അർഹമായ ജി.എസ്.ടി വിഹിതംപോലും സംസ്ഥാനത്തിന് കിട്ടാത്തത് കാര്യക്ഷമതക്കുറവ് കൊണ്ടാണ്; ഓഡിറ്റ് സ്റ്റേറ്റ്മെൻറ് കേന്ദ്രത്തിന് സബ്മിറ്റ് ചെയ്യുന്നതിൽ സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ലേ? തുറന്നടിച്ച് എൻ കെ പ്രേമചന്ദ്രൻ

അർഹമായ ജി.എസ്.ടി വിഹിതം പോലും സംസ്ഥാനത്തിന് കിട്ടാത്തത് കാര്യക്ഷമതക്കുറവ് കൊണ്ടാണെന്ന് എൻ. കെ. പ്രേമചന്ദ്രൻ എം.പി. കൊല്ലത്തെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഡിറ്റ് സ്റ്റേറ്റ്മെൻറ് കേന്ദ്രത്തിന് സബ്മിറ്റ് ചെയ്യുന്നതിൽ സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ലേ എന്നും പ്രേമചന്ദ്രൻ ചോദിച്ചു.
2022 ഡിസംബർ 5ന് എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ എന്ന് സംസ്ഥാന ധനമന്ത്രി വ്യക്തമാക്കണം.കേന്ദ്ര ധനമന്ത്രിയുടേത് വാസ്തവ വിരുദ്ധമായ മറുപടിയാണെന്ന് സംസ്ഥാനസർക്കാർ തെളിയിച്ചാൽ പ്രിവിലേജ് മോഷൻ കൊടുക്കാൻ തയ്യാറാണെന്നും എൻ കെ പ്രേമചന്ദ്രൻ വ്യക്തമാക്കി.
അതേസമയം എല്ലാ കാര്യങ്ങള്‍ക്കും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കൃത്യമായ മറുപടി നല്‍കി. കേന്ദ്ര സഹായം വെട്ടിക്കുറച്ചതു കൊണ്ടാണ് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതം സെസ് ഏര്‍പ്പെടുത്തിയതെന്ന് വാദിക്കുന്ന കേരളം ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാന്‍ 2017 മുതല്‍ അക്കൗണ്ടന്റ് ജനറല്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്സഭയില്‍ വെളിപ്പെടുത്തിയത് സംസ്ഥാന സര്‍ക്കാരിനു പ്രഹരമായി.
കേന്ദ്രം നല്‍കുന്ന ജി.എസ്.ടി വിഹിതത്തില്‍ പ്രതിവര്‍ഷം 5000 കോടി രൂപയുടെ കുറവു വരുന്നതിനാലാണ് പെട്രോളിനും ഡീസലിനും 2 രൂപ സെസ് ഏര്‍പ്പെടുത്തേണ്ടി വന്നതെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ചൂണ്ടിക്കാട്ടിയാണ് പ്രേമചന്ദ്രന്‍ ചോദ്യം ഉന്നയിച്ചത്. നിബന്ധനകള്‍ പ്രകാരം കേരളം എ.ജി. സാക്ഷ്യപ്പെടുത്തിയ കണക്കുകള്‍ നല്‍കിയാല്‍ അര്‍ഹമായ വിഹിതം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി. ഓരോ വര്‍ഷത്തെയും സാക്ഷ്യപ്പെടുത്തിയ കണക്കുകള്‍ ഒന്നിച്ചുനല്‍കിയാല്‍ മതിയെന്നും അവ ഇനിയെങ്കിലും നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് പറയണമെന്നും എന്‍.കെ.പ്രേമചന്ദ്രനോട് മന്ത്രി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























