വല്ലാത്തൊരു അടിയായിപ്പോയി... ഓഹരി വിപണിയില്‍ തുടര്‍ച്ചയായ നഷ്ടം നേരിട്ട് അദാനി ഗ്രൂപ്പ്; 120 ബില്യണ്‍ ഡോളര്‍ കഴിഞ്ഞ് നഷ്ടക്കണക്ക്; കമ്പനികളുടെ മൂല്യം പകുതിയായി ഇടിഞ്ഞു; സുപ്രീം കോടതിയിലും അദാനിക്ക് വന്‍ തിരിച്ചടി; അദാനി ഗ്രൂപ്പിന്റെ ഭക്ഷ്യ എണ്ണ പ്ലാന്റ് പൊളിക്കും

രക്ഷപ്പെടാനുള്ള ഓരോ വഴികള്‍ നോക്കുമ്പോഴും അദാനിയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഓഹരി വിപണിയിലെ തകര്‍ച്ച തുടരുന്നതിനിടയില്‍ അദാനി ഗ്രൂപ്പിന്റെ മൂല്യം പകുതിയായി ഇടിഞ്ഞു. ഓഹരിമൂല്യം പെരുപ്പിച്ച് കാണിച്ചു എന്ന് ആരോപിച്ച് കൊണ്ടുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ അദാനി കമ്പനികളുടെ നഷ്ടം 120 ബില്യണ്‍ ഡോളര്‍ കഴിഞ്ഞതായാണ് വിവരം.
ഇതോട് കൂടി കമ്പനി ചെയര്‍മാന്‍ ഗൗതം അദാനിയ്ക്ക് 20 ബില്യണ്‍ ഡോളറിലധികം വ്യക്തിഗത നഷ്ടമുണ്ടായതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ വിപണി ആരംഭിച്ചതോടെ ഓഹരികളില്‍ 30 ശതമാനം ഇടിവായിരുന്നു അദാനി ഗ്രൂപ്പ് നേരിട്ടത്. എന്നാല്‍ പിന്നീട് നില മെച്ചപ്പെടുകയും നഷ്ടം 11 ശതമാനത്തിലേയ്ക്ക് ചുരുങ്ങുകയും ചെയ്തു.
ഓഹരി വിപണിയിലെ മൂല്യതകര്‍ച്ച മൂലം 100 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് അദാനി ഗ്രൂപ്പിന് കഴിഞ്ഞ ആഴ്ച നേരിടേണ്ടി വന്നത്. ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയില്‍ അനുബന്ധ ഓഹരികള്‍ വില്‍പ്പനയ്ക്ക് വെച്ചുള്ള ധനസമാഹരണവും അദാനി ഗ്രൂപ്പ് നിര്‍ത്തിവെച്ചിരുന്നു. അദാനി എന്റര്‍പ്രൈസസിന്റെ ഫോളോഓണ്‍ പബ്ലിക് ഓഫറിംഗ് (എഫ്പിഒ) ഒരു പരിധിവരെ വിജയകരമായി തുടരുന്നതിനിടയിലായിരുന്നു നടപടി.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ കമ്പനി നഷ്ടം നേരിട്ടെങ്കിലും എഫ്പിഒ നിര്‍ത്തിവെച്ചതോടെ ആയിരുന്നു ഓഹരി മൂല്യത്തില്‍ കൂടുതല്‍ ഇടിവ് നേരിട്ടത്. 45.5 ദശലക്ഷം ഓഹരികളാണ് ഫോളോഓണ്‍ പബ്ലിക് ഓഫറിംഗില്‍ വിറ്റഴിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാനാണ് ഓഹരി വിപണിയില്‍ നിന്നുള്ള പിന്മാറ്റം എന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം.
അതേസമയം അദാനിയുടെ ഓഹരിത്തട്ടിപ്പില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ എം പിമാര്‍ ലോക്‌സഭയില്‍ ആവശ്യമുന്നയിച്ചു. എം പിമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചെങ്കിലും സ്പീക്കര്‍ ഓംബിര്‍ള വിഷയം പരിഗണിച്ചിരുന്നില്ല. ബഹളം തുടര്‍ന്നതോടെ ലോക്‌സഭ രണ്ട് മണി വരെയും രാജ്യസഭ രണ്ടര വരെയും നിര്‍ത്തിവെച്ചു.
