സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും വേഗതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നിർമ്മിത ബുദ്ധി (എഐ) അധിഷ്ഠിത കോൾ സെന്‍റർ സംവിധാനമായ 'സ്മാർട്ടി' പ്രവർത്തനസജ്ജമായി...

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും വേഗതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നിർമ്മിത ബുദ്ധി (എഐ) അധിഷ്ഠിത കോൾ സെന്‍റർ സംവിധാനമായ 'സ്മാർട്ടി' പ്രവർത്തനസജ്ജമായി
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. വിവിധ സേവനങ്ങൾക്കായി തദ്ദേശ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ഇനി മുതൽ ഈ കോൾ സെന്‍റർ വഴി വിവരങ്ങളും പരാതി പരിഹാരങ്ങളും എളുപ്പത്തിൽ ലഭ്യമാകുന്നതാണ്.
സാങ്കേതിക വിദ്യയെ ഭരണനിർവഹണത്തിന്‍റെ ഭാഗമാക്കി മാറ്റുന്നതിൽ കേരളം കൈവരിച്ച പുതിയ നേട്ടമാണിതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിൽ നിലവിൽ നടപ്പിലാക്കിയ 'കെ-സ്മാർട്ട്' പദ്ധതിയുടെ വൻ വിജയത്തിന് പിന്നാലെയാണ് പുതിയ എഐ സംവിധാനം എത്തുന്നത്. കെ-സ്മാർട്ട് വഴി ഫയലുകൾ തീർപ്പാക്കുന്നതിൽ വിപ്ലവകരമായ മാറ്റമാണ് ഉണ്ടായതെന്ന് കണക്കുകൾ നിരത്തി മന്ത്രി വിശദീകരിക്കുകയും ചെയ്തു. പദ്ധതി നടപ്പിലാക്കിയ ശേഷം 95 ലക്ഷത്തിലധികം ഫയലുകൾ ജനറേറ്റ് ചെയ്തതിൽ 30 ലക്ഷവും തീർപ്പാക്കിയത് കേവലം 24 മണിക്കൂറിനുള്ളിലാണ്.
ഇതിൽ തന്നെ ഒൻപത് ലക്ഷത്തോളം ഫയലുകൾ വെറും ഒരു മണിക്കൂറിനുള്ളിൽ തീർപ്പാക്കാൻ സാധിച്ചു എന്നത് ഭരണരംഗത്തു നേടാൻ കഴിഞ്ഞ അവിശ്വസനീയമായ വേഗതയെയാണ് സൂചിപ്പിക്കുന്നത്.
അവധി ദിനങ്ങളിൽ പോലും മൂന്നര ലക്ഷത്തിലധികം ഫയലുകൾ ജീവനക്കാർ തീർപ്പാക്കിയതായും മന്ത്രി പറഞ്ഞു. വീഡിയോ കെവൈസി വഴി വിവാഹ രജിസ്‌ട്രേഷൻ നടത്താനുള്ള സംവിധാനം കേരളത്തിൽ വലിയ മാറ്റമാണ് കൊണ്ടുവന്നത്. വിദേശത്തിരിക്കുന്നവർക്ക് പോലും നാട്ടിലെത്താതെ തന്നെ വിവാഹം രജിസ്റ്റർ ചെയ്യാമെന്നത് കെ-സ്മാർട്ടിന്റെ സവിശേഷതയാണ്.
"
https://www.facebook.com/Malayalivartha























