ശശികലയുടെ വാമന പരാമര്‍ശത്തിനെതിരെ വിടി ബല്‍റാം; നാടിനെ വാമനന്മാര്‍ക്കു വിട്ടു കൊടുക്കരുത്, ഓണത്തെ സവര്‍ണവത്കരിക്കാനുള്ള ശ്രമത്തെ ചെറുക്കണം

ഓണത്തിന് മുമ്പേ ഓണത്തല്ലിന് തുടക്കമിട്ട് പാര്‍ട്ടികള്‍. പാവം മാവേലി വല്ലതും അറിയുന്നുണ്ടോ ആവോ.കേരളം ഭരിച്ച സാമ്രാജ്യത്വശക്തിയായ മഹാബലിയില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമരസേനാനിയാണ് വാമനനെന്ന ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ രംഗത്ത്. എന്തുകൊണ്ടാണ് ഞങ്ങളൊക്കെ ഈ ടൈപ്പ് ആളുകളെ എതിര്‍ക്കേണ്ടി വരുന്നതെന്ന് ഇതൊക്കെ കാണുമ്പോഴെങ്കിലും നിഷ്‌ക്കളങ്കരായ ഹൈന്ദവ സഹോദരീ സഹോദരന്മാര്‍ക്ക് മനസ്സിലാകുമെന്ന് കരുതുന്നതായി ബല്‍റാം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
എത്രയോ വര്‍ഷങ്ങളായി ഏതാണ്ടെല്ലാ മലയാളികളും ജാതി, മത ഭേദമന്യേ കേരളത്തിന്റെ ഒരു പൊതു ആഘോഷമായി ഏറ്റെടുത്ത ഓണത്തെപ്പോലും വര്‍ഗീയമായും വിഭാഗീയമായും മാറ്റാനുള്ള ഇത്തരം സംഘ്പരിവാര്‍ നീക്കങ്ങളെയാണ് പ്രതിരോധിക്കേണ്ടതെന്ന് ബല്‍റാം പറഞ്ഞു. ഓണത്തെ ഒരു മതേതര ആഘോഷമെന്നതില്‍ നിന്ന് മാറ്റി സവര്‍ണ്ണവല്‍ക്കരിക്കാനും ഹിന്ദുത്വവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കേണ്ടതുണ്ട്. ഓണത്തിന്റെ പിന്നിലെ ഐതിഹ്യങ്ങളൊക്കെ മിത്തുകള്‍ അഥവാ കെട്ടുകഥകള്‍ തന്നെയാണ്. അതില്‍ മഹാബലിയുടെ കഥ തെറ്റ്, വാമനന്റെ കഥ മാത്രം ശരി എന്നൊക്കെ വാശിപിടിക്കുന്നതും വളച്ചൊടിക്കുന്നതും ശുദ്ധഭോഷ്‌ക്കാണെന്നും ബല്‍റാം കുറിക്കുന്നു.
പഴയ കാര്‍ഷിക സമൂഹത്തിലെ വിളവെടുപ്പുത്സവത്തില്‍ നിറം പിടിപ്പിക്കാനായി പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ക്കപ്പെട്ടതോ തന്നത്താന്‍ വന്നുചേര്‍ന്നതോ ആയവ തന്നെയാണ് ഈ മിത്തുകളും വിശ്വാസങ്ങളുമൊക്കെ. അതില്‍നിന്ന് ഭേദപ്പെട്ട മിത്തിനെ സ്വീകരിക്കുക എന്നതേ നമുക്ക് ചെയ്യാനാവൂ. ആ സ്വീകാര്യമായ മിത്ത് ദലിത് സ്വത്വത്തെ പ്രതിനിധീകരിക്കുന്ന മഹാബലിയുടേത് തന്നെയാണ്, ബ്രാഹ്മണ്യത്തെ പ്രതിനിധീകരിക്കുന്ന വാമനന്റേതല്ല. ആദ്യം കുറേക്കാലം മഹാബലിയെ പൂണൂലിടീപ്പിക്കാന്‍ നോക്കിയതും പിന്നീടിപ്പോള്‍ ശരിക്കുള്ള ബ്രാഹ്മണനേത്തന്നെ മഹാബലിയെന്ന കീഴാളനുമേല്‍ പ്രാധാന്യത്തോടെ അവരോധിക്കുന്നതും ഒരേ ആശയത്തിന്റെ തുടര്‍ച്ച തന്നെയാണെന്നും ബല്‍റാം വിമര്‍ശിച്ചു.
