കുടിച്ചാഘോഷിക്കൂ മലയാളികളെ....കേരളത്തിൽ 10 മദ്യഷോപ്പുകൾ കൂടി തുറന്നു; ഇത്രയധികം മദ്യഷോപ്പുകൾ ഒരുമിച്ചുതുറക്കുന്നത് വർഷങ്ങൾക്ക് ശേഷം....15 ഷോപ്പുകൾ കൂടി ഈ വർഷം തുറക്കും.... ഉമ്മൻ ചാണ്ടി സർക്കാരിന്റെ മദ്യനയം പൂട്ടിപ്പോയ മദ്യഷോപ്പുകൾ പുനഃസ്ഥാപിക്കാനും, ബവ്റിജസ് കോർപറേഷൻ ശുപാർശ ചെയ്ത പുതിയ ഷോപ്പുകൾ തുറക്കാനും ശുപാർശ ചെയ്തിരുന്നു...

ഹര്‍ത്താല്‍ വന്നാലും ഓണം വന്നാലും ക്രിസ്മസ് വന്നാലും മദ്യവില്‍പ്പന കേരളത്തില്‍ പൊടിപൊടിക്കും.ഓരോ വർഷം ഓണക്കാലത്ത് മലയാളി
കുടിച്ചു തീർക്കാറുള്ളത് കോടികളുടെ മദ്യമാണ്. ക്രിസ്തുമസിനും ഇതൊക്കെ തന്നെയാണ് അവസ്ഥ. ഇനിയിപ്പോൾ ഒരു മാസം കൂടെ കഴിഞ്ഞാൽ ഓണമാണ്. അതുകൊണ്ട് തന്നെ മദ്യപാനികൾക്കായി മറ്റൊരു സന്തോഷ വാർത്തയാണ് എത്തിയിരിക്കുന്നത്. സംസ്ഥാനത്തു 10 മദ്യഷോപ്പുകൾ കൂടി തുറന്നു. ബവ്റിജസ് കോർപറേഷനും കൺസ്യൂമർഫെഡും 5 വീതമാണു തുറന്നത്. 15 ഷോപ്പുകൾ കൂടി ഈ വർഷം തുറക്കും. ഉമ്മൻ ചാണ്ടി സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിപ്പോയ മദ്യഷോപ്പുകൾ പുനഃസ്ഥാപിക്കാനും ബവ്റിജസ് കോർപറേഷൻ ശുപാർശ ചെയ്ത 175 പുതിയ ഷോപ്പുകൾ ആവശ്യാനുസരണം തുടങ്ങാനും 2022 മേയിൽ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന്റെ ഭാഗമാണു നടപടി.കാലങ്ങൾക്കുശേഷമാണ് ഒരുവർഷം ഇത്രയധികം മദ്യഷോപ്പുകൾ ഒരുമിച്ചുതുറക്കുന്നത്. ഈ വർഷം നാൽപതോളം ബാറുകൾക്കും ലൈസൻസ് നൽകി.
തിരുവനന്തപുരം വട്ടപ്പാറ, കൊല്ലം ചാത്തന്നൂർ, ആലപ്പുഴ ഭരണിക്കാവ്, കോഴിക്കോട് കല്ലായി, മലപ്പുറം പരപ്പനങ്ങാടി എന്നിവിടങ്ങളിൽ ബവ്കോയും പാലക്കാട് കപ്ലിപ്പാറ, വയനാട് മേപ്പാടി, തിരുവനന്തപുരം അമ്പൂരി, കോഴിക്കോട് ബാലുശ്ശേരി എന്നിവിടങ്ങളിൽ കൺസ്യൂമർഫെഡുമാണു പൂട്ടിപ്പോയ ഷോപ്പുകൾ തുറന്നത്.2016ൽ ഒന്നാം പിണറായി സർക്കാർ വന്നപ്പോൾ 29 ബാറും 306 ബവ്കോ ഔട്ട്ലറ്റുമാണുണ്ടായിരുന്നത്. 440 ബാർ ലൈസൻസ് സർക്കാർ പുതുക്കിനൽകി. ഇതിനുപുറമേയാണ് 250ലേറെ പുതിയ ലൈസൻസ് ആറരവർഷത്തിനിടെ കൊടുത്തത്. 720ൽ അധികം ബാറുകളും 300ൽ അധികം ബീയർ പാർലറുകളുമാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. നഗരങ്ങളിൽ 91 ഷോപ്പും ഗ്രാമങ്ങളിൽ 84 ഷോപ്പും ഉൾപ്പെട്ട പട്ടികയാണു ബവ്കോ കൈമാറിയിരുന്നത്. ഇതിൽ 10 എണ്ണം കൂടി ബവ്കോ ഉടൻ തുടങ്ങും. കേരളത്തിന്‍റെ മദ്യചരിത്രത്തില്‍ സുപ്രധാനമായ സംഭവം 1996ല്‍ എ കെ ആന്‍റണി സര്‍ക്കാര്‍ കൊണ്ടു വന്ന ചാരായ നിരോധനമാണ്. 1996 ഏപ്രില്‍ ഒന്നിനാണ് കേരളത്തില്‍ ചാരായ നിരോധനം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുഖ്യപ്രചാരണ വിഷയമാക്കിയത് ഇതായിരുന്നു.
പക്ഷേ, വിജയം നേടാന്‍ അവര്‍ക്കായില്ലെന്നുള്ളത് ചരിത്രം. പ്രതിവര്‍ഷം 250 കോടിയാണ് ചാരായവില്‍പ്പനയിലൂടെ വരുമാനം കേരളത്തിന് ലഭിച്ചിരുന്നത്. പിന്നീട് വന്ന നായനാര്‍ സര്‍ക്കാര്‍ ചാരായം തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചുമില്ല. 1996ല്‍ ചാരായ നിരോധനം ഏര്‍പ്പെടുത്തിയ ശേഷം മുഖ്യമന്ത്രി എ കെ ആന്‍റണി പറഞ്ഞിതങ്ങനെ.'' കേരളത്തെ രക്ഷിക്കണം, നമുക്ക് ഓരോരുത്തര്‍ക്കും രക്ഷപ്പെടണം. കേരളത്തിന് ഏറ്റവും എളുപ്പത്തില്‍ പണം കിട്ടുന്നത് മദ്യം വിറ്റാണ്. പത്തുമുന്നൂറ്റമ്പത് കോടിയാണ് ചാരായക്കാരില്‍ നിന്ന് മാത്രം കിട്ടുന്ന നികുതി.സര്‍ക്കാര്‍ തീരുമാനിച്ചു, ആ പണം വേണ്ട. അത് ചീത്ത പണമാണ്. നമുക്ക് ആ പണം ഉപേക്ഷിച്ച് നാടിനെ രക്ഷിക്കണം.എന്നായിരുന്നു . 1996ലെ ചാരായനിരോധനത്തിന് ശേഷം കേരളത്തില്‍ പിന്നീട് മദ്യനയത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നും സംഭവിച്ചില്ല. പിന്നീട് വന്ന ചരിത്ര തീരുമാനം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്താണ്. നിലവാരമില്ലാത്ത ബാറുകള്‍ക്ക് അനുമതി നല്‍കേണ്ടെന്ന യുഡിഎഫ് സര്‍ക്കാരിന്‍റെ തീരുമാനം വന്നതായിരുന്നു എല്ലാത്തിന്‍റെയും തുടക്കം.
സര്‍ക്കാര്‍ തീരുമാനത്തിന്‍റെ ചുവടുപിടിച്ച് കേരളത്തിലെ മദ്യ വില്‍പ്പന ശാലകളെല്ലാം പൂട്ടണമെന്ന ആവശ്യവുമായി അന്നത്തെ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ നിലപാടെടുത്തു. കേരളത്തിലെ 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തിരുമാനിച്ചു. ഒപ്പം 312 ബാറുകള്‍ക്ക് അടച്ചുപൂട്ടുമെന്നും പ്രഖ്യാപിച്ചു.2014 ഏപ്രില്‍ ഒന്ന് മുതല്‍ ബാറുകള്‍ പൂട്ടണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവും പിന്നാലെ വന്നു. ഓരോ വര്‍ഷവും 10 ശതമാനം ബിവറേജസ് ഔട്ട്‍ലെറ്റുകള്‍ പൂട്ടി 10 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തുമെന്നായിരുന്നു സര്‍ക്കാരിന്‍റെ പ്രഖ്യാപനം. പക്ഷേ, സര്‍ക്കാരിന് കടുത്ത നിലപാടുകളില്‍ അധികം വൈകാതെ ഇളവ് നല്‍കേണ്ടി വന്നു. ഞായറാഴ്ചകളിലെ മദ്യനിരോധനം പിന്‍വലിക്കേണ്ടി വന്നു, ഒപ്പം പൂട്ടിയ ബാറുകള്‍ക്ക് ബിയര്‍, വൈന്‍ ലൈസന്‍സുകള്‍ നല്‍കേണ്ടിയും വന്നു.ബാറുടമകള്‍ ഹൈക്കോടതിയെ സമീപിച്ചതും യുഡിഎഫ് മന്ത്രിമാര്‍ക്കെതിരെ കോഴയാരോപണങ്ങള്‍ ഉയര്‍ന്നതും സര്‍ക്കാരിന്‍റെ ഉദ്ദേശശുദ്ധിക്കും മങ്ങലേല്‍പ്പിച്ചു. പിന്നീട് മദ്യനിരോധനമല്ല, മദ്യ വര്‍ജ്ജനമാണ് തങ്ങളുടെ നയമെന്ന് വ്യക്തമാക്കിയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.
https://www.facebook.com/Malayalivartha


























