കുടിപ്പക സി.പി.എമ്മിന്റെ കൂടപ്പിറപ്പോ? ടൈംസ്‌ക്വയര്‍ നേതാവ് കോടതികയറുമോ? പപ്പടം പോലെ പൊടിക്കാന്‍ പ്രതിപക്ഷം..ബെന്നി ബഹാന്‍ എം.പി ഡി.ജി.പിക്ക് കൊടുത്ത പരാതിയില്‍ അന്വേഷണം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് നിയമനടപടി സ്വീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായത്

തിരുവനന്തപുരം മുതല്‍ ടൈംസ്‌ക്വയര്‍ വരെ അറിയപ്പെടുന്ന നേതാവ് കൈതോലപ്പായയില്‍ രണ്ട് കോടി 35 ലക്ഷം രൂപ പൊതിഞ്ഞു കൊണ്ടുപോയ സംഭവം കോടതി കയറുന്നു. ബെന്നി ബഹാന്‍ എം.പി ഡി.ജി.പിക്ക് കൊടുത്ത പരാതിയില്‍ അന്വേഷണം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് നിയമനടപടി സ്വീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായത്. ആരോപണം ഉന്നയിച്ച, ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്റെ മൊഴിയെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. ആരോപണം തെറ്റാണെങ്കില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കേണ്ടേ? അതിനും മടികാണിക്കുന്നു. അന്വേഷണം വേണ്ടെന്ന രാഷ്ട്രീയ തീരുമാനത്തെ തുടര്‍ന്നാണ്.
ശുദ്ധ അസംബന്ധമാണെന്നാണ് പറഞ്ഞ് സി.പി.എം ഇതിനെ തള്ളിക്കളയുകയാണ്. എന്നാല്‍ പ്രതിപക്ഷം നിയമനടപടിയുമായി മുന്നോട്ട് പോയാല്‍ ജി.ശക്തിധരന്റെ മൊഴിയെടുക്കേണ്ടി വരും. അദ്ദേഹമിപ്പോഴും തന്റെ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്. അങ്ങനെയെങ്കില്‍ ടൈംസ്‌ക്വയര്‍ നേതാവ് ബുദ്ധിമുട്ടേണ്ടിവരും. പത്തിരുപത് കൊല്ലം മുമ്പ് നടന്ന സംഭവമായതിനാല്‍ തെളിവുകളുണ്ടോന്ന് അറിയില്ല. ശക്തിധരന്‍ മിടുക്കനായ മാധ്യമപ്രവര്‍ത്തകനാണ്, വെറുതെ ഒരു കാര്യവും ഉന്നയിക്കുന്ന ആളല്ല. അതുകൊണ്ട് സി.പി.എമ്മിനെ സംബന്ധിച്ച് ഈ കേസ് വലിയ തലവേദനയാകും. പ്രതിപക്ഷത്തിന് അത് വലിയ വിജയവും രാഷ്ട്രീയ നേട്ടവുമാകും. അതിന് ഏതറ്റംവരെ പോകാനും പ്രതിപക്ഷം തയ്യാറാണ്.
കാരണം പ്രതിപക്ഷനേതാക്കള്‍ക്കെതിരെ കേസെടുക്കുകയും വേട്ടയാടുകയും അപമാനിക്കുകയും ചെയ്യുന്ന സര്‍ക്കാരും സി.പി.എമ്മും സ്വന്തം പാര്‍ട്ടിക്കാരും എസ്.എഫ്.ഐക്കാരും കാണിക്കുന്ന നിയമലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയും കേസുകളില്‍ മെല്ലെപ്പോക്ക് തുടരുകയും ചെയ്യുന്നു. ജി.ശക്തിധരന്റെ ആരോപണം പഴയതാണെന്നാണ് ചില സി.പി.എം നേതാക്കള്‍ ന്യായീകരിക്കുന്നത്. അങ്ങനെയെങ്കില്‍ കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷനേതാവിനും എതിരെ എടുത്തിരിക്കുന്ന കേസുകളും രണ്ടും മൂന്നും കൊല്ലം മുമ്പുള്ളതാണ്. അത് കുത്തിപ്പൊക്കിക്കൊണ്ട് വരുകയും എ.ഐ ക്യാമറ, കെ.ഫോണ്‍, മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മരുന്ന് വാങ്ങിയതിലെ അഴിമതി ഈ വിഷയങ്ങളിലൊക്കെ പ്രതിപക്ഷം പരാതി കൊടുത്തിട്ടും സര്‍ക്കാര്‍ കേസെടുക്കാന്‍ തയ്യാറായിട്ടില്ല. രാഷ്ട്രീയ എതിരാളികളുടെ ശബ്ദം തങ്ങള്‍ക്കും സര്‍ക്കാരിനും നേരെ ഉയരുന്നതില്‍ ഭയന്നാണ് ഭരണകൂടം പ്രതിപക്ഷത്തിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് വ്യക്തമാണ്. സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ പോലും മുഖ്യമന്ത്രി തയ്യാറാകുന്നില്ല. ഇതില്‍ നിന്നൊക്കെ എന്തൊക്കെയോ മറയ്ക്കാന്‍ ശ്രമിക്കുന്നതായി ജനം കരുതിയാല്‍ അത് ഇടത് മുന്നണിക്ക് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകും. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേവലം ഒരു സീറ്റുകൊണ്ട് സായൂജ്യം അടഞ്ഞവരാണ് സി.പി.എം. അടുത്ത തവണത്തെ കാര്യം അതിലും ഭീകരമായിരിക്കാനാണ് സാധ്യത. അതിനുള്ള എല്ലാ കുഴുകളും സി.പി.എം കുഴിച്ചുകൊണ്ടിരിക്കുകയാണ്.
