ജീവനും കൊണ്ട് നാട്ടിലേക്ക് പറക്കാമെന്ന് കരുതിയാൽ നടക്കില്ല!! ആ അറിയിപ്പെത്തി പ്രവാസികൾക്ക് കനത്ത തിരിച്ചടി

പശ്ചിമേഷ്യൻ സംഘർഷം പ്രതിസന്ധി. വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കുന്നു. എയർ ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു. ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടം കണക്കിലെടുത്ത് ആഭ്യന്തര-അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ എയർ ഇന്ത്യ. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് നിരക്കുകളിൽ മാറ്റം പ്രതിഫലിക്കും. മൂന്ന് ഘട്ടങ്ങളിലായാണ് ഇന്ധന സർചാർജ് വർധനവ് നടപ്പാക്കുക. ആഭ്യന്തര സർവീസുകൾക്ക് 399 രൂപ സർചാർജ് ഈടാക്കും.
നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കും 399 രൂപ അധികമായി നൽകണം. മിഡിൽ ഈസ്റ്റ് മേഖലയിലേക്കുള്ള വിമാനങ്ങൾക്ക് പത്ത് ഡോളർ പുതിയ സർചാർജ് ഏർപ്പെടുത്തി. തെക്കുകിഴക്കൻ ഏഷ്യയിൽ സർചാർജ് 40 ഡോളറിൽ നിന്ന് 60 ഡോളറാക്കി ഉയർത്തി. ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള സർചാർജ് 60 ഡോളറിൽ നിന്ന് 90 ഡോളറായി വർധിപ്പിച്ചു. രണ്ടാം ഘട്ടത്തിൽ യൂറോപ്പ് (125 ഡോളർ), വടക്കേ അമേരിക്ക (200 ഡോളർ), ഓസ്ട്രേലിയ (200 ഡോളർ) എന്നീ റൂട്ടുകളിലും വർധനവുണ്ടാകും. മാർച്ച് 12 നു ശേഷം എടുക്കുന്ന ടിക്കറ്റുകൾക്കാണ് വർധനവ് ബാധകമാകുക.
നേരത്തേ ടിക്കറ്റെടുത്തവർ അധിക തുക നൽകേണ്ടതില്ല. നിലവിലെ യുദ്ധ സാഹചര്യം മൂലം ഇന്ധനലഭ്യത കുറഞ്ഞതും വില കൂടിയതും കാരണം സർവീസുകൾ മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസമാകുന്നുവെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. വിമാനക്കമ്പനിയുടെ പ്രവർത്തന ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനാണ്. എയർ ഇന്ത്യക്കു പുറമെ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ കമ്പനികളും നിരക്ക് വർധിപ്പിക്കുമെന്നാണ് സൂചന. നാട്ടിലെ കാര്യവും തികച്ചും വ്യത്യസ്തമല്ല.
യുദ്ധം അടിസ്ഥാനപ്പെടുത്തി ഉണ്ടാകുന്ന വിലക്കയറ്റം സ്വാഭാവികമായും പ്രവാസികൾക്കും ഇരുട്ടടിയായി മാറും എന്നുളളതാണ്. നാട്ടിൽ വിലക്കയറ്റം കൂടുമ്പോൾ നാട്ടിലോട്ട് അയക്കുന്ന തുക വർദ്ധിപ്പിക്കാൻ പ്രവാസികൾ നിർബന്ധിതരാകും. യുദ്ധമായത് കൊണ്ട് വരുമാനം വർദ്ധിക്കുന്നില്ലല്ലോ.. അതിനാൽ പ്രവാസികളിൽ അധികബാധ്യത സൃഷ്ടിക്കപ്പെടുന്നു എന്നുള്ളതാണ്. എന്തായാലും നിലവിൽ ഗാർഹിക വാതകത്തിന് പുറമെ വാണിജ്യ വാതകത്തിനും വില വർദ്ധിച്ചതായാണ് റിപ്പോർട്ട് പുറത്ത് വരുന്നത്.
രാജ്യത്ത് പശ്ചിമേഷ്യയിലെ സംഘർഷം മൂലം എൽപിജി ലഭ്യമാകുന്നതിൽ ഉണ്ടായ കുറവ്, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഹോട്ടലുകൾ, ലഘുഭക്ഷണശാലകൾ തുടങ്ങിയ വാണിജ്യ ആവശ്യങ്ങൾക്കായി എൽപിജിഉപയോഗിക്കുന്നവർക്കും, ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും, അലക്കുശാലകൾക്കും വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ട്. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളെത്തുടർന്നുണ്ടായ പശ്ചിമേഷ്യൻ സംഘർഷം, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെടുത്തിയിരിക്കുകയാണ്.
ഇറാനും ഒമാനും ഇടയിലുള്ള ഈ ഇടുങ്ങിയ ജലപാത, പേർഷ്യൻ ഗൾഫിനെ ഗൾഫ് ഓഫ് ഒമാനുമായും അറബിക്കടലുമായും ബന്ധിപ്പിക്കുന്നു. ഇന്ത്യയുടെ മൊത്തം എൽപിജി ഇറക്കുമതിയുടെ 80 ശതമാനത്തിലധികവും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. ഇതിന് പരിഹാരമായി, എൽപിജി ഉൽപ്പാദനം പരമാവധി വർധിപ്പിക്കാനും, ലഭ്യമായ മുഴുവൻ ഗ്യാസും ഗാർഹിക ആവശ്യങ്ങൾക്കായി മാത്രം വിതരണം ചെയ്യാനും റിഫൈനറികൾക്ക് നിർദേശം നൽകി.ബെംഗളൂരുവിലെ ചില റസ്റ്ററന്റുകൾ, പ്രത്യേകിച്ചും നഗരത്തിന്റെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലുള്ളവ, പ്രവർത്തനം കുറച്ചിരിക്കുകയാണ്.
അതേ സമയം യുദ്ധം അതി ശക്തമായിക്കൊണ്ടിരിക്കുന്നു എന്നുള്ളതാണ്. പശ്ചിമേഷ്യൻ സംഘർഷം അയവില്ലാതെ തുടരുന്നു. ഇപ്പോഴത്തെ നിലയിൽ സംഘർഷം ഇനിയും നീണ്ടുപോകുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ഇറാനിൽ സഖ്യസേന ആക്രമണം കടുപ്പിച്ചെങ്കിലും വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടിലാണ് ഇറാനും. ഇതോടെ സംഘർഷം തുടർച്ചയായ പന്ത്രണ്ടാം ദിനവും തുടരുകയാണ്. ഇറാന്റെ ആകാശത്തും കടലിലും ആക്രമണം കടുപ്പിക്കുകയാണ് അമേരിക്കയും ഇസ്രയേലും. ഇറാൻ തലസ്ഥാനമായ ടെഹ്‌റാൻ അടക്കമുള്ള നഗരങ്ങളിൽ പുതിയ ആക്രമണ പരമ്പരയാണ് ഇസ്രയേൽ നടത്തിയത്. പലയിടത്തും സ്‌ഫോടനങ്ങൾ ഉണ്ടായി. പതിനായിരങ്ങൾ ഗ്രാമപ്രദേശങ്ങളിൽ അഭയം തേടി. ഇന്ധന സംഭരണ ശാലകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ വ്യാപകമായ മലിനീകരണത്തിന് കാരണമായി. പാർപ്പിട സമുച്ചയത്തിന് നേരെയും ആക്രമണമുണ്ടായി.
അതേസമയം, ഇസ്രയേൽ-അമേരിക്ക ആക്രമണങ്ങൾക്ക് മിസൈൽ ആക്രമണത്തിലൂടെ ഇറാൻ തിരിച്ചടിച്ചു. സെൻട്രൽ ഇസ്രയേലിലേക്ക് മിസൈലുകൾ പായുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ബഹ്‌റൈനിലും, ഇറാഖി കുർദിസ്താനിലുമുള്ള യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാൻ വിപ്ലവസേന ആക്രമണം നടത്തിയെന്ന് ഇറാനി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. തങ്ങളുടെ പടക്കപ്പൽ മുക്കിയത് ക്ഷമിക്കില്ലെന്നും രക്ഷാ പ്രവർത്തനം വരെ തടഞ്ഞ അമേരിക്ക കാണിച്ചത് നാസികളെക്കാൾ മോശം സമീപനമാണെന്നും ഇറാൻ പറയുന്നു. ഇതിനിടെ ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ ആക്രമണം നേരിടാൻ യുക്രെയ്ൻ സേന എത്തുമെന്ന് പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി അറിയിച്ചു.
ഇറാനിയൻ ഡ്രോണുകളെ നേരിടാൻ യുക്രെയ്ൻ സൈനിക വിദഗ്ധരാണ് ഗൾഫിലേക്ക് എത്തുക. ഹോർമുസ് കടലിടുക്കിന് സമീപം മൈനുകൾ സ്ഥാപിക്കുന്ന 16 ഇറാനിയൻ കപ്പലുകൾ യുഎസ് സേന തകർത്തു. കടലിടുക്കിൽ ഇറാൻ സ്ഥാപിക്കുന്ന മൈനുകൾ ഉടനടി നീക്കം ചെയ്യണമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം ഗൾഫിൽ ജനവാസകേന്ദ്രങ്ങളും റിഫൈനറികളും ലക്ഷ്യമിട്ട് ഇറാൻ ആക്രമണം തുടരുകയാണ്.
https://www.facebook.com/Malayalivartha



















