ശബരിമല സ്വർണക്കൊള്ളക്കേസിൽ കുറ്റപത്രം മാർച്ച് 31നകം സമർപ്പിക്കാനാകുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ

ശബരിമല സ്വർണക്കൊള്ളക്കേസിൽ കുറ്റപത്രം മാർച്ച് 31നകം സമർപ്പിക്കാനാകുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
സന്നിധാനത്തെ സ്വർണപ്പാളികളിൽ നിന്ന് ശേഖരിച്ച പുതിയ സാമ്പിളുകളുടെ സൂക്ഷ്മമായ ശാസ്ത്രീയ പരിശോധനയ്‌ക്ക് ജംഷഡ്പുരിലെ നാഷണൽ മെറ്റലർജിക്കൽ ലാബോറട്ടറി സമ്മതമറിയിച്ചെന്നും വ്യക്തമാക്കുകയും ചെയ്തു.
പരിശോധന എത്രയും വേഗം പൂർത്തിയാക്കാനായി ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദ്ദേശം നൽകി.
ജംഷഡ്‌പൂരിലെ ലബോറട്ടറിയിൽ എക്സ്റേ ഫ്ലൂറസൻസ് സ്പെക്ട്രോസ്കോപ്പി, പ്ലാസ്മ മാസ്സ് സ്പെക്ട്രോമെട്രി, ഒപ്ടിക്കൽ എമിഷൻ സ്പെട്രോസ്കോപ്പി എന്നീ പരിശോധനകളാണ് നടത്തേണ്ടത്. ഇവ സൗജന്യമായി ചെയ്യാമെന്നും വേഗത്തിൽ പൂർത്തിയാക്കാമെന്നും ലാബ് എസ്.ഐ.ടിയെ അറിയിച്ചിട്ടുണ്ട്.
ദ്വാരപാലക ശില്പങ്ങളും ഡോർ ഫ്രെയിമുകളുമായി ബന്ധപ്പെട്ട് 30 ലോഹസാമ്പിളുകളും കട്ടിളപ്പാളി കേസിൽ 6 സാമ്പിളുകളുമാണ് ശേഖരിച്ചത്. കൊല്ലം വിജിലൻസ് കോടതിയുടെ കസ്റ്റഡിയിലുള്ള സാമ്പിളുകൾ ഉടൻ ലാബിന് കൈമാറും. കേസിന്റെ വിചാരണയിലടക്കം നിർണായക തെളിവുകളാണുണ്ടാവുക. ഇവയുടെ ശാസ്ത്രീയ പരിശോധനാ ഫലമായിരിക്കുമെന്ന് വ്യക്തമാക്കി കോടതി.
തിരിമറി എത്രത്തോളമെന്ന് കൃത്യമായി വിലയിരുത്താനും കഴിയും. പ്രതികൾ ഉപയോഗിച്ച ഫോണുകളുടെ കോൾ വിവരങ്ങൾ ലഭ്യമാക്കാൻ വോഡഫോൺ ഐഡിയ, ജിയോ, ബി.എസ്.എൻ.എൽ, എയർടെൽ കമ്പനികൾക്ക് അപേക്ഷ നൽകാൻ കോടതി അനുമതി നൽകുകയും ചെയ്തു.
സേവന ദാതാക്കൾ പരമാവധി വിവരങ്ങൾ ലഭ്യമാക്കണമെന്നും ഉത്തരവിട്ടു. ഡി.വി.ആർ, കോൾ ഡാറ്റാ അനാലിസിസ് റിപ്പോർട്ടും ലഭിക്കാനുണ്ട്. ഇതുകൂടി പരിശോധിച്ചാകും അന്തിമ റിപ്പോർട്ട്. കോടതി സ്വമേധയാ എടുത്ത കേസ് വീണ്ടും മാർച്ച് 26ന് പരിഗണനയിലെടുക്കും.
https://www.facebook.com/Malayalivartha
























