ഡ്രൈവറെ മർദിച്ച കേസ്; മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.സി ജോസഫിന്റെ മകനെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തു
ഡ്രൈവറെ മർദിച്ചതിന് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.സി ജോസഫിന്റെ മകനെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തു. കെ.സി ജോസഫിന്റെ ഡ്രൈവർ ഗാന്ധിനഗർ സ്വദേശി സിനു തന്നെ മർദിച്ചതായി കാട്ടി നൽകിയ പരാതിയിലാണ് കെ.സി ജോസഫിന്റെ മകൻ രഞ്ജു ജോസഫിനെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തത്.
രണ്ട് ദിവസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രസംഗിക്കുന്നതിനായി പോയ കെ.സി ജോസഫിനെ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച ശേഷം മടങ്ങി വരികയായിരുന്നു സിനു. ഈ സമയം രഞ്ജു ജോസഫ് അതിവേഗം മടങ്ങിയെത്തണമെന്നാവശ്യപ്പെട്ട് ഫോണിൽ വിളിച്ചു.
എന്നാൽ, എസി റോഡിൽ ഗതാഗതക്കുരുക്കായതിനെ തുടർന്ന് താൻ എത്താൻ വൈകിയതായി സിനു പറയുന്നു. ഇതിനിടെ എം.സി റോഡിൽ മണിപ്പുഴ ഭാഗത്ത് വച്ച് ഒരു ഇന്നോവ വാഹനം തന്റെ വാഹനത്തിന് വട്ടം വച്ചു. തുടർന്ന്, വാഹനത്തിൽ നിന്നും ഇറങ്ങിയ രഞ്ജു തന്നെ മർദിക്കുകയായിരുന്നുവെന്നാണ് സിനു പറയുന്നത്.
തുടർന്ന്, സിനു ആദ്യം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി തുടർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സിനുവിന്റെ മൊഴിയെടുത്ത ചിങ്ങവനം പൊലീസ് കേസെടുത്തു. ഇതിനിടെ തന്നെ സിനു മർദിച്ചതായി കാട്ടി രഞ്ജുവും ചികിത്സ തേടി. രഞ്ജുവിന്റെ മൊഴിയെടുത്തും പൊലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha