എല്ലാം ആദ്യം മുതലേ... അന്വേഷണ ഉദ്യോഗസ്ഥരെ നിയമിച്ചത് വിവാദ കോണ്‍ഗ്രസ് നേതാവ്; എല്ലാവരേയും സ്ഥലം മാറ്റി; ഗൂഢാലോചനകള്‍ പുറത്ത്

ജിഷയുടെ കൊലപാതകക്കേസ് അന്വേഷണ സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി. നിലവിലുണ്ടായിരുന്ന പൊലീസ് സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും നിയമനത്തിനു പിന്നില്‍ കോണ്‍ഗ്രസ് നേതാവാണെന്ന ആരോപണം ഉയര്‍ന്നിരിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ എഡിജിപി ബി. സന്ധ്യയുടെ മേല്‍നോട്ടത്തിലുള്ള പുതിയ സംഘത്തിനു ചുമതല കൈമാറിയത്.
ജിഷയുടെ മൃതദേഹം സമയം വൈകിയും ദഹിപ്പിച്ചതു മുതല്‍ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. കഴിഞ്ഞ ദിവസം പെരുമ്പാവൂരിലെത്തിയ സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം ജിഷ വധക്കേസിന്റെ അന്വേഷണം ഏറ്റെടുത്തു. പുതിയ സംഘത്തില്‍ ഉള്‍പ്പെടുത്തിയ െ്രെകംബ്രാഞ്ച് എസ്പി പി.എന്‍. ഉണ്ണിരാജനെ എറണാകുളം റൂറല്‍ എസ്പിയായും നിയമിച്ചിട്ടുണ്ട്.
ജിഷ വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്ന് എഡിജിപി ബി സന്ധ്യ വ്യക്തമാക്കിയിരുന്നു. കേസില്‍ തിടുക്കത്തില്‍ നപടിയെടുക്കാനാകില്ല. അന്വേഷണം പൂര്‍ത്തിയാക്കാന്‍ എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും സന്ധ്യ പറഞ്ഞു. അന്വേഷണം രഹസ്യ സ്വഭാവത്തിലുള്ളതാണ്. ആര്‍ക്കും പൊലീസിന് വിവരങ്ങള്‍ നല്‍കാമെന്നും സന്ധ്യ പറഞ്ഞു.
കൊലപാതക കേസിന്റെ അന്വേഷണ ചുമതല ദക്ഷിണമേഖല എഡിജിപി ബി.സന്ധ്യ ഏറ്റെടുത്തതിന് പിന്നാലെയാണ് അന്വേഷണ സംഘത്തില്‍ അഴിച്ചു പണിയുണ്ടായത്. നിലവില്‍ കേസ് അന്വേഷിക്കുന്ന സംഘത്തെ പൂര്‍ണമായും ഒഴിവാക്കിയാണ് പുതിയ ടീമിനെ കേസ് അന്വേഷണത്തിനായി നിയോഗിച്ചത്. കൊല്ലം റൂറല്‍ എസ്പി അജിതാ ബീഗം, കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ്പി പി ഉണ്ണിരാജ, എറണാകുളം സിബിസിഐഡി എസ്പി വി.കെ മധു, ഡിവൈഎസ്പിമാരായ സോജന്‍, സുദര്‍ശന്‍, ശശിധരന്‍, സിഐമാരായ ബൈജു പൗലോസ് തുടങ്ങിയവരാണ് പുതിയ അന്വേഷണസംഘത്തിലുള്ളത്.
കേസന്വേഷണം ആദ്യംമുതല്‍ തുടങ്ങുമെന്നും സന്ധ്യ വ്യക്തമാക്കി. ഇതുവരെ അന്വേഷണത്തിനു നേതൃത്വം നല്‍കിയ എറണാകുളം റൂറല്‍ എസ്പി യതീഷ് ചന്ദ്ര, പെരുമ്പാവൂര്‍ ഡിവൈഎസ്പി അനില്‍ കുമാര്‍, പെരുമ്പാവൂര്‍, കുറുപ്പംപടി സിഐമാര്‍ എന്നിവരെ സ്ഥലംമാറ്റി. ഇവര്‍ക്കു പകരം നിയമനം നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം ദക്ഷിണ മേഖലാ എഡിജിപി കെ. പത്മകുമാറിനെ മാറ്റിയതിനു പിന്നാലെയാണ് അന്വേഷണ സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും മാറ്റിയത്. പെരുമ്പാവൂര്‍ ഡിവൈഎസ്പിയായി കെ.എസ്.സുദര്‍ശനെ നിയമിച്ചു.
എറണാകുളം ക്രൈംബ്രാഞ്ച് എസ്പി പി.കെ.മധു, ഡിവൈഎസ്പിമാരായ ശശിധരന്‍, സോജന്‍ എന്നിവരാണു പുതിയ സംഘത്തിനു നേതൃത്വം നല്‍കുന്നത്. ഏറെ സംശയങ്ങള്‍ക്ക് ഇട നല്‍കിയിരുന്ന പെരുമ്പാവൂര്‍, കുറുപ്പംപടി സിഐമാരെ മാറ്റിയപ്പോള്‍ പകരം ചുമതല പുതിയ സംഘത്തിലെ അംഗങ്ങളായ ബൈജു പൗലോസിനെയും ഷംസുവിനെയും ഏല്‍പ്പിച്ചിട്ടുണ്ട്.
പുതിയ അന്വേഷണ സംഘം സമീപവാസികളുടെ മൊഴികള്‍ ഇന്നലെ വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്. ചുമതല ഏറ്റെടുത്ത എഡിജിപി ബി.സന്ധ്യ നേരിട്ടെത്തിയാണു മൊഴിയെടുത്തത്. കുറുപ്പംപടി വട്ടോളിപ്പടിയില്‍ ജിഷ കൊല്ലപ്പെട്ട മുറി, വീടിന്റെ പരിസരം എന്നിവിടങ്ങളിലായി മൂന്നു മണിക്കൂര്‍ ചെലവഴിച്ചു. അറിയാവുന്ന മുഴുവന്‍ വിവരങ്ങളും സംശയങ്ങളും റൂറല്‍ എസ്പി പി.എന്‍.ഉണ്ണിരാജന്‍, എസ്പി പി.കെ.മധു എന്നിവരടക്കമുള്ളവര്‍ക്കു കൈമാറണമെന്നു നാട്ടുകാരോട് അഭ്യര്‍ത്ഥിച്ചു.
അതിനിടെ, രായമംഗലം പഞ്ചായത്തു പ്രസിഡന്റും സ്ഥിരസമിതി അധ്യക്ഷനും പൊലീസും ആവശ്യപ്പെട്ടിട്ടാണു നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും ജിഷയുടെ മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കിയതെന്നാണു പെരുമ്പാവൂര്‍ നഗരസഭാ അധ്യക്ഷ സതി ജയകൃഷ്ണന്‍ പറയുന്നത്. വൈകിട്ട് ആറിനു ശേഷം മലമുറിയിലെ പൊതുശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കാന്‍ പാടില്ലെന്ന രായമംഗലം പഞ്ചായത്തുമായുള്ള കരാര്‍ നിലനില്‍ക്കെയാണു ജിഷയുടെ മൃതദേഹം ഏഴോടെ ദഹിപ്പിച്ചത്. മൃതദേഹം സമയം വൈകിയും ദഹിപ്പിച്ചതിനു പിന്നിലും ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉയര്‍ന്നതിനാല്‍ ഇക്കാര്യത്തെക്കുറിച്ചും അന്വേഷണ സംഘം പരിശോധന നടത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















