ആണവകരാറിന്റെ സൂത്രധാരന്‍ അരാഗ്ചിയെ ജീവനോടെ പൊക്കാന്‍ ഇസ്രയേല്‍ ! ആ തലയില്‍ ഒളിപ്പിച്ചത് തൂക്കും

ഇറാന്റെ ഒരു തല അതിന് ഒരു പോറല്‍ പോലും ഏല്‍ക്കാതെ ഇസ്രയേലിന് കിട്ടണം. ആ സൂത്രധാരനെ ജീവനോടെ പിടികൂടണമെന്നാണ് മൊസാദിന് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഭരണകൂടത്തില്‍ അവശേഷിക്കുന്ന ഖമനേയി ശിങ്കിടികളെ ലക്ഷ്യം വെച്ച് അടുത്ത അറ്റാക്കിന് കോപ്പുകൂട്ടുകയാണ് ഇസ്രയേല്‍. ഇറാന്റെ ആണവകരാറിന്റെ സൂത്രധാരന്‍ അബ്ബാസ് അരാഗ്ചിയെയാണ് ഇസ്രയേലിന് ജീവനോടെ വേണ്ടത്. ഇറാന്‍ ആണവ പരീക്ഷണത്തിന് അടുത്തെത്തിയെന്നാണ് ഇസ്രയേല്‍ വിശ്വസിക്കുന്നത്. ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിനോടൊപ്പം ആണവപരീക്ഷണങ്ങളുടെ സൂത്രധാരന്മാരെ ഇല്ലാതാക്കണം. ഇതാണ് ഇസ്രയേല്‍ ഉഭരണകൂടത്തിന്റെ ആത്യന്തിക ലക്ഷ്യം. അരാഗ്ചിയെ ജീവനോടെ കിട്ടിയാലേ ആണവപരീക്ഷണങ്ങളില്‍ ഇറാന്‍ എത്രദൂരം മുന്നോട്ട് പോയെന്ന് കണ്ടെത്താനാകൂവെന്ന് നെതന്യാഹു വാദിക്കുന്നു. ഇറാനില്‍ ആരുടെയൊക്കെ തല ചിതറിച്ചാലും അരാഗ്ചിയുടെ തലയ്ക്ക് ഒരു പോറല്‍ പോലും പറ്റരുതെന്ന്.
ഇസ്രയേല്‍-അമേരിക്കന്‍ സഖ്യത്തിനെതിരെ ഇറാനില്‍ നിന്ന് ഉയരുന്ന ഉറച്ച ശബ്ദമാണ് അരാഗ്ചിയുടേത്. ആണവകരാറില്‍ അമേരിക്കന്‍ ഭീഷണി കൈയ്യില്‍ വെച്ചാല്‍ മതിയെന്ന് പലയാവര്‍ത്തി അരാഗ്ചി തുറന്നടിച്ചിരുന്നു. ഇസ്രയേലിന്റെ ഹിറ്റ് ലിസ്റ്റിലെ പ്രധാനിയാണ് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. പ്രകോപനമില്ലാതെ, ന്യായീകരണമില്ലാതെ, നിയമവിരുദ്ധമായി അവര്‍ ഈ യുദ്ധം ആരംഭിച്ചു. ഞങ്ങള്‍ ചെയ്യുന്നത് നിയമാനുസൃതമായ പ്രതിരോധം മാത്രമാണ്. സ്വയം പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്ക് എല്ലാ അവകാശവുമുണ്ട്. ഞങ്ങളോട് ആക്രമണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നത് ന്യായമല്ല. യുദ്ധത്തിന് ഒരു സ്ഥിരമായ അന്ത്യമുണ്ടാകണം. അത്തരമൊരു ഘട്ടത്തില്‍ എത്തുന്നതുവരെ ഞങ്ങളുടെ ജനങ്ങളുടെ സുരക്ഷയ്ക്കായി പോരാടുന്നത് തുടരേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു.' യുഎസും ഇസ്രയേലും ഇറാന്‍ ആക്രമണം തുടങ്ങി ഒമ്പതാം ദിവസം എന്‍ബിസിക്ക് ടെഹ്‌റാനില്‍ നിന്ന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അബ്ബാസ് അരാഗ്ചി പറഞ്ഞത് ഇങ്ങനെയാണ്. 'ശരിയായ സമയത്ത് ശരിയായ സ്ഥാനത്തുള്ള ശരിയായ വ്യക്തി' എന്നാണ് ഇറാനിയന്‍ അനലിസ്റ്റും രാഷ്ട്രീയ വിദഗ്ദ്ധനുമായ സയ്യിദ് ലെയ്‌ലാസ്, അരാഗ്ചിയുടെ യുദ്ധവുമായി ബന്ധപ്പെട്ട നിലപാടുകളെ വിശേഷിപ്പിക്കുന്നത്.