ജി.ശക്തിധരന്‍ സി.പി.എം വിട്ടെങ്കിലും അടിസ്ഥാനപരമായി അദ്ദേഹം ഇടതുപക്ഷത്ത് തന്നെയാണ്. ഇ.എം.എസും വി.എസും അടക്കമുള്ള നേതാക്കളോട് ഇന്നും ബഹുമാനമാണ്. എം.എ ബേബി അടക്കമുള്ള നേതാക്കളുമായി ഇപ്പോഴും സൗഹൃദം തുടരുന്നു. പിണറായി സര്‍ക്കാരിന്റെ രണ്ടാമൂഴം മുതലാണ് പ്രതിരോധത്തിലാകുന്ന ആക്ഷേപങ്ങളുണ്ടാകുന്നതെന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം എഫ്.ബി പോസ്റ്റിട്ടിരുന്നു. പല പോസ്റ്റുകളിലും വിമര്‍ശമുണ്ടെങ്കിലും സി.പി.എമ്മിനെ അടച്ചാക്ഷേപിക്കുന്ന ശൈലി സ്വീകരിച്ചിട്ടില്ല. മനോരമയും മാതൃഭൂമിയും സി.പി.എമ്മിനെതിരെ പ്രതരിപ്പിച്ച വ്യാജ വാര്‍ത്തകളെ കുറിച്ച് ഏതാനും മാസം മുമ്പ് അദ്ദേഹം സമൂഹമാധ്യമങ്ങളിലെഴുതിയിരുന്നു.
പുന്നപ്രവയലാര്‍ സമരത്തില്‍ പങ്കെടുക്കാതെ ഇ.എം.എസ് മുങ്ങിയെന്ന ആരോപണത്തിന് അടുത്തകാലത്ത് തെളിവുകള്‍ സഹിതം മറുപടി നല്‍കിയിരുന്നു. ഇങ്ങിനെയൊക്കെ എല്ലാ അര്‍ത്ഥത്തിലും ഇടത് പക്ഷത്ത് നില്‍ക്കുന്ന ശക്തിധരന്‍ സി.പി.എമ്മിലെ പുഴുക്കുത്തുകളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ജനശക്തി മാസിക ചുരുങ്ങിയ കാലം കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. സി.പി.എമ്മിന്റെ കണ്ണിലെ പ്രധാന ശത്രുക്കളിലൊരാളാണ് ശക്തിധരന്‍. വര്‍ഷങ്ങളോളം സി.പി.എമ്മിനൊപ്പം പ്രവര്‍ത്തിച്ചത് കൊണ്ട് അദ്ദേഹത്തിന് നേതാക്കളുമായി അടുത്തബന്ധമുണ്ട്. ഓരോരുത്തരുടെയും രീതികളറിയാം. അതിനാല്‍ ശക്തിധരന്റെ ആരോപണങ്ങള്‍ക്ക് ആധികാരികത കൂടുതലാണ്, ഒപ്പം മൂര്‍ച്ചയും.
അത് സി.പി.എമ്മിനെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ, ആറ് മാസമായ പേരക്കുട്ടിയെ പോലും സൈബര്‍ ഇടങ്ങളിലൂടെ സഖാക്കള്‍ ആക്രമിക്കുന്നത്. രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് മറുപടിപറയാനുള്ള ശക്തി നഷ്ടപ്പെട്ടത് കൊണ്ടാണ് സി.പി.എം ഇത്തരത്തിലുള്ള തരംതാണ പ്രവര്‍ത്തികള്‍ ചെയ്യുന്നത്. അതിന്റെ ഫലം അവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഒരാള്‍ പാര്‍ട്ടി വിടുകയോ, പുറത്താക്കുകയോ ചെയ്താല്‍ അവരെ ഏതെല്ലാം രീതിയില്‍ ഉപദ്രവിക്കാമോ അതെല്ലാം സി.പി.എം ചെയ്യും, അതാണ് ചരിത്രം. വിഭാഗീയതയുടെ പേരില്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശേഷം, സഖാവ് ബെര്‍ലിനുമായി പാര്‍ട്ടിക്കോ, പ്രവര്‍ത്തകര്‍ക്കോ യാതൊരു ബന്ധവും ഇല്ലെന്നും വര്‍ഗശത്രുവായി മാത്രമേ അദ്ദേഹത്തെ കാണാനാവൂ.
ഈ സഖാവുമായി പാര്‍ട്ടി പ്രവര്‍ത്തകരാരും വ്യക്തിബന്ധമോ, അടുപ്പമോ സൂക്ഷിക്കരുത് എന്നുമാണ് കമ്മിറ്റിയില്‍ വായിച്ചതെന്ന് അദ്ദേഹം മുമ്പ് എഴുതിയിട്ടുണ്ട്. ഇത്തരത്തിലുള്ള മനുഷ്യത്വ രഹിതമായ കാര്യങ്ങളും സി.പി.എമ്മില്‍ നടക്കുന്നു. അതിന്റെ പുതിയ ഉദാഹരണമാണ് ജി.ശക്തിധരനും കുടുംബത്തിനും എതിരായ സൈബര്‍ ആക്രമണം. അത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. ശക്തിധരന്റെ പരാതിയില്‍ പോലീസ് അന്വേഷണം പോലും നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ആരോപണവും അന്വേഷിക്കുന്നില്ല. ഇതാണ് ഇരുമ്പ് മറയ്ക്കകത്തുള്ള ഭരണം, അല്ലെങ്കില്‍ ഏകാധിപത്യം.
https://www.facebook.com/Malayalivartha



























