ബീഹാറിലെ വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി... സംഭവത്തിൽ 12 പേർ അറസ്റ്റിൽ

ബീഹാറിലെ വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി. ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലാണ് വിഷമദ്യ ദുരന്തമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേര്‍ അറസ്റ്റിലായിട്ടുണ്ട്.
വ്യാഴാഴ്ച മുതലാണ് ജില്ലയിലെ തുര്‍കൗലിയ, രഘുനാഥ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. 25കാരനാണ് ആദ്യം മരിച്ചത്. എന്നാല്‍ മരണ വിവരം പൊലീസിനെ അറിയിക്കാതെ യുവാവിന്റെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. നിരവധി പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുന്നു.
മരണസംഖ്യ ഉയര്‍ന്നതോടെ കൂടുതല്‍ നടപടികള്‍ ആരംഭിച്ചതായി കിഴക്കന്‍ ചമ്പാരന്‍ ജില്ലാ മജിസ്ട്രേറ്റ് സൗരഭ് ജോര്‍വാള്‍ അറിയിച്ചു. മരണസംഖ്യ അഞ്ചായി ഉയര്‍ന്നതായും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും അദ്ദേഹം പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ കൃത്യമായ മരണകാരണം വ്യക്തമാകുകയുള്ളൂ. തുര്‍കൗലിയ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരിച്ചവരുടെ കുടുംബാംഗങ്ങളുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കൊലപാതകത്തിന് കേസെടുക്കുകയും ചെയ്തു.സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി പൊലീസ് സൂപ്രണ്ട് സ്വര്‍ണ്‍ പ്രഭാത് പറഞ്ഞു. രഘുനാഥ്പൂരില്‍ നിന്നാണ് മരിച്ച ആദ്യത്തെയാള്‍ വ്യാജമദ്യം കഴിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് . മദ്യം എത്തിച്ചുനല്‍കിയയാളെ തിരിച്ചറിഞ്ഞതായും ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും വ്യക്തമാക്കി പൊലീസ്.
"
https://www.facebook.com/Malayalivartha


























