ഒന്നരപ്പതിറ്റാണ്ട് കാലം മറഞ്ഞിരുന്ന സത്യം: രമാദേവിയെ ഭർത്താവ് എന്തിന് കൊല ചെയ്തു? ചുടല മുത്തു, ചികിത്സ തേടിയതും, ഒളിച്ചോടിയതും എന്തിന്..?

കടുത്ത സംശയ രോഗത്തെ തുടർന്നായിരുന്നു പതിനേഴ് വർഷങ്ങൾക്ക് മുമ്പ് പുല്ലാട് രമാദേവിയെ ഭര്‍ത്താവ് ജനാര്‍ദനന്‍ നായര്‍ കൊലപ്പെടുത്തിയത്. രണ്ടര ഏക്കർ പ്രദേശത്തുണ്ടായിരുന്ന ഒരു കൊച്ചു വീട്ടിലായിരുന്നു പോസ്റ്റുമാസ്റ്ററായ ജനാർദനനും ഭാര്യ രമാദേവിയും ഉണ്ടായിരുന്നത്. മക്കളെല്ലാം മറ്റ് പല സ്ഥലങ്ങളിലായിരുന്നു ആ സമയത്ത്. പതിവുപോലെ അന്നും വീട്ടിൽ രമാദേവി മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ജോലികഴിഞ്ഞ് തിരിച്ചെത്തിയ ജനാർദനൻ കാണുന്നത് പുറത്തുനിന്ന് വാതിൽ ലോക്ക് ചെയ്തിരിക്കുന്ന നിലയിലായിരുന്നു. ഇതായിരുന്നു പോലീസിനു അയാൾ നൽകിയ മൊഴി. വീടിന് പുറത്ത് രക്തം തളം കെട്ടിനിൽക്കുന്നത് കണ്ടു എന്നും ജനാർദനൻ പറയുന്നു. ഉള്ളിലോട്ട് ചെല്ലുമ്പോഴാണ് ഭാര്യ കഴുത്തിന് വെട്ടേറ്റ നിലയിൽ മരിച്ചു കിടക്കുന്നതായി കാണുന്നതെന്ന് അയാൾ പറഞ്ഞു.
ഒടുവിൽ ഒന്നരപ്പതിറ്റാണ്ടിനുശേഷം ദുരൂഹതയുടെ ചുരുളഴിഞ്ഞു. രമാദേവിയുടെ കൈയ്യില്‍ കണ്ട മുടിയിഴകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഭാര്യയ്‌ക്ക് മറ്റാരുമായോ അവിഹിതം ഉണ്ടായിരുന്നുവെന്നും അതു വഴി അവര്‍ ഗര്‍ഭിണിയായെന്നും സംശയിച്ചായിരുന്നു അരുംകൊല നടത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രസവം നിര്‍ത്തിയ രമാദേവിക്ക് ട്യൂബ് പ്രഗ്നന്‍സി ഉണ്ടായത് താന്‍ മൂലമല്ലെന്ന വിശ്വാസത്തിലായിരുന്നു കൊലപാതകം നടന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ സര്‍ജറിയിലൂടെയാണ് അത് ഒഴിവാക്കിയത്. അതോടെ ഭാര്യയുടെ മേലുള്ള സംശയം ജനാര്‍ദനന്‍ നായര്‍ക്ക് വര്‍ദ്ധിച്ചു.
ഈ സമയത്താണ് രമാദേവിയുടെ വീടിന് സമീപം കെട്ടിടം പണിയ്‌ക്കായി ഒരു സംഘം തമിഴ്നാട് സ്വദേശികളായ തൊഴിലാളികള്‍ എത്തുന്നത്. ഇവരില്‍ ചുടലമുത്തുവിന്റെ സ്വഭാവത്തെക്കുറിച്ച് നാട്ടില്‍ മതിപ്പുണ്ടായിരുന്നില്ല. ചുടലമുത്തു വീട്ടില്‍ വരുന്നത് ജനാര്‍ദനന്‍ നായര്‍ക്ക് ഇഷ്‌ടമല്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചുടലമുത്തുവിന്റെ പേരില്‍ ഇവര്‍ തമ്മില്‍ വഴക്കും അടിയും പതിവായി. വഴക്കുണ്ടാക്കി ഭാര്യയ്‌ക്ക് അടിയും കൊടുത്ത് വീട്ടില്‍ നിന്നിറങ്ങിപ്പോവുകയാണ് ജനാര്‍ദനന്‍ നായര്‍ ചെയ്‌തിരുന്നത്.
വൈകിട്ട് ആറിനും രാത്രി ഏഴിനുമിടയ്‌ക്കാണ് കൊലപാതകം നടന്നത്. വീട്ടിലെത്തിയ ജനാര്‍ദനന്‍ രമാദേവിയുമായി പതിവു പോലെ ചുടലമുത്തുവിനെ ചൊല്ലി വഴക്ക് തുടങ്ങി. ഇവര്‍ തമ്മില്‍ പിടിവലിയും അടിപിടിയും നടന്നു. അടിപിടിക്കിടെ രമാദേവി ഭര്‍ത്താവിന്റെ തലയുടെ ഇരുവശത്തു നിന്നുമായി മുടിയിഴകള്‍ പറിച്ചെടുത്തു. രണ്ടു കൈയും കൊണ്ട് തലയില്‍ പിടിച്ചപ്പോഴാണ് മുടിയിഴകള്‍ പറിഞ്ഞു പോന്നത്. ഒരു കൈയില്‍ 36, മറുകൈയില്‍ നാല് എന്നിങ്ങനെയാണ് മുടിയിഴകള്‍ ഉണ്ടായിരുന്നത്. വാശിയും സംശയരോഗവും മൂര്‍ഛിച്ച ജനാര്‍ദനന്‍ നായര്‍ പിന്നാലെ ഇവരെ വെട്ടിക്കൊലപ്പെടുത്തി. മോഷണമായിരുന്നു ലക്ഷ്യമെന്ന് അറിയിക്കാന്‍ ഇവരുടെ രണ്ടു പവന്റെ മാലയും എടുത്തു മാറ്റി.
അതേ സമയം അവരുടെ ശരീരത്തുള്ള മറ്റ് സ്വര്‍ണാഭരണങ്ങള്‍ യഥാസ്‌ഥാനത്തു തന്നെയുണ്ടായിരുന്നു. വീട്ടിലെ അലമാരയില്‍ 12 പവനും പണവും ആരും തൊടാതെയുമിരുന്നു. കൊല നടത്തിയത് ചുടലമുത്തുവാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം. 26 ന് വൈകിട്ടും 27 ന് ഉച്ച വരെയും അയാള്‍ താമസ സ്‌ഥലത്തുണ്ടായിരുന്നു.
27 ന് രാവിലെ അയാള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി ഓ.പിയില്‍ ഡോക്‌ടറെ കണ്ടിരുന്നു. പോലീസ് തന്നെ അന്വേഷിക്കുന്നുവെന്ന് മനസിലാക്കിയ ചുടലമുത്തു ഒപ്പം താമസിച്ചിരുന്ന സ്‌ത്രീയെയും കൂട്ടി അന്ന് മുങ്ങിയതാണ്. പിന്നെ ആരും കണ്ടിട്ടില്ല. അയാള്‍ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും ഉറപ്പില്ല. പക്ഷെ ഈ കേസിൽ പ്രതിയല്ലെങ്കിൽ ചുടലമുത്തു എന്തിനു ഒളിവിൽ പോയി? എന്തിനു ആശുപത്രിയിൽ ചികിത്സ തേടി..? എന്തിനു ഇന്നും ഒളിവ് ജീവിതം നയിക്കുന്നു എന്നിങ്ങനെ ഏറെ ചോദ്യങ്ങൾ ഉണ്ട്. ഇതിനു ഉത്തരം കിട്ടിയാൽ മാത്രമേ ഈ കേസ് പോലീസിന് അവസാനിപ്പിക്കാൻ കഴിയൂ.
https://www.facebook.com/Malayalivartha


























