ഒടുവിൽ വി.ഡി. സതീശന്റെ അവസാന അടവും പാളി..രമേശ് ചെന്നിത്തലയിൽ നിന്നും ആഭ്യന്തരം എടുക്കാനുള്ള അടവാണ് പാളിയത്. ആഭ്യന്തരം ഇല്ലാതെ എന്ത് മുഖ്യമന്ത്രി എന്ന് ഹൈക്കമാന്റിനോട് ചോദിച്ച സതീശനോട്..ഒരക്ഷരം മിണ്ടിയില്ല..

ഒടുവിൽ വി.ഡി. സതീശന്റെ അവസാന അടവും പാളി.രമേശ് ചെന്നിത്തലയിൽ നിന്നും ആഭ്യന്തരം എടുക്കാനുള്ള അടവാണ് പാളിയത്. ആഭ്യന്തരം ഇല്ലാതെ എന്ത് മുഖ്യമന്ത്രി എന്ന് ഹൈക്കമാന്റിനോട് ചോദിച്ച സതീശനോട് ഒന്നും മിണ്ടാതെ മുഖത്തേക്ക് നോക്കുകയായിരുന്നു ഹൈക്കമാന്റ് പ്രതിനിധി.തലസ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ അയച്ച് ചെന്നിത്തലക്ക് ആഭ്യന്തരം ഉറപ്പിച്ചുനൽകിയത് ഹൈക്കമാന്റാണ്. മുഖ്യമന്ത്രി സ്ഥാനം നൽകിയതുപോരേ എന്നായിരുന്നു സതീശനോടുള്ള ഹൈക്കമാന്റിന്റെ മനോഗതം.തന്നെ മുഖ്യമന്ത്രിയാക്കിയ ഹൈക്കമാന്റിനോട് സതീശന് ഒന്നും മിണ്ടാനായില്ല. ചെന്നിത്തലയെ ഒഴിവാക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഹൈക്കമാന്റ്.സീനിയർ നേതാവായ ചെന്നിത്തലയെ അരിഞ്ഞുവീഴ്ത്തിയാണ് സതീശനെ മുഖ്യമന്ത്രിയാക്കിയത്.
ചെന്നിത്തലയുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ആഭ്യന്തരം ചെന്നിത്തലയ്ക്ക് നൽകിയത്. സതീശൻ ധനമന്ത്രിസ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത. മുഖ്യമന്ത്രി സ്ഥാനം വി.ഡി. സതീശന് നൽകിക്കൊണ്ട് ഹൈക്കമാൻഡിന്റെ അറിയിപ്പ് വന്നതോടെ ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്ന തരത്തിൽ അഭ്യൂഹങ്ങളുയർന്നു. ദീപാദാസ് മുൻഷിയും വി.ഡി. സതീശനും ഉൾപ്പെടെ പിന്നീട് ചെന്നിത്തലയെ വീട്ടിലെത്തി കണ്ട് മഞ്ഞുരുക്കത്തിന് ശ്രമം നടത്തി. തുടർന്ന് മന്ത്രിസഭയിലേക്ക് വരണമെങ്കിൽ ആഭ്യന്തരം തന്നെ വേണമെന്ന് ചെന്നിത്തല നിലപാടെടുത്തതായി വാർത്ത പുറത്തുവന്നിരുന്നു.
ആഭ്യന്തരം വിട്ടുനൽകുന്ന കാര്യത്തിൽ വി.ഡി. സതീശൻ പൂർണ തൃപ്തനല്ലെങ്കിലും മുഖ്യമന്ത്രിപദം ലഭിച്ച സ്ഥിതിക്ക് ആഭ്യന്തരം ചെന്നിത്തലയ്ക്ക് കൊടുക്കാൻ അദ്ദേഹം നിർബന്ധിതനാകുകയായിരുന്നു. തനിക്ക് ആഭ്യന്തരമില്ലെങ്കിൽ ധനകാര്യം വേണമെന്ന് സതീശൻ നിലപാടെടുത്തെന്നാണ് റിപ്പോർട്ട്.ആഭ്യന്തര മന്ത്രിസ്ഥാനത്തിന് പുറമേ ഒരു മന്ത്രിസ്ഥാനംകൂടി താൻ നിർദേശിക്കുന്ന ആൾക്ക് ലഭിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടതായാണ് അടുത്ത വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന. അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ എന്നീ പേരുകളാണ് ഈ സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്. എന്നാൽ, ഇക്കാര്യം പരിഗണിക്കുമോ എന്നതിൽ ഉറപ്പില്ല.
