13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി

പതിമൂന്നു വര്‍ഷമായി കോമയില്‍ കഴിയുന്ന 32കാരന്‍ ഹരീഷ് റാണയ്ക്ക് ദയാവധം അനുവദിച്ച് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. ദയാവധവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് കൃത്യമായ ഒരു നിയമം നിര്‍മിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു. 2013 മുതല്‍ വെന്റിലേറ്റര്‍വഴി ജീവന്‍ നിലനിര്‍ത്തുന്ന യുവാവിന് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം തവണയാണ് ഹരീഷ് റാണെയുടെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്.
2013ല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഹരീഷിന്റെ ജീവന്‍, ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇതുവരെ നിലനിര്‍ത്തിയിരുന്നത്. മകന്റെ കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കണമെന്ന മാതാപിതാക്കളുടെ അപേക്ഷ പരിഗണിച്ച കോടതി, അന്തസ്സോടെ മരിക്കാനുള്ള അവകാശം വ്യക്തികള്‍ക്കുണ്ടെന്ന് നിരീക്ഷിച്ചു. ചികിത്സകൊണ്ട് യാതൊരു പുരോഗതിയും ഇല്ലാത്ത സാഹചര്യത്തില്‍ ജീവവായുവും ഭക്ഷണവും നല്‍കുന്ന കുഴലുകള്‍ നീക്കംചെയ്യാന്‍ ജസ്റ്റിസ് ജെ.ബി. പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.സ്‌നേഹവും വേദനയും നിറഞ്ഞ ഈ സാഹചര്യത്തില്‍, രോഗിക്ക് വേദനയില്ലാത്ത മരണം ഉറപ്പാക്കാന്‍ പാലിയേറ്റീവ് കെയര്‍ സൗകര്യം ഒരുക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
2013 ഓഗസ്റ്റ് 20ന് രാഖി ദിനത്തിലാണ് ഹരീഷിന് അപകടമുണ്ടായത്. ചണ്ഡീഗഡ് യൂണിവേഴ്‌സിറ്റിയില്‍ സിവില്‍ എഞ്ചിനീയറിങ് പഠിക്കുകയായിരുന്ന ഹരീഷ്, തന്റെ താമസസ്ഥലത്തിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും 100% വൈകല്യം സംഭവിക്കുകയും ചെയ്തു. ഹരീഷിന് കണ്ണുതുറക്കാനോ കൈകാലുകള്‍ ചലിപ്പിക്കാനോ കഴിയാതായി. നിലവില്‍ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ആണ് ഹരീഷ് റാണ കഴിയുന്നത്.
മരുന്നുകളോ കുത്തിവെപ്പോ ഉപയോഗിച്ച് മരണം വരുത്തുന്ന ദയാവധം ഇന്ത്യയില്‍ നിയമവിരുദ്ധമാണെങ്കിലും, 2011ല്‍ അരുണ ഷാന്‍ബാഗ് കേസിന് പിന്നാലെ സുപ്രീം കോടതി കോമണ്‍ കോസ് വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ ദയാവധം നിയമവിധേയമാക്കി. അന്തസ്സോടെ മരിക്കാനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് വിധിച്ചു.
ഹരീഷ് റാണെയുടെ കേസ് 2024 ജൂലൈയിലാണ് ഡല്‍ഹി ഹൈക്കോടതിക്കു മുമ്പാകെ എത്തിയത്. എന്നാല്‍, ഹരീഷിന് 'ബാഹ്യസഹായമില്ലാതെ സ്വയം നിലനില്‍ക്കാന്‍ കഴിയു'മെന്ന നിരീക്ഷണത്തോടെ ഹൈക്കോടതി മാതാപിതാക്കളുടെ അപേക്ഷ തള്ളി. ഹരീഷ് ശ്വാസമെടുക്കാന്‍ ട്രക്കിയോസ്റ്റമി ട്യൂബിനെയും പോഷകാഹാരത്തിനായി ഗാസ്‌ട്രോസ്റ്റമി ട്യൂബിനെയും ആശ്രയിച്ചിരുന്നു. മെക്കാനിക്കല്‍ വെന്റിലേറ്റര്‍ മുഖേന ജീവന്‍ നിലനിര്‍ത്തുന്നില്ലെന്നത് അടിസ്ഥാനമാക്കിയായിരുന്നു വിധി.
മാതാപിതാക്കള്‍ പിന്നീട് 2024 നവംബറില്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ തള്ളി. ഹരീഷ് ലൈഫ് സപ്പോര്‍ട്ട് മെഷീനുകളില്‍ പൂര്‍ണ്ണമായി ആശ്രയിക്കുന്നില്ലെന്നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞത്. എങ്കിലും, ഹരീഷിന്റെ ചികിത്സയ്ക്കും താമസസൗകര്യത്തിനും വേണ്ട ക്രമീകരണങ്ങള്‍ പരിഗണിക്കണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഒരു വര്‍ഷത്തിന് ശേഷം ഹരീഷിന്റെ മാതാപിതാക്കള്‍ സുപ്രീം കോടതിയില്‍ വീണ്ടുമെത്തി. മകന്റെ അവസ്ഥ വഷളായെന്നും യാതൊരു പ്രത്യാശയില്ലെന്നും കൃത്രിമമായി ജീവന്‍ നിലനിര്‍ത്തുന്നുവെന്നും അവര്‍ വാദിച്ചു. 2023ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ജസ്റ്റിസുമാരായ ജെ.ബി. പാര്‍ദിവാല, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് വിദഗ്ദ്ധ അഭിപ്രായത്തിനായി പ്രാഥമിക, ദ്വിതീയ മെഡിക്കല്‍ ബോര്‍ഡുകള്‍ രൂപീകരിക്കാന്‍ ഉത്തരവിട്ടു.
ഹരീഷ് സുഖം പ്രാപിക്കാന്‍ വളരെ ചെറിയ സാധ്യതയുണ്ടെന്നും അദ്ദേഹം ദയനീയ അവസ്ഥയിലാണെന്നും പ്രാഥമിക മെഡിക്കല്‍ ബോര്‍ഡ് നിഗമനം നടത്തി. അതേസമയം, രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ നേരെതിരിച്ചായിരുന്നു വിശദീകരണം. 'ഇതൊരു വളരെ സങ്കടകരമായ റിപ്പോര്‍ട്ടാണ്. ഞങ്ങള്‍ക്ക് ഈ കുട്ടിയെ ഈ അവസ്ഥയില്‍ നിലനിര്‍ത്താനാവില്ല.' ജസ്റ്റിസ് ജെ ബി പാര്‍ദിവാല ഹിയറിങ്ങിനിടെ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























