ആശുപത്രികളിലെ ഭൗതിക സാഹചര്യം കൂടുതൽ മെച്ചപ്പെടുത്തും: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ ആശുപത്രികളിലെ ഭൗതിക സാഹചര്യം കൂടുതൽ മെച്ചമെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രോഗികൾക്ക് ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സേവനങ്ങൾ ഉറപ്പാക്കും.
അവയവമാറ്റ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള സേവനങ്ങൾ സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്. ഏറ്റവും കൂടുതൽ ആൾക്കാർക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നതിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. ചികിത്സാ സംവിധാനം വികേന്ദ്രീകരിച്ചതിലൂടെ കൂടുതൽ പേർക്ക് മികച്ച ചികിത്സ നൽകാൻ സാധിച്ചു. ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിർണയത്തിന് 'ശൈലി ആപ്പ്' എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ കഴിഞ്ഞു.
ചിറക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പി എച്ച് എസിക്ക് വേണ്ടി 50 സെന്റ് വസ്തു സംഭാവനയായി നൽകിയ ചിറക്കരത്താഴം രവീന്ദ്രവിലസത്തിൽ രവീന്ദ്രനെ ചടങ്ങിൽ ആദരിച്ചു. നവകേരളം പദ്ധതിയുടെ ഭാഗമായി എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.40 കോടി രൂപ വിനിയോഗിച്ചാണ് രണ്ട് നിലകളുള്ള കെട്ടിടം നിർമിച്ചത്.
വൈകുന്നേരവും പ്രവർത്തിക്കുന്ന ഒ പി സംവിധാനം, ആധുനിക സജ്ജീകരണങ്ങളോടുകൂടെ ലബോറട്ടറി, കുട്ടികൾക്കായി പ്രത്യേകം കുത്തിവയ്പ്പ് കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളും പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.
ജി എസ് ജയലാൽ എം എൽ എ അധ്യക്ഷനായി. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സുശീലദേവി, ജില്ലാ പഞ്ചായത്ത് അംഗം ആശാദേവി, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാർ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് ശർമ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമക്കാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി ശകുന്തള, ചിറക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദേവദാസ്, സ്ഥിരസമിതി അധ്യക്ഷരായ സുബി പരമേശ്വരൻ, മിനിമോൾ ജോഷ്, ബി സുദർശനൻപിള്ള, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ എസ് ഷിനു, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ദേവ് കിരൺ, ചിറക്കര പി എച്ച് സി മെഡിക്കൽ ഓഫീസർ അഞ്ജന ബാബു, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























