സി.പി.എം ഭയന്ന് വിയര്‍ക്കുന്നു ഭീരുത്വം പലവഴി പുറത്തുചാടുന്നു... ഭരണകൂട ഭീകരത താണ്ഡവമാടുന്നു... മറുനാടന്‍മലയാളി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കെതിരെ സി.പി.എം നേതൃത്വം നല്‍കുന്ന ഇടത് മുന്നണി സര്‍ക്കാര്‍ ചെയ്യുന്നതും ഇതു തന്നെയാണ്.... മുന്നണിയിലുള്ള സി.പി.ഐ ഉള്‍പ്പെടെയുള്ള പല ഘടകക്ഷികള്‍ക്കും സി.പി.എമ്മിലെ നിഷ്പക്ഷര്‍ക്കും ഈ വേട്ട അത്രരസിച്ചിട്ടില്ല...

എത്ര ശക്തന്റെയും ഏത് അതികായന്റെയും മനസ്സില്‍ ഭയം കടന്ന് കൂടിയാല്‍ ഭ്രാന്ത് പിടിച്ച അവസ്ഥയിലാകും. കാരണം ലോകത്തെ ഏറ്റവും ഭീതിജനകമായ വികാരമാണ് ഭയം. മറഞ്ഞിരിക്കുന്ന ശത്രുവിനെ ഓര്‍ത്ത് പോലും ഭയന്ന് വിറയ്ക്കും. ഇതില്‍ നിന്നൊക്കെ രക്ഷപെടാനായി വമ്പന്‍മാരും കൊമ്പന്മാരും ഏതറ്റംവരെയും പോകും, എന്ത് പരാക്രമവും കാട്ടിക്കൂട്ടം. മറുനാടന്‍മലയാളി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കെതിരെ സി.പി.എം നേതൃത്വം നല്‍കുന്ന ഇടത് മുന്നണി സര്‍ക്കാര്‍ ചെയ്യുന്നതും ഇതു തന്നെയാണ്. മുന്നണിയിലുള്ള സി.പി.ഐ ഉള്‍പ്പെടെയുള്ള പല ഘടകക്ഷികള്‍ക്കും സി.പി.എമ്മിലെ നിഷ്പക്ഷര്‍ക്കും ഈ വേട്ട അത്രരസിച്ചിട്ടില്ല. എങ്കിലും അവരാരും പരസ്യമായ അതൃപ്തി പ്രകടിപ്പിക്കാത്തത് മാന്യത കൊണ്ടാണ്.
മറുനാടന്‍ മലയാളി എന്ന യുട്യൂബ് ചാനലിന്റെ ഉടമ സാജന്‍സ്‌കറിയ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. അദ്ദേഹം നിയമവിരുദ്ധമായ എന്തെങ്കിലും ചെയ്‌തെങ്കില്‍, അല്ലെങ്കില്‍ മാനനഷ്ടം ഉണ്ടാക്കുന്ന തരത്തിലുള്ള വാര്‍ത്ത കൊടുത്തെങ്കില്‍ അതിനെതിരെ നിയമനടപടി സ്വീകരിക്കാം. അതില്‍ തെറ്റില്ല. എന്നാല്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരായ കേസിന്റെ പേരില്‍ അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ കയറി ജോലി തടസപ്പെടുത്തുന്ന തരത്തില്‍ കമ്പ്യൂട്ടറുകളും മറ്റും പോലീസ് എടുത്തു കൊണ്ടുപോയതും ജീവനക്കാരുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തിയതും ഫാസിസത്തിന്റെ പുതിയമുഖമാണ്. യാതൊരു നിയമനടപടിയും പാലിക്കാതെയാണ് കേരളാ പോലീസ് പലരുടെയും ഫോണുകള്‍ പിടിച്ചുവാങ്ങുന്നത്.
എലത്തൂര്‍ കേസുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസിന്റെ ലേഖകരുടെ ഫോണ്‍ അനധികൃതമായി പിടിച്ചെടുത്തിരുന്നു. അതിന് പിന്നാലെയാണ് മറുനാടനിലെ മാധ്യമപ്രവര്‍ത്തകരുടെ ഫോണും വാങ്ങിവെച്ചത്. പിന്നീടത് തിരികെ കൊടുത്തെങ്കിലും ഇതൊന്നും നിയമപരമായ കാര്യങ്ങളല്ല. അന്വേഷണത്തിന്റെ ഭാഗമായി ഒരാളുടെ ഫോണ്‍ പിടിച്ചെടുക്കുന്നതിനും പരിശോധിക്കുന്നതിനും നിയമനടപടികളുണ്ട്. ഇതൊക്കെ അറിയാവുന്ന പോലീസ് ഭരണകൂടഭീകരതയ്ക്ക് കുടപിടിക്കുകയാണ്. ഇതൊക്കെ കാണുമ്പോള്‍ യു.പിയിലെ യോഗി സര്‍ക്കാരിന് പഠിക്കുകയാണോ എന്ന് തോന്നും. യോഗി ഭരണകാലത്ത് യു.പിയില്‍ 12 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. ഇങ്ങിനെ പോയാല്‍ താമസിയാതെ മാധ്യമപ്രവര്‍ത്തകര്‍ ഇവിടെയും കൊല്ലപ്പെട്ടേക്കാം അല്ലെങ്കില്‍ ആത്മഹത്യ ചെയ്‌തേക്കാം. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് ഒരു ഇടത് സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. മുമ്പ് മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചതില്‍ പലരും ദുരൂഹത ആരോപിച്ചിരുന്നു.
തങ്ങള്‍ ഒളിച്ചുവച്ചിരിക്കുന്ന രഹസ്യങ്ങള്‍ ജനങ്ങളിലെത്തിക്കുമെന്ന ഭയം, അല്ലെങ്കില്‍ തങ്ങള്‍ ചെയ്തു കൂട്ടിയ നെറികേടുകള്‍ മാധ്യമപ്രവര്‍ത്തകരോ, മറ്റാരെങ്കിലുമോ ജനത്തോട് ഉറക്കെ വിളിച്ച് പറയുമ്പോഴോ ആണ് ഭരണകൂടവും അതിന് നേതൃത്വം നല്‍കുന്നവരും രാഷ്ട്രീയ പാര്‍ട്ടികളും രാക്ഷസന്മാരുടെ മുഖമൂടി അണിയുന്നത്. ഏത് വിധേനയും എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ പാര്‍ട്ടിയും നേതാക്കളും അരയും തലയും മുറുക്കി ഇറങ്ങും. അത്തരത്തിലുള്ള നെറികേടാണ് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരനോട് സി.പി.എമ്മിന്റെ കൂലിപ്പട്ടാളം ചെയ്യുന്നത്. ഇവരുടെ ഭീരുത്വത്തിന്റെ ആഴം അറിയണമെങ്കില്‍ ശക്തിധരന് നേരെയുള്ള ആക്രമണത്തില്‍ നിന്ന് മനസ്സിലാക്കാം.
വിദേശങ്ങളില്‍ നിന്ന് ഇന്റര്‍നെറ്റ് കോളിലൂടെ അദ്ദേഹത്തെ വിളിച്ച് അസഭ്യം പറയുകയാണ് ചെയ്യുന്നത്. ടൈംസ് സ്‌ക്വയര്‍ നേതാവിന്റെ കൈതോലപ്പായ വിവാദം, സുധാകരനെ കൊല്ലാന്‍ സി.പി.എം ഗുണ്ടകളെ അയച്ചെന്ന വെളിപ്പെടുത്തല്‍ എന്നിവയ്ക്ക് ശേഷമാണ് ശക്തിധരനെ വേട്ടയാടാന്‍ തുടങ്ങിയത്. ആറ് മാസം പ്രായമുള്ള പേരക്കുട്ടിയെ പോലും സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുന്നെന്നാണ് ശക്തിധരന്‍ പറഞ്ഞത്. മനസ്സില്‍ അല്പമെങ്കിലും മനസാക്ഷിയുള്ളവര്‍ക്ക് ഇതിനൊക്കെ കഴിയുമോ. അതിന് മനുഷ്യരല്ലല്ലോ, അവരുടെ രൂപമുള്ള ഏതാനും ചെന്നായ്ക്കള്‍ സി.പി.എമ്മിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി നില്‍പ്പുണ്ട്. ചില നേതാക്കളാണ് ഇവര്‍ക്ക് ചെല്ലും ചെലവും കൊടുക്കുന്നത്.
അവര്‍ക്ക് വേണ്ടി എന്തു ചെയ്യാനും ഇവര്‍ തയ്യാറാകുമെന്നത് അങ്ങാടിപ്പാട്ടാണ്. ശക്തിധരന്റെ ആരോപണങ്ങള്‍ ഏത് നേതാവിനെതിരെയാണെന്ന് മലയാളം അറിയാവുന്നവര്‍ക്കെല്ലാം അറിയാം. എന്നിട്ടും അതിന് മറുപടി നല്‍കാന്‍ ആ നേതാവിന് കഴിഞ്ഞില്ല. മിണ്ടാതിരുന്നത് കൊണ്ട് ഒരാള്‍ വിശുദ്ധനാകില്ല. ശക്തിധരന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കണം അത് നേതാവായാലും പാര്‍ട്ടിയായാലും അത് ചെയ്യാതെ മുടന്തന്‍ന്യായങ്ങള്‍ പറയുകയും അയാള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമണം നടത്തുകയും ചെയ്യുന്നു. ഭൂതകാലത്തില്‍ ചെയ്ത് കൂട്ടിയ തെറ്റുകള്‍ ഒരു സുപ്രഭാതത്തില്‍ മറ്റൊരാള്‍ വിളിച്ച് പറയുമ്പോള്‍ ഉണ്ടാകുന്ന അങ്കലാപ്പില്‍ നിന്നാണ് ഇത്തരം പ്രതികരണങ്ങളുണ്ടാകുന്നത്.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ എഴുതാത്ത പരീക്ഷ ജയിച്ചത് റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ലേഖിക അഖിലാനന്ദകുമാറിനെതിരെ കേസെടുത്തതും ഇത്തരം ഭീതികളുടെ മറ്റൊരു പതിപ്പാണ്. ചുരുക്കം പറഞ്ഞാല്‍ ടി.പി ചന്ദ്രശേഖരന്‍ വധത്തിന് ശേഷം അണ്ടംകീറിയ അവസ്ഥയിലാണ് സി.പി.എം. എല്ലായിടത്ത് നിന്നും ശര മുനകള്‍ പാര്‍ട്ടിക്കും നേതാക്കള്‍ക്കും നേരെ ചീറിപ്പാഞ്ഞ് വരുന്നു. അതിനെ തടുക്കാനും ഒഴിഞ്ഞുമാറാനും നേക്കിയിട്ടും ഫലം കാണുന്നില്ല. അപ്പോള്‍ തിരിച്ചടി തുടങ്ങും. അത് മറുനാടനോടും ശക്തിധരനോടും എല്ലാം പല പല രൂപത്തിലും ഭാവത്തിലും ആണെന്ന് മാത്രം. ഒന്നോര്‍ക്കുക ജനം എല്ലാം കാണുന്നുണ്ട്. അവരുടെ കണ്ണില്‍ പൊടിയിടാന്‍ നിങ്ങള്‍ക്കാവില്ല.
https://www.facebook.com/Malayalivartha


























