തൃക്കാക്കരയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ കൂത്തുകള്‍ ജനം നിര്‍ദയം തള്ളിക്കളഞ്ഞതിന്റെ അപമാനം മാറുന്നതിന് മുന്‍പാണ് അടുത്ത ഉപതിരഞ്ഞെടുപ്പിലേയ്ക്ക് സിപിഎം തയ്യാറെടുക്കുന്നത്. ഇത് സിപിഎമ്മിന് കീറാമുട്ടി തന്നെയായി മാറുകയാണ്

തൃക്കാക്കരയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ കൂത്തുകള്‍ ജനം നിര്‍ദയം തള്ളിക്കളഞ്ഞതിന്റെ അപമാനം മാറുന്നതിന് മുന്‍പാണ് അടുത്ത ഉപതിരഞ്ഞെടുപ്പിലേയ്ക്ക് സിപിഎം തയ്യാറെടുക്കുന്നത്. ഇത് സിപിഎമ്മിന് കീറാമുട്ടി തന്നെയായി മാറുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെ ഒഴിവ് വന്നിരിക്കുന്ന പുതുപ്പള്ളി മണ്ഡലത്തില്‍ ആറ് മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ ആരായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന ചര്‍ച്ചകളാണ് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ 50 കൊല്ലത്തിനിടക്ക് ഇതാദ്യമായിട്ടായിരിക്കും പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിനായി ആര് മത്സരിക്കും എന്ന ചോദ്യം ഉയരുക എന്നത് തന്നെയാണ് ഈ ഉപതിരഞ്ഞെടുപ്പിനെ സവിശേഷമാക്കുന്നത്.കഴിഞ്ഞ 53 വര്‍ഷമായി പുതുപ്പള്ളി മണ്ഡലത്തിലെ എം എല്‍ എയായിരുന്നു ഉമ്മന്‍ ചാണ്ടി. കെ എം മാണിക്ക് പാലയെന്ന പോലെ ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളി രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന മണ്ഡലമാണ്. അതിനാല്‍ തന്നെ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെയായിരിക്കും പിന്‍ഗാമി വരിക എന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതുതന്നെയായിരിക്കും പുതുപ്പള്ളിയും ആഗ്രഹിക്കുന്നതെന്ന് സിപിഎമ്മു വിലയിരുത്തുന്നു.
ചാണ്ടി ഉമ്മനെ മത്സരിപ്പിക്കണമെന്ന ആവശ്യമാണുയരുന്നത്.എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റെ പേരും ആരും തള്ളിക്കളയുന്നില്ല. രാഹുല്‍ ഗാന്ധിയോടുള്ള അടുപ്പം, ഭാരത് ജോഡോ യാത്രയിലെ സജീവ പങ്കാളിത്തം, ഇതിനോടകം രാഷ്ട്രീയത്തില്‍ സജീവമാണ് എന്നതൊക്കെയാണ് ചാണ്ടി ഉമ്മന്റെ പ്ലസ് പോയന്റ്. എന്നാല്‍ ചാണ്ടി ഉമ്മനെ പാര്‍ലമെന്റിലെത്തിക്കണം എന്ന ആലോചനയും പാര്‍ട്ടിക്ക് ഉള്ളില്‍ ഉണ്ട്. അങ്ങനെയെങ്കില്‍ അച്ചു ഉമ്മന് നറുക്ക് വീഴാനാണ് സാധ്യത. കേ്ന്ദ്രത്തില്‍ കോണ്‍ഗ്രസിന് ശക്തമായ യുവനിര കെട്ടിപ്പടുക്കണമെന്നാഗ്രഹിക്കുകയാണ് രാഹുല്‍ ഗാന്ധി. ചാണ്ടി ഉമ്മനെ എ ഐ സിസി നേതൃത്വത്തില്‍ എത്തിച്ച് ഡെല്‍ഹി കേന്ദ്രീകരിച്ച് നിറുത്താനാണ് രാഹുല്‍ ആഗ്രഹിച്ചിരുന്നത്. യുവാക്കളുടെ നിരയുണ്ടെങ്കില്‍ മാത്രമേ ബിജെപിയ്‌ക്കെതിരെ ആഞ്ഞടിക്കാന്‍ കഴിയുകയുള്ളൂ എന്ന് രാഹുലും തിരിച്ചറിയുന്നുണ്ട്. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാനും സാധ്യതയേറെയാണ്. ഉമ്മന്‍ചാണ്ടിയുടെ മരണമുണ്ടാക്കിയ സഹതാപ തരംഗത്തെ മറികടക്കാന്‍ സിപിഎമ്മിന്റെ കൈകളില്‍ പുതിയ ആയുധങ്ങളൊന്നുമില്ലെന്നതാണ് വാസ്തവം.
ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അച്ചു ഉമ്മനെ മത്സരിപ്പിക്കണം എന്ന നിലപാടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കുടുംബത്തിന്റേത് തന്നെയായിരിക്കും. ചാണ്ടി ഉമ്മനെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാനും അച്ചു ഉമ്മന്‍ മത്സരിക്കുന്നില്ല എന്ന തീരുമാനമെടുത്താലും മാത്രമെ കുടുംബത്തിന് പുറത്ത് നിന്നുള്ളയാള്‍ക്ക് നറുക്ക് വീഴാന്‍ സാധ്യതയുള്ളൂ.അങ്ങനെ വന്നാല്‍ യു ഡി എഫ് ജില്ലാ കണ്‍വീനറും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനുമായിരുന്ന ഫില്‍സണ്‍ മാത്യൂസിനാണ് മുന്‍ഗണന. സഭയുടെ പിന്തുണയും ഫില്‍സണിന് അനുകൂല ഘടകമായിരിക്കും. നിലവിലെ നിയമസഭയ്ക്ക് ഇനിയും രണ്ടര വര്‍ഷത്തെ കാലാവധിയുണ്ട്. അതിനാല്‍ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം കോണ്‍ഗ്രസ് ജാഗ്രതയോടെ തന്നെ നടത്താനാണ് സാധ്യത.
എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസ് ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറച്ചത് എല്ലാവരേയും ഞെട്ടിച്ചു. 2016 ല്‍ 27092 വോട്ടിനായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജയമെങ്കില്‍ 2021 ല്‍ അത് 9044 ആയി കുറഞ്ഞു. ഇതാണ് സി പി എമ്മിന് പ്രതീക്ഷ നല്‍കുന്നത്. മണര്‍കാട് പഞ്ചായത്തില്‍ ആദ്യമായി ഉമ്മന്‍ ചാണ്ടി പിന്നില്‍പ്പോയതും ഈ തിരഞ്ഞെടുപ്പിലാണ്. എന്നാല്‍ ഉറച്ച മണ്ഡലം എന്നതിനൊപ്പം സഹതാപ തരംഗം കൂടി മുതലാക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. രാജസ്ഥാന്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനൊപ്പം പുതുപ്പള്ളിയും പോളിംഗ് ബൂത്തിലേക്ക് നീങ്ങുമെന്നാണ് കരുതുന്നത്.
രണ്ടു തവണ പരീക്ഷിച്ച ജെയ്ക് സി തോമസിനെ തന്നെ രംഗത്തിറക്കാനാണ് സിപിഎം ആലോചിക്കുന്നത്. ജീവിച്ചിരുന്ന ഉമ്മന്‍ചാണ്ടിയേക്കാള്‍ ശക്തനാണ് മരിച്ച ഉമ്മന്‍ചാണ്ടിയെന്നറിയുന്ന ജെയ്ക് മത്സരിക്കാനില്ലെന്ന വിവരമാണ് പുറത്തു വരുന്നത്. ഇനി തൃക്കാക്കരയിലേതു പോലെ സഭാസ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാമെന്നു വിചാരിച്ചാല്‍ സിപിഎമ്മിന് അത് വലിയ തിരിച്ചടിയാകും. ജെയ്കിനെ തന്നെ ഇറക്കി ഒരുവട്ടം കൂടി പുതുപ്പള്ളിയില്‍ പയറ്റി നോക്കാമെന്നും സിപിഎം കരുതുന്നു. എന്നാല്‍ ഈ പ്രത്യേക സാഹചര്യത്തില്‍ സിപിഎമ്മിന് പുതുപ്പള്ളിയില്‍ രാഷ്ട്രീയം പറയാന്‍ കഴിയുമോയെന്ന സംശയമാണ് രാ്ഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തുന്നത്.ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ കൊണ്ടു വന്ന ആരോപണങ്ങളെല്ലാം അസ്ഥാനത്തായിരുന്നുവെന്ന് സിപിഎമ്മിന് സമ്മതിക്കേണ്ടിയും വരും.
https://www.facebook.com/Malayalivartha


























