കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞതിന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്‌ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിർബന്ധമല്ല....
കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞതിന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്‌ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിർബന്ധമല്ല. സർക്കാരുദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ ഐ.പി.സി-353 വകുപ്പാണ് ഇവർക്കെതിരായ ജാമ്യമില്ലാ കുറ്റം. രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്.
പക്ഷേ അർണേഷ്‌കുമാർ കേസിലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം ഏഴു വർഷത്തിൽ താഴെയുള്ള കേസുകളിൽ അറസ്റ്റ് നിർബന്ധമല്ല. എന്നാൽ ഇത്തരം കേസുകളിൽ പ്രതികൾക്ക് നോട്ടീസ് നൽകി ചോദ്യം ചെയ്യേണ്ടതുണ്ട്. ജാമ്യമില്ലാ കുറ്റം ചുമത്തിയെങ്കിലും മേയർക്കും എം.എൽ.എയ്ക്കും മുൻകൂർജാമ്യത്തിന് ശ്രമിക്കാം. സർക്കാർ നിലപാട് ഇതിൽ നിർണായകമാകും. പ്രതിസ്ഥാനത്ത് മേയറും എം.എൽ.എയുമായതിനാൽ അന്വേഷണവുമായി സഹകരിക്കുമെന്ന് സർക്കാർ അറിയിച്ചാൽ മുൻകൂർജാമ്യം കിട്ടും. എസ്.എഫ്.ഐ നേതാവായിരുന്ന ടി. ഗീനാകുമാരിയാണ് ഗവൺമെന്റ് പ്ലീഡർ. മേയർക്കും എം.എൽ.എയ്ക്കും മുൻകൂർ ജാമ്യത്തിനായി കോടതിയിൽ ഹാജരാവേണ്ടി വരില്ലെന്നും അഭിഭാഷകരെത്തിയാൽ മതിയെന്നും നിയമവിദഗ്ദ്ധർ പറയുന്നു. മുൻകൂർജാമ്യം അനുവദിച്ചാൽ രണ്ട് ജാമ്യക്കാരെ ഹാജരാക്കി ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ജാമ്യം പ്രാബല്യത്തിലാക്കണം.മേയർക്കും കൂട്ടർക്കുമെതിരെ തെളിവ് നശിപ്പിക്കലിന് ഏഴു വർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പ് ചുമത്തിയിട്ടുണ്ടെങ്കിലും ഇത് ജാമ്യംകിട്ടുന്ന വകുപ്പാണ്. പക്ഷേ കുറ്റം ചുമത്തിയാൽ വിചാരണ സെഷൻസ് കോടതിയിലാക്കണം. പൊതുശല്യമുണ്ടാക്കിയതിനുള്ള വകുപ്പിന് 200രൂപ പിഴശിക്ഷയേയുള്ളൂ. അന്യായമായി തടഞ്ഞുവയ്ക്കലിന് ഒരുമാസം തടവും പിഴയുമാണ് ശിക്ഷ. പൊതുഉദ്ദേശ്യത്തോടെ കുറ്റകൃത്യത്തിന് ശിക്ഷിച്ചാൽ അഞ്ച് പ്രതികളും ഒരുപോലെ അതനുഭവിക്കണം. മെമ്മറികാർഡ് കാണാതായതിനെക്കുറിച്ച് പ്രത്യേകമായി അന്വേഷിക്കേണ്ടിവരും.
ഐ.പി.സി-447 നിലനിൽക്കില്ല
മേയർ, എം.എൽ.എ, ബന്ധുക്കളടക്കം അഞ്ച് പേർക്കെതിരെ ചുമത്തിയ അതിക്രമിച്ച് കയറൽ കുറ്റം (ഐ.പി.സി-447) കേസിൽ നിലനിൽക്കില്ലെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. കെ.എസ്.ആർ.ടി.സി ബസ് പൊതുസ്വത്താണ്. ഇതിൽ റോഡിൽവച്ച് ആർക്കും പ്രവേശനമുണ്ട്. അതിനാൽ ബസിൽ കയറിയത് അതിക്രമത്തിന്റെ പരിധിയിൽ വരില്ല.
യാത്രക്കാർ സാക്ഷികളാകും
1. ബസിലെ യാത്രക്കാരെ കണ്ടെത്തി മൊഴിയെടുത്ത് സാക്ഷികളാക്കും. ഇവരുടെ പക്കൽ വീഡിയോയോ രേഖകളോ ഉണ്ടെങ്കിൽ ശേഖരിക്കും.
