ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിത്തള്ളിയ കേസ്... സണ്‍ഡേ സ്‌കൂള്‍ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയയെ 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, ഫാദര്‍.മാത്തുക്കുട്ടിക്കും സിസ്റ്റര്‍ സ്‌നേഹമറിയക്കും മേല്‍ കോടതി കുറ്റം ചുമത്തി, വിചാരണ സെപ്റ്റംബര്‍ 2 ന് തുടങ്ങും, ആദ്യ മൂന്നു സാക്ഷികള്‍ ഹാജരാകാന്‍ കോടതി ഉത്തരവ്

ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്വേഷണം അട്ടിമറിച്ച് എഴുതിത്തള്ളിയ ആലപ്പുഴ കൈതവന അക്‌സപ്റ്റ് കൃപാ ഭവനില്‍ നടന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയയുടെ മരണത്തില്‍ ഒന്നും രണ്ടും പ്രതികളായ ഫാദര്‍.മാത്തുക്കുട്ടിക്കും സിസ്റ്റര്‍ സ്‌നേഹമറിയക്കും മേല്‍ തലസ്ഥാന വിചാരണ കോടതി കുറ്റം ചുമത്തി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിക്കൂട്ടില്‍ നിന്ന പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്തിയത്.
ഉപേക്ഷയിലുള്ള മരണക്കുറ്റം , കൂട്ടായ്മ എന്നീ കുറ്റങ്ങളാണ് സിജെഎം ഷിബു ഡാനിയേല്‍ പ്രതികള്‍ക്ക് മേല്‍ ചുമത്തിയത്. വിചാരണ സെപ്റ്റംബര്‍ 2 ന് തുടങ്ങാന്‍ ഷെഡ്യൂള്‍ ചെയ്ത കോടതി
ആദ്യ മൂന്നു സാക്ഷികള്‍ അന്നേ ദിവസം ഹാജരാകാനും ഉത്തരവിട്ടു. കേസില്‍ സി ബി ഐ തുടരന്വേഷണം നടത്താന്‍ 2021 ല്‍ കോടതി ഉത്തരവിട്ടിരുന്നു എന്നാല്‍ കൊലപാതകത്തിന് തെളിവു ലഭിച്ചില്ലെന്നതിനാല്‍ ആദ്യ കുറ്റപത്രത്തില്‍ മാറ്റമെന്നുമില്ലെന്നുള്ള തുടരന്വേഷണ റിപ്പോര്‍ട്ട് ആണ് സിബിഐ ഹാജരാക്കിയത്.
2022 ഫെബ്രുവരി 8 ന് തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനും മുന്‍ സി ജെ എം ആര്‍. രേഖ തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്.പിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സി ബി ഐ കുറ്റപത്രവും അനുബന്ധ റെക്കോര്‍ഡുകളും പരിശോധിച്ച കോടതി അന്വേഷണത്തില്‍ മിസ്സിംഗ് ലിങ്കുകള്‍ ഉണ്ടെന്ന് കണ്ടെത്തുകയും സംഭവം സംബന്ധിച്ച് ശരിയായ രീതിയിലും പൂര്‍ണ്ണമായും സിബിഐ കേസന്വേഷിച്ചിട്ടില്ലെന്നും വിലയിരുത്തിയാണ് സിബി ഐ കുറ്റപത്രം അംഗീകരിക്കാതെ തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. ഉപേക്ഷയിലുള്ള മരണക്കുറ്റം മാത്രം ചുമത്തി സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത് 2021 ജനുവരി 4 നാണ്. കുറ്റപത്രം നിരസിച്ച കോടതി തുടരന്വേഷണം നടത്താനും റിപ്പോര്‍ട്ട് 2021 മാര്‍ച്ച് 25 ന് ഹാജരാക്കാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് 4 തവണ കേസ് പരിഗണിച്ചിട്ടും സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കിയിട്ടില്ല. തുടര്‍ന്നാണ് ഫെബ്രുവരി 8 ന് ഹാജരാക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
