്തിമയക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. രഹ്‍ന പല തവണ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി വന്ന ശേഷം താൻ ശബരിമലക്ക് പോവുകയാണെന്ന അടിക്കുറിപ്പോടെ കറുത്ത വസ്ത്രം ധരിച്ച ചിത്രം രഹ്‍ന ഫാത്തിമ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റ് മതവികാരം വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ച് ബിജെപി പ്രവർത്തകർ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ രഹനയെ അറസ്റ്റ് ചെയ്‌തെങ്കിലും ഹൈക്കോടതി ജാമ്യം നൽകുകയായിരുന്നു. അൻപതിനായിരം രൂപയുടെ ആൾ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥൻ വിളിപ്പിക്കുമ്പോൾ ഹാജരാകണം, കേസിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇലക്ട്രോണിക് മാധ്യമങ്ങൾ മുഖേന അഭിപ്രായ പ്രകടനം നടത്തരുത് തുടങ്ങി അഞ്ച് നിബന്ധനയോടെയാണ് ജാമ്യം നൽകിയത്. എന്നാൽ ഈ വ്യവസ്ഥകൾ പലകുറി രഹ്നഫാത്തിമ ലംഘിച്ചെന്നാണ് സംസ്ഥാനം സത്യവാങ്മൂലത്തിൽ പറയുന്നത്.
ഈ കേസിന്റെ അന്വേഷണത്തിനിടെ സമാനമായ രണ്ട് പരാതികളിൽ കേസ് എടുത്തെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. മറ്റു നിബന്ധനകൾ പാലിച്ചെങ്കിലും മതവികാരം വ്രണപ്പെടുത്തരുതെന്ന കോടതി നിർദ്ദേശം പല കുറി രഹ്ന ഫാത്തിമ ലംഘിച്ചെന്നാണ് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചത്. പത്തനംതിട്ടയിൽ എടുത്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ ലഭിക്കാനുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. മറ്റു രണ്ടു കേസുകളിൽ അന്വേഷണം പൂർത്തിയായി വിചാരണ നടപടികളിൽ ആണെന്നും സർക്കാർ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള രഹ്ന ഫാത്തിമയുടെ ഹർജി തള്ളണമെന്നും സംസ്ഥാനം പറയുന്നു. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
സി പി എം നേതാക്കൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് മുമ്പേ ആരോപണം ഉയർന്നിരുന്നു. പോപ്പുലർ ഫ്രണ്ട് - സി പി എം ബന്ധമാണ് ശബരിമലയിലും നടന്നതെന്ന് എൻ.ഐഎ സംശയിക്കുന്നു. ആക്റ്റിവിസ്റ്റുകളെ ശബരിമലയിൽ കയറ്റിയതിലാണ് സംശയം. സി പി എം നേരിട്ട് ഇത്തരം ഒരു പ്രവൃത്തി ഏറ്റെടുത്തെന്ന് വരില്ലെന്ന് ദേശീയ അന്വേഷണ ഏജൻസികൾ കരുതുന്നു. അത്തരം ഒരു പ്രവർത്തനം കൊണ്ട് പാർട്ടിക്ക് ഒരു നേട്ടവും കൈവരാനില്ല. എന്നിട്ടും ഇത്തരം ഒരു വെറുപ്പിക്കലിന് തുനിഞ്ഞത് എന്തിനാണെന്നാണ് എൻഐ എ അന്വേഷിക്കുന്നത്.
സി പി എം ഹിന്ദു സമൂഹത്തെ പിണക്കാൻ തയ്യാറാകുമെന്ന് കേന്ദ്ര ഏജൻസികൾ കരുതുന്നില്ല. ഇവിടെയാണ് ഒരു പ്രധാന സംശയം ദേശീയ അന്വേഷണ ഏജൻസിക്കുള്ളത്.
ശബരിമലയിൽ യുവതികളെ കയറ്റാൻ മുൻകൈയെടുത്തത് ഏതെങ്കിലും നേതാവിൻ്റെ പ്രേരണയിലാണോ? നേതാവിന് ഏതെങ്കിലും പി.എഫ് ഐ നേതാക്കളുമായി ബന്ധമുണ്ടോ? ഇതെല്ലാം എൻ ഐ എ അന്വേഷിക്കും. രാജ്യത്തിനകത്തും പുറത്തും പുകൾപെറ്റ ശബരിമലയെ കലാപകലുഷിതമാക്കാൻ തീവ്രവാദികൾ ശ്രമിച്ചെന്ന സംശയം എൻ ഐ എ ക്കുണ്ടെന്ന് മനസിലാക്കുന്നു. അതിനാലാണ് ഇതര സമുദായക്കാരുടെ ഹിറ്റ്ലിസ്റ്റ് പി.എഫ് ഐ തയ്യാറാക്കിയതെന്ന് എൻഐ എ പറഞ്ഞത്.
പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിനെയാണ് ശബരിമല വിഷയത്തിൽ സി പി എം ഉപയോഗിച്ചത് . ശബരിമല ആചാര ലംഘനവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ ഉടമസ്ഥാവകാശം ഉള്‍പ്പെടെ ചര്‍ച്ചയായിരുന്നു. ഇക്കാലത്ത് തന്ത്രി കുടുംബത്തിന് ക്ഷേത്രത്തില്‍ അവകാശങ്ങള്‍ തള്ളി പന്തളം രാജകുടുംബത്തിന്റെതെന്ന് വ്യക്തമാക്കുന്ന ചെമ്പോല തിട്ടൂരമാണ് തട്ടിപ്പിന് ഉപയോഗിച്ചത്.
മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ഒന്നായിരുന്നു പന്തളം കൊട്ടാരത്തിന്റെ ചെമ്പോല തിട്ടൂരം. മോന്‍സന്‍ മാവുങ്കലിന്റെ പക്കലുള്ള ഈ പുരാവസ്തുവും വ്യാജമാണെന്നാണ് പിന്നീട് തെളിഞ്ഞു.
ശബരിമലയിലെ ആചാരലംഘനത്തിന് സൈദ്ധാന്തിക ഭാഷ്യം ചമയ്ക്കാന്‍ സിപിഐഎമ്മും സര്‍ക്കാരും മോന്‍സന്‍ മാവുങ്കല്‍ എന്ന തട്ടിപ്പുകാരന്റെ 'താളിയോല' ഉപയോഗിച്ചിരുന്നു.
മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പുസംഘം വിലസിയത് ഉന്നതരുടെ അറിവോടെയാണെന്നതിന് തെളിവുകൾ പുറത്തു വന്നിരുന്നു.
ശബരിമലയിലെ ആചാരങ്ങളെ കുറിച്ചും, ക്ഷേത്രവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളുടെ അവകാശങ്ങളെ കുറിച്ചുമുള്ള ആധികാരിക രേഖയാണ് പന്തളം കൊട്ടാരത്തിന്റെ രാജ മുദ്രയുള്ള ചെമ്പോല തിട്ടൂരം എന്നായിരുന്നു കണക്കാക്കപ്പെട്ടത്. നാന്നൂറ് വര്‍ത്തിലധികം പഴക്കമായിരുന്നു ഇതിന് കണക്കാക്കപ്പെട്ടിരുന്നത്.കൊല്ല വര്‍ഷം 843 ലാണ് ചെമ്പോള തിട്ടൂരം തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ പറയുന്നത് അനുസരിച്ച് ശബരിമലയില്‍ പൂജ നടത്തുന്നതിനും സന്നിധാനത്ത് താമസിക്കാനും അധികാരം നല്‍കിയിരിക്കുന്നത് ഈഴവ കുടുംബമായ ചീരപ്പന്‍ ചിറ കുടുംബത്തിനാണ്. മകര വിളക്ക് ഉത്സവം നടത്താന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് ആദിവാസി വിഭാഗമായ മലയരയ വിഭാഗത്തിനുമാണ്. ഇതില്‍ എവിടെയും ബ്രാഹ്മണ സാന്നിധ്യത്തെ കുറിച്ച് പരാമര്‍ശിക്കുന്നുമുണ്ടായിരുന്നില്ല,
ശബരിമലയില്‍ ആചാര ലംഘനം നടന്നു എന്നാരോപിച്ച് സംഘപരിവാര്‍ സംഘടകള്‍ പ്രക്ഷോഭത്തിനിറങ്ങിയപ്പോള്‍ ഈ ചെമ്പോല തിട്ടൂരം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തന്ത്രി കുടുംബത്തിനാണ് ശബരിമല ക്ഷേത്രത്തില്‍ സമ്പൂര്‍ണ അധികാരം എന്ന വാദത്തെ പ്രതിരോധിക്കാന്‍ മറു വിഭാഗം ഉയര്‍ത്തിക്കാട്ടിയത് ചെമ്പോല തിട്ടൂരം ഉള്‍പ്പെടെയുള്ള രേഖകളായിരുന്നു. എന്നാല്‍ മോശയുടെ അംശവടിയും, ക്രിസ്തുവിനെ ഒറ്റിക്കൊടുത്തതിന് ലഭിച്ച വെള്ളിനാണയങ്ങളും, മൈസൂര്‍ രാജാവിന്റെ സിംഹാസനവും ഉള്‍പ്പെടെ വ്യാജമായി നിര്‍മ്മിച്ച മാവുങ്കലാണ് തിട്ടൂരം നിർമ്മിച്ചതെന്ന് മനസിലാക്കിയതോടെ സംഗതി പൊളിഞ്ഞു.
മോൺസന് ചില പി.എഫ് ഐ നേതാക്കളുമായി ബന്ധമുണ്ടെന്ന സംശയവും എൻ ഐ എ ക്കുണ്ട്. പലതും കൂട്ടി വായിക്കുമ്പോൾ എല്ലാറ്റിനും തമ്മിൽ ബന്ധമുണ്ടെന്നാണ് കണക്കാക്കുന്നത്. നവോത്ഥാനം നിലനിർത്താൻ വേണ്ടി മാത്രം ശബരിമലയിൽ യുവതികളെ കയറ്റി എന്ന സി പി എം വാദത്തെ എൻ ഐ എ അംഗീകരിക്കുന്നില്ല. ഇത്തരത്തിൽ ഗുരുതരമായ സംശയങ്ങളാണ് ദേശീയ അന്വേഷണ ഏജൻസികൾക്കുള്ളത്. ഏതായാലും വരും ദിവസങ്ങളിൽ എല്ലാ രഹസ്യങ്ങളും പുറത്തുവരുമെന്നാണ് കരുതുന്നത്.
പി എഫ് ഐ ക്ക് കോടികളാണ് രാജ്യത്തിന് പുറത്തു നിന്നും വരുന്നത്. 2016-17, 2018-19 കാലയളവിനിടയിൽ എഫ്സിആർഎ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുളള എൻജിഒകൾ ഇതുവരെ 58,000 കോടി രൂപയാണ് വിദേശധനസഹായമായി സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏകദേശം 22,400 എൻ.ജി.ഒകളാണ് ഉള്ളത്.
പി.എഫ്.ഐക്ക് പണം വരുന്നത് എവിടെ നിന്നാണെന്ന് എൻ ഐ എ ക്ക് നന്നായറിയാം. പണം വരുന്നത് തടയാനായി വിവിധ ഏജൻസികൾ പിടിമുറുക്കിയെങ്കിലും വരുന്ന കോടികളിൽ ഒരു കുറവുമുണ്ടായില്ല. പിടികൂടാനുള്ള രണ്ട് പി.എഫ്.ഐ നേതാക്കളാണ് കേരളത്തിൽ വൻതോതിൽ ഹവാല പണം എത്തിക്കുന്നതും ചെലവഴിക്കുന്നതും. അതു കൊണ്ട് തന്നെ ഇവരെ പിടികൂടാതിരുന്നാൽ പി.എഫ്.ഐയുടെ സാമ്പത്തിക വരവിന് ഒരു കുറവും സംഭവിക്കില്ല. അതിനാലാണ് അതീവ ഗൗരവമായി പി.എഫ്.ഐ നടപടികൾ സജീവമാക്കുന്നത്.
പി.എഫ് ഐ കേരളത്തിലെ സി പി എമ്മിന് പണം ഇറക്കുന്നുണ്ടോ എന്ന സംശയവും എൻ.എ.എക്ക് ഇല്ലാതില്ല. ഇല്ലെങ്കിൽ പി.എഫ് ഐ ക്ക് അനുകൂലമായി ഇത്ര പരസ്യമായ നിലപാട് സി പി എം സ്വീകരിക്കുമോ എന്ന ചോദ്യമാണ് കേന്ദ്ര സർക്കാർ ഉന്നയിക്കുന്നത്.
https://www.facebook.com/Malayalivartha


