2. പ്രതികളുടെ മൊഴിയെടുക്കണം. തെളിവുകളുണ്ടെങ്കിൽ ശേഖരിക്കണം. നോട്ടീസ് നൽകി വിളിച്ചുവരുത്താം.
3. രേഖകളും തെളിവുകളുമില്ലെങ്കിൽ കേസ് എഴുതിത്തള്ളാൻ പൊലീസിന് കോടതിയിൽ റിപ്പോർട്ട് നൽകാം.
4. എഴുതിത്തള്ളൽ റിപ്പോർട്ടാണെങ്കിൽ കോടതി ഡ്രൈവർ യദുവിന് നോട്ടീസയയ്ക്കും. യദുവിന് എതിർഹർജി ഫയൽചെയ്യാനുമാവും.
മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എം.എൽ.എ.യ്ക്കും എതിരായ കേസിൽ വാദികളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താൻ നടപടി തുടങ്ങി. അഭിഭാഷകനായ ബൈജു നോയൽ, കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു എന്നിവർ വാദികളായി രണ്ടു കേസുകളാണ് കോടതിനിർദേശപ്രകാരം കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ബൈജുവിനോട് ചൊവ്വാഴ്ച മൊഴിയെടുക്കാൻ ഹാജരാകാൻ നിർദേശിച്ചെങ്കിലും എത്തിയില്ല. വരുംദിവസങ്ങളിൽ മൊഴിയെടുക്കും. സംഭവം നടന്ന ദിവസം പാളയത്തുണ്ടായിരുന്നവരുടെ സാക്ഷിമൊഴികളും രേഖപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. ഡ്രൈവർ യദുവിന്റെ മൊഴിയും വരുംദിവസങ്ങളിൽ രേഖപ്പെടുത്തും.
എന്നാൽ, തുടർനടപടികൾ വിശദമായ അന്വേഷണത്തിനു ശേഷമേ ഉണ്ടാകൂ. സ്വകാര്യ ഹർജിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസായതിനാൽ പരാതിയിലെ വകുപ്പുകൾ നിലനിൽക്കുമോയെന്ന് അന്വേഷിച്ച ശേഷം പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ഇപ്പോൾ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മേയർ, എം.എൽ.എ. എന്നിവരടക്കം അഞ്ചുപേർക്കെതിരേ കേസെടുത്തിട്ടുള്ളത്.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പും ഉൾപ്പെടുത്തി. അതിക്രമം, അന്യായമായി തടഞ്ഞുവയ്ക്കൽ, അസഭ്യംപറയൽ, തെളിവു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബസിലെ മെമ്മറി കാർഡ് നഷ്ടമായ സംഭവത്തിലാണ് തെളിവുനശിപ്പിക്കലിന് മേയറുടെയും സംഘത്തിെന്റയും പേരിൽ കേസെടുത്തിട്ടുള്ളത്. സച്ചിൻദേവ് എം.എൽ.എ. അസഭ്യം പറഞ്ഞു എന്നതടക്കമുള്ള യദുവിന്റെ ആരോപണവും എഫ്.ഐ.ആറിലുണ്ട്.
എന്നാൽ, കോടതിയിലെത്തിയ സ്വകാര്യ ഹർജിയിൽ പറയുന്ന ആരോപണങ്ങൾ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറയുന്നു. സാക്ഷിമൊഴികളടക്കം രേഖപ്പെടുത്തിയുള്ള അന്വേഷണത്തിൽ ഇതിൽ പല വകുപ്പുകളും ഒഴിവാക്കിയേക്കും. പരിശോധനയ്ക്കു ശേഷം തെളിവില്ലാത്ത വകുപ്പുകൾ പോലീസിന് ഒഴിവാക്കാം. രണ്ട് കേസുകളും ഒരേ സംഭവത്തിലുള്ളതായതിനാൽ ഒന്നിച്ചായിരിക്കും അന്വേഷിക്കുക.
മേയർക്കെതിരേ മോശം പരാമർശം; യുവജന കമ്മിഷൻ കേസെടുത്തു
മേയർ ആര്യാ രാജേന്ദ്രനുൾപ്പെടെ പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയതിന് യു ട്യൂബർക്കെതിരേ യുവജന കമ്മിഷൻ കേസെടുത്തു. സൂരജ് പാലക്കാരനെതിരേയാണ് കമ്മിഷൻ സ്വമേധയാ കേസെടുത്തത്. ലൈംഗിക സ്വഭാവമുള്ളതും സ്ത്രീവിരുദ്ധവുമായ പരാമർശം നടത്തിയെന്നാണ് കണ്ടെത്തൽ. വിഷയത്തിൽ യുവജന കമ്മിഷൻ സംസ്ഥാന പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha