കള്ളക്കടൽ പ്രതിഭാസം’ കാരണം ജനജീവിതം ദുസ്സഹമാകുന്നു:- ബീച്ചിൽ പോകരുത്...
കള്ളക്കടൽ പ്രതിഭാസം കേരളതീരത്ത് തുടരുകയാണെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കടൽ പിന്നാക്കം വലിയുകയും പെട്ടെന്ന് ശക്തമായ ഉയർന്ന തിരമാലകൾ ഉണ്ടാകുകയും ചെയ്യാനുളള സാധ്യത കൂടുതലാണ്. ഇത്തരം തിരമാലകൾ അപകടകാരികളാണ്. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ കള്ളക്കടൽ പ്രതിഭാസം ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. പലയിടത്തും തിരമാലകൾ റോഡിലേക്കും വീടുകളിലേക്ക് കയറുന്നതായി റിപ്പോർട്ടുകളുണ്ട്. ‘കള്ളക്കടൽ പ്രതിഭാസം’ കാരണം ഉണ്ടായ കടൽക്ഷോഭത്തിൽ കന്യാകുമാരിയിൽ മൂന്ന് സംഭവങ്ങളിലായി ജീവൻ നഷ്ടമായത് എട്ടുപേർക്ക്.
കന്യാകുമാരി ജില്ലയിലെ ലെമൂർ (ഗണപതിപുരം) ബീച്ചിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികളും തേങ്ങാപട്ടിണത്ത് ഏഴുവയസ്സുകാരിയും കോടിമുനയിൽ ചെന്നൈയിൽനിന്നെത്തിയ രണ്ടുപേരുമാണ് മരിച്ചത്. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം കടൽക്ഷോഭ മുന്നറിയിപ്പ് നൽകിയതിനാൽ ബീച്ചിൽ പ്രവേശനം വിലക്കിയിരുന്നതായി കന്യാകുമാരി പൊലീസ് പറഞ്ഞു. ഇതിനിടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാവിലെ 05.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 40 cm വരെ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 40 cm വരെ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. 3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
അപ്രതീക്ഷിതമായുണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടൽ. സാധാരണ വേലിയേറ്റമുണ്ടാകുന്നത് കാറ്റിന് അനുസരിച്ചോ സൂര്യന്‍റെയും ചന്ദ്രന്‍റെയും ഗുരുത്വാകർഷണ ഫലമായോ ആണ്. അങ്ങനെ അല്ലാതെ ഉണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടൽ. പ്രത്യേകിച്ച് ലക്ഷണങ്ങളില്ലാതെ തിരമാലകള്‍ ആഞ്ഞടിക്കും. അവിചാരിതമായും അസാധാരണായുമാണ് ഈ സമയത്ത് തിരമാലകള്‍ ആഞ്ഞടിക്കുക.
ഇന്ത്യയുടെ തെക്ക്-പടിഞ്ഞാറൻ തീരത്ത് ഉയർന്ന തിരമാലകൾ ഉണ്ടാകുന്നത് മൂലം വെള്ളപ്പൊക്കത്തിന് കാരണമാകുന്ന ഭൂമിശാസ്ത്രപരമായ പ്രതിഭാസമാണ് കള്ളക്കടൽ. പ്രധാനമായും ഏപ്രിൽ മുതൽ മെയ് വരെയുള്ള മഴക്കാലത്തിന് മുമ്പുള്ള സമയങ്ങളിൽ ആണ് കള്ളക്കടൽ പ്രതിഭാസം കൂടുതലായി കാണാൻ സാധിക്കുക.
യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയൻ്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്‌കോ) ഔദ്യോഗികമായി അംഗീകരിച്ച പദമാണ് കള്ളക്കടൽ. കള്ളക്കടൽ സമയങ്ങളിൽ കരയിലേക്ക് മഴയോ കാറ്റോ വരാതെ തന്നെ തിര ഉയർന്നുപൊങ്ങും. തിരമാലകൾ അപ്രതീക്ഷിതമായി അടിച്ചുകയറി തീരത്തെ കവർന്നെടുക്കുന്നതിനാലാണ് ഈ പ്രതിഭാസത്തെ കള്ളക്കടൽ എന്നുവിളിക്കുന്നത്.
സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങളായ ചുഴലിക്കാറ്റും കൊടുങ്കാറ്റും മൂലമുണ്ടാകുന്ന കടൽക്ഷോഭം കൊണ്ട് ഉയർന്നുവരുന്ന വലിയ തിരമാലകളാണ് കള്ളക്കടലിന് കാരണമാകുന്നത്. ശക്തമായ കാറ്റിൽ, വായുവിൽ നിന്ന് വെള്ളത്തിലേക്ക് ഊർജ്ജ കൈമാറ്റം നടക്കുന്നതിനാൽ ഈ സമയത്ത് ആയിരക്കണക്കിന് കിലോമീറ്ററുകൾ വരെ നീളാൻ കെൽപ്പുള്ള ശക്തമായ തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കാൻ കാരണമാവുകയും ചെയ്യും. അവിചാരിതമായതും അസാധാരണവുമായാണ് കള്ളക്കടൽ സമയത്ത് തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കുക.
അതിനിടെ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha