നിര്‍മ്മാതാവിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത സാമ്പത്തിക ഇടപാട് രേഖകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പി വി ശ്രീനിജനെ ചോദ്യം ചെയ്തതു...കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയുള്ള ചോദ്യം ചെയ്യല്‍ നാലുമണിക്കൂറോളം നീണ്ടു..!

സിനിമാ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ കുന്നത്തുനാട് എം.എല്‍.എ. പി.വി. ശ്രീനിജിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. അടുത്തിടെ, സിനിമ നിര്‍മ്മാതാക്കളുടേയും താരങ്ങളുടേയും വീടുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഒരു നിര്‍മ്മാതാവിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത സാമ്പത്തിക ഇടപാട് രേഖകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പി വി ശ്രീനിജനെ ചോദ്യം ചെയ്തത്. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയുള്ള ചോദ്യം ചെയ്യല്‍ നാലുമണിക്കൂറോളം നീണ്ടു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് എം.എല്‍.എ. ചോദ്യം ചെയ്യലിന് ഹാജരായത്.
സിനിമാ നിര്‍മാതാവിന് ശ്രീനിജിന്‍ ഒന്നരക്കോടി രൂപ കൊടുത്തെന്നും അതുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനാണ് വിളിപ്പിച്ചതെന്നുമുള്ള പരാമര്‍ശം ശ്രീനിജിന്‍ നിഷേധിച്ചു. അസെസ്‌മെന്റുമായി ബന്ധപ്പെട്ടാണ് തനിക്ക് നോട്ടീസ് ലഭിച്ചതെന്നും അത് കൊടുക്കാനായാണ് താന്‍ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാൽ സിനിമാ നിർമാതാവായ ആന്റോ ജോസഫിൽനിന്ന് താൻ 60 ലക്ഷം രൂപ വാങ്ങിയിരുന്നതായി ശ്രീനിജിൻ വ്യക്തമാക്കി. 2015ൽ കടമായിട്ടാണ് ഈ പണം വാങ്ങിയത്. തുടർന്ന് 2022ൽ ഈ തുക തിരികെ നൽകിയതായും ശ്രീനിജിൻ അറിയിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നൽകിയ സത്യവാങ്മൂലത്തിൽ ഉൾപ്പെടെ ഈ സാമ്പത്തിക ഇടപാടിന്റെ കാര്യം വ്യക്തമാക്കിയിരുന്നതായി ശ്രീനിജിൻ പറയുന്നു. ഈ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ശ്രീനിജിനിൽനിന്ന് പ്രധാനമായും ചോദിച്ചറിഞ്ഞത് എന്നാണ് പുറത്തു വരുന്ന വിവരം.
ഡിസംബര്‍ മാസത്തിലാണ് പ്രമുഖ താരങ്ങളുടെയും നിര്‍മാതാക്കളുടെയും വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. അനധികൃത ഇടപാടുകള്‍ കണ്ടെത്തിയതിന് പിന്നാലെ ഭൂരിഭാഗം പേരും നികുതി അടയ്ക്കുകയും ചെയ്തു. ഇതില്‍ ഒരു നിര്‍മാതാവ് നടത്തിയ സാമ്പത്തിക ഇടപാടുകളും അദ്ദേഹത്തിന്റെ മൊഴിയും അവിടെനിന്ന് കിട്ടിയ രേഖകളുമാണ് ശ്രീനിജിനിലേക്കും അന്വേഷണം നടത്താന്‍ ആദായനികുതി വകുപ്പിനെ പ്രേരിപ്പിച്ചത് എന്നാണ് വിവരം.
ഈ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഒന്നരക്കോടി രൂപയോളം ശ്രീനിജിന്‍ ഈ നിര്‍മാതാവിന് നല്‍കുകയും മൂന്നരക്കോടിയോളം തിരിച്ച് കൈപ്പറ്റുകയും ചെയ്തിരുന്നു എന്ന വിവരം ആദായനികുതി വകുപ്പിന് ലഭിച്ചിരുന്നു.. ഇത് മുതലല്ല പലിശയിനത്തിലാണ് കൈപ്പറ്റിയിരുന്നത്. അത്തരത്തിലുള്ള മൊഴികള്‍ വകുപ്പിന് ലഭിച്ചിരുന്നു.
അതെ സമയം സംസ്കാരിക സാഹിതി ചെയർമാനായി നിർമാതാവ് ആന്റോ ജോസഫിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ രാഷ്ട്രീയ വിവാദം ഉടലെടുത്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രീനിജിന്റെ എതിരാളിയായിരുന്ന കോൺഗ്രസ് നേതാവ് വി.പി.സജീന്ദ്രനാണ് ആന്റോ ജോസഫിനെതിരെ രംഗത്തെത്തിയത്. ആന്റോ ജോസഫ് തനിക്കെതിരെ പ്രവർത്തിച്ചിരുന്നതായാണ് സജീന്ദ്രൻ ആരോപിച്ചത്. ഈ ആരോപണം ആന്റോ ജോസഫ് നിഷേധിച്ചിരുന്നു.
സമീപ കാലത്ത് ശ്രീനിജൻ എംഎൽഎ വിവാദങ്ങളിൽ ഉൾപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. കൊച്ചിയിൽ വിദ്യാർത്ഥികൾക്കുള്ള കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം തടഞ്ഞ് ശ്രീനിജൻ ഗ്രൗണ്ട് പൂട്ടിയിട്ടത് വിവാദമായിരുന്നു. ഇതിൽ വിമർശനം നേരിടുമ്പോഴാണ് ജില്ലയിലെ ഫുട്ബോൾ ക്ലബുകളുടെ പിന്തുണയോടെ ശ്രീനിജൻ വീണ്ടും അദ്ധ്യക്ഷനാകുന്നത്. പരിശീലനത്തിന് വിദ്യാർത്ഥികൾ എത്തിയപ്പോൾ അകത്ത് കടക്കാൻ അനുവദിക്കാതെ ഗേറ്റ് പൂട്ടിയിട്ട നടപടി സംസ്ഥാന തലത്തിൽ പ്രതിഷേധത്തിന് കാരണമായിരുന്നു. തനിക്കിതിൽ പങ്കില്ലെന്നാണ് ശ്രീനിജൻ ക്ലബുകളോട് വിശദീകരിച്ചത്. വിവാദം നിലനിൽക്കെ സിപിഎമ്മും ജില്ലാ സ്പോർട്സ് കൗണ്‍സിൽ അദ്ധ്യക്ഷ പദത്തിൽ ശ്രീനിജൻ തുടരേണ്ടതില്ലെന്ന നിലപാടിലാണ് എത്തിയത്. എംഎൽഎ എന്ന നിലയിൽ ഇരട്ട പദവി ചൂണ്ടിക്കാട്ടിയാണ് സിപിഎം ശ്രീനിജൻ ജില്ലാ സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന് നിലപാടെടുത്തത്. എന്നാൽ ജില്ലാ ഫുട്ബോൾ അസോസിയേഷൻ അധ്യക്ഷ സ്ഥാനത്തേക്ക് എതിരില്ലാതെ പിവി ശ്രീനിജൻ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha


























