മയക്കുമരുന്നിനെതിരേ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കും: മന്ത്രി എം ബി രാജേഷ്...

കൗമാരക്കാരെ ലക്ഷ്യമിട്ടുള്ള മയക്കു മരുന്ന് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ചേർപ്പ് എക്‌സൈസ് റേഞ്ച് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മയക്കുമരുന്ന് ഉപയോഗത്തിൽ രാജ്യത്തെ ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ കേരളം ഉൾപ്പെടില്ലെങ്കിലും അവയുടെ ഉപയോഗം അടുത്ത കാലത്തായി വർധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിനെ പ്രതിരോധിക്കാൻ നിയമ നടപടികൾക്കൊപ്പം ശക്തമായ ജനകീയ ഇടപെടലുകൾ ആവശ്യമാണ്. മയക്കുമരുന്നിനെതിരായ ബോധവൽക്കരണം ശക്തമായി തുടരണം. ഇക്കാര്യത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് വിമുക്തി പദ്ധതിയിലൂടെ എക്‌സൈസ് വകുപ്പ് നിർവഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആഗോള തലത്തിൽ വ്യാപിച്ചുകിടക്കുന്നതാണ് മയക്കുമരുന്ന് വിതരണ ശൃംഖല. ചെറുപ്രായത്തിൽ തന്നെ കുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെതിരേ രക്ഷിതാക്കളും അധ്യാപകരും ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ ശക്തമായ ജാഗ്രത ആവശ്യമാണ്. സ്‌കൂൾ തലത്തിലെ ലഹരി വിരുദ്ധ സമിതികളുടെ പ്രവർത്തനങ്ങൾ സജീവമാക്കാൻ ജനപ്രതിനിധികൾ ശക്തമായി ഇടപെടണമെന്നും മന്ത്രി പറഞ്ഞു.
കുട്ടികളിൽ മയക്കുമരുന്ന് ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ ശ്രദ്ധിക്കണം. അത് മൂടിവയ്ക്കുന്നത് കുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കാനേ ഉപകരിക്കൂ. മയക്കുമരുന്ന് ഉപയോഗം നേരത്തേ കണ്ടെത്തിയാൽ കൗൺസലിംഗിലൂടെയും മറ്റും അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാവും.
മയക്കുമരുന്നിന്റെ ഇരകളെ സഹാനുഭൂതിയോടെ കാണുമ്പോൾ വിതരണക്കാരോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും സർക്കാർ കൈക്കൊള്ളുക. മയക്കുമരുന്ന് വിതരണ ശൃംഖലയിൽ പെട്ടവരെന്ന് സംശയിക്കുന്നവരുടെ പട്ടിക ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്നും അവർ പോലിസിന്റെയും എക്‌സൈസിന്റെയും നിരന്തര നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മയക്കുമരുന്നിനെതിരായ പ്രവർത്തനങ്ങളെ സ്വാർഥ താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്ന സംഭവങ്ങളുണ്ടായാൽ ശക്തമായ നടപടികളുണ്ടാവും. മയക്കുമരുന്നുമായി ബന്ധപ്പെട്ട പരിശോധനകൾ മുൻവിധിയോടെ ആവരുതെന്നും പരമാവധി അത് രഹസ്യമായി നിർവഹിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.
ചേർപ്പ് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സി സി മുകുന്ദൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കെ കെ രാമചന്ദ്രൻ എംഎൽഎ വിശിഷ്ടാതിഥിയായി. എഡിജിപിയും എക്‌സൈസ് കമ്മീഷണറുമായ മഹിപാൽ യാദവ്, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുജിഷ കള്ളിയത്ത് (ചേർപ്പ്), സുബിഷ സുഭാഷ് (പാറളം), കെ വി ഇന്ദുലാൽ (ചാഴൂർ), മനോജ് കുമാർ (വല്ലച്ചിറ), രതി അനിൽകുമാർ (താന്യം), ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വനജകുമാരി, വി എൻ സുർജിത്ത്, ചേർപ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോസ് ചാക്കേരി, ശ്രുതി സുനിൽ, മദ്ധ്യ മേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണർ എൻ അശോക് കുമാർ, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എസ് ഷാനവാസ്, കെഎസ്ഇഎസ്എ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം എം ബി വത്സരാജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ എസ് ദിനകരൻ, പി വി അശോകൻ, ഷിജോ ഫ്രാൻസിസ്, ധർമ്മരാജൻ പൊറ്റേക്കാട്ട് എന്നിവർ പങ്കെടുത്തു.
നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന എക്‌സൈസ് റേഞ്ച് ഓഫീസിന് ചേർപ്പ് ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭ്യമായ 8.65 സെന്റ് സ്ഥലത്ത് 1.5 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്. മൂന്ന് നിലകളിലായി 378.5 ചതുരശ്ര മീറ്ററിൽ ഒരുക്കുന്ന കെട്ടിടത്തിന്റെ നിർമാണം ഒന്നര വർഷത്തിനകം പൂർത്തീകരിക്കാനാണ് നിർദ്ദേശം.
https://www.facebook.com/Malayalivartha


























