23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസ്: മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച: അറസ്റ്റ് തടയാതെ കോടതി...

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. 23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസിലാണ് തിരുവനന്തപുരം ജില്ല സെഷൻസിലെ അതിവേഗ കോടതി 4 ഹർജിയിൽ വിശദ വാദം കേൾക്കാൻ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയത്. ഹർജിയിൽ പ്രോസിക്യൂഷന്റെ നിലപാട് തേടിയ കോടതി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടഞ്ഞില്ല. ഹർജിയിൽ വിധി വരുന്നത് വരെ അറസ്റ്റ് തടയണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു.
എഫ്ഐആർ നിലനിൽക്കില്ലെന്നും പരാതിക്കാരി ഇല്ലാത്ത എഫ്ഐആർ ആണെന്നും രാഹുൽ വാദിച്ചു. കെപിസിസി പ്രസിഡൻ്റിന് ലഭിച്ചത് ഇ മെയിൽ സന്ദേശം മാത്രമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് കണ്ടിട്ടുള്ള ഒരു കേസാണിതെന്നും രാഹുൽ മാങ്കൂട്ടത്തിൽ വാദിച്ചു. ഇത് 2023 ലെ പരാതി ആണെന്നും കെപിസിസി പ്രസിഡൻ്റിന് പരാതി കിട്ടിയത് കൊണ്ടല്ലേ രാഷ്ട്രീയമായതെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസിൽ വാദം പൂർത്തിയാവുന്നത് വരെ തൻ്റെ അറസ്റ്റ് തടയണമെന്ന രാഹുലിൻ്റെ ഇടക്കാല ആവശ്യം കോടതി അംഗീകരിച്ചില്ല. ഇത് രാഷ്ട്രീയപ്രേരിത കേസാണോ എന്ന് കോടതി ചോദിച്ചു. കെപിസിസി പ്രസിഡൻ്റിന് പരാതിയിൽ കഴമ്പുണ്ടെന്ന് തോന്നിയത് കൊണ്ടാകാം പൊലീസിന് ഫോർവേഡ് ചെയ്തതെന്നും അറസ്റ്റ് തടയാൻ ഈ കോടതിക്ക് അധികാരമില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
2023ലെ പരാതി അല്ലേയെന്ന് ചോദിച്ച കോടതി ആ സാഹചര്യത്തിൽ അറസ്റ്റ് തടയുന്നതിന് കോടതിക്ക് അധികാരമുണ്ടെന്നും എന്നാൽ പുതിയ സാഹചര്യങ്ങൾ പരിഗണിച്ച് ഇപ്പോൾ അറസ്റ്റ് തടയുന്നില്ലെന്നും വ്യക്തമാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























