തദ്ദേശത്തില്‍ വീണത് അംഗീകരിക്കാതെ കണ്ണൂരിലെ സി പി എം ഗുണ്ടകള്‍ വെറിപിടിച്ച് ആക്രമണം അഴിച്ചുവിടുന്നു ; പഞ്ചായത്തുകളും കൈവിട്ടതോടെ അടിത്തറ ഇളകിയെന്ന് ഭയപ്പെട്ട് സി പി എം ; നിന്നെയൊക്കെ ഭരിപ്പിക്കാം ഭരിക്കുന്നത് കാണമെന്ന് യു ഡി എഫിന് നേരെ കൊലവിളി !! പോലീസിനേയും കൈയ്യേറ്റം ചെയ്ത് പൊതുമുതലും നശിപ്പിച്ച് അക്രമം; വടിവാളും കൊണ്ട് നടുറോഡിലേക്ക് ഇറങ്ങി വെല്ലുവിളി !

തദ്ദേശ തോല്‍വിയില്‍ സമനിലതെറ്റി കണ്ണൂര്‍ സിപിഎം. തോല്‍വി അംഗീകരിക്കാന്‍ തയ്യാറാകാതെ സിപിഎം വീണ്ടും ആയുധമെടുത്ത കാഴ്ചയാണ് കേരളം കണ്ടത്. നിന്നെയൊക്കെ ഭരിപ്പിക്കാമെടായെന്ന് കൊലവിളിയുമായ് യുഡിഎഫിനെ വടിവാള്‍ മുനയില്‍ നിര്‍ത്തുന്നു. നെഞ്ചത്തോട്ട് കേറി കുത്തിയില്ലേയെന്ന് ഭീഷണി മുഴക്കി ജനങ്ങളെ ആയുധമൂര്‍ച്ചയില്‍ നിര്‍ത്തുന്നു. വിജയാഘോഷങ്ങള്‍ക്ക് നേരെ സ്‌ഫോടക വസ്തുക്കള്‍ എറിയുന്നു. ആഭ്യന്തരം കൂടി ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ വരെ സിപിഎം തെരുവ് ഗുണ്ടകള്‍ അഴിഞ്ഞാടി. എന്നിട്ടും അരുത് ആയുധം താഴെ വെക്കെന്ന് അണികളോട് പിണറായി വിജയനോ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനോ പറഞ്ഞില്ല. കണ്ണൂര്‍ സഖാക്കളുടെ നിലതെറ്റിച്ചത് പഞ്ചായത്തുകളില്‍ അടിപതറിയതാണ്. അടിത്തറ ഇളകിയെന്ന പേടി അവരെ വേട്ടയാടി തുടങ്ങിയിരിക്കുന്നു. എന്നാല്‍ ആയുധമെടുത്ത് കൊലവിളി നടത്തുന്നത് നിങ്ങളെ തന്നെ തിരിഞ്ഞ്‌കൊത്തും. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിലുണ്ട് ആ ഓര്‍മ്മ വേണം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കനത്ത തോല്‍വിക്ക് പിന്നാലെ കണ്ണൂരില്‍ വ്യാപക ആക്രമണം. വടിവാള്‍ പ്രകടനവുമായി വീടുകള്‍ കയറിയാണ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. കണ്ണൂര്‍ പാറാടാണ് അക്രമാസക്തരായ സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം. യുഡിഎഫിന്റെ വിജയാഹ്ലാദം സഖാക്കളെ ചൊടിപ്പിച്ചു. പാനൂര്‍ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തതിന്റെ ആഹഌദ പ്രകടനത്തിന് നേരെയാണ് സ്‌ഫോടകവസ്തുക്കള്‍ എറിയുകയും തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകന്റെ വീടിനു നേരെ വടിവാളുമായി എത്തി ആക്രമണം നടത്തുകയും ചെയ്തത്.
ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ പാറാട് മേഖലയിലാണ് സംഘര്‍ഷം ഉണ്ടായത്. കുന്നോത്ത് പറമ്പ് പഞ്ചായത്തില്‍ 25 വര്‍ഷത്തിന് ശേഷം യുഡിഎഫ് 15 സീറ്റുകള്‍ നേടി ഭരണം പിടിച്ചിരുന്നു. ഇതിന്റെ ആഹഌദ പ്രകടനങ്ങള്‍ പാറാട് അങ്ങാടിയില്‍ നടക്കുന്നതിനിടെ സിപിഎം പ്രവര്‍ത്തകരെന്ന് ആരോപിക്കുന്ന സംഘം ആക്രമണം അഴിച്ചുവിട്ടത്. കറുത്ത വസ്ത്രം ധരിച്ച് പാര്‍ട്ടിക്കൊടി കൊണ്ട് മുഖം മറച്ചാണ് അക്രമിസംഘം എത്തിയത്. ഇവരെ കണ്ട യുഡിഎഫ് പ്രവര്‍ത്തകര്‍ ചിതറിയോടി. എന്നാല്‍ ഓടി രക്ഷപ്പെട്ടവരെ പിന്തുടര്‍ന്ന് വടിവാളും വലിയ വടികളുമുപയോഗിച്ച് അക്രമികള്‍ മര്‍ദ്ദിക്കുകയായിരുന്നു. പുറത്തുവന്ന ദൃശ്യങ്ങളില്‍ ഒരാള്‍ സ്‌ഫോടക വസ്തു എറിയുന്നതും പിന്നീട് ലീഗ് ഓഫീസ് അടിച്ചു തകര്‍ക്കുന്നതും കാണാം. വ്യാപകമായ അക്രമത്തിന് ശേഷമാണ് അക്രമിസംഘം ചില യുഡിഎഫ് പ്രവര്‍ത്തകരെ തേടി വീടുകളിലെത്തിയത്. ഒരു യുഡിഎഫ് പ്രവര്‍ത്തകന്റെ വീട്ടില്‍ വലിയ വടിവാളുകളുമായി എത്തിയ സംഘം ഭീതിതമായ സാഹചര്യമാണ് സൃഷ്ടിച്ചത്. വീട്ടിലെത്തിയ ഒരാള്‍ വടിവാളുയര്‍ത്തി വെട്ടാനോങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഒരാള്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു.
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും അക്രമിസംഘം വടിവാളുകൊണ്ട് വെട്ടിപ്പൊളിച്ചു. സമീപത്തുള്ള വീടുകളിലെ ചെടിച്ചട്ടികള്‍ നശിപ്പിക്കുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആക്രമണത്തിനുശേഷം അക്രമിസംഘം വീണ്ടും പ്രദേശത്ത് അക്രമം തുടര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് അക്രമം നടക്കുന്ന സമയത്ത് പാറാട് മേഖലയില്‍ പൊലീസ് നിലയുറപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പതിവായ പാനൂര്‍ മേഖലയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. എന്നിട്ടും പൊലീസ് സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് ആരോപണം. യുഡിഎഫിന്റെ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകനായ ശരത്ത് കാറില്‍ എത്തിയപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞ് അസഭ്യം പറഞ്ഞതാണ് സംഘര്‍ഷം തുടങ്ങാന്‍ കാരണമെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇതോടെ ആയുധങ്ങളുമായി സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി. പാറാട്ടെ ലീഗ് ഓഫിസിനു നേരെയും അക്രമമുണ്ടായി. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി ലാത്തി വീശിയതോടെയാണ് അക്രമികള്‍ പിരിഞ്ഞുപോയത്. കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ തോല്‍വിക്ക് പിന്നാലെയാണ് എല്‍ഡിഎഫ് അക്രമം നടത്തിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.
കണ്ണൂരിലെ ന്യൂനം പറമ്പില്‍ ഭീതിതമായ അന്തരീക്ഷം സൃഷ്ടിച്ചു സിപിഎം പ്രവര്‍ത്തകര്‍. ഇവിടെയും സിപിഎം-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.സ്ഥിതി കൈവിട്ട് പോയതോട കൂടുതല്‍ പൊലീസ് സംഘത്തെ ഇറക്കി. കല്ലേറില്‍ പൊലീസ് ബസ്സും വ്യാപാര സ്ഥാപനങ്ങളും തകര്‍ന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. കണ്ണൂര്‍ മലപ്പട്ടത്തും സിപിഎം അതിക്രമം ഉണ്ടായി. യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിലാണ് കയ്യേറ്റം ഉണ്ടായതെന്നാണ് വിവരം. കാസര്‍കോട് മംഗല്‍പ്പാടിയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയെ വീട് കയറി ആക്രമിച്ചു. ഉപ്പള ഗേറ്റിലെ സ്ഥാനാര്‍ഥി അഷ്‌റഫ് പച്ചിലമ്പാറയുടെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. ആക്രമണത്തില്‍ അഷ്‌റഫിന്റെ ഭാര്യക്കും മകള്‍ക്കും പരിക്കേറ്റു.
വടകര ഏറാമല പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെയുണ്ടായ ബോംബേറില്‍ പ്രതിമയുടെ കൈകള്‍ തകര്‍ന്നു. കോണ്‍ഗ്രസ് ഓഫീസായ ഇന്ദിരാഭവന്റെ കെട്ടിട ഭാഗങ്ങളും തകര്‍ത്തു. ജനകീയ മുന്നണി സ്ഥാനാര്‍ത്ഥി ഇവിടെ മൂന്നാം വാര്‍ഡില്‍ 9 വോട്ടിന് ജയിച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപരന്‍ 30ലേറെ വോട്ട് പിടിച്ചിരുന്നു. ഇതാണ് അക്രമത്തിനുള്ള പ്രകോപനമെന്നാണ് പൊലീസ് പറഞ്ഞത്. കാസര്‍കോട് ബേഡകത്ത് യുഡിഎഫ് ആഹ്ലാദപ്രകടനത്തിനിടയില്‍ ആക്രമണവുമായി സിപിഎം പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റു. തടയാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കും പരിക്കേറ്റു. നെയ്യാറ്റിന്‍കരയില്‍ സിപിഎംബിജെപി സംഘര്‍ഷം രണ്ടുപേര്‍ക്ക് പരിക്കേറ്റു. കൊല്ലയില്‍ പഞ്ചായത്തില്‍ ബിജെപിയുടെ വിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഒരു സംഘം സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയിരുന്നെന്ന് ബിജെപി ആരോപിക്കുന്നു. അനീഷ് , മണികണ്ഠന്‍ എന്ന രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. മഞ്ചവിളാകം മുട്ടക്കാവത്ത് വച്ചാണ് സംഘര്‍ഷമുണ്ടായത്.
ആയുധവുമായി കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും തോല്‍പ്പിക്കാമെന്ന് സി.പി.എം കരുതേണ്ടന്നും അണികളോട് ആയുധം താഴെ വയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ഇനിയും ഞങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ തിരിച്ചടിക്കും. കുറ്റവാളികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തേ മതിയാകൂവെന്നും സതീശന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സി.പി.എം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ മുഖംമൂടി ധരിച്ചെത്തിയ സി.പി.എം സംഘം കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റായ റിട്ടയേര്‍ഡ് അധ്യാപകനെയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെയും ആക്രമിച്ചു. പരാജയത്തിന് പിന്നാലെ പാനൂരില്‍ വീണ്ടും ആക്രമണമുണ്ടായി. ഇതിനൊക്കെ സി.പി.എമ്മിന് ശക്തമായ തിരിച്ചടി കിട്ടും.
കേരളത്തിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായി സി.പി.എം ഇപ്പോള്‍ മാറി. ആയുധവുമായി കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും തോല്‍പ്പിക്കാമെന്ന് സി.പി.എം കരുതേണ്ട. അണികളോട് ആയുധം താഴെ വയ്ക്കാന്‍ മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രിയുടെ ജില്ലയിലെ അണികളാണ് ഈ തോന്ന്യാസം ചെയ്യുന്നത്. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള ആളാണ് മുഖ്യമന്ത്രിയെന്നത് മറക്കരുത്. കുറ്റവാളികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തേ മതിയാകൂ.
സംസ്ഥാനത്തുടനീളം പലയിടത്തും അക്രമപരമ്പകള്‍ അരങ്ങേറി. കേരള കോണ്‍ഗ്രസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചത്. സംഘര്‍ഷം കണ്ട് പിടിച്ചുമാറ്റാന്‍ എത്തിയ ആളാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരുന്ന ആളാണ് മരിച്ച ജോണ്‍ പി തോമസ്. പലയിടത്തായ് നടന്ന അക്രമങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വീടുകള്‍ക്കും പൊതുമുതലിനും നാശനഷ്ടം സംഭവിക്കുകയും ചെയ്തു. സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെയും ആക്രമണം വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെയും പലയിടത്തും ആക്രമണമുണ്ടായി. കാഞ്ഞിരപ്പള്ളിയില്‍ യു.ഡി.എഫ്. വിജയാഹ്ലാദ പ്രകടനത്തിനിടെ സി.പി.എം. പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ തേനംമാക്കല്‍, യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുറുമി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് കക്കോടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി വിജയിച്ച സുബൈദ കക്കോടിയുടെ ഭര്‍ത്താവിനും മകനും നേരെ സി.പി.എം. പ്രവര്‍ത്തകരുടെ മര്‍ദനമുണ്ടായി. ആക്രമണത്തില്‍ പരിക്കേറ്റ ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരു സംഭവത്തില്‍, കാസര്‍കോട് മംഗല്‍പാടിയില്‍ എല്‍.ഡി.എഫ്. യു.ഡി.എഫ്. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു.
https://www.facebook.com/Malayalivartha
























