ഗോവിന്ദൻ 'ഡാങ്കേയിസ്റ്റായി'..ഇ.പി ജയരാജനെ വെട്ടി നിരത്തിയ പിണറായി, കേന്ദ്രനേതൃത്വത്തിൽ സ്വാധീനം ചെലുത്തി ഗോവിന്ദൻ മാസ്റ്ററെ സംസ്ഥാന സെക്രട്ടറിയാക്കി...പിണറായിയുടെ ഈ കരുതലും സ്‌നേഹവും അധ്യാപകനായിരുന്ന ഗോവിന്ദൻ മാസ്റ്റർക്ക് മറക്കാനാവില്ല...അതുകൊണ്ട് പിണറായിയെ രക്ഷിക്കാൻ ഏതറ്റം വരെയും പോവും..

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ നന്ദിയും കരുണയും സഹാനുഭൂതിയും ഉള്ളവനും വന്നവഴി മറക്കാത്തയാളുമാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിയേയും കുടുംബത്തെയും രക്ഷിക്കാനായി സഖാക്കളായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, പി.ശ്രീരാമകൃഷ്ണൻ എന്നിവരെ പൊതുസമൂഹത്തിനും മാധ്യമങ്ങൾക്കും വിചാരണയ്ക്ക് എറിഞ്ഞു കൊടുത്തത്. വി.എസ് അച്യുതാനന്ദന്റെ ഭാഷയിൽ പറഞ്ഞാൽ സെക്രട്ടറി ഡാങ്കേയിസ്റ്റായി. എന്താണ് ഡാങ്കേയിസ്റ്റ് എന്നറിയണ്ടേ. അതേക്കുറിച്ച് പറയാം, 1962ലെ ഇന്ത്യാ-ചൈന യുദ്ധം. ഒരു മാസമേ യുദ്ധം നീണ്ടുനിന്നുള്ളൂ. ചൈനയുടെ ആക്രമണത്തെ തുടർന്ന് പ്രത്യാക്രമണം നടത്തണമെന്നും ഇന്ത്യയുടെ സ്ഥലം തിരിച്ച് പിടിക്കണമെന്നും കോൺഗ്രസ് ദേശീയ കമ്മിറ്റി പ്രമേയം കൊണ്ടുവന്നു. ഇതേ രീതിയിലുള്ള പ്രമേയം സി.പി.ഐ ദേശീയ കൗൺസിലിൽ പാസ്സാക്കാനായി ചെയർമാൻ എസ്.എ ഡാങ്കേയും തയ്യാറായി. യുദ്ധം പാടില്ലെന്നും പ്രശ്നപരിഹാരം കാണണമെന്ന് വി.എസ്, എ.കെ.ജി, ഇ.എം.എസ്, ജ്യോതിബസു അടക്കമുള്ള നേതാക്കൾ ഭേദഗതി ആവശ്യപ്പെട്ടു. യുദ്ധം നിർത്തി പ്രശ്നം പരിഹരിക്കാൻ നിർദ്ദേശിച്ച നേതാക്കളെ ഭരണാധികാരികൾക്ക് ഒറ്റുകൊടുക്കുകയാണ് ഡാങ്കേ ചെയ്തത്.
