അപ്പോള്‍ കൊന്നതാരെ... തമിഴ് പുലി പ്രഭാകരന്‍ മരിച്ചെന്ന് ശ്രീലങ്കന്‍ സേന ആണയിടുമ്പോഴും മരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി നെടുമാരന്‍; പ്രഭാകരന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ഉടന്‍ പൊതുരംഗത്ത് പ്രത്യക്ഷപ്പെടുമെന്നും നെടുമാരന്‍; വെളിപ്പെടുത്തല്‍ നടത്തുന്നത് പ്രഭാകരന്റെ അറിവോടുകൂടി

ശ്രീലങ്കയെ അടിമുടി വിറപ്പിച്ച നേതാവാണ് തമിഴ് പുലി പ്രഭാകരന്‍. 2009ല്‍ ശ്രീലങ്കന്‍ സേന കൊലപ്പെടുത്തിയെന്ന് ലോകം വിശ്വസിക്കുന്ന എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലുമായി തമിഴ് നാഷണലിസ്റ്റ് മൂവ്‌മെന്റ് നേതാവ് നെടുമാരന്‍. പ്രഭാകരന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ഉടന്‍ പൊതുരംഗത്ത് പ്രത്യക്ഷപ്പെടുമെന്നും നെടുമാരന്‍ പറഞ്ഞു.
പ്രഭാകരന്റെ അറിവോടുകൂടിയാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തുന്നത്. സിംഹള പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജപക്‌സെ സര്‍ക്കാരിന് സംഭവിച്ച പതനവും ചില അന്താരാഷ്ട്ര സാഹചര്യങ്ങളും പ്രഭാകരന് തിരിച്ചുവരാനുള്ള അനുകൂല അന്തരീക്ഷമാണെന്നും നെടുമാരന്‍ തഞ്ചാവൂരില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രഭാകരന്റെ കുടുംബത്തിന്റെ അനുമതിയോടെയാണ് വിവരം പുറത്തുവിടുന്നത്.
കുടുംബം പ്രഭാകരനുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നു. എന്നാല്‍ പ്രഭാകരന്‍ എവിടെയാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കാന്‍ കഴിയില്ല. സമയമാകുമ്പോള്‍ പ്രഭാകരന്‍ തന്നെ എല്ലാം വിശദമാക്കുമെന്നും നെടുമാരന്‍ പറഞ്ഞു. അതിനിടെ, പ്രഭാകരന്റെ മൃതദേഹം ശ്രീലങ്കന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന വാദവുമായി മുന്‍ എം.പി ശിവാജി ലിംഗവും രംഗത്തെത്തി. ജീവിച്ചിരിപ്പുണ്ടെന്ന അറിവ് ലോകമെമ്പാടുമുള്ള തമിഴര്‍ക്ക് സന്തോഷം നല്കുന്നതാണെന്നും പറഞ്ഞു.
14 വര്‍ഷം മുമ്പാണ് കൊല്ലപ്പെട്ടത്. മുള്ളിവൈകലില്‍ നടത്തിയ ഓപ്പറേഷനിടെ പ്രഭാകരന്‍ കൊല്ലപ്പെട്ടെന്ന വിവരം 2009 മേയ് 18നാണ് ശ്രീലങ്കന്‍ സേന പുറത്തുവിടുന്നത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രഭാകരനെ വെടിവച്ച് വീഴ്ത്തിയെന്നാണ് വാദം. ഇത് സ്ഥിരീകരിക്കുന്നതിനായി മൃതദേഹത്തിന്റെ ചിത്രവും വീഡിയോയും മേയ് 19നു പുറത്തുവിട്ടു. പ്രഭാകരനൊപ്പം രക്ഷപ്പെടാന്‍ ശ്രമിച്ച ഭാര്യയെയും മക്കളേയും കൊലപ്പെടുത്തിയെന്നും അന്ന് സൈന്യം അറിയിച്ചു.
എന്നാല്‍ കീഴടങ്ങാനെത്തിയ പ്രഭാകരനെ സേന വെടിവച്ചിട്ടതാണെന്ന് അന്നുതന്നെ വാദങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രഭാകരന്‍ ആത്മഹത്യ ചെയ്തതാണെന്നും കൊന്നെന്ന് സൈന്യം വരുത്തിത്തീര്‍ത്തതാണെന്നും വാര്‍ത്ത വന്നു.
അതേസമയം വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന വാദം ശ്രീലങ്കന്‍ സൈന്യം തള്ളി. 2009ല്‍ ശ്രീലങ്കന്‍ സൈന്യം തന്നെയാണ് വധിച്ചത്. പ്രഭാകരന്‍ മരിച്ചെന്ന് തെളിയിക്കുന്ന ഡി.എന്‍.എ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ പക്കലുണ്ടെന്നും ശ്രീലങ്കന്‍ മീഡിയ ഡയറക്ടറും സൈനിക വക്താവുമായ ബ്രിഗേഡിയര്‍ രവി ഹെറാത്ത് പറഞ്ഞു.
അതേസമയം എല്‍ടിടിഇ നേതാവ് വേലുപ്പിള്ളൈ പ്രഭാകരന്‍ ശ്രീലങ്കയിലെ യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും അതിനുള്ള വലിയൊരു തെളിവാണ് രാജീവ് ഗാന്ധി വധക്കേസില്‍ മുഖ്യ പ്രതിസ്ഥാനത്ത് പ്രഭാകരന്‍ തുടരുന്നതെന്നും വേള്‍ഡ് തമിഴ് കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് പി നെടുമാരന്‍ പറഞ്ഞു.
പ്രഭാകരന്‍ കൊല്ലപ്പെട്ടിട്ടില്ല എന്നെനിക്കറിയാമായിരുന്നു. കഴിഞ്ഞ ദിവസം പ്രഭാകരന്റെ അടുത്ത ബന്ധുക്കളിലൊരാള്‍ എന്നെ ബന്ധപ്പെട്ടു. പ്രഭാകരന്‍ പൊതു മദ്ധ്യത്തില്‍ ഉടനെ പ്രത്യക്ഷപ്പെടുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വിവരം ഞാന്‍ മറ്റൊരു ഉറവിടവുമായി ബന്ധപ്പെട്ട് ഒന്നുകൂടി സ്ഥിരീകരിച്ചു.
പ്രഭാകരന്‍ കൊല്ലപ്പെട്ടിരുന്നെങ്കില്‍ അയാളുടെ മരണ സാക്ഷ്യപത്രം ഇന്ത്യന്‍ ഗവണ്‍മെന്റ് ശ്രീലങ്കന്‍ സര്‍ക്കാരില്‍ നിന്ന് സംഘടിപ്പിക്കുമായിരുന്നു. കാരണം രാജീവ് വധക്കേസിലെ മുഖ്യ പ്രതി പ്രഭാകരനാണ്. പ്രഭാകരന് ഇപ്പോള്‍ 69 വയസ്സാവും. പ്രഭാകരന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്. ശ്രീലങ്കയില്‍ ഇപ്പോഴും എല്‍ടിടിഇ സജീവമാണ്. പ്രഭാകരന്‍ തിരിച്ചുവരുമെന്നും തമിഴ് ഈഴം യാഥാര്‍ത്ഥ്യമാവുമെന്നുമാണ് ഞാന്‍ വിശ്വസിക്കുന്നത്. 2009 ല്‍ ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തില്‍ പ്രഭാകരന്‍ കൊല്ലപ്പെട്ടുവെന്നത് ശ്രീലങ്കന്‍ സര്‍ക്കാരും സൈന്യവും പ്രചരിപ്പിച്ചത് വലിയ നുണയായിരുന്നു. അന്നു തൊട്ടിന്നോളം ഇക്കാര്യത്തില്‍ എനിക്കൊരു സംശയവുമില്ല.
https://www.facebook.com/Malayalivartha


























