പിഎം ശ്രീ പദ്ധതി ആദ്യ ഗഡുവായ 92.41 കോടി രൂപ കേരളത്തിന് ലഭിച്ചു; മരവിപ്പിക്കാൻ ഉള്ള കത്ത് വൈകിയത് നേട്ടമായി

സി.പി.ഐ എതിർപ്പിനെ തുടർന്ന്, പി.എം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള കത്തു നൽകാൻ തീരുമാനിച്ചെങ്കിലും വൈകിപ്പിച്ചത് ഗുണം ചെയ്തു. എസ്.എസ്.കെ (സമഗ്ര ശിക്ഷ കേരള) വിഹിതത്തിൽ 109 കോടി കേന്ദ്രം അനുവദിച്ചു. ഇതിൽ 92.4 കോടി ഇന്നലെ ലഭിച്ചു. രണ്ടും മൂന്നും ഗഡു പിന്നാലെ ലഭിക്കും എന്നാണ് വിവരം. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിന് പിന്നാലെയാണ് നേട്ടം.
എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതിലെ കാര്യത്തില്‍ സംശയങ്ങൾ നിലനില്‍ക്കുന്നുണ്ട്. ഫണ്ട് കിട്ടിയതോടെ സിപിഐക്കും വിഷയത്തില്‍ കടുത്ത എതിർപ്പ പ്രകടിപ്പിക്കാന്‍ ആകില്ല. കത്ത് അയക്കാൻ തീരുമാനിച്ചത് കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു. എന്നാല്‍ ഇത് വരെ കത്ത് അയക്കാതെ കേരളം വൈകിപ്പിക്കുകയായിരുന്നു.
പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടെങ്കിലും തത്കാലം നടപ്പാക്കാനാകില്ലെന്ന് കേന്ദ്രത്തെ അറിയിക്കാനാണ് സി.പി.ഐയുമായി കഴിഞ്ഞയാഴ്ച ധാരണയായത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ തയ്യാറാക്കിയ കത്ത് മുഖ്യമന്ത്രി കണ്ടശേഷം പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയുടെ ഓഫീസിലെത്തിയിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. അഡ്വക്കേറ്റ് ജനറലിന്റെ പരിശോധനയ്ക്കു ശേഷം വകുപ്പ് സെക്രട്ടറി തന്നെയാകും കേന്ദ്രത്തിന് കത്തയയ്ക്കുക.
സർവ ശിക്ഷ അഭിയാനുമായി ബന്ധപ്പെട്ട് കേരളത്തിന് അർഹമായ തുക നൽകുമെന്ന് കേന്ദ്രം ഇന്ന് സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. അർഹതപ്പെട്ട പണം കേന്ദ്രം തടയുന്നുവെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് കേന്ദ്ര നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്തുവെന്നും അഡീഷണൽ സോളിസിറ്റ് ജനറൽ കോടതിയെ അറിയിച്ചു. അർഹമായ തുക പോലും സംസ്ഥാനത്തിന് നൽകുന്നില്ലെന്നും സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിന് സ്ഥിരപ്പെടുത്താനുള്ള തുക കണ്ടെത്തണമെന്നും കേരളം കോടതിയിൽ വ്യക്തമാക്കി. ഈക്കാര്യത്തിൽ ജനുവരിക്കുള്ളിൽ റിപ്പോർട്ട് നൽകാൻ കോടതി സംസ്ഥാനത്തോട് നിർദ്ദേശിച്ചു. പിന്നാലെയാണ് കേരളത്തിന് ഫണ്ട് ലഭിച്ചിരിക്കുന്നത്.
ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഭിന്നശേഷി വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന സ്‌പെഷ്യൽ എഡ്യുക്കേറ്റേഴ്സിന്റെ ഹർജികൾ പരിഗണിച്ചത്. സംസ്ഥാനത്ത് 2800ലധികം പേരാണ് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. അവരിൽ അർഹതപ്പെട്ടവർക്ക് സ്ഥിരനിയമനം നൽകണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha


