ചൈന ചാരന്മാരെന്ന് ആരോപിച്ച് വി.എസ് അടക്കമുള്ളവരെ ജയിലിലടയ്ക്കുകയും ചെയ്തു. ഇപ്പോ സംഗതി മനസ്സിലായല്ലോ.ഇനി ഗോവിന്ദൻ മാസ്റ്ററിലേക്ക് വരാം. സി.പി.എമ്മിൽ ഇ.പി ജയരാജനേക്കാൾ ജൂനിയറാണ് മാസ്റ്റർ. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി അന്തരിച്ചതോടെ മാസ്റ്ററുടെ ശുക്രദശ ഉദിച്ചു. ഇ.പി ജയരാജനെ വെട്ടി നിരത്തിയ പിണറായി, കേന്ദ്രനേതൃത്വത്തിൽ സ്വാധീനം ചെലുത്തി ഗോവിന്ദൻ മാസ്റ്ററെ സംസ്ഥാന സെക്രട്ടറിയാക്കി. പിണറായിയുടെ ഈ കരുതലും സ്‌നേഹവും അധ്യാപകനായിരുന്ന ഗോവിന്ദൻ മാസ്റ്റർക്ക് മറക്കാനാവില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ കേസിൽ നിന്ന് പിൻമാറാൻ 30 കോടി മാസ്റ്റർ വിജേഷ് പിള്ള വഴി വാഗ്ദാനം ചെയ്‌തെന്ന് സ്വപ്‌ന ആരോപിച്ചപ്പോൾ അദ്ദേഹം മാനനഷ്ടം കൊടുക്കാൻ തീരുമാനിച്ചത്. അതുകൊണ്ടും തീർന്നില്ല. മുഖ്യമന്ത്രി കേസ് കൊടുക്കില്ലേ എന്ന് ചോദിച്ചപ്പോൾ. മുഖ്യമന്ത്രിക്ക് വേറെ പണിയുണ്ട് ആയിരംവട്ടം ശ്രമിച്ചാലും അദ്ദേഹത്തിന്റെ മാനം നഷ്ടപ്പെടില്ലെന്നും മാസ്റ്റർ പ്രതികരിച്ചു. മാധ്യമപ്രവർത്തകരുടെ അടുത്ത ചോദ്യത്തിനാണ് മാസ്റ്റർ മാസ്റ്റർ പീസ് മറുപടി കൊടുത്തത്. മുമ്പ് സ്വപ്ന മോശംപരാമർശങ്ങൾ നടത്തിയ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, പി.ശ്രീരാമകൃഷ്ണൻ എന്നിവർക്ക് മാനനഷ്ടക്കേസ് കൊടുക്കാമെന്നും പാർട്ടി അതിന് നേരത്തെ അനുമതി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.
അതോടെ സമൂഹമാധ്യമങ്ങളിലും ചാനലുകളിലും ഈ മൂന്ന് സഖാക്കൾക്കും മാനമില്ലേ, മാനനഷ്ടം കൊടുക്കുന്നില്ലേ എന്നായി ചർച്ച. മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന അടുത്തദിവസങ്ങളിലായി ആഞ്ഞടിക്കുന്നത് കണ്ട് മിണ്ടാതിരുന്ന ഈ മൂന്ന് സഖാക്കളും വെട്ടിലായി.ചാനലുകാര് വന്നാൽ എന്ത് മറുപടി കൊടുക്കും, കേസ് കൊടുക്കുമെന്ന് പറഞ്ഞാൽ സ്വപ്‌ന വാട്‌സാപ് ചാറ്റ് സഹിതം കോടതിയിൽ പോകും. കേസ് കൊടുത്തില്ലെങ്കിലോ ചാനലുകാരെ പേടിച്ച് വീട്ടിന് പുറത്തിറങ്ങാൻ പറ്റില്ല. പണിതന്നത് പാർട്ടി സെക്രട്ടറിയായത് കൊണ്ട് പുള്ളിക്കെതിരെ മിണ്ടാനും പറ്റൂല.എങ്ങനെ മിണ്ടും. അമ്മാതിരി ചെയ്തല്ലേ ഈ മൂന്ന് പേരും ചെയ്തത്. കടംകംപള്ളിയെ വീട്ടിൽ കയറ്റാൻ കൊള്ളില്ലെന്നാണ് സ്വപ്‌ന പറഞ്ഞത്. ആ ആരോപണം ദാ ഇങ്ങിനെയാണ്, 'ഒരു എംഎൽഎയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രൻ. ഒരു രാഷ്ട്രീയക്കാരനാകാൻ പോലും കടകംപള്ളിക്ക് അർഹതയില്ല. ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ് കടകംപള്ളി. കേറിപ്പിടിച്ചു, പീഡനം എന്നൊന്നും പറയാനില്ല. അതൊന്നും സംഭവിച്ചതായും പറയുന്നില്ല. ഫോണിൽ കൂടി മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ റൂമെടുക്കാമെന്നും പറഞ്ഞു. ലൈംഗിക ചുവയുള്ള മെസേജുകൾ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിർബന്ധിച്ചു. സാധാരണ പല സ്ത്രീകളും ചെയ്യുന്നത് പോലെ എനിക്കും ആ മെസേജുകൾ ദുരുപയോഗം ചെയ്യാനും ബ്ലാക് മെയിൽ ചെയ്യാനും കഴിയുമായിരുന്നു.