പള്ളി വികാരിയും കൃപാ ഭവന്‍ ലഹരിമുക്ത കേന്ദ്രം ഡയറക്ടറും സണ്‍ഡേ സ്‌ക്കൂള്‍ ക്യാമ്പ് നടത്തിപ്പുകാരനുമായ ഫാദര്‍ മാത്തുക്കുട്ടിയെന്നും മാത്തുക്കുട്ടി ആന്റണിയെന്നും അറിയപ്പെടുന്ന ഫാ. മാത്തുക്കുട്ടി മുന്നാറ്റിന്‍മുഖം , ക്യാമ്പു നടത്തിപ്പുകാരി റെജിയെന്നറിയപ്പെടുന്ന സിസ്റ്റര്‍ സ്‌നേഹ മറിയ എന്നിവരെ ഒന്നും രണ്ടും പ്രതികളായി ചേര്‍ത്ത് ഉപേക്ഷയാലുള്ള മരണക്കുറ്റം (ഐപിസി 304 എ) മത്രം ചുമത്തിയാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കുറ്റപത്രമാണ് കോടതി തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
ആലപ്പുഴ ആക്‌സപ്റ്റ് കൃപാ ഭവനില്‍ വ്യക്തിത്വ വികസന സണ്‍ഡേ സ്‌ക്കൂള്‍ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയയെ കൃപാ ഭവന്‍ വളപ്പിലെ കുളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും പ്രതിഭാഗം ചേര്‍ന്ന് തെളിവുകള്‍ നശിപ്പിച്ച് 10 വര്‍ഷം പിന്നിട്ടശേഷമാണ് പള്ളി വികാരിക്കും കന്യാ സ്ത്രീക്കുമെതിരെ സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി : റ്റി.എഫ്. സേവ്യറിന്റെ കേസന്വേഷണം നിരീക്ഷിക്കാത്തതിന് മുന്‍ ആലപ്പുഴ ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് ഷിജു ഷെയ്ക്കിനെ 2011 ജൂലൈ 6 ന് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ശാസിക്കുകയും ചെയ്തിരുന്നു. നീതിയുക്തമായ അന്വേഷണം പരിരക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്നും സമയബന്ധിതമായ റിപ്പോര്‍ട്ടുകള്‍ വിളിച്ചു വരുത്താത്തതിനും നീതിയുക്തമായ അന്വേഷണം ഉറപ്പുവരുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന് ഉചിതമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഉത്തരവുകളും നല്‍കാത്തതിനുമാണ് മജിസ്‌ട്രേട്ടിനെ ഹൈക്കോടതി ശാസിച്ചത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 156 (3) പ്രകാരം മജിസ്‌ട്രേട്ടില്‍ നിക്ഷിപ്തമായ കേസന്വേഷണ നിരീക്ഷണ അധികാരം നേരാംവണ്ണം വിനിയോഗിക്കാത്തതിനാണ് ഹൈക്കോടതി വിമര്‍ശനമുണ്ടായത്.
2010 ഒക്ടോബര്‍ 17 നാണ് സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ സംഭവം നടന്നത്. ആലപ്പുഴ കൈതവന ഏഴരപ്പറയില്‍ ബെന്നിയുടെയും സുജയുടെയുടെയും മകളും ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുമായ 13 വയസ്സുകാരി ശ്രേയയാണ് കൊല്ലപ്പെട്ടത്. ചങ്ങനാശ്ശേരി അതിരൂപത ക്രിസ്ത്യന്‍ സഭക്കു കീഴിലുള്ളതാണ് ആലപ്പുഴ പക്കി ജംഗ്ഷന് സമീപമുള്ള ആക്‌സപ്റ്റ് ക്യാപാഭവന്‍. 2010 ഒക്ടോബര്‍ 15 ന് സണ്‍ഡേ സ്‌കൂള്‍ വ്യക്തിത്വ വികസന ക്യാമ്പിനെത്തിയ 11 അംഗ വിദ്യാര്‍ത്ഥി സംഘത്തിലെ ഒരംഗമായ ശ്രേയയാണ് മൂന്നാം നാള്‍ 17 ന് കൃപാ ഭവന്‍ വളപ്പില്‍ തന്നെയുള്ള കുളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.11 കുട്ടികളും ഒരു കന്യാസ്ത്രീയും കിടന്നുറങ്ങിയിരുന്ന മുറിയില്‍ നിന്നും ഈ കുട്ടിയെ കാണാതായിട്ട് നേരം വെളുത്ത് 8.30 മണിക്കാണ് ബന്ധപ്പെട്ടവര്‍ അറിയുന്നത്.