അതേസമയം കനത്ത ഇടിവ് തുടരുന്നതിനിടെ അദാനി ഗ്രൂപ്പിന് മറ്റൊരു വമ്പന്‍ പ്രഹരം കൂടി. അദാനി ഗ്രൂപ്പിന്റെ ഭക്ഷ്യ എണ്ണ സംഭരണ പ്ലാന്റ് പൊളിക്കാമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതി തീരുമാനം വ്യക്തമാക്കിയത്. ചെന്നൈയില്‍ അദാനി ഗ്രൂപ്പിന്റെയും കെ ടി വി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായിട്ടുള്ള ഭക്ഷ്യ എണ്ണ സംഭരണ പ്ലാന്റാണ് പൊളിക്കണമെന്ന് സുപ്രീം കോടതിയും നിര്‍ദ്ദേശിച്ചത്.
തീരദേശ നിയമങ്ങള്‍ ലംഘിച്ചെന്ന് കാട്ടിയായിരുന്നു നേരത്തെ ഈ ഭക്ഷ്യ എണ്ണ സംഭരണ പ്ലാന്റ് പൊളിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഇട്ടത്. ഈ ഉത്തരവിനാണ് ഇപ്പോള്‍ സുപ്രീം കോടതിയും പച്ചക്കൊടി കാട്ടിയിരിക്കുന്നത്. അഞ്ച് സംഭരണികള്‍ ആറ് മാസത്തിനകം പൊളിക്കണമെന്നാണ് സുപ്രീം കോടതി ഇപ്പോള്‍ വ്യക്തമാക്കിയത്. അതേസമയം അദാനി ഗ്രൂപ്പ് വന്‍ പ്രതിസന്ധി നേരിടുന്നതിനിടെ ആദ്യമായി പ്രതികരിച്ച് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാറും ഇന്ന് രംഗത്തെത്തി.
അദാനിക്കുണ്ടാവുന്ന തിരിച്ചടി ഇന്ത്യന്‍ ബാങ്കിംഗ് വ്യവസ്ഥയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് ആര്‍ ബി ഐ വ്യക്തമാക്കിയത്. പ്രതിസന്ധി അദാനിക്ക് മാത്രമെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് പ്രതികരിച്ചത്. അതിനിടെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം ഇതുവരെ അദാനി ഗ്രൂപ്പ് ഓഹരികള്‍ക്കുണ്ടായ നഷ്ടം 10 ലക്ഷം കോടി കടന്നു എന്നാണ് വ്യക്തമാകുന്നത്. ഓഹരി വിപണിയില്‍ അദാനിയുടെ ഭൂരിഭാഗം ഓഹരികളും നഷ്ടമാണ് നേരിട്ടത്. തുടര്‍ച്ചയായ ഇടിവ് തടയാന്‍ നാഷണല്‍ സ്റ്റോക് എക്‌സ് ചേഞ്ചും ഇന്ന് ഇടപെടല്‍ നടത്തി.
അദാനി എന്റെര്‍പ്രൈസസ്, അദാനി പോര്‍ട്‌സ് , അംബുജ സിമന്റ്‌സ് എന്നീ സ്റ്റോക്കുകളെ പ്രത്യേക നിരീക്ഷണമുള്ള വിഭാഗത്തിലേക്ക് മാറ്റി. മുഴുവന്‍ പണവും ആദ്യമേ നല്‍കാതെ ഈ ഓഹരികളെ ഷോര്‍ട് സെല്ലിംഗ് നടത്താന്‍ നിക്ഷേപകരെ ഇനി അനുവദിക്കില്ല. ഫോബ്‌സിന്റെ ആഗോള ധനികരുടെ പട്ടികയില്‍ അദാനി ആദ്യ ഇരുപതില്‍ നിന്നും പുറത്താകുകയും ചെയ്തു.
"
https://www.facebook.com/Malayalivartha