എന്നാൻ താനത് ചെയ്തിട്ടില്ലെന്നും സ്വപ്ന സുരേഷ് 2022 ഒക്ടോബറിൽ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇതിനെല്ലാം തെളിവുണ്ടെന്നും അത് ഇഡിക്ക് കൈമാറിയതായും സ്വപ്‌ന വ്യക്തമാക്കി.പറയുന്നത് ശരിയല്ലെന്നാണെങ്കിൽ കടകംപള്ളി തനിക്കെതിരെ കേസ് കൊടുക്കട്ടെയെന്നും അതല്ലെങ്കിൽ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് സംസാരിക്കാൻ തയ്യാറാകട്ടെയെന്നും സ്വപ്ന വെല്ലുവിളിച്ചു. അതോടെ കടകംപള്ളി ഒരു സൈക്കോളജിക്കൽ നീക്കം നടത്തി. അത് ദാ ഇങ്ങിനെയാണ്, ' മൂന്ന് വർഷത്തിനിടെ പറയാതെ ഇപ്പോൾ ആക്ഷേപം ബോധപൂർവം ഉന്നയിക്കുകയാണ്, പാർട്ടിയോട് ആലോചിച്ച് സ്വപ്നക്കെതിരെ നിയമനടപടി സ്വീകരിക്കും. കഠിനമായ യാതനകൾ അനുഭവിച്ച സ്ത്രീയാണ് സ്വപ്‌ന. അവരുടെ പുസ്തകത്തിലെ ആരോപണം തന്റെ പേരിലേക്ക് എത്തിക്കാൻ ശ്രമമുണ്ടായി. സ്വപ്നയെ കൊണ്ട് തന്റെ പേര് പറയിപ്പിക്കാൻ ശ്രമിച്ചു. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. ബിജെപിയുടെ പാളയത്തിലാണ് സ്വപ്‌ന'ഇനി മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ലീലകളെ കുറിച്ച് സ്വപ്‌ന പറഞ്ഞതിങ്ങിനെയാണ്, 'കോളേജ് വിദ്യാർത്ഥിയെ പോലെയാണ് തന്നോട് ശ്രീരാമകൃഷ്ണൻ പെരുമാറിയിട്ടുള്ളത്. 'കോളേജ് കുട്ടികളെപ്പോലെ ഐ ലവ് യൂ എന്നെല്ലാമുളള അനാവശ്യ മെസേജുകളയക്കുന്ന ബാലിശ സ്വഭാവക്കാരനാണ് മുൻ സ്പീക്കർ.
ഔദ്യോഗിക വസതിയിലെ മദ്യപാന സദസിനിടെ മോശമായി പെരുമാറി. ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിലെത്താൻ ആവശ്യപ്പെട്ടു. ഇത്തരം 'ഫ്രസ്ട്രേഷനുകളുള്ളയാളാണ്' ശ്രിരാമകൃഷണനെന്നും പറഞ്ഞു. ശ്രീരാമകൃഷ്ണൻ ഇതെല്ലാം നിഷേധിച്ചു. സ്വപ്‌ന മദ്യപാനസദസിലെ ശ്രീരാമകൃഷ്ണന്റെ ഫോട്ടോ സഹിതം ഫെയിസ് ബുക്കിൽ പോസ്റ്റിട്ടിരുന്നു.എന്നിട്ട് പേരിനൊരു വക്കീൽ നോട്ടീസ് പോലും അദ്ദേഹം അയച്ചില്ല. കൂടുതൽ പറഞ്ഞാൽ അദ്ദേഹത്തിന് വിഷമമാകും. ഒ. രാജഗോപാൽ പറഞ്ഞപോലെ ഭഗവാന്റെ പേരല്ലേ അ്‌ദ്ദേഹത്തിന്, വിഷമിപ്പിക്കുന്നത് ശരിയല്ല. ഇനി നമ്മളെയെല്ലാം കടക്കെണിയിൽ കുളിപ്പിച്ച് കെടത്തി സംസ്ഥാനത്തിന്റെ പൊതുകടം നാല് ലക്ഷം കോടിക്ക് അടുത്തെത്തിച്ച മന്ത്രി അങ്ങൂന്നിന്റെ ലോല ചേഷ്ടകൾ എങ്ങനെയായിരുന്നെന്ന് നോക്കാം.
'തോമസ് ഐസകും മോശമായി സംസാരിച്ചു. മറ്റുള്ളവരെ പോലെ നേരിട്ട് പറഞ്ഞിരുന്നില്ല. ഒരിക്കൽ മൂന്നാറിലേക്ക് ക്ഷണിച്ചു. മൂന്നാർ സുന്ദരമായ സ്ഥലമാണെന്ന് പറഞ്ഞു. സൂചനകൾ തന്നാണ് തോമസ് ഐസക്ക് പെരുമാറിയതെന്നും സ്വപ്ന വെളിപ്പെടുത്തി.' എങ്ങനൊണ്ട്, നമ്മളെയെല്ലാം കടത്തിൽ കുളിപ്പിച്ച് കെടത്തിയതും പോരാഞ്ഞിട്ട് സർക്കാർ ചെലവിൽ വെടിക്കെട്ട് നടത്താനും തോമസ് ഐസക്ക് നോക്കി. താൻ മന്ത്രിയായിരുന്നപ്പോൾ സ്വപ്ന സുരേഷിനെ മൂന്നാറിലേക്ക് ക്ഷണിച്ചെന്ന ആരോപണം മുൻ ധനമന്ത്രി തോമസ് ഐസക് നിഷേധിച്ചിരുന്നു. സ്വബോധമുള്ള ആരെങ്കിലും അങ്ങനെ ചെയ്യുമോ എന്നും ചോദിച്ചിരുന്നു. അപ്പോൾ അദ്ദേഹത്തിന് സ്വബോധമുണ്ട്. ആ സ്ഥിതിക്ക് നിയമനടപടി സ്വീകരിക്കുമോ എന്ന് ഇനിയെങ്കിലും പറഞ്ഞൂടെ. കടകംപള്ളിയും ശ്രീരാമകൃഷ്ണനും പറയാനുള്ള ക്യാപ്‌സൂളുകൾ എ.കെ.ജി സെന്ററിലെ അടുക്കളയിൽ വെന്തുകൊണ്ടിരിക്കുകയാണ്. അത് പുറത്തുവരുന്നത് വരെ നമുക്ക് കാത്തിരിക്കാം.
പക്ഷെ, ഗോവിന്ദൻ മാസ്റ്റർക്ക് ഒരു ചെറിയ പിഴവ് പറ്റി. മുഖ്യമന്ത്രിയെ അദ്ദേഹം ന്യായീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ കമല, മക്കളായ വീണ, വിവേക് എന്നിവർ സ്വപ്‌നയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമോ? എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അതിനർത്ഥം ഇനി പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ?
https://www.facebook.com/Malayalivartha