അതേ സമയം വീട്ടുകാരെ അറിയിക്കാതെയും പോലീസില്‍ അറിയിക്കാതെയും ഫയര്‍ഫോഴ്‌സിനെ മാത്രം വരുത്തി മൃതദേഹം ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പോലീസിലറിയിക്കാതെയും പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കാതെയും നിയമവിരുദ്ധമായി മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നാട്ടുകാര്‍ നോക്കിനില്‍ക്കെ മൃത ശരീരത്തിലുണ്ടായിരുന്ന രക്തം മുഴുവന്‍ തുടച്ചു വൃത്തിയാക്കി.
വായിലും മൂക്കിലും തിരുകിയിരുന്ന രക്തം പുരണ്ട പഞ്ഞി ധൃതിപ്പെട്ട് മാറ്റി കഴുകി വൃത്തിയാക്കിയാണ് മൃതശരീരം ആശുപത്രിയിലെത്തിച്ചത്.
വീട്ടുകാരെ വിളിച്ചു വരുത്തുന്നതിന് പകരം അവരെ ഒഴിവാക്കി വികാരിയുടെ ബന്ധുവായ കൃപാ ഭവന്റെ സഹായിയായി പ്രവര്‍ത്തിച്ചു വരുന്ന 60 വയസ്സുള്ള അപ്പച്ചന്‍ എന്നയാളെ തിടുക്കത്തില്‍ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ എത്തിച്ച് കേസില്‍ മൊഴി കൊടുപ്പിച്ചതും സംശയമുണര്‍ത്തിയിരുന്നു.
ശ്രേയക്ക് ഉറക്കത്തില്‍ എണീറ്റു നടക്കുന്ന സ്വഭാവമുണ്ട് എന്ന് വരുത്തിത്തീര്‍ക്കാന്‍ കുട്ടി രാത്രി നടന്ന് കുളത്തില്‍ വീണ് മുങ്ങി മരിച്ചതാണെന്ന തരത്തിലാണ് അപ്പച്ചനെകൊണ്ട് കോണ്‍വെന്റധികൃതര്‍ പ്രഥമ വിവരമൊഴി കൊടുപ്പിച്ചത്. എന്നാല്‍ ഉറക്കത്തില്‍ എണീറ്റു നടക്കുന്ന സ്വഭാവം ശ്രേയക്കില്ലെന്ന വസ്തുതയുമായി മാതാപിതാക്കള്‍ ശക്തമായി രംഗത്തുവന്നു. മാതാപിതാക്കളും നാട്ടുകാരും പറയുന്ന ദ്യശ്യങ്ങള്‍ പത്ര ദൃശ്യമാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്തിരുന്നു. ഒരു കാരണവശാലും ഉറക്കത്തില്‍ നടന്ന് കുളത്തില്‍ മരണം സംഭവിക്കില്ലെന്നും കുളത്തില്‍ ചെന്ന് വീഴണമെങ്കില്‍ പല വഴികളും ജലസംഭരണി ടാങ്കും മറ്റു പല വഴികളും കുട്ടി തരണം ചെയ്താല്‍ മാത്രമേ കുളത്തിന്റെ അടുത്തെങ്കിലും എത്തുവാന്‍ സാധ്യതയുള്ളു. ഉറക്കത്തില്‍ നടക്കുന്ന സ്വഭവമുള്ള കുട്ടി ഒരിക്കലും എവിടെയും തട്ടിത്തടയാതെയും വീഴാതെയും അവിടെയെത്തുക സാധ്യമല്ലെന്നിരിക്കെ പ്രതികള്‍ കള്ളക്കഥ മെനഞ്ഞതാണെന്നു മാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. കൃപാ ഭവന്റെ വിപുലമായ സ്വാധീനമുപയോഗിച്ച് അന്വേഷണം തടയപ്പെട്ട് കേസ് അട്ടിമറിച്ചതായി ആരോപണമുയര്‍ന്നു.
പ്രേത വിചാരണ (ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ) തയ്യാറാക്കിയത് അധികാര പരിധിയില്ലാത്ത ആലപ്പുഴ നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എ.തോമസായിരുന്നു. ശ്രേയയുടെ മരണം കൊലപാതകമാണെന്നും നേരാംവണ്ണം ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തെത്തി.
പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന മുറി പൂട്ടാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞിട്ടും ഫാ.മാത്തുക്കുട്ടിയും സിസ്റ്റര്‍ സ്‌നേഹയും നന്നാക്കിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കി. അസമയത്തു പട്ടി കുരക്കുന്നത് കേട്ടതായും ജീവനക്കാരി പറയുന്നു. മാത്തുക്കുട്ടിയും സ്‌നേഹയും ചുമതല വഹിച്ച സ്ഥാപനത്തില്‍ ഇത്രയും വലിയ കുറ്റകൃത്യം നടന്നിട്ടും ആലപ്പുഴ സൗത്ത് പോലീസ് പ്രതി കോളത്തില്‍ ആരെയും പ്രതി ചേര്‍ക്കാതെ നിസാര വകുപ്പായ ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 174 (അസ്വാഭാവിക മരണം) പ്രകാരമാണ് കേസെടുത്ത് എഫ് ഐ ആര്‍ ആര്‍ ഡി ഒ കോടതിയില്‍ ഹാജരാക്കിയത്.
ജന രോഷം ഉണ്ടായതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തുവെങ്കിലും പാതിവഴിയില്‍ അന്വേഷണം നിലച്ചു. അതിശക്തമായ സഭയുടെയും കൃപാ ഭവന്റെയും ഇടപെടല്‍ മൂലം ക്രൈംബ്രാഞ്ചിന് പ്രതികളെ കണ്ടെത്തുന്നതിനോ അറസ്റ്റ് ചെയ്യുന്നതിനോ സാധിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകള്‍ കെട്ടി കൂച്ചുവിലങ്ങിട്ടതായും ആരോപണമുയര്‍ന്നു. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ അവിഹിത സ്വാധീനവും രാഷ്ട്രീയ സ്വാധീനവുമുണ്ടായെന്ന ആക്ഷേപവുമുണ്ടായി.
പരസ്പര വിരുദ്ധ മൊഴികള്‍ ഉള്ളതിനാല്‍ നാര്‍ക്കോ പരിശോധന നടത്തുമെന്ന് 2011 ല്‍ ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി സ്വമേധയാ മുറി വിട്ടു പുറത്ത് പോയെന്നും അപകടത്തില്‍ കുളത്തില്‍ വീണെന്നുമുള്ള അനുമാനത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട് പിന്നീട് ഹാജരാക്കിയത്.
മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ആഭ്യന്തര വകുപ്പ് സിബിഐക്ക് കേസ് കൈമാറിയെങ്കിലും സിബിഐ ആദ്യം കേസേറ്റെടുത്തിരുന്നില്ല. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും കേസ് അട്ടിമറിച്ചതായി സിബിഐയുടെ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനാലാണ് കേസ് സിബിഐ ഏറ്റെടുക്കാതിരുന്നത്. തുടര്‍ന്ന് 2018 ല്‍ ഹൈക്കോടതി ജസ്റ്റിസ് സുനില്‍ തോമസ് കേസേറ്റെടുക്കാന്‍ സി ബി ഐ യോട് ഉത്തരവിട്ടത് പ്രകാരമാണ് സിബിഐ കേസേറ്റടുത്തത്. ദുരൂഹ മരണത്തിലെ കുറ്റവാളികളെ കണ്ടെത്താനും പഴുതടച്ച് അന്വേഷണം നടത്താനുമാണ് ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടത്. അശ്രദ്ധ മൂലമുള്ള അപകട മരണമാണെന്ന പ്രത്യേക ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. 201 മുതല്‍ 2018 വരെയുള്ള ഇത്രയും നാള്‍ സി ബി സി ഐ ഡി അന്വേഷിച്ച കേസില്‍ ചില സാധ്യതകള്‍ അന്വേഷകര്‍ വിലയിരുത്തിയില്ലെന്നും സത്യം കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഹൈക്കോടതി വിലയിരുത്തി. സംഭവ ദിവസം അര്‍ദ്ധരാത്രിക്ക് ശേഷം എന്ത് സംഭവിച്ചു , ശ്രേയ മുറി വിട്ട് പുറത്തു പോകാനുള്ള സാഹചര്യമെന്താണ് , കുളത്തില്‍ എങ്ങനെ വീണു മരിച്ചു എന്നെല്ലാം അന്വേഷിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
സി ബി ഐ മാത്തുകുട്ടിയെ നാര്‍ക്കോ പരിശോധന നടത്താന്‍ അനുമതി തേടി മജിസ്‌ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും വിധേയന്‍ വിസമ്മതം അറിയിച്ചതിനാല്‍ സിബിഐയുടെ ഹര്‍ജി കോടതി തള്ളി. കോട്ടയം സ്വദേശിയായ സുപ്രീം കോടതി ചീഫ്ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനാണ് രഹസ്യം വെളിപ്പെടുത്താനും വെളിപ്പെടുത്താതിരിക്കാനും ഒരു പൗരന് ഭരണഘടനാ അവകാശമുണ്ടെന്ന് വിധിച്ച് 2010ല്‍ നാര്‍ക്കോ പരിശോധന വിധേയന്റെ അനുമതിയോടെയേ നടത്താവൂയെന്നും വിചാരണയില്‍ അവ തെളിവായി സ്വീകരിക്കരുതെന്നും വിധിന്യായം പുറപ്പെടുവിച്ചത്.
ഉറവിടം കണ്ടെത്തി തൊണ്ടിമുതല്‍ വീണ്ടെടുക്കാന്‍ അന്വേഷണത്തെ സഹായിക്കാന്‍ മാത്രമേ നാര്‍ക്കോ മൊഴി ഉപയോഗിക്കാവൂയെന്നും ജസ്റ്റിസ് ബാലകൃഷ്ണന്‍ വിധിച്ചു. ഈ വിധിന്യായത്തിന്റെ ചുവടു പിടിച്ചാണ് രാജ്യത്തിലെ എല്ലാ കോടതികളിലും പ്രതികള്‍ നാര്‍കോ , പോളിഗ്രാഫ് , ലൈ ഡിറ്റക്റ്റിംഗ് , ലെയേഡ് വോയ്‌സ് അനാലിസ് ടെസ്റ്റ് എന്നീ ശാസ്ത്രീയ പരിശോധനാ ഹര്‍ജികളില്‍ കോടതിയില്‍ വിസമ്മതമറിയിച്ച് തടിയൂരി കേസില്‍ നിന്ന് രക്ഷപ്പെടുന്നത്.
https://www.facebook.com/Malayalivartha


























