കൈക്കൂലി, മാലിന്യം തള്ളല്‍..!പിണറായില്ല ദേവേന്ദ്രനായാലും വിറപ്പിക്കും സര്‍ക്കാര്‍ ജീവനക്കാരുടെ 'മാഫിയ'

സംസ്ഥാനത്തെ ഭൂരിപക്ഷം സര്‍ക്കാര്‍ ജീവനക്കാരും സംഘടനാ ബലത്തിന്റെ പിന്നില്‍ പൊതുജനത്തെ മാത്രമല്ല ഗവണ്‍മെന്റിനെ വരെ വെല്ലുവിളിക്കും. പൗരബോധം തൊട്ടുതീണ്ടിയിട്ടില്ലാത്തവര്‍ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലുണ്ടെന്ന് പൊതുഭരണവകുപ്പിന് തുറന്നടിക്കേണ്ടിവന്നു. സ്വന്തം വീട്ടിലെ മാലിന്യം ഓഫീസിലെ വേസ്റ്റ് ബാസ്‌ക്കറ്റില്‍ കൊണ്ട് തള്ളുന്ന രീതിയില്‍ തരം താണിരിക്കുകയാണ് കുറേയഥികം ജീവനക്കാര്‍, ശമ്പളം, ഡി.എ, ഗ്രാറ്റുവിറ്റി തുടങ്ങി തങ്ങളുടെ കീശ വീര്‍പ്പിക്കുന്ന കാര്യങ്ങളില്‍ മാത്രമേ ഇവര്‍ ഇടപെടൂ. പ്രളയബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ സാലറി ചലഞ്ച് പ്രഖ്യാപിച്ചപ്പോ ഇവര്‍ നടത്തിയ പ്രതികരണങ്ങളില്‍ നിന്ന് പൊതുസമൂഹത്തോടുള്ള ഇവരുടെ കാഴ്ചപ്പാട് നാമെല്ലാം കണ്ടതാണ്. ഇത്രയും സ്വാര്‍ത്ഥമായ മറ്റൊരു സമൂഹം കേരളത്തിലില്ല. ഇക്കൂട്ടര്‍ തന്നെയാണ് കോവിഡ് ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് ശമ്പളം എണ്ണി വാങ്ങിയത്. ജോലി ചെയ്യാത്ത ദിവസങ്ങളിലെ ശമ്പളം വേണ്ടെന്ന് പറയാന്‍ ആരും തയ്യാറായില്ല. പാലക്കാട് അതിര്‍ത്തിയിലുള്ള ഒരു ചെക്ക് പോസ്റ്റ് പരിസരത്തുള്ള വാഴകളില്‍ ഒളിപ്പിച്ച കൈക്കൂലി പണം രണ്ട് മാസം മുമ്പാണ് വിജിലന്‍സ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ നിന്ന് കന്നുകാലികളെയും മറ്റും കേരളത്തിലേക്ക് എത്തിക്കുന്നതിനാണ് ജീവനക്കാര്‍ കിമ്പളം വാങ്ങിയിരുന്നത്. ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങുന്ന ന്യൂജെന്‍ അഴിമതിക്കാരുമുണ്ട്. ഇത്തരത്തിലുള്ള ചിലരെ അടുത്ത കാലത്ത് പിടികൂടിയിരുന്നു.
സംഘടിത കുറ്റകൃത്യം എന്നൊക്കെ നമ്മള്‍ പറയുന്നത് പോലെ, സംഘടിതമായാണ് കൈക്കൂലി വാങ്ങുന്നത്. പ്യൂണ്‍ മുതല്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വരെ ഈ പട്ടികയിലുണ്ട്. എത്ര പണം കിട്ടിയാലും തികയാത്ത ആര്‍ത്തിയാണിവര്‍ക്ക്. എന്തെങ്കിലും വിഷയമോ, നടപടിയോ ഉണ്ടായാല്‍ ജീവനക്കാരുടെ സംഘടനയും അവരുടെ നേതാക്കളും ചാടിയിറങ്ങും. അതോടെ പേരിനൊര് നടപടിയെടുത്ത ശേഷം പിന്നീട് തിരിച്ച് സര്‍വ്വീസില്‍ കയറ്റും. സെക്രട്ടറിയേറ്റില്‍ ബയോമെട്രിക് പഞ്ചിംഗ് മെഷീന്‍ നടപ്പാക്കണമെന്ന് ഉത്തരവിറക്കിയ സര്‍ക്കാരിനെ കൊണ്ട് സി.പി.എം അനുകൂല ജീവനക്കാരുടെ സംഘടന അത് തിരുത്തിച്ചു. അത്രയ്ക്ക് ശക്തരായ മാഫിയയായി ഇവര്‍ മാറിയിരിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വീണ്ടും ചീഫ് സെക്രട്ടറി ആ ഉത്തരവ് വീണ്ടും ഇറക്കിയത്. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം സെക്രട്ടറിയേറ്റിന് ചുറ്റുമുള്ള കടകളിലും ഹോട്ടലുകളിലും കയറിയാല്‍ ചില സെക്രട്ടറിയേറ്റ് ജീവനക്കാരെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും, പ്രത്യേകിച്ച് വനിതകള്‍. ഇവര്‍ 12 മണി മുതല്‍ ഏതാണ്ട് ഒരു മണി വരെ കടകളില്‍ ഷോപ്പിംഗ് നടത്തും. മുമ്പ് ഐഡന്റിറ്റി കാര്‍ഡ് കഴുത്തിലിടുമായിരുന്നു. ഇപ്പോള്‍ പുറത്തിറങ്ങുമ്പോഴത് ഉരി ബാഗിലിടും. ചാനലുകാരെ പേടിച്ചാണ് ഈ തരികിട. ജീവനക്കാരുടെ സഹകരണ സംഘം നടത്തുന്ന ഷോപ്പ് സെന്‍ട്രല്‍ സ്റ്റേഡിയത്തിനടുത്തുണ്ട്. ജോലി സമയത്ത് കറങ്ങിനടക്കുന്ന ഉദ്യോഗസ്ഥരെ കാണണമെങ്കില്‍ ആ പരിസരത്ത് നിന്നാമതി. സെക്രട്ടറിയേറ്റിനടുത്ത് ആളെ വെച്ച് വഴിയോര കച്ചവടം അടക്കം നടത്തുന്ന ഉദ്യോഗസ്ഥരുണ്ട്.
വൈദ്യുതി വകുപ്പിലെ സി.പി.എം അനുകൂല സംഘടനാ നേതാവ് സുരേഷ് വാഹനം ദുരുപയോഗം ചെയ്തതിന്റെ പിഴ അടയ്ക്കണമെന്ന് മുന്‍ ചെയര്‍മാന്‍ ബി. അശോക് നോട്ടീസ് നല്‍കിയിരുന്നു. സുരേഷ് ചെയര്‍മാനെ വെല്ലുവിളിച്ചെങ്കിലും മന്ത്രി കെ.കൃഷ്ണന്‍ കുട്ടി അതൊന്നും അംഗീകരിച്ചില്ല. എന്നാല്‍ മുന്‍ വൈദ്യുതി മന്ത്രി മണിയാശാന്‍ സുരേഷിന് രക്ഷാകവചമൊരുക്കി. നിലമ്പൂരിലേക്ക് സുരേഷിനെ സ്ഥലംമാറ്റിയെങ്കിലും അധികം കഴിയുംമുമ്പ് തിരികെയെത്തി. ഇതാണ് എല്ലാ വകുപ്പിലേയും അവസ്ഥ. കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ മണ്ഡലത്തിലുള്ള ഒരു അവിവാഹിതയോട് മെഡിക്കല്‍ കോളജിലെ ഒരു ഡോക്ടര്‍ കാണിച്ച ക്രൂരത കേരളം മുഴുവനും കണ്ടതാണ്. എന്നിട്ട് എന്തെങ്കിലും നടപടിയെടുത്തോ? ഒരു എം.