കുറച്ച് കാലങ്ങളായി ഇസ്രയേലിന്റെയും അമേരിക്കയുടേയും കണ്ണിലെ കരടാണ് അരാഗ്ചി. ഇറാനില്‍ നിന്ന് അപ്രത്യാക്ഷമായ സമ്പുഷ്ടീകരിച്ച യുറേനിയം എവിടെയാണ് ഉള്ളത്, ആണവപരീക്ഷണം എവിടെയാണ് നടക്കുന്നത്,ഇറാന്റെ ആണവ പരീക്ഷണത്തിന് റഷ്യന്‍ സഹായം ഉണ്ടോ, ഏത് ഘട്ടം വരെ പരീക്ഷണം എത്തി ഇതിനേക്കുറിച്ചെല്ലാം അരാഗ്ചിക്ക് വ്യക്തമായ അറിവുണ്ട്. നെതന്യാഹു കട്ടായം പറയുന്നത് ഈ വാക്കുകളാണ്. അരാഗ്ചിയുടെ തലയ്ക്കുള്ളി ഒളിപ്പിച്ച ആണവ രഹസ്യങ്ങള്‍ക്ക് ഇസ്രയേലിന്റെ ജീവന്റെ വില ഉണ്ടെന്ന് മൊസാദും വെളിപ്പെടുത്തുന്നു. അമേരിക്കയുമായ് നടന്ന ആണവ കരാര്‍ ചര്‍ച്ചകളില്‍ ഭീഷണി ഇങ്ങോട്ട് വേണ്ടന്ന നയം സ്വീകരിച്ച മന്ത്രിയാണ് അരാഗ്ചി. 1989 മുതല്‍ ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗമായ അരാഗ്ച്ചി ആണവ ചര്‍ച്ചകളിലും അന്താരാഷ്ട്ര കാര്യങ്ങളിലുമുള്ള നീണ്ട അനുഭവ സമ്പത്തിനുശേഷം 2024 ഓഗസ്റ്റ് 21നാണ് ഇറാന്റെ വിദേശകാര്യ മന്ത്രിയാകുന്നത്. 'വിദേശകാര്യ മന്ത്രാലയത്തിലെ ഏറ്റവും പ്രൊഫഷണല്‍ നയതന്ത്രജ്ഞരില്‍ ഒരാളാണ് അരാഗ്ചി, അദ്ദേഹത്തിന് ഒരു രാഷ്ട്രീയ മുന്നണിയുമായും ബന്ധമില്ല, എല്ലാവരും അദ്ദേഹത്തെ ബഹുമാനിക്കുന്നു' എന്നാണ് അദ്ദേഹത്തെ കുറിച്ച് ജര്‍മനിയിലെ മുന്‍ ഇറാന്‍ അംബാസഡറും ആണവ ചര്‍ച്ചകളുടെ വക്താവുമായിരുന്ന ഹുസൈന്‍ മൗസാവിയന്‍ മുമ്പ് അഭിമുഖത്തില്‍ പറഞ്ഞത്. 2015ലെ ഇറാന്റെ ആണവ കരാറിലേക്കെത്തിച്ച ചര്‍ച്ചകളിലെ പ്രധാനപ്പെട്ട ശബ്ദമായിരുന്നു അരാഗ്ച്ചിയുടേത്.
