കൊച്ചിയിലെ വിഷപ്പുകയില്‍ ജനങ്ങള്‍ക്കവിടെ ജീവിക്കാനാവില്ലെന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി.... ചുമയും ശ്വാസതടസവും മൂലം താനും വലയുകയാണെന്ന് മമ്മൂട്ടി പറയുമ്പോള്‍ കൊച്ചിയിലെ രണ്ടു ലക്ഷം ജനങ്ങളാണ് രണ്ടാഴ്ചയായി വിഷപ്പുകയില്‍ ജീവശ്വാസത്തിനായി കേഴുന്നത്....ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി..!

കൊച്ചിയിലെ വിഷപ്പുകയില്‍ ജനങ്ങള്‍ക്കവിടെ ജീവിക്കാനാവില്ലെന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. ചുമയും ശ്വാസതടസവും മൂലം താനും വലയുകയാണെന്ന് മമ്മൂട്ടി പറയുമ്പോള്‍ കൊച്ചിയിലെ രണ്ടു ലക്ഷം ജനങ്ങളാണ് രണ്ടാഴ്ചയായി വിഷപ്പുകയില്‍ ജീവശ്വാസത്തിനായി കേഴുന്നത്. കൊച്ചി ജനത ശുദ്ധവായുവിനായി നെട്ടോട്ടമോടുമ്പോള്‍ കേരളത്തിന്റെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ക ല്ലുവച്ച നുണ മേമ്പൊടിയായി പുറത്തുവരികയാണ്. കൊച്ചിയില്‍ ഇപ്പോള്‍ പുക അടങ്ങിയെന്നും ശ്വാസവായുവിന് ഒരാളും ബുദ്ധിമുട്ടുന്നില്ലെന്നുമാണ് വീണ മന്ത്രിയുടെ ക്രൂരമായ വിശദീകരണം.
അതേ സമയം തീയും പുകയും അണഞ്ഞാലും ബ്രഹ്മപുരത്തിന് വേണ്ടത് ശാശ്വതമായ പരിഹാരമാണെന്ന് നടന്‍ മമ്മൂട്ടി പറയുന്നു. ശ്വാസം മുട്ടിയിട്ട് കൊച്ചിക്കാര്‍ക്ക് ജീവിക്കാന്‍ വയ്യെന്നും രാത്രിയില്‍ ഞെട്ടി ഉണര്‍ന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാന്‍ എക്കാലവും കഴിയില്ലെന്നുമാണ് മമ്മൂട്ടി പ്രതികരിച്ചിരിക്കുന്നത്.
ഷൂട്ടിംഗിനായി കുറച്ചു ദിവസമായി മമ്മൂട്ടി മഹാരാഷ്ട്രയിലെ പുനെയിലായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെ വീട്ടില്‍ മടങ്ങിയെത്തിയതു മുതല്‍ വിഷപ്പുകയടിച്ച് കടുത്ത ചുമയായി മാറി. ഒട്ടും വൈകാതെ ശ്വാസംമുട്ടലായി. കഴിഞ്ഞ ദിവസം ഷൂട്ടിങ്ങിനു വയനാട്ടിലെത്തിയശേഷവും മമ്മൂട്ടിക്ക് ശ്വാസംമുട്ടല്‍ തുടരുകയാണ്. കൊച്ചിയില്‍ തന്റെ പരിചയക്കാരേറെയും വീടുവിട്ടു മാറിനില്‍ക്കുകയാണെന്നും അവരേറെപ്പേരും ശുദ്ധവായു തേടി സ്വന്തം നാട്ടിലേക്ക് പോകുകയാണെന്നുമൊക്കെ പറഞ്ഞു. കൊച്ചിയിലും പരിസരത്തും മാത്രമല്ല പ്രശ്‌നം. സമീപ ജില്ലകള്‍ പിന്നിട്ട് വിഷപ്പുക വ്യാപിക്കുകയാണ്. വല്ലാത്തതും വലുതുമായ അരക്ഷിതാവസ്ഥയാണിത്. ബ്രഹ്മപുരത്തെ ഭയാനകമായ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ നടന്‍ മമ്മൂട്ടി പ്രതികരിച്ചു.
ജൈവമാലിന്യങ്ങള്‍ വേറിട്ട് സംഭരിച്ച് സംസ്‌കരിക്കുകയോ ഉറവിട സംസ്‌കരണ രീതിയോ ഫലപ്രദമാക്കണമെന്നും മമ്മൂട്ടി നിര്‍ദേശിക്കുന്നു.
കൊച്ചി ഒരു മഹാനഗരമായി വളര്‍ന്നു കഴിഞ്ഞിരിക്കെ ഇപ്പോള്‍ കാണിക്കുന്ന അനാസ്ഥ അങ്ങേയറ്റം ആശങ്ക സൃഷ്ടിക്കുന്നതാണെന്നും നടന്‍ അഭിപ്രായപ്പെട്ടു. റോഡും വെള്ളവും പോലെ തന്നെ മികച്ച അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് മാലിന്യ സംസ്‌കരണവും. കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുതെന്നും അനേകായിരം ജനങ്ങളുടെ പ്രതികരണമെന്നോണം മമ്മൂട്ടി പറഞ്ഞു.
നടന്‍ ശ്രീനിവാസനും രഞ്ജി പണിക്കരും ഉള്‍പ്പെടെ ഒട്ടേറെ താരങ്ങങ്ങളും സെലിബ്രിറ്റികളും കൊച്ചിയിലെ ഭയാനകമായ തീപിടിത്തത്തിലും വായുമലിനീകരണത്തിനും ആശങ്ക പങ്കവയ്ക്കുകയാണ്. കൊച്ചിയിലെ ജീവിതം നരകതുല്യമായതായാണ് നടന്‍ വിജയ് ബാബു പ്രതികരിച്ചിരിക്കുന്നത്. പുഴുവും ഈച്ചയും വ്യാപകമായിരിക്കുന്നു. കുടിവെള്ളം കിട്ടാനില്ല. വഴിയിലുടനീളം മാലിന്യം കെട്ടിക്കിടക്കുന്ന സാഹചര്യം. അതിദയനീയമായ സാഹചര്യത്തിലൂടെയാണ് കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചി കടന്നുപോകുന്നത്.
കൊച്ചിയിലെ ജനങ്ങള്‍ക്ക് വരുന്ന നാലു മാസങ്ങളോളം വിഷപ്പുക ശ്വസിക്കേണ്ടിവരുമെന്നും അടുത്ത മഴയോടെ അന്തരീക്ഷത്തില്‍ നിന്ന് വന്‍തോതില്‍ മാലിന്യം പെയ്തിറങ്ങുമെന്നും തീര്‍ച്ചയായിക്കഴിഞ്ഞു. കൊച്ചിയില്‍ വൈകാതെ പെയ്യാവുന്ന വേനമഴയില്‍ വിഷലിപ്തമായ ഒട്ടേറെ രാസവസ്തുക്കള്‍ പെയ്തിറങ്ങാനിടയുണ്ടെന്നും ഈ മഴയും മഴവെള്ളവും ഒരുപോലെ അപകടകരമാണെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ദയനീയമായ ഈ സാഹചര്യത്തില്‍ വരാനിരിക്കുന്നത് ആശങ്കയുടെ ദിനങ്ങളാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആരോഗ്യവിദഗ്ധരുംമറ്റും മുന്നറിയിപ്പു നല്‍കിയശേഷവും സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ അനാസ്ഥയിലാണ്. സിപിഎം നേതാവും മുന്‍ എല്‍എഡിഎഫ് കണ്‍വീനറുമായ വൈക്കം വിശ്വന്റെ മകനാണ് ബ്രഹ്മപുരം മാലിന്യ സംസ്‌കരണത്തിന്റെ കരാറുകാരനെന്ന യാഥാര്‍ഥ്യം പോലും സര്‍ക്കാര്‍ നിസാരമായി കാണുകയാണ്.
ഇതിനിടെയാണ് എറണാകുളത്തെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത്. റോം വെന്തെരിഞ്ഞപ്പള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചു രസിച്ചുവെന്ന് ചരിത്രം പഠിപ്പിച്ചതുപോലെയാണ് ആരോഗ്യ മന്ത്രി വീണയുടെ നുണപ്രസ്താവന. കൊച്ചി ജനത നേരിടുന്ന ഭയാനാകമായ പ്രതിസന്ധിയുടെ തെല്ലും ഗൗരവവും മന്ത്രി വീണയ്ക്ക് ഇപ്പോഴിമില്ലെന്നതാണ് കേരളത്തെ ലജ്ജിപ്പിക്കുന്നത്.
ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തം സംബന്ധിച്ച് അടിയന്തര പ്രമേയ നോട്ടിസിനു മറുപടിയായാണ് കൊച്ചിയില്‍ എല്ലാം ഒകെയാണെന്ന് മന്ത്രിവീണാ ജോര്‍ജ് നിയമസഭയില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ ഏതാണ്ട് പൂര്‍ണമായി അണച്ചതായാണ് കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്തതെന്നു മന്ത്രി നിയമസഭയെ അറിയിച്ചു. ഒപ്പം കൊച്ചിയിലെ വിഷപ്പുക കൈകാര്യം ചെയ്യാന്‍ രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നുവെന്നും മന്ത്രി പറഞ്ഞു. ആശുപത്രികളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയെന്നും ഒന്‍പത് മെഡിക്കല്‍ ക്യാംപുകള്‍ നടത്തിയെന്നും മന്ത്രി അവരാശപ്പെടുന്നു.
കേരളം നേരിടുന്ന ഏറ്റവും വലിയ വായുമലിനീകരണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതരമായ അനാസ്ഥയില്‍ കൊച്ചിയിലെ ജനത അങ്ങേയറ്റം ആശങ്കയിലാണ്.
മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കുകള്‍ ഉടന്‍ ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അതേ സമയം വീടുകളുടെ വാതിലുകളുടെയും ജനലിന്റെയും ചെറിയ ദ്വാരങ്ങള്‍ തുണികൊണ്ട് അടച്ചാണ് കൊച്ചിയില്‍ ജനങ്ങള്‍ താമസിക്കുന്നതെന്നും ജനങ്ങള്‍ക്ക് വീടിനകത്തുപോലും ഇരിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും എറണാകുളത്തു നിന്നുള്ള ജനപ്രതിനിധികള്‍ നിയമസഭയെ അറിയിച്ച സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി കൊച്ചിയിലെ പ്രശ്‌നം തീരെ നിസാരമാണെന്ന മട്ടില്‍ പ്രതികരിച്ചിരിക്കുന്നത്.
ബ്രഹ്മപുരത്തെ മാലിന്യസംഭരണിയിലുണ്ടായ തീപിടിത്തം ലോക മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിട്ടും ആകെ ചീഞ്ഞുനാറുന്ന പിണറായി സര്‍ക്കാരിന് യാതൊരു പ്രശ്‌നവുമില്ല. കൊച്ചിയില്‍ സര്‍ക്കാരിനെ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും പ്രശനം പരിഹരിക്കുന്നതിന് പ്രതിപക്ഷം സര്‍ക്കാരിനോടു സഹകരിക്കണമെന്നും പറയാനുള്ള നീതി ബോധം പോലും സര്‍ക്കാര്‍ കാണിക്കുന്നില്ല.
75 ഏക്കറില്‍ വിസ്തൃതമായി മലപോലെ കിടക്കുന്ന ബ്രഹ്മപുരത്തെ മാലിന്യം കത്തിയതിന്റെ ദുര്‍ഗന്ധം ഏറെക്കുറെ എറണാകുളം ജില്ലയില്‍ പൂര്‍ണമായി വ്യാപിച്ചുകഴിഞ്ഞു. വരുന്ന ആറു മാസങ്ങളോളം അന്തരീക്ഷത്തില്‍ രാസവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ തങ്ങിനില്‍ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ അടുത്ത മൂന്നു ദിവസം കൂടി പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു.
അതേ സമയം ഈ ദിവസങ്ങളില്‍ എസ്എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളാണ് വീട്ടിലും ക്ലാസുകളിലും വലഞ്ഞുകൊണ്ടിരിക്കുന്നത്. പരീക്ഷാ ഹാളുകളില്‍ ശുദ്ധവായു ലഭിക്കാതെ കടുത്ത ചുമയും ശ്വാസതടവും അനുഭവിക്കുകയും ഒട്ടേറെ വിദ്യാര്‍ഥികള്‍.
ബ്രഹ്മപുരത്തുനിന്ന് കൊച്ചി നഗരത്തിലടക്കം പടര്‍ന്നുകൊണ്ടിരിക്കുന്ന അതിരൂക്ഷമായ വിഷപ്പുക നിയന്ത്രിക്കാന്‍ എത്രനാള്‍ വേണമെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ഇപ്പോഴും സര്‍ക്കാരിന് സാധിക്കുന്നില്ല. രണ്ടുദിവസംകൂടി വേണമെന്നാണ് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ പറയുന്നതെന്ന് വിശദീകരിച്ച കളക്ടര്‍ക്ക് ഇക്കാര്യത്തില്‍ ഉറപ്പുനല്‍കാനായില്ല.
പുക കാരണം തങ്ങള്‍ക്കും ജീവനക്കാര്‍ക്കുമടക്കം ഉണ്ടായ ആരോഗ്യപ്രശ്നങ്ങളെ ഹൈക്കോടതി കടുത്ത ഭാഷയിലാണ് വിമര്‍ശിക്കുന്നത്.
പ്രശ്നപരിഹാരത്തിനായുള്ള ഫലപ്രദമായ നടപടിയുണ്ടായില്ലെങ്കില്‍ സ്വരം കടുപ്പിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.ദേശീയ ഹരിത ട്രിബ്യൂണലില്‍ മുമ്പ് കോര്‍പ്പറേഷന്‍ നല്‍കിയ ഉറപ്പുകളില്‍ 30 ശതമാനമെങ്കിലും നടപ്പാക്കിയിരുന്നെങ്കില്‍ ഇപ്പോഴത്തെ ദുരന്തം ഒഴിവാക്കാന്‍ കഴിയുമായിരുന്നവെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടിക്ക് ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കിയിരിക്കുന്നു. സര്‍ക്കാരിന്റെ അനാസ്ഥയില്‍ കൊച്ചിയിലെ ജനങ്ങള്‍ക്ക് വരുംഭാവിയിലുണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ആര് ഉത്തരം പറയുമെന്ന ചോദ്യത്തിന് പിണറായി വിജയനില്‍ നിന്നും യാതൊരു മറുപടിയുമില്ല.
https://www.facebook.com/Malayalivartha



