രമേശ് ചെന്നിത്തലയുടെ സമവായ നിലപാടാണ് സതീശനെ ഭയപ്പെടുത്തുന്നത് . മുൻ മുഖ്യമന്ത്രി പിണറായി വിജയന് എതിരെയും 10 വർഷക്കാലം നീണ്ടുനിന്ന ഇടതുമുന്നണി ഭരണത്തിനെതിരെയും അതിശക്തമായ നിലപാട് സ്വീകരിക്കാൻ ഒരുങ്ങി നിൽക്കുകയാണ് മുഖ്യമന്ത്രി. ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് ഇക്കാലയളവിൽ തങ്ങളുടെ ജീവനും സ്വത്തും പാർട്ടിക്ക് വേണ്ടി പണയം വെച്ചത്. പോലീസിന്റെ മൃഗീയ മർദ്ദനമേറ്റ് പതിനായിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ ഇന്നും ആശുപത്രിയും വീടുമായി കഴിയുന്നു. ഇവർക്ക് നീതി വാങ്ങി നൽകണമെങ്കിൽ ആഭ്യന്തര വകുപ്പ് തൻറെ കയ്യിൽ വേണമെന്ന ഉറച്ച വിശ്വാസം വി ഡി സതീശനുണ്ട്. മുഖ്യമന്ത്രിയായ നിമിഷം തന്നെ ആഭ്യന്തരം കയ്യിൽ ഉണ്ടായിരിക്കണം എന്ന തീരുമാനം സതീശൻ എടുത്തു.
എന്നാൽ സതീശനെ മുഖ്യമന്ത്രിയാക്കിയപ്പോൾ തന്നെ ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കാനും സോണിയ ഗാന്ധി തീരുമാനിച്ചിരുന്നു. ആഭ്യന്തരം സതീശന് കൊടുക്കരുത് എന്ന കാര്യത്തിൽ കെ സി വേണുഗോപാലിനും ഉറച്ച നിലപാട് ഉണ്ടായിരുന്നു. തന്നെ വെട്ടി മുഖ്യമന്ത്രി സ്ഥാനം കരസ്ഥമാക്കിയ സതീശൻ പോലീസിന്റെ ബിഗ് സല്യൂട്ട് എളുപ്പത്തിൽ വാങ്ങേണ്ടതില്ലെന്നായിരുന്നു വേണുഗോപാലിൻറെ തീരുമാനം. രാഹുൽഗാന്ധിയോട് ഇക്കാര്യം അദ്ദേഹം തുറന്നുപറയുകയും ചെയ്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരത്തോടെ സതീശന്റെ ക്യാമ്പിൽ നിന്ന് തന്നെ ആഭ്യന്തരം വിട്ടുകൊടുക്കില്ല എന്ന വിവരം ലീക്കായി. വെള്ളിയാഴ്ച രാവിലെ സോണിയ ഗാന്ധി വേണുഗോപാലിനെ വിളിച്ച് കേരളത്തിലേക്ക് തിരിക്കാൻ ആവശ്യപ്പെട്ടു-
രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കണമെന്നും അതിനായി ഏത് ഫോർമുല വേണമെങ്കിലും സ്വീകരിക്കാമെന്നും സോണിയ ഗാന്ധി വേണുഗോപാലിനോട് നിർദ്ദേശിച്ചു. വേണുഗോപാലിന് ഇത് സന്തോഷകരമായ ഒരു മുഹൂർത്തമായി. അദ്ദേഹം തലസ്ഥാനത്തെത്തിയതോടെ ചിത്രം മാറി.രണ്ടു നിരാശർ തമ്മിലുള്ള വികാരനിർഭരമായ കൂടിക്കാഴ്ചയായിരുന്നു കെ സിയും ആർ സിയും തമ്മിൽ ആർ സിയുടെ തലസ്ഥാനത്തെ വീട്ടിൽ നടന്നത്. വി.ഡിയെ ശരിയാക്കാനുള്ള തീരുമാനമാണ് ഇരുവരും ചേർന്നെടുത്തത്. അടച്ചിട്ട മുറിയിൽ നടന്ന കൂടിക്കാഴ്ചക്കിടയിൽ ആഭ്യന്തരത്തിൽ തന്നെ ഉറച്ചുനിൽക്കണമെന്നും അതിന് ഹൈക്കമാന്റിന്റെ പിന്തുണയുണ്ടെന്നും കെ.സി. അറിയിച്ചു. അതിനുമുമ്പ് റവന്യൂവും ഉപമുഖ്യമന്ത്രി സ്ഥാനവും കിട്ടിയാൽ കുഴപ്പമില്ലെന്നായിരുന്നു ആർ സിയുടെ ധാരണ.
എന്നാൽ കെ സി പറഞ്ഞതോടെ ആർസി പത്തിമടക്കി. തുടർന്ന് ആഭ്യന്തരത്തിൽ ഉറച്ചുനിന്നു. സാദത്തിനെ മന്ത്രിയാക്കണമെന്നുംആവശ്യപ്പെട്ടു. ലീഡർ കെ. കരുണാകരനെതിരേ ചെന്നിത്തല സ്വീകരിച്ച നിഷേധാത്മക നിലപാടാണ് അദ്ദേഹത്തെ കപ്പിനും ചുണ്ടിനുമിടയിൽ മുഖ്യമന്ത്രി പദം നഷ്ടപ്പെടുന്ന തരത്തിലുള്ള പ്രതിസന്ധിയിലെത്തിച്ചതെന്ന് വിശ്വസിക്കുന്ന നിരവധി കോൺഗ്രസ് നേതാക്കൾ കേരളത്തിലുണ്ട്.താനടക്കം നയിച്ച തിരുത്തൽ വാദം തെറ്റായിപ്പോയി എന്ന് ഇപ്പോൾ തോന്നുന്നതായി രമേശ് ചെന്നിത്തല പിൽക്കാലത്ത് സമ്മതിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്: അതിലിപ്പോൾ പശ്ചാത്തപിക്കുന്നു. അമിതമായ പുത്രവാത്സല്യം ലീഡറെ വഴി തെറ്റിക്കുന്നു എന്ന ചിന്താഗതിയിൽ നിന്നാണ് തിരുത്തൽവാദം ഉടലെടുത്തത്. അന്ന് കേരളീയ പൊതു സമൂഹം മക്കൾ രാഷ്‌ട്രീയത്തിനെതിരായിരുന്നു. എന്നാൽ ഇന്ന് അതല്ല സ്ഥിതി. മക്കൾ രാഷ്‌ട്രീയം സാർവത്രികമാണ്.
അതിലാരും തെറ്റു കാണുന്നില്ല. ഇഷ്ടമുള്ള രാഷ്‌ട്രീയം സ്വീകരിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും ചെന്നിത്തല. മുതിർന്ന മാധ്യമ പ്രവർത്തകൻ സി.പി. രാജശേഖരൻ എഴുതിയ രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ വന്നതതാങ്കളുടെ മക്കൾ രാഷ്‌ട്രീയത്തിലിറങ്ങുമോ എന്ന ചോദ്യത്തിന്, ഒരു രാഷ്‌ട്രീയ നേതാവിന്റെ മക്കൾക്ക് രാഷ്‌ട്രീയ കാര്യങ്ങളിൽ താത്പര്യം ജനിക്കുക സ്വാഭാവികമാണെന്നായിരുന്നു മറുപടി. രാഷ്ട്രീയത്തിൽ ഇറങ്ങണോ വേണ്ടയോ എന്ന തീരുമാനം അവരുടേതാണ്. എന്നാൽ രമേശ് ചെന്നിത്തലയുടെ മക്കൾ എന്ന ലേബൽ അവർക്ക് വേണ്ടെന്നും ചെന്നിത്തല. താൻ എന്നും പാർട്ടിക്കു വിധേയനായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ. എന്നാൽ പലപ്പോഴും പാർട്ടി തന്നോട് നീതി കാണിച്ചില്ല. തന്നെ ഒരു സമുദായത്തിന്റെ പ്രതിനിധിയായി ബ്രാൻഡ് ചെയ്യാൻ ബോധപൂർവമായ ശ്രമം നടന്നു.
അതിനു പാർട്ടിയിലെ ചിലരുടെ പ്രോത്സാഹനവും ലഭിച്ചു.പാർട്ടിയുടെ കേരളത്തിലെ മുതിർന്ന നേതാവായിട്ടും സമുദായത്തിന്റെ പേരു പറഞ്ഞ് തന്നെ മാറ്റി നിർത്തി. സംഘടനാ തലത്തിൽ തന്നെക്കാൾ ജൂനിയറായ കെ.സി. വേണുഗോപാലിനെയും ഡോ. ശശി തരൂരിനെയും പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയപ്പോൾ രണ്ടു പതിറ്റാണ്ട് മുൻപ് ലീഡർ പുറത്തു പോയ ഒഴിവിൽ നൽകിയ പ്രത്യേക ക്ഷണിതാവിന്റെ പദവിയാണു ഇപ്പോഴും നൽകിയത്. അതിൽ കടുത്ത അനീതിയുണ്ട്. പാർട്ടി ശത്രുക്കൾ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ സംരക്ഷിക്കാൻ പാർട്ടി വരാത്തതിലും ദുഃഖമുണ്ട്. 2016-21 കാലത്ത് ഇടതു സർക്കാരിന്റെ അഴിമതികൾ ഓരോന്നായി വെളിച്ചത്തു കൊണ്ടുവന്ന് തിരുത്തിച്ചപ്പോഴും പാർട്ടി പിന്തുണച്ചില്ല.
പദവിയല്ല, പാർട്ടിയാണ് പ്രധാനം എന്നു വിശ്വസിക്കുന്ന ആളാണു താൻ. പക്ഷേ, ആ വിശ്വാസം തനിക്കു രാഷ്‌ട്രീയമായ നഷ്ടങ്ങളുണ്ടാക്കി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കുകയും വിജയിക്കുകയും ചെയ്തതോടെ മന്ത്രിസഭയെ ആരു നയിക്കുമെന്ന് പല തരത്തിലുള്ള ഊഹാപോഹങ്ങളുമുണ്ടായി. കഷ്ടിച്ച് 72 എംഎൽഎ മാരുടെ മാത്രം പന്തുണ ഉണ്ടായിരുന്ന അന്നത്തെ യുഡിഎഫിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുപോലെ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിൽ യുഡിഎഫ് വലിയ പ്രതിസന്ധിയിലെത്തുമായിരുന്നു. ഇതൊഴിവാക്കാൻ താനാണു കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി ഉമ്മൻ ചാണ്ടിയുടെ പേര് നിർദേശിച്ചത്.പാം ഓയിൽ കേസിൽ കോടതി വിധി എതിരാണെങ്കിൽ താൻ രാജി വയ്ക്കുമെന്ന് ഉമ്മൻ ചാണ്ടി നേരത്തേ അറിയിച്ചിരുന്നു. എന്നാൽ വിധി എതിരായപ്പോൾ കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ താൻ ഉമ്മൻ ചാണ്ടിയെ കണ്ട് അതിൽ നിന്നു പിന്തിരിപ്പിച്ചു.
കോടതി വിധിയുടെ ധാർമിക ഉത്തരവാദിത്വം പാർട്ടി ഏറ്റെടുക്കുന്നു എന്നാണ് താൻ അന്നു പറഞ്ഞത്. പാർട്ടി കൈക്കൊണ്ട ആ തീരുമാനമാണ് പ്രതിസന്ധിഘട്ടത്തിൽ ഉമ്മൻ ചാണ്ടിക്കു കരുത്ത് പകർന്നത്. അതിനു മുൻപോ ശേഷമോ ഒരു കെപിസിസി പ്രസിഡന്റും സർക്കാരിന് ഇത്ര ഉറച്ച പിന്തുണ നല്‌കിയിട്ടില്ല. അതുകൊണ്ടു മാത്രമാണ് 72 എംഎൽഎമാരുടെ നാമമാത്ര പിന്തുണ ഉണ്ടായിരുന്ന ഉമ്മൻ ചാണ്ടി സർക്കാർ വീഴാതെ നിന്നത്. വി.എം. സുധീരനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നതിന്റെ പേരിൽ കെപിസിസി പ്രസിന്റായിരുന്ന എ.കെ. ആന്റണി, കരുണാകരൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കു ഹാജരാകാത്ത കാര്യവും ചെന്നിത്തല തുറന്നടിച്ചു.പാർട്ടിയിലോ സർക്കാരിലോ ഒരു താക്കോൽ സ്ഥാനവും താൻ ആഗ്രഹിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. അഞ്ചാം മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ മുറുകിയപ്പോൾ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി വാഗ്ദാനം ചെയ്ത ഉപമുഖ്യമന്ത്രി സ്ഥാനം താൻ വേണ്ടെന്നു വച്ചതാണ്.
2014ൽ ആഭ്യന്തര മന്ത്രിയായി അന്നത്തെ മന്ത്രിസഭയിൽ ചേർന്നത് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ ആവശ്യപ്രകാരമായിരുന്നു. കെപിസിസി പ്രസിഡന്റ് ആയിരുന്ന തന്നോട് മന്ത്രി സഭയിൽ ചേരണമെന്നും ആഭ്യന്തര വകുപ്പ് ഏറ്റെടുക്കണമെന്നും സോണിയ ഗാന്ധിയാണ് ആവശ്യപ്പെട്ടത്. മുതിർന്ന നേതാവ് എ.കെ. ആന്റണിയും തന്നോട് ഇക്കാര്യം ഉന്നയിച്ചു.ലീഡർ വിട്ടുപോയ കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ കഴിഞ്ഞതും അദ്ദേഹത്തെ പാർട്ടിയിൽ തിരികെ കൊണ്ടു വരാൻ കഴിഞ്ഞതുമാണ് കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ തന്റെ വ്യക്തിപരമായ വലിയ നേട്ടം. അല്ലായിരുന്നെങ്കിൽ പശ്ചിമ ബംഗാളിലും ആന്ധ്രപ്രദേശിലും മഹാരാഷ്‌ട്രയിലും സംഭവിച്ചത് കേരളത്തിലെ കോൺഗ്രസിലും സംഭവിക്കുമായിരുന്നു. പാർട്ടിയിൽ തിരിച്ചെത്താതെയാണ് കരുണാകരൻ മരിച്ചിരുന്നതെങ്കിൽ അദ്ദേഹത്തിനു ലഭിച്ച രാജോചിത അന്ത്യ യാത്ര അസാധ്യമാകുമായിരുന്നു.
കരുണാകരനും പാർട്ടിക്കും അത് എക്കാലത്തും തീരാവേദനയുമാകുമായിരുന്നു എന്നും ചെന്നിത്തല പുസ്തകത്തിലൂടെ തുറന്നു പറയുന്നു.2011 മേയിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യു മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ രണ്ട് നിർദേശങ്ങളും താൻ നിരസിക്കുകയായിരുന്നു. മന്ത്രിസഭയിലല്ല, കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ പാർട്ടിയിലെ ഉത്തരവാദിത്വങ്ങളായിരുന്നു തനിക്കു പ്രധാനമെന്നു മുഖ്യമന്ത്രിയെ അന്ന് അറിയിച്ചെന്നും ചെന്നിത്തല മനസ് തുറക്കുന്നു.പാർട്ടി ഏല്പിച്ച ജോലി ചെയ്യുക മാത്രമാണ് ചെയ്തത്. എന്നാൽ തനിക്കു വേദനയുണ്ടാക്കിയ പല തീരുമാനങ്ങളും പാർട്ടിയിൽ നിന്ന് ഉണ്ടായിട്ടുണ്ട്. ഏറ്റവുമൊടുവിൽ പ്രവർത്തക സമിതി അംഗത്വത്തിൽ വരെ അതുണ്ടായി. ലീഡർ കെ. കരുണാകരനെതിരേ നടത്തിയ തിരുത്തൽ വാദത്തിൽ ഇപ്പോൾ നിരാശ തോന്നുന്നു. അതിൽ പശ്ചാത്തപിക്കുന്നു.
