കാമുകനൊപ്പം ഇറങ്ങിപ്പോയ മകളെ അന്വേഷിച്ചെത്തിയ പിതാവിനെയും സഹോദരനെയും ക്രൂരമായി മർദ്ദിച്ച് കാമുകനും സംഘവും: ആക്രമണത്തിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് പെൺകുട്ടി...

കാമുകനൊപ്പം ഇറങ്ങിപ്പോയ മകളെ അന്വേഷിച്ചെത്തിയ പിതാവിനെയും സഹോദരനെയും സഹോദരി ഭർത്താവിനെയും മർദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ചെന്നിത്തല ചെറുകോലിൽ നടന്ന സംഭവത്തിൽ ചെറുകോൽ ഗോകുൽ നിവാസിൽ ഗോകുൽ(19), ഗ്രാമം ചിറയിൽ തെക്കേതിൽ ഉണ്ണി (ഷാനറ്റ്-25) ചെന്നിത്തല ചെറുകോൽ ഇടശേരിയത്ത് വൈഷ്ണവ് (20)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചെറുകോൽ മാലിയിൽ വടക്കേതിൽ പ്രവീൺ (26) പിതാവ് ഉണ്ണൂണി (48) ഉണ്ണൂണിയുടെ മരുമകൻ മാവേലിക്കര മറ്റം വടക്ക് എലിസബത്ത് വില്ലയിൽ റോജൻ (45) എന്നിവർക്കാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസമാണ് ചെന്നിത്തല ചെറുകോൽ സ്വദേശിയായ പെൺകുട്ടി വീടുവിട്ട് കാമുകനൊപ്പം പോയത്.
ചെറുകോൽ ഗോകുൽ നിവാസിൽ ഗോകുലിനൊപ്പമാണ് പെൺകുട്ടി വീടുവിട്ടത്. ഗോകുലും പെൺകുട്ടിയും തമ്മിൽ കുറച്ചു കാലമായി പ്രണയത്തിലായിരുന്നു എന്നാണ് വിവരം. കൂടുതൽ അന്വേഷണത്തിൽ പെൺകുട്ടി ഗോകുലിൻ്റെ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ച് അന്വേഷിച്ചെത്തിയതായിരുന്നു പെൺകുട്ടിയുടെ പിതാവും സഹോദരനും സഹോദരീ ഭർത്താവും. ഇവരുമായി ഗോകുലും സുഹൃത്തുക്കളും വാക്കേറ്റമുണ്ടാകുകയായിരുന്നു.
പെൺകുട്ടിയുടെ ബന്ധുക്കൾ എത്തുന്നതറിഞ്ഞ് ഗോകുൽ സുഹൃത്തുക്കളെ നേരത്തെ തയ്യാറാക്കി നിർത്തിയിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. പെൺകുട്ടിയെ കാണണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടപ്പോൾ ഗോകുലും സംഘവും ആ ആവശ്യം നിരാകരിക്കുകയായിരുന്നു. തുടർന്നാണ് ഇതിൻ്റെ പേരിൽ വാക്കേറ്റം നടന്നത്. വാക്കേറ്റത്തിനിടയിൽ പെൺകുട്ടിയുടെ ബന്ധുക്കളെ ഗോകുലും സുഹൃത്തുക്കളും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പെൺകുട്ടിയുടെ പിതാവിൻ്റെ തലയ്ക്ക് പരിക്കുണ്ടെന്നാണ് വിവരം.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പ്രവീൺ കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഉണ്ണൂണിയുടെ കൈക്ക് പൊട്ടലുണ്ട്. സംഭവത്തിൽ നാല് പ്രതികളാണുള്ളത്. ഒരാളെക്കൂടി പിടികൂടാനുണ്ട്. സഹോദരന് ഗുരുതര പരിക്കേറ്റു എന്നറിഞ്ഞതിനെ തുടർന്ന് ഉണ്ണൂണ്ണിയുടെ മകൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെൺകുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്. എച്ച്. ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്. ഐ അഭിരാം, അഡീഷണൽ എസ്. ഐമാരായ മധുസുദനൻ, മോഹൻദാസ്, സി. പി. ഒമാരായ സിദ്ദീഖുൽ അക്ബർ, പ്രമോദ്, ഹരിപ്രസാദ് സാജിദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha























