മന്ത്രി സ്ഥാനങ്ങള്‍ കയ്യടക്കി കെസി... വി ഡി സതീശൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയാകുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ചെന്നിത്തല സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്

പിണങ്ങി നിന്ന രമേഷ് ചെന്നിത്തല അതി വേഗം രംഗത്ത്. മുഖ്യമന്ത്രി പ്രഖ്യാപനത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്ക് പിന്നാലെ കടുത്ത നിലപാടിലേക്ക് കടന്ന രമേശ് ചെന്നിത്തല ഹൈക്കമാൻഡിന്‍റെയും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍റെയും നേരിട്ടുള്ള അനുനയനീക്കങ്ങൾക്ക് വഴങ്ങിയെന്ന് ഉറപ്പാകുന്നു. വി ഡി സതീശൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയാകുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ചെന്നിത്തല, സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. സംസ്ഥാന പൊലീസ് മേധാവിയടക്കമുള്ള ഡി ജി പിമാരടക്കമുള്ളവരുമായാണ് ചെന്നിത്തലയുടെ നാളത്തെ കൂടിക്കാഴ്ച. സതീശൻ സർക്കാരിൽ ആഭ്യന്തരം, വിജിലൻസ് എന്നീ വകുപ്പുകളാകും ചെന്നിത്തല കൈകാര്യം ചെയ്യുകയെന്ന് ധാരണയായിട്ടുണ്ട്. രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ സതീശൻ നടത്തിയ നീക്കം ഫലം കാണുകയായിരുന്നു. കെ സി വേണുഗോപാലും ഇന്ന് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുമെങ്കിലും അദ്ദേഹം മുന്നോട്ടുവെച്ച മറ്റു പേരുകൾ ഈ ഘട്ടത്തിൽ പരിഗണിച്ചിട്ടിലെന്നാണ് വിവരം. ജ്യോതികുമാർ ചാമക്കാല അടക്കം നാല് പേരുടെ പേരുകളാണ് ചെന്നിത്തല മുന്നോട്ട് വെച്ചിരിക്കുന്നത്.
അതേസമയം ധന വകുപ്പ് മുഖ്യമന്ത്രിക്ക് തന്നെയായിരിക്കുമെന്നാണ് വ്യക്തമാകുന്നത്. സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോൺഗ്രസ് നേതാക്കളുടെ പട്ടികയും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. സണ്ണി ജോസഫ്, കെ മുരളീധരൻ, എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവർ മന്ത്രിമാരാകുമെന്നാണ് വ്യക്തമാകുന്നത്. ഇനിയും കുറച്ച് പേരുകള്‍ കൂടി വരാനുണ്ട്. കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫിന് പ്രധാനപ്പെട്ട വകുപ്പ് തന്നെ നൽകിയേക്കുമെന്നാണ് സൂചന. വട്ടിയൂര്‍ക്കാവിൽ മികച്ച വിജയം നേടിയ കെ മുരളീധരന് സുപ്രധാനപ്പെട്ട വകുപ്പുകളിലൊന്നാകും ലഭിക്കുക. മികച്ച വിജയത്തോടെയാണ് ബിന്ദു കൃഷ്ണ നിയമസഭയിലേക്കെത്തുന്നത്. വളരെ സീനിയര്‍ നേതാവായ തിരുവഞ്ചൂരിന് മന്ത്രി അല്ലെങ്കിൽ സ്പീക്കര്‍ സ്ഥാനമായിരിക്കും ലഭിക്കുക എന്നാണ് സൂചന. എന്നാൽ സ്പീക്കര്‍ സ്ഥാനത്തേക്കില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. പുതുപ്പള്ളിയിൽ വേറിട്ട പ്രചാരണ പരിപാടികളോടെ വമ്പൻ വിജയം സ്വന്തമാക്കിയതാണ്, ചാണ്ടി ഉമ്മനും മന്ത്രിസ്ഥാനം ഉറപ്പിച്ച നേതാക്കളുടെ ലിസ്റ്റിൽ ഉൾപ്പെടാൻ കാരണം.