എല്‍.എ വിചാരിച്ചിട്ടും ഒരു ചുക്കും ചെയ്യാന്‍ കഴിഞ്ഞില്ല. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 50ലധികം കസ്റ്റഡിമരണങ്ങളാണ് ഉണ്ടായത്. എന്നിട്ട് എത്ര പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തു. പോലീസ് അസോസിയേഷന്‍ ഭരിക്കുന്നത് സി.പി.എം അനുകൂല സംഘടനയാണ്. അവരെയൊന്നും ആരും തൊടില്ല. കഴിഞ്ഞയാഴ്ച കൊച്ചിയില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ എസ്.ഐയ്‌ക്കെതിരെ കേസ് എടുക്കാന്‍ പോലും തോപ്പുംപടി പോലീസ് തയ്യാറായില്ല. പ്രതിഷേധം ശക്തമായപ്പോഴാണ് കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയത്.
കോന്നി താലൂക്ക് ഓഫീസിലെ 30തോളം ജീവനക്കാര്‍ അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയ സംഭവം ചോദ്യം ചെയ്ത ജിനേഷ്‌കുമാര്‍ എം.എല്‍.എയ്‌ക്കെതിരെ എ.ഡി.എം തന്നെ രംഗത്തെത്തി. എം.എല്‍.എയെ പരിഹസിക്കുകയും ചെയ്തു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കള്‍ മൂന്നാറില്‍ അനധികൃതമായി നടത്തിവന്ന റിസോര്‍ട്ടിന് ലൈസന്‍സ് പുതുക്കി കൊടുത്ത ക്ലാര്‍ക്ക് അടക്കമുള്ള ജീവനക്കാരാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ്. അദാലത്തിനിടെ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ ഏവരെയും ഞെട്ടിച്ചുകളഞ്ഞു. 70 ലക്ഷം രൂപയാണ് ഇയാളുടെ ബാങ്ക് നിക്ഷേപം മാത്രം. സ്വര്‍ണ്ണവും മറ്റ് ആസ്തികളും അതിന് പുറമേ. ഇയാള്‍ മാത്രമല്ല മറ്റ് ജീവനക്കാരും ഇതിന്റെ പങ്കുപറ്റിയിട്ടുണ്ടാകാമെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. സംസ്ഥാനത്തെ നഗരസഭകളിലെ 10 ശതമാനം ഉദ്യോഗസ്ഥര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നവരാണെന്ന്. സംസ്ഥാനം സമ്പൂര്‍ണ ഇ-ഗവേണന്‍സ് സംസ്ഥാനമായി കഴിഞ്ഞ ദിവസമാണ് മാറിയത്. അതുകൊണ്ടൊന്നും ഉദ്യോഗസ്ഥരുടെ തരികിട അവസാനിക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനെന്നല്ല ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപ്പട്ടര് ഭരിച്ചാല്‍ പോലും ഉദ്യോഗസ്ഥന്മാരെ നിലയ്ക്ക് നിര്‍ത്താനൊക്കില്ല. കാരണം അത്രയ്ക്ക് സംഘടിതമായ ശക്തിയായി ഇവര്‍ വളര്‍ന്നു കഴിഞ്ഞു. കൈക്കൂലി ചോദിക്കുന്നവര്‍ക്കെതിരെ വിജലന്‍സില്‍ പരാതി കൊടുക്കുക, അത് മാത്രമേ എന്തെങ്കിലുമൊരു പരാഹാരമായി ജനത്തിന് മുന്നിലുള്ളൂ.
https://www.facebook.com/Malayalivartha






