മഹാബലി അഹങ്കാരിയായിരുന്നുവെന്ന ആര്‍എസ്എസ് നിലപാടുകളേയും ബല്‍റാം കുറ്റപ്പെടുത്തി. സ്വന്തം ശരികളില്‍ വിശ്വാസമുള്ള ജനങ്ങള്‍ നല്‍കുന്ന പിന്തുണയില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊള്ളുന്ന ആളുകള്‍ മറ്റ് സ്ഥാപിത താത്പര്യക്കാരുടെ കണ്ണില്‍ അല്‍പം അഹങ്കാരികള്‍ തന്നെയായിരിക്കും. പ്രത്യേകിച്ചും വ്യവസ്ഥാപിത അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്യാന്‍ കൂടി തുടങ്ങുമ്പോള്‍. അപ്പോള്‍ ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് ചതിപ്രയോഗത്തിലൂടെ വെട്ടിവീഴ്ത്തുക എന്നതല്ലാതെ അസൂയക്കാര്‍ക്ക് മറ്റ് മാര്‍ഗ്ഗമില്ലെന്ന് ബല്‍റാം പരിഹസിച്ചു.
ഏതായാലും നന്മയും ധര്‍മ്മവും സ്ഥാപിക്കാനെന്ന പേരില്‍ ജനപ്രിയനായ ഒരു ഭരണാധികാരിയെ അട്ടിമറിച്ചവര്‍ക്കൊപ്പമല്ല മലയാളികളുടെയെങ്കിലും മനസ്സ് എന്നതാണ് ഇന്ത്യയില്‍ മറ്റെവിടെയുമില്ലാത്ത ഇങ്ങനെയൊരാഘോഷം കേരളത്തില്‍ സാധ്യമാക്കിയത്. അതുകൊണ്ട് നമുക്ക് ഓണത്തെ ഇങ്ങനെത്തന്നെ നിലനിര്‍ത്താം, ഈ നാടിനെ വാമനന്മാര്‍ക്കായി വിട്ടുകൊടുക്കാതിരിക്കാമെന്നും പറഞ്ഞാണ് ബല്‍റാം അവസാനിപ്പിക്കുന്നത്. ഇതിന്റെയൊക്കെ തുടര്‍ച്ചയായാണ് നിലവിളക്ക് പോലുള്ളവ വിവാദമാകുന്നതെന്നും കുറിപ്പില്‍ ബല്‍റാം വിമര്‍ശിക്കുന്നു.
വാമനന്‍ പാതാളത്തില്‍ ചവിട്ടിത്താഴ്ത്തിയ മഹാബലി ചക്രവര്‍ത്തി തന്റെ പ്രജകളെ കാണാന്‍ വരുന്ന ദിനമാണ് തിരുവോണമെന്ന കേരളീയരുടെ സങ്കല്‍പമാണ് ആര്‍എസ്എസ് തള്ളിക്കളയുന്നത്. ആര്‍എസ്എസിന്റെ ഭാഷയില്‍ തിരുവോണം എന്നാല്‍ വാമനാവതാര ദിനമാണ്. ശ്രാവണമാസത്തിലെ തിരുവോണം വാമനജയന്തിയാണെന്ന് സംഘപരിവാര്‍ മുഖപത്രം കേസരിയില്‍ വ്യക്തമാക്കിയിരുന്നു.
സത്യസന്ധനും നീതിമാനും ധര്‍മിഷ്ടനുമായ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തിയിട്ടില്ല. തന്റെ ഐശ്വര്യത്തില്‍ അല്‍പം അഹങ്കരിച്ചുപോയ മഹാബലിയുടെ അഹങ്കാരത്തെ നീക്കി അനുഗ്രഹിക്കുകയാണ് വാമനന്‍ ചെയ്തതെന്നാണ് ആര്‍എസ്എസ് നിലപാട്. തന്റെ ഭക്തനായ മഹാബലിയെ ചിരഞ്ജീവിയാക്കി. മഹാബലി കേരളം ഭരിച്ചിട്ടില്ല. മഹാബലിയുടെ സാമ്രാജ്യം ഉത്തരേന്ത്യയിലായിരുന്നു. അദ്ദേഹം അശ്വമേധയാഗങ്ങള്‍ നടത്തിയത് നര്‍മദാ നദിയുടെ തീരത്തെ തീര്‍ത്ഥഭൂമിയിലാണെന്നും കേസരി വാദിക്കുന്നു.
ഏതായാലും സംഭവം വിവാദം ആയതോടെ പക്ഷം പിടിക്കാന്‍ കൂടുതല്‍പേര്‍ എത്തുകയാണ്. സിപിഎം എല്ലാം ഹൈജാക്ക് ചെയ്യുന്നെന്ന പരാതി ബിജെപിക്കുള്ളപ്പോഴാണ് ഓണം എത്തുന്നത്. സംഭവം ഏതായാലും കത്തിപ്പടരുകയാണ്.
https://www.facebook.