സുകാന്തിനെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ ഭരണകക്ഷിയോടുള്ള രാഷ്ട്രീയ ബന്ധം; നീ ഒഴിഞ്ഞാലേ എനിക്ക് അവളെ കല്യാണം കഴിക്കാൻപറ്റൂ എന്ന് സുകാന്ത്...

വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യക്കുപിന്നിൽ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന സുകാന്തിന്റെ ശാരീരിക-മാനസിക പീഡനമായിരുന്നു എന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. പെൺകുട്ടിയെ ആത്മഹത്യയിലേക്കുനയിച്ച ടെലിഗ്രാം ചാറ്റുകളാണ് പോലീസ് കണ്ടെടുത്തത്. സുകാന്തിന്റെ ഐഫോണിൽ നിന്നാണ് കഴിഞ്ഞദിവസം ഞെട്ടിക്കുന്ന തെളിവുകൾ ലഭിച്ചത്.
‘നീ എന്ന് മരിക്കും’ എന്നതുൾപ്പെടെ മനസ്സാക്ഷിയില്ലാത്ത ചോദ്യങ്ങളും രൂക്ഷഭാഷയുമാണ് സന്ദേശങ്ങളിലുള്ളത്. യുവതിയുടെ ആത്മഹത്യക്കുപിന്നാലെ ഒളിവിൽപ്പോയ സുകാന്തിന്റെ അമ്മാവന്റെ വീട്ടിൽനിന്ന് കണ്ടെടുത്ത ഇയാളുടെ ഫോണിൽനിന്നാണ് നിർണായകവിവരങ്ങൾ ലഭിച്ചത്. ‘എന്നുമരിക്കും’ എന്ന സുകാന്തിന്റെ ആവർത്തിച്ചുള്ള ചോദ്യത്തിന് ഓഗസ്റ്റ് ഒമ്പതിന് മരിക്കുമെന്ന് യുവതി മറുപടിയും നൽകിയിട്ടുണ്ട്. ഫെബ്രുവരി ഒൻപതിനാണ് ടെലിഗ്രാം ആപ്പിലൂടെ ഈ സംഭാഷണം നടന്നത്. ഇരുവരുടെയും സംഭാഷണം ഇങ്ങനെയാണ്...
സുകാന്ത്: എനിക്ക് നിന്നെ വേണ്ട
യുവതി: എനിക്ക് ഭൂമിയിൽ ജീവിക്കാൻ താത്പര്യമില്ല
സുകാന്ത്: നീ ഒഴിഞ്ഞാലേ എനിക്ക് അവളെ കല്യാണം കഴിക്കാൻപറ്റൂ
യുവതി: എനിക്ക് ഭൂമിയിൽ ജീവിക്കാൻ താത്പര്യമില്ല
യുവതി: അതിന് ഞാൻ എന്തുചെയ്യണം?
സുകാന്ത്: നീ പോയി ചാകണം
സുകാന്ത്: നീ എന്നുചാകും??
നിരന്തരം ഈ ചോദ്യം ആവർത്തിച്ചപ്പോൾ
യുവതിയുടെ മറുപടി: ഓഗസ്റ്റ്ഒൻപതിന് ഞാൻ മരിക്കും... എന്നാണ് ഈ ചാറ്റിൽ പറഞ്ഞിരിക്കുന്നത്.
മാർച്ച് 24-നാണ് തിരുവനന്തപുരം പേട്ടയ്ക്കുസമീപം റെയിൽവേട്രാക്കിൽ പത്തനംതിട്ട സ്വദേശിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഐബി ഉദ്യോഗസ്ഥ ആത്മഹത്യചെയ്ത് രണ്ടുമാസം പിന്നിട്ടിട്ടും സുകാന്ത് സുരേഷ് ഒളിവിൽത്തന്നെ. പോലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കുകയും കേരളത്തിനുപുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുകയുംചെയ്തിരുന്നു. മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം പരിഗണിച്ച ഹൈക്കോടതി തിങ്കളാഴ്ചവരെ അറസ്റ്റ്് തടഞ്ഞിരിക്കയാണ്. ഇത്രനാളായിട്ടും പ്രതിയെ പിടികൂടാത്ത പോലീസിനെ ഹൈക്കോടതി രൂക്ഷഭാഷയിൽ വിർശിക്കുകയും ചെയ്തിരുന്നു. സുകാന്തിൽനിന്ന് യുവതി ലൈംഗികചൂഷണം നേരിട്ടിരുന്നയതായും ഇത് ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളിലൊന്നാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.
പ്രതി സുകാന്തിന്റെ ചാറ്റ് വിവരങ്ങള്‍ അടങ്ങിയ നിര്‍ണായക തെളിവുകള്‍ ഹൈക്കോടതിയേയും പോലീസ് അറിയിച്ചു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി വരും മുമ്പ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരികയായിരുന്നു പോലീസ്. സുകാന്തിന്റെ ഐഫോണിലെ ചാറ്റ് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയോട് എന്ന് ആത്മഹത്യ ചെയ്യുമെന്നും ഇതിനു ശേഷം വേണം തനിക്കു മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിക്കാനെന്നും സുകാന്ത് പറയുന്ന ചാറ്റുകള്‍ പോലീസ് കണ്ടെത്തിയത്. സുകാന്തിന്റെ ഇത്തരത്തിലുള്ള ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് പെണ്‍കുട്ടി മറുപടി നല്‍കിയതും കണ്ടെത്തുകയായിരുന്നു.
ഈ ചാറ്റോടെ ഹൈക്കോടതിയിലെ ജാമ്യ ഹര്‍ജിയില്‍ സുകാന്തുയര്‍ത്തിയ വാദങ്ങളെല്ലാം പൊളിയുകയാണ്. വിവാഹത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സമ്മതിക്കാത്തതാണ് ആത്മഹത്യാ കാരണമെന്നായിരുന്നു സുകാന്ത് ജാമ്യ ഹര്‍ജിയില്‍ പറഞ്ഞത്. ഈ ചാറ്റ് അതിന് വിരുദ്ധമാണ്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പോലീസ് അന്വേഷണം വേഗത്തിലാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. മരണം നടന്നു രണ്ടുമാസമായിട്ടും പ്രതിപ്പട്ടികയിലുള്ള സുകാന്ത് സുരേഷിനെ പോലീസ് പിടികൂടുന്നില്ലെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം.
കഴിഞ്ഞദിവസം കുടുംബം മുഖ്യമന്ത്രിയെ കണ്ടു പരാതിപ്പെട്ടിരുന്നു. അന്വേഷണം വേഗത്തിലാക്കുമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ സുകാന്ത് സുരേഷിനെതിരേ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പോലീസ് കേസെടുത്തത്. ലൈംഗിക പീഡനത്തിനു തെളിവു ലഭിച്ച സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ മാര്‍ച്ച് 24നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു ജോലി കഴിഞ്ഞിറങ്ങിയ ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണു പരാതി.
പ്രതിയുടെ അറസ്റ്റ് വൈകുന്നതിന് എതിരെ കുടുംബം രംഗത്തെത്തിട്ടുണ്ട്. സുകാന്തിനെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ ഭരണകക്ഷിയോടുള്ള രാഷ്ട്രീയ ബന്ധമെന്ന് യുവതിയുടെ അച്ഛൻ പറഞ്ഞു. മകളുടെ മരണത്തിന് കാരണം സുകാന്ത് തന്നെയെന്നതിന് വ്യക്തമായ തെളിവുകൾ പൊലീസിനുണ്ടെന്നും എന്നാൽ അറസ്റ്റ് ചെയ്യാതിരിക്കാൻ ചില ഉന്നതർ ഇടപെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha