മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ കലാപാഹ്വാനത്തിനും, മൃതദേഹത്തെ അവഹേളിച്ചത്തിനുമെതിരെ കേസ് എടുത്തു: കോണ്‍ഗ്രസ് പ്രവര്‍ത്തകർ തന്റെ വീട് ആക്രമിച്ചെന്ന് പരാതി നൽകി വിനായകൻ:- ഇന്ന് പോലീസ് മൊഴി എടുക്കും...

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ കലാപാഹ്വാനത്തിനും, മൃതദേഹത്തെ അവഹേളിച്ചത്തിനുമെതിരെ പോലീസ് കേസെടുത്തു. ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ വിലാപയാത്ര നടക്കവെയായിരുന്നു വിനായകൻ വിവാദ പരാമർശം നടത്തിയത്. ആരാണ് ഉമ്മൻചാണ്ടി എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് ലൈവിൽ ഉമ്മൻചാണ്ടിയോടുള്ള, അനാദരവും, വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരാമർശവുമാണ് നടത്തിയതെന്ന് കാണിച്ച്
ഡിസിസി ജനറൽ സെക്രട്രറിയും, യൂത്ത് കോൺഗ്രസ് പ്രവർത്തകരുമടക്കം നാലോളം പേരാണ് നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നേരത്തെ എ സി പിയ്ക്ക് നൽകിയ പരാതി പിന്നീട് നോർത്ത് പോലീസിന് കൈമാറുകയായിരുന്നു. എഫ് ഐ ആറിൽ കലാപാഹ്വാനത്തിനുള്ള പ്രസ്താവന, മൃതദേഹത്തെ അനാദരിക്കൽ തുടങ്ങിയ വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിരിക്കുന്നത്.
ഇത് സംബന്ധിച്ച് ഇന്ന് വിനായകനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. ഫേസ്ബുക്ക് ലൈവിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകരും, പൊതു ജനങ്ങളും ഉൾപ്പടെയുള്ളവർ പ്രതിഷേധം രേഖപ്പെടുത്തി രംഗത്ത് എത്തിയിരുന്നു.
ഇന്നലെ വൈകിട്ട് നാല് മണിയോടെ കലൂര്‍ സ്റ്റേഡിയത്തിനു പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്‌ലാറ്റിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകർ വിനായകന്റെ വീട് ആക്രമിച്ചിരുന്നു. പ്രവര്‍ത്തകന്‍ വിനായകന്റെ ഫ്‌ലാറ്റിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച് മാർച്ച് നടത്തി ഫ്ലാറ്റിലെത്തിയ പ്രവർത്തകർ തന്റെ ഫ്ലാറ്റിൽ എത്തി അക്രമം നടത്തിയെന്ന് വിനായകൻ പരാതി നൽകിയിട്ടുണ്ട്. വാക്കാലാണ് വിനായകൻ പോലീസിന് പരാതി നൽകിയത്.
ഉടനെ പരാതി എഴുതി നൽകുമെന്നാണ് പുറത്ത് വരുന്ന വിവരം. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മാർച്ചിൽ വീടിന്റെ ജനൽച്ചിലടക്കം അടിച്ച് തകർത്തിട്ടുണ്ട്. ഇത് ചെയ്ത പ്രവർത്തകർക്കെതിരെ നടപടി വേണമെന്നാണ് വിനായകന്റെ ആവശ്യം. രണ്ടു കേസുകളും പോലീസ് പരിഗണിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഇരു വിഭാഗത്തിൽ നിന്നും പോലീസ് മൊഴി എടുക്കും എന്ന് അറിയിച്ചിട്ടുണ്ട്.
അതേ സമയം വിനായകനെതിരെ കേസ് എടുക്കേണ്ടെന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പിതാവുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഇതാകും പറയുകയെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുകയെന്നും അദ്ദേഹം പ്രതികരിച്ചു.
വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ല. എന്തു തന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻചാണ്ടിയെ ജനങ്ങൾക്ക് അറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഏതെങ്കിലും ഒരു നിമിഷത്തിൽ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് കാര്യമാക്കേണ്ട ആവശ്യമില്ല. ആരും വിനായകനോട് റഫായി ഇടപെടരുത്. കേസെടുത്ത് എന്ന് പറയുമ്പോൾ അങ്ങനെ ഉണ്ടെങ്കിൽ അതും ശരിയല്ല. പിതാവ് ഉണ്ടെങ്കിലും ഇതേ പറയൂ- അദ്ദേഹം പറഞ്ഞു.
ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകൻ പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടൻ തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിർത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മൾക്കറിയില്ലേ ഇയാൾ ആരൊക്കെയാണെന്ന്’’– എന്നായിരുന്നു വിനായകന്റെ പരാമർശം.
https://www.facebook.com/Malayalivartha


