1979ലെ ഇസ്ലാമിക വിപ്ലവത്തിന്റെ സമയത്ത് 17 വയസായിരുന്നു പ്രായം. ഇതില്‍ പ്രചോദനം ഉള്‍ക്കൊണ്ട് ഇറാന്‍ റെവല്യൂഷനി ഗാര്‍ഡിന്റെ ഭാഗമായി. 1980 മുതല്‍ എട്ട് വര്‍ഷം നീണ്ടുനിന്ന ഇറാഖുമായുള്ള യുദ്ധത്തില്‍ മുന്നണി പോരാളിയാകുകയും ചെയ്തു. മുഹമ്മദ് ഖതാമി ഇറാന്‍ പ്രസിഡന്റായിരുന്ന സമയത്ത് 1999 മുതല്‍ 2003 വരെ ഫിന്‍ലന്‍ഡിലെ ഇറാന്‍ അംബാസഡറായിരുന്നു അരാഗ്ചി. തൊട്ടുപിന്നാലെ വിദശേകാര്യ മന്ത്രാലയത്തിന്റെ പടിഞ്ഞാറന്‍ യൂറോപ്പ് വിഭാഗത്തിന്റെ തലവനായും പ്രവര്‍ത്തിച്ചു. ഈ സമയത്താണ് ഇറാന്‍ ആണവോര്‍ജ്ജവുമായി ബന്ധപ്പെട്ട് ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ തുടങ്ങിവെച്ചത്. 2005ല്‍ നിയമപരമായ കാര്യങ്ങള്‍ക്കുള്ള ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയായി അദ്ദേഹത്തെ സ്ഥാനക്കയറ്റം നല്‍കി. 2008ല്‍ ജപ്പാനിലെ അംബാസഡറായി. 2011 മുതല്‍ 2013 വരെ ഏഷ്യന്‍, പസഫിക് കാര്യങ്ങളുടെ ഡയറക്ടര്‍ ആകുന്നതുവരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. 2013ല്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അന്നത്തെ വിദേശകാര്യ മന്ത്രി ജാവേദ് ശരീഫ്, ആണവ ചര്‍ച്ചകള്‍ക്കുള്ള തന്റെ ഡെപ്യൂട്ടിയായി അരാഗ്ചിയെ നിയമിച്ചു.
ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതോടെ 2018ല്‍ യുഎസ്എ ഈ കരാറില്‍ നിന്ന് പിന്മാറി. പിന്നീട് ബൈഡന്‍ പ്രസിഡന്റായപ്പോള്‍ കരാര്‍ വീണ്ടും പ്രാബല്യത്തിലാക്കാന്‍ ഇറാന്‍ വിയന്നയില്‍ നടത്തിയ ചര്‍ച്ചയെ നയിച്ചതും അരാഗ്ചിയായിരുന്നു. പക്ഷേ ഇറാനില്‍ രാഷ്ടീയമാറ്റം വരികയും റൂഹാനിക്ക് പകരം ഇബ്രാഹിം റെയ്‌സി പ്രസിഡന്റാകുകയും ചെയ്തതോടെ അരാഗ്ചിയുടെ സ്ഥാനവും നഷ്ടപ്പെട്ടു. പിന്നീട് പരമോന്നത നേതാവിന്റെ ഉപദേശക സമിതിയായ സ്ട്രാറ്റജിക് കൗണ്‍സില്‍ ഫോറിന്‍ റിലേഷനിന്റെ ഭാഗമായി അദ്ദേഹം. 2023ല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇസ്രായേല്‍ ലബനനിലെ ഇറാനിയന്‍ പങ്കാളിയായ ഹിസ്ബുള്ളയെ ആക്രമിക്കുകയും സിറിയയിലെ ഐആര്‍ജിസി കമാന്‍ഡര്‍മാരെ കൊല്ലുകയും ചെയ്തതോടെ സംഘര്‍ഷം വര്‍ദ്ധിച്ചു.
യെമനിലെ ഇറാന്‍ പിന്തുണയുള്ള വിമതരായ ഹൂതികള്‍ ചെങ്കടലില്‍ ടാങ്കറുകളെ ആക്രമിച്ചു. 2024 ഏപ്രിലില്‍, ഡമാസ്‌കസിലെ ഇറാനിയന്‍ എംബസിക്കെതിരായ ഇസ്രായേലിന്റെ ആക്രമണത്തിന് തിരിച്ചടിയായി ടെഹ്‌റാന്‍ ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു. 2024 മെയ് 19ന് ഇറാന്‍ വിദേശകാര്യ മന്ത്രി അമിര്‍അബ്ദുള്ളാഹിയാനും ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇറാന്‍ അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് തകര്‍ന്നു വീണു. ഇതോടെ ഇറാനില്‍ ഭരണമാറ്റമുണ്ടാകുകയും പെസെഷ്‌കിയാന്‍ പ്രസിഡന്റാകുകയും ചെയ്തു. മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായി അരാഗ്ചി പുതിയ റോളിലെത്തി.
2025 ജനുവരി 20ന് ഡൊണാള്‍ഡ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിലെത്തിയതോടെ ആണവ ചര്‍ച്ചകള്‍ക്ക് അരാഗ്ചി മുന്‍കൈയ്യെടുത്തു. ഏപ്രില്‍ 13ന് അദ്ദേഹം ഒമാനില്‍ ട്രംപ് ഉദ്യോഗസ്ഥരുമായി ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തി. വളരെ സമാധാനപരവും ബഹുമാനപൂര്‍ണ്ണവുമായ അന്തരീക്ഷത്തില്‍ നടന്ന ക്രിയാത്മകമായ കൂടിക്കാഴ്ചയായിരുന്നു ഇതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അവര്‍ അഞ്ച് തവണ കൂടിക്കാഴ്ച നടത്തി. ജൂണ്‍ 13ന് ആറാമത്തെ റൗണ്ട് ചര്‍ച്ചകള്‍ക്ക് രണ്ട് ദിവസം മുമ്പ്, ഇസ്രായേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍, ശാസ്ത്രജ്ഞര്‍, സൈനിക നേതാക്കള്‍ എന്നിവര്‍ക്കെതിരെ വലിയ ആക്രമണം നടത്തി. ജൂണ്‍ 22ന്, അമേരിക്ക ഇസ്രായേലിന്റെ യുദ്ധത്തില്‍ പങ്കുചേര്‍ന്നു. പിന്നീട് ട്രംപ് അവകാശപ്പെട്ടത് യുഎസ് ആക്രമണങ്ങള്‍ ഇറാന്റെ ആണവ പദ്ധതികളെ തുടച്ചുനീക്കി എന്നാണ്. ജൂണ്‍ 23ന് ഖത്തറിലെ അമേരിക്കന്‍ താവളത്തിന് നേരെ ഇറാന്‍ ആക്രമണം നടത്തി. ഇതിന് പിന്നാലെ ഇസ്രയേലും ഇറാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പക്ഷേ ഈ ആക്രമണം ഇറാന്റെ ആണവ പദ്ധതികളില്‍ കാലതാമസമുണ്ടാക്കി.
ഇതിനെതിരെ ഇസ്താംബൂളില്‍ നടന്ന ഒഐസിയുടെ യോഗത്തില്‍ അരാഗ്ചി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. 'നയതന്ത്രത്തെ ഒറ്റിക്കൊടുത്തത് അമേരിക്കയാണ്, പക്ഷേ ചര്‍ച്ചയിലേക്ക് മടങ്ങേണ്ടത് ഇറാനാണ്' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അമേരിക്ക ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളായ ഇസ്ഫഹാന്‍, നഥാന്‍സ്, ഫോര്‍ദോ എന്നിവിടങ്ങളില്‍ ബോംബാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. 'ഞങ്ങളുടെ ആണവ സ്ഥാപനങ്ങള്‍ക്ക് വലിയ കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നു, ഐക്യരാഷ്ട്രസഭയില്‍ അംഗമായ രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയ്ക്കും ദേശീയ പരമാധികാരത്തിനും നേരെ അമേരിക്ക ആക്രമണം നടത്തി. ഞങ്ങള്‍ ഞങ്ങളുടെ മൂല്യം മനസ്സിലാക്കുന്നു, ഞങ്ങളുടെ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നു, മറ്റൊരാള്‍ക്കും ഞങ്ങളുടെ വിധി നിര്‍ണ്ണയിക്കാന്‍ ഒരിക്കലും അനുവദിക്കില്ല' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിന്നീടിങ്ങോട്ട് യുഎസുമായുള്ള നിലപാടില്‍ യുദ്ധം ഒഴിവാക്കി എങ്ങനെ ഇരുരാജ്യങ്ങള്‍ക്കും തുല്ല്യ പരിഗണന ലഭിക്കുന്ന ആണവകരാര്‍ നടപ്പിലാക്കാം എന്നതാണ് അരാഗ്ചി മുന്നോട്ടുവെച്ചത്. ആണവനിര്‍വ്യാപന