ഓപ്പറേഷന്‍ ബിഗ്ഡാഡി: സീരിയല്‍ നടിയെയും കൂട്ടാളികളെയും പോലീസ് കുടുക്കിയത് ഇങ്ങനെ

ഓപ്പറേഷന്‍ ബിഗ്ഡാഡിയുടെ ഭാഗമായ് പോലീസ് ബുധനാഴ്ച വൈകിട്ട് 4.30ന് ആരംഭിച്ച നീണ്ട റെയ്ഡ് അടുത്ത ദിവസം പുലര്‍ച്ചെ 4.30നാണ് അവസാനിച്ചത്.
ലൊക്കാന്റോ എന്ന സൈറ്റിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും ഫോട്ടോ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ പെണ്‍വാണിഭം നടക്കുന്നത് രണ്ട് മാസം മുമ്പാണ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സൈബര്‍ സെല്‍ സെറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ആവശ്യക്കാരെന്ന രൂപേണ സൈറ്റില്‍ കൊടുത്തിരുന്ന മൊബൈല്‍ നമ്പരിലേക്ക് വിളിച്ചു. ശ്രീകാര്യം സ്വദേശിനിയായ ഗീത(51)യുടേതായിരുന്നു ഫോണ്‍. അവരാണ് ഈ വാണിഭ സംഘത്തിന്റെ മേധാവി. പെണ്‍കുട്ടികളെ വലയിലാക്കുന്നതും വില്‍ക്കുന്നതും റേറ്റ് നിശ്ചയിക്കുന്നതുമൊക്കെ ഗീതയാണ്. മകള്‍ പിങ്കിയും (28) മരുമകന്‍ പ്രദീപുമാണ് (38) സഹായികളായുള്ളത്. പിന്നെ ഫോണിലൂടെയായിരുന്നു ഇടപാട്.
മുതലാളിമാരെന്ന വ്യാജേനയാണ് പൊലീസ് സംഘം ഇവരെ ഫോണിലൂടെ പരിചയപ്പെട്ടത്. തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി പല സ്ഥലത്തു നിന്നും വന്നവരാണ് തങ്ങളെന്ന് പറഞ്ഞാണ് ഇടപാടുകാരെ പൊലീസ് വീഴ്ത്തിയത്. തിരഞ്ഞെടുപ്പ് ക്ഷീണം തീര്‍ക്കാനും മറ്റുമായി നടത്തുന്ന പാര്‍ട്ടിയിലേക്ക് കുറച്ച് പെണ്‍കുട്ടികളെ വേണമെന്ന് ആവശ്യപ്പെട്ടു. സുന്ദരികളും ചെറുപ്പക്കാരികളും അതിലുണ്ടാകണമെന്നും പറഞ്ഞു. സിനിമാതാരങ്ങള്‍ മുതല്‍ പലരുടെയും പേരടങ്ങുന്ന ലിസ്റ്റ് ഫോണിലൂടെ നല്‍കി. ആറ് സിനിമാ താരങ്ങളും അഞ്ച് മോഡലുകളും അടങ്ങുന്ന സംഘത്തിന് 33 ലക്ഷം രൂപയാണ് ഇടപാടുകാര്‍ ചോദിച്ചത്. തുടര്‍ന്ന് വിലപേശല്‍ നടന്നു. സുന്ദരികളായവരുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറായിരുന്നില്ല. നിബന്ധനകള്‍ അംഗീകരിക്കുന്നുവെന്നു കാട്ടി പൊലീസ് സംഘം ഒടുവില്‍ ഇവരെ വലയില്‍ വീഴ്ത്തുകയായിരുന്നു.
ഓപ്പറേഷന്‍ ബിഗ് ഡാഡിയുടെ തലവന്‍ ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഒന്നരമാസം പൊലീസ് സംഘം നടത്തിയ ശ്രമത്തിനൊടുവിലാണ് ഇവരെ പിടികൂടാനായത്. ശ്രീകാര്യം സ്വദേശി ഗീതയെന്ന പ്രസന്ന (51), ഗീതയുടെ മകള്‍ പിങ്കിയെന്ന നയന (28), നയനയുടെ ഭര്‍ത്താവ് ഉള്ളൂര്‍ സ്വദേശി പ്രദീപ് (38), എറണാകുളം പുതിയകാവ് സ്വദേശി അജിത് (53), ബാലരാമപുരം സ്വദേശി ശ്രീജിത് (26), തിരുവനന്തപുരം പൂഴിക്കുന്ന് സ്വദേശി നിയാസ് (30), മലയിന്‍കീഴ് സ്വദേശി വിപിന്‍ (31), ആറ്റിങ്ങല്‍ പെരിംകുളം സ്വദേശി തിലകന്‍ (38), ഇടുക്കി രാജക്കാട് സ്വദേശി ജെയ്‌സണ്‍ (31), ആറ്റിങ്ങല്‍ മുദാക്കല്‍ സ്വദേശി സജു എന്ന അനീഷ് (33), വെള്ളായണി വണ്ടിത്തടം സ്വദേശി ഷമീര്‍ (30), പട്ടം സ്വദേശിനി സജീന (33), മുട്ടട വയലിക്കട സ്വദേശിനി ബിന്ദു (44) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
ഇടപാടുകാരിലെ ശ്രീലങ്കക്കാരി സംഘത്തിലെ പ്രധാനിയാണ്. പെണ്‍കുട്ടികളെയടക്കം എത്തിച്ചുകൊടുക്കുന്നതിലെ പ്രധാന കണ്ണിയാണിവര്‍. 2007ല്‍ ശ്രീലങ്കയില്‍ നിന്ന് പൊള്ളാച്ചിയിലെത്തി സ്ഥിരതാമസമാക്കിയതാണ് ഇവര്‍. ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വമൊന്നുമില്ല. നന്നായി മലയാളം സംസാരിക്കാനറിയാവുന്ന ഇവര്‍ ഗീതയുടെ സ്ഥിരം ആളാണ്. ചെന്നൈയില്‍ നിന്നും മറ്റും പെണ്‍കുട്ടികളെ എത്തിക്കുന്നതും ഈ ശ്രീലങ്കക്കാരിയാണ്. അഭയാര്‍ത്ഥി എന്ന നിലയിലാണ് ഇപ്പോഴും താമസിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ടെത്തിയ ഇരകളില്‍ രണ്ടു പേര്‍ ചെന്നൈയില്‍ നിന്നുള്ളവരാണ്. ഇവരെ ഇവിടെ എത്തിച്ചത് ശ്രീലങ്കക്കാരിയാണെന്നാണ് സംശയം. ഇവരെയും പൊലീസ് വലയില്‍ വീഴ്ത്തി. മുട്ടട സ്വദേശിയായ ബിന്ദു സിനിമ ബന്ധമുള്ളയാളാണ്. പട്ടത്ത് ബ്യൂട്ടിപാര്‍ലര്‍ നടത്തിയിരുന്ന ബിന്ദുവും പെണ്‍കുട്ടികളെ എത്തിക്കുന്ന ഏജന്റായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പുതിയ മന്ത്രിസഭ അധികാരേല്‍ക്കുന്ന ദിവസംതന്നെ ഇടപാടു നടത്താമെന്ന് ഇടനിലക്കാര്‍ തീരുമാനിക്കുകയായിരുന്നു. അന്ന് പൊലീസുകാര്‍ തിരുവനന്തപുരത്ത് സുരക്ഷാ ഡ്യൂട്ടിയില്‍ തിരക്കാകുമെന്നതിനാല്‍ ഈ ദിവസം സേഫാകുമെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു. അന്ന് വൈകിട്ട് തലസ്ഥാന നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ പെണ്‍കുട്ടികളെ എത്തിക്കുമെന്ന് അറിയിച്ചു. ഇടപാടുകാരില്‍ ഒരാള്‍ അപ്പാര്‍ട്ട്‌മെന്റില്‍ ആദ്യം എത്തി സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് പെണ്‍കുട്ടികളെ എത്തിച്ചത്.
ആവശ്യക്കാരെന്ന നിലയില്‍ വേഷം മാറിയെത്തിയ പൊലീസ് സംഘത്തെ ആഡംബര മുറിയില്‍ കൊണ്ടുപോയി പെണ്‍കുട്ടികളെ കാണിച്ചു കൊടുത്തു. തുടര്‍ന്ന് വനിതാ പൊലീസിന്റെ സഹായത്തോടെ പെണ്‍കുട്ടികളെ പിടികൂടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