അതിന്റെ പേരിൽ നരസിംഹറാവു മന്ത്രിസഭയിൽ തനിക്ക് ഉറപ്പായിരുന്ന കേന്ദ്ര മന്ത്രിസ്ഥാനം അദ്ദേഹം വെട്ടി. അതിൽ ലീഡറോട് ഒരു പരിഭവവും തോന്നിയില്ല. പാർട്ടിയിൽ നിന്നു സ്വയം പുറത്തു പോയ ലീഡറെ തിരികെ പാർട്ടിയിലെത്തിക്കാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യത്തിൽ ലീഡറോട് പിന്നീടു നീതി ചെയ്യാൻ കഴിഞ്ഞു എന്ന ആത്മവിശ്വാസമുണ്ട്. അതിൽ അദ്ദേഹം സംതൃപ്തനുമായിരുന്നു.ഇതായിരുന്നു ചെന്നിത്തലയുടെ കുറ്റസമ്മതം. ഇതേ ചെന്നിത്തല ഇന്ന് തന്റെ ജീവിതത്തിൽ സംഭവിച്ചു പോയ ചില അബദ്ധങ്ങൾ ഓർത്ത് വേദനിക്കുന്നുണ്ടാവാം, ഇല്ലെങ്കിൽ താൻ കൈപിടിച്ചുവളർത്തിയ ഒരു യുവനേതാവിന്റെ കീഴിൽ അദ്ദേഹത്തിന് മന്ത്രിയായി ഇരിക്കേണ്ടിവരില്ലായിരുന്നു. അത് വല്ലാത്തൊരു വിധി വൈപരീത്യമാണ്. കാരണം മന്ത്രിക്ക് മുഖ്യമന്ത്രിയോട് എല്ലാ കാര്യങ്ങളും റിപ്പോർട്ട് ചെയേണ്ടിവരും. അവിടെ സീനിയർ - ജൂനിയർ സമരം നടത്തിയിട്ട് കാര്യമില്ല.
ചിലപ്പോൾ മന്ത്രിയുടെ തീരുമാനം മുഖ്യമന്ത്രി തിരുത്തിയെന്ന് വരും. മന്ത്രി അയക്കുന്ന ഫയലുകൾ മുഖ്യമന്ത്രി അംഗീകരിച്ചില്ലെന്ന് വരും. ഇത്തരത്തിൽ വരും ദിവസങ്ങൾ പ്രശ്നഭരിതമായിരിക്കും. കഴിഞ്ഞ ടേമിൽ ഉമ്മൻ ചാണ്ടിയായിരുന്നു ചെന്നിത്തലയുടെ മുഖ്യമന്ത്രി.ചെന്നിത്തലയെക്കാൾ സീനിയർ. ആരുടെ വികാരവും ഉമ്മൻ ചാണ്ടി വ്രണപ്പെടുത്തിയിരുന്നില്ല. ചെന്നിത്തലയുടെ ആഗ്രഹങ്ങളെല്ലാം മുഖ്യമന്ത്രി സാധിച്ചുകൊടുത്തു. എന്നാൽ സതീശൻ അങ്ങനെയായിരിക്കില്ല. അത് ചിലപ്പോൾ മന്ത്രിസഭയിലെ കെട്ടുറപ്പിനെ തന്നെ ബാധിച്ചെന്നുവരും. എന്നിരുന്നാലും ചെന്നിത്തല തന്റെ മന്ത്രിസ്ഥാനം കളയുമെന്ന് പ്രതീക്ഷിക്കാനാവില്ല.
https://www.facebook.com/Malayalivartha
