കരാറിയിലെത്തിയില്ലെങ്കില്‍ ഇറാന്‍ കടുത്ത ആക്രമണം നേരിടേണ്ടി വരുമെന്ന ട്രംപിന്റെ വെല്ലുവിളിക്ക് അരാഗ്ചി നല്‍കിയ മറുപടിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ഞങ്ങളുടെ ധീരരായ സായുധസേനാംഗങ്ങള്‍ സജ്ജരാണ്. ഇറാനെതിരേ കര, കടല്‍, ആകാശം എന്നിങ്ങനെഏതുമാര്‍ഗത്തിലൂടെയും എന്തെങ്കിലും ആക്രമണമുണ്ടായാല്‍ ഉടനടി ശക്തമായ പ്രതികരണമുണ്ടാകും. അതേസമയം, പരസ്പരം പ്രയോജനകരമായ, നീതിയുക്തമായ ഒരു ആണവകരാറിനെ ഇറാന്‍ എല്ലായ്‌പ്പോഴും സ്വാഗതംചെയ്തിട്ടുണ്ട്. ഭീഷണിയില്ലാതെ, ബലപ്രയോഗങ്ങളില്ലാതെ തുല്യപരിഗണനയുള്ള കരാറാകണം. സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള ഇറാന്റെ അവകാശം കരാറില്‍ ഉറപ്പാക്കണം' എന്നായിരുന്നു അരാഗ്ചിയുടെ മറുപടി. പിന്നാലെ നയതന്ത്രത്തിന്റെ ഭാഷയിലും അദ്ദേഹം സംസാരിച്ചു.
പരസ്പര താത്പര്യങ്ങളും ആശങ്കകളും പരിഹരിക്കുന്ന ഒരു അഭൂതപൂര്‍വമായ കരാറിനുള്ള ചരിത്രപരമായ അവസരമാണ് മുന്നിലുള്ളതെന്നും, നയതന്ത്രത്തിന് മുന്‍ഗണന നല്‍കിയാല്‍ ഇത് യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം സാമൂഹിക മാധ്യമമായ എക്‌സിലൂടെ അറിയിച്ചു. ഇറാന്‍ ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മിക്കില്ലെന്നും എന്നാല്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊട്ടടുത്ത ദിവസം അതായത് ഫെബ്രുവരി 26ന് ജനീവയില്‍ ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തി. പക്ഷേ ആണവ കരാറില്‍ തീരുമാനങ്ങളൊന്നും വന്നില്ല.
ഫെബ്രുവരി 28ന് ഇറാനെതിരെ യുഎസും ഇസ്രയേലും വ്യോമാക്രമണം തുടങ്ങുകയും ഇറാന്റെ പരമോന്നത നേതാവിനെ കൊലപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്ന യുദ്ധത്തിന്റെ മുള്‍മുനയിലാണ് പശ്ചിമേഷ്യ. അതിന്റെ സാമ്പത്തികമായ പ്രതിഫലനം എല്ലാ ഭൂഖണ്ഡങ്ങളിലേക്കും പടര്‍ന്നുപിടിക്കാനും തുടങ്ങിയിരിക്കുന്നു. പരമോന്നത നേതാവിന് പ്രാധാന്യമുള്ള ഇറാന്റെ ഭരണസംവിധാനത്തില്‍ വിദേശകാര്യ മന്ത്രി എന്ന നിലിയില്‍ അരാഗ്ചിയുടെ ഇടപെടലുകളും നയതതന്ത്രവും എത്രത്തോളം യുദ്ധം അവസാനിക്കാന്‍ സഹായിക്കുമെന്ന് ഇനി കണ്ടറിയണം. പ്രത്യേകിച്ച് പ്രതിരോധിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും നേരത്തെ യുഎസ് വെടിനിര്‍ത്തല്‍ കരാറുകള്‍ ലംഘിച്ചതിനാല്‍ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്നും അരാഗ്ചി പറഞ്ഞ സ്ഥിതിക്ക് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണതയിലേക്കാണ് നീങ്ങുന്നത്.
https://www.facebook.com/Malayalivartha
























