പുതുപ്പള്ളി വിടാതിരിക്കാന്‍... പുതുപ്പള്ളി സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് വൈകില്ല; വിജ്ഞാപനം ഇറക്കി നിയമസഭ; ചാണ്ടി ഉമ്മനെക്കാള്‍ വിജയസാധ്യത അച്ചു ഉമ്മന്; ജോസ് കെ മാണിയുടെ അനുഭവം ഉണ്ടാകാതിരിക്കാന്‍ കരുതലോടെ കോണ്‍ഗ്രസ്

കോണ്‍ഗ്രസിനെ സംബന്ധിച്ച് പുതുപ്പള്ളി വികാരമായി മാറി. അരനൂറ്റാണ്ടിന് ശേഷം പുതുപ്പള്ളി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ പുതിയൊരാള്‍ എത്തും. 53 വര്‍ഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതിയ ആളെ തെരഞ്ഞെടുക്കേണ്ട അവസ്ഥയിലേക്ക് പുതുപ്പള്ളി ജനത എത്തിയത്.
അതിനാല്‍ തന്നെ ഉമ്മന്‍ ചാണ്ടിയുടെ പകരക്കാരന്‍ ആരാകുമെന്ന ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. പുതുപ്പള്ളി സീറ്റ് ഒഴിവ് നികത്താന്‍ വേണ്ടിയുള്ള നടപടിക്രമങ്ങളിലേക്ക് നിയമസഭ കടന്നുകഴിഞ്ഞു. പുതുപ്പള്ളി സീറ്റ് ഒഴിവ് നികത്താനായി നിയമസഭ വിജ്ഞാപനം ഇറക്കി. ഇനി തെരഞ്ഞെടുപ്പ് കമ്മീഷനടക്കം കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നതോടെ പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിലേക്ക് നീങ്ങും.
അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വൈകില്ലെന്ന് വിലയിരുത്തി സി പി എം ഉപ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് ഒരുക്കം തുടങ്ങാന്‍ സി പി എം സെക്രട്ടേറിയറ്റി ധാരണയായിട്ടുണ്ട്. പി ബി, സി സി യോഗങ്ങള്‍ക്ക് ശേഷം ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനാണ് ധാരണ. രാജസ്ഥാന്‍ മധ്യപ്രദേശ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകള്‍ ഒക്ടോബറില്‍ ഉണ്ടാകുമെന്നും ഈ കൂട്ടത്തില്‍ ഉപ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നുമാണ് സി പി എമ്മിന്റെ വിലയിരുത്തല്‍.
1970 മുതല്‍ ഇന്നേവരെ ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റൊരു നേതാവ് പുതുപ്പള്ളിയെ പ്രതിനീധീകരിച്ച് നിയമസഭയിലേക്ക് എത്തിയിട്ടില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സമാജികനായിരുന്ന നേതാവെന്ന റെക്കോര്‍ഡ് ഉമ്മന്‍ചാണ്ടിക്ക് സമ്മാനിച്ചതിന്റെ ഖ്യാതിയും പുതുപ്പള്ളി ജനതക്ക് സ്വന്തമാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കെ 1970 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ ആദ്യമായി ജനവിധി തേടിയത്. നിറഞ്ഞ സ്‌നേഹത്തോടെ ഉമ്മന്‍ ചാണ്ടിയെ ഏറ്റെടുത്ത പുതുപ്പള്ളി ജനത ആ സ്‌നേഹം നീണ്ട 53 വര്‍ഷവും അണമുറിയാതെ നല്‍കി. ജന മനസില്‍ അലിഞ്ഞ് ചേര്‍ന്ന് ഉമ്മന്‍ ചാണ്ടി വിടവാങ്ങിയപ്പോള്‍ ആരാവും പുതുപ്പള്ളിയെ പ്രതിനീധീകരിച്ച് നിയമസഭയിലേക്ക് എത്തുകയെന്ന കാത്തിരിപ്പാണ് ഇനി.
കോണ്‍ഗ്രസില്‍ നിന്നും ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനോ അച്ചു ഉമ്മനോ ആണ് സാധ്യത. അടുത്ത ദിവസം അച്ചു ഉമ്മന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. കെഎം മാണിയുടെ മരണ ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി തോറ്റത് കണ്ടതാണ്. ആ അനുഭവം വരരുത്. കരുതലോടെയുള്ള അച്ചു ഉമ്മന്റെ വാക്കും അപ്പയോടുള്ള കരുതലും എല്ലാം ജനം കണ്ടതാണ്.
അപ്പയ്‌ക്കൊപ്പം ഏറ്റവുമധികം സമയം ചെലവഴിച്ചതു കാറിലുളള യാത്രകളിലാണെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു. ഇപ്പോള്‍ അപ്പയ്‌ക്കൊപ്പം ഒടുവിലത്തെ യാത്ര മണിക്കൂറുകള്‍ നീണ്ടു. വഴിനീളെ കാത്തുനില്‍ക്കുന്ന ജനങ്ങളുടെ സ്‌നേഹം കണ്ണു നിറയ്ക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ അപ്പയ്ക്ക് ഒരുപാടു ബഹുമതികള്‍ കിട്ടിയിട്ടുണ്ട്. കേരളം നല്‍കിയ ഈ യാത്രാമൊഴി അതിലെല്ലാം വലിയ ബഹുമതിയാകുന്നു.
ഈ യാത്ര അപ്പ നടത്താറുള്ള സാധാരണയാത്ര പോലെ തോന്നുന്നു. വാഹനത്തില്‍ അപ്പയ്‌ക്കൊപ്പം ധാരാളംപേര്‍. പുറത്തും അപ്പയെക്കാത്ത് ആയിരങ്ങള്‍. പ്രായഭേദമില്ലാതെ എല്ലാവരും മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്നു.
കഴിഞ്ഞ തിരുവനന്തപുരം ദര്‍ബാര്‍ ഹാളില്‍ അപ്പയെ കിടത്തിയപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് പഴയ ഒരു അപകടമാണ്. അന്ന് അപ്പ ധനമന്ത്രിയാണ്. ബജറ്റ് അവതരിപ്പിക്കാന്‍ പോകുകയാണ്. അപ്പോഴാണ് ദര്‍ബാര്‍ ഹാളിനു സമീപം റോഡ് മുറിച്ചു കടക്കുമ്പോള്‍ ഒരു സ്‌കൂട്ടര്‍ എന്നെ ഇടിച്ചത്. അപ്പ ആ അപകടം നേരില്‍ക്കണ്ടു. ഉടന്‍ തന്നെ എന്നെ അപ്പയുടെ വണ്ടിയില്‍ കയറ്റി. കാലിന് ചെറിയ പ്രശ്‌നം മാത്രമേയുള്ളു എന്ന് ഞാന്‍ പറഞ്ഞു.
ഉറപ്പാണോ എന്ന് വീണ്ടും ചോദിച്ചു. ഡ്രൈവറോട് തന്നെ സെക്രട്ടേറിയറ്റില്‍ ഇറക്കിയിട്ട് മകളെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകണമെന്നും പറഞ്ഞു. അന്നു സെക്രട്ടേറിയറ്റിന്റെ ഗേറ്റിനു സമീപം ഇറങ്ങിയ അപ്പ നടന്നുപോയാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് അച്ചു പറഞ്ഞു.
https://www.facebook.com/Malayalivartha


