അതേസമയം തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കുമെന്ന് അനൗദ്യോഗിക വിവരം. ഹിമാചൽമുഖ്യമന്ത്രിയും സത്യപ്രതിജ്ഞക്കു പങ്കെടുക്കും. മൂന്നു മുഖ്യമന്ത്രിമാർ പങ്കെടുക്കുമെന്ന് ഔദ്യോഗികമായി ചീഫ് സെക്രട്ടറിയെ അറിയിച്ചു. കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച രാവിലെ പത്ത് മണിക്കാണ് സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
ഏകദേശം 30000 പേർക്ക് ഇരിക്കാൻ സാധിക്കുന്ന കൂറ്റൻ പന്തലാണ് സ്റ്റേഡിയത്തിൽ ഒരുങ്ങുന്നത്. പത്ത് വർഷങ്ങൾക്ക് ശേഷം അധികാരത്തിൽ തിരിച്ചെത്തുന്നതിൽ ആരവം ഒട്ടും ചോരാതിരിക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. അതേ സമയം വിജയ് എത്തുമോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം സർക്കാർ വൃത്തങ്ങൾക്ക് ലഭിച്ചിട്ടില്ല. എന്നാൽ വിജയ് അന്നേ ദിവസം രാവിലെ എത്തിയേക്കുമെന്നും ചടങ്ങിൽ പങ്കെടുത്ത് ഉടൻതന്നെ മടങ്ങുമെന്നും അനൗദ്യോഗികമെന്ന വിവരമുണ്ട്. അതുകൊണ്ട് തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.
അതേസമയം സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങൾക്കിടയിൽ തന്റെ നിലപാട് വ്യക്തമാക്കി ജി. സുധാകരൻ. താൻ ഇതുവരെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും മുൻപും ആവശ്യപ്പെട്ടിട്ടല്ല തന്നെ മന്ത്രിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുകയാണെങ്കിൽ അത് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യുഡിഎഫിൽ നിന്ന് ആരും തന്നെ ഇക്കാര്യത്തിനായി സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ആരും തനിക്കെതിരെ വിമർശനം ഉന്നയിച്ചിട്ടില്ലെന്ന് ജി. സുധാകരൻ പറഞ്ഞു. കേരളത്തിലെ പ്രബലമായ ഒരു സമുദായത്തിന്റെ സെക്രട്ടറിയാണ് വെള്ളാപ്പള്ളി. അദ്ദേഹത്തെ സന്ദർശിച്ചതിൽ ഒരു തെറ്റുമില്ല. വെള്ളാപ്പള്ളിയോട് വ്യക്തിപരമായ ശത്രുതയുള്ള ആരെങ്കിലും വല്ലതും പറഞ്ഞിട്ടുണ്ടാകാം എന്നല്ലാതെ ഔദ്യോഗികമായി ആരും വിമർശിച്ചിട്ടില്ല.
സിപിഎം ജില്ലാ കമ്മിറ്റികളിൽ ഉയർന്നുവരുന്ന വിമർശനങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ആളുകളുടെ മനസ്സിലുള്ള കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എപ്പോഴായാലും മനസ്സിലുള്ള കാര്യങ്ങൾ ഒടുവിൽ പുറത്തുവരുമെന്ന് മനസ്സിലാക്കിയാൽ മതിയെന്നും താൻ കാര്യങ്ങൾ എപ്പോഴും തുറന്നു സംസാരിച്ചിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും ജി. സുധാകരൻ വ്യക്തമാക്കി.
മന്ത്രിമാരുടെ പട്ടികയിൽ ഇന്ന് അന്തിമ തീരുമാനം. നാളെ ഉച്ചയ്ക്ക് രണ്ടുമണിയോടെ പട്ടിക ഗവർണർക്ക് കൈമാറും. ഉഭയകക്ഷി ചർച്ചകൾ തുടരുകയാണ്. നാളെ രാവിലെയും ചർച്ച തുടരുമെന്ന് എഐസിസി ദീപദാസ് മുൻഷി അറിയിച്ചു. തിങ്കളാഴ്ചയാണ് പൂർണ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്.
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ഇനി മുതൽ പുതിയ വാഹനം. കറുത്ത വാഹനങ്ങൾക്ക് പകരം വെളുത്ത നിറത്തിലുള്ള കാറുകളായിരിക്കും നൽകുക. മുൻ മുഖ്യമന്ത്രി പിണറായി വിജൻ ഉപയോഗിച്ച കാറുകൾ പൊലീസ് ഏറ്റെടുത്തു. കിയ കാർണിവൽ കാറായിരുന്നു പിണറായി ഉപയോഗിച്ചിരുന്നത്. 2022 ലായിരുന്നു ഈ കാർ വാങ്ങിയത്.
എന്നാൽ ഇനിമുതൽ ഇന്നോവ ഹൈക്രോസ് ആയിരിക്കും മുഖ്യമന്ത്രി ഉപയോഗിക്കുക. വി.എൻ. വാസവൻ ഉപയോഗിച്ച വാഹമാണിതെന്നാണ് റിപ്പോർട്ട്. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ഇന്നോവ ക്രിസ്റ്റ കാറായിരുന്നു ഉപയോഗിച്ചത്. 2023 ജനുവരി അവസാനം വരെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ചിരുന്ന വാഹനമായിരുന്നു വി.ഡി. ഉപയോഗിച്ചിരുന്നത്.
ടൊയോട്ട ഇന്നോവയുടെ ഏറ്റവും പുതിയ മോഡലാണ് ഹൈക്രോസ്. 7 സീറ്റര്‍, 8 സീറ്റര്‍ മോഡലുകളിലെത്തുന്ന ഇന്നോവ ഹൈക്രോസിന് 19.77 ലക്ഷം മുതല്‍ 30.98 ലക്ഷം രൂപ വരെയാണ് വില. ഇന്നോവയുടെ അഞ്ചാം തലമുറ വാഹനമായ ഹൈക്രോസില്‍ 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം സ്‌ട്രോങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റവും ഉള്‍പ്പെടുത്തിയിരുന്നു. ഇതു രണ്ടും ചേര്‍ന്ന് 184ബിഎച്ച്പി കരുത്താണ് വാഹനത്തിന് നല്‍കുന്നത്. ഇസിവിടി ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഹൈബ്രിഡ് സംവിധാനത്തിന്റെ കൂടി സഹായത്തില്‍ ലീറ്ററിന് 23.34 കീലോമീറ്റര്‍ ഇന്ധനക്ഷമതയും ഈ എംപിവിക്ക് ലഭിക്കുന്നുണ്ട്.
ഹൈബ്രിഡ് സംവിധാനമില്ലാത്ത 2.0 ലീറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ മാത്രമായും ഹൈക്രോസ് ടൊയോട്ട പുറത്തിറക്കുന്നുണ്ട്. ഈ മോഡല്‍ 173 ബിഎച്ച്പി കരുത്തും പരമാവധി 209 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. സിവിടി ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്. ഇന്ധനക്ഷമത ലീറ്ററിന് 16.13 കീലോമീറ്റര്‍.വെന്റിലേറ്റഡ് സീറ്റുകള്‍, പനോരമിക് സണ്‍ റൂഫ് വിത്ത് മൂഡ് ലൈറ്റിങ്, റൂഫ് മൗണ്ടഡ് എസി വെന്റുകള്‍, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, 7 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പവേഡ് ഒട്ടോമന്‍ സീറ്റുകള്‍, 9 സ്പീക്കറുകളുള്ള പ്രീമിയം ജെബിഎല്‍ സൗണ്ട് സിസ്റ്റം, സുരക്ഷക്കായി 6 എയര്‍ബാഗുകള്‍, ഓട്ടോ ഹൈബീം, ഡൈനാമിക് റഡാര്‍ ക്രൂസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, കൂട്ടിയിടി മുന്നറിയിപ്പ്, ലൈന്‍ ട്രേസ് അസിസ്റ്റ്, റിയര്‍ ക്രോസ് ട്രാഫിക്ക് അലര്‍ട്ട് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.
"
https://www.facebook.com/Malayalivartha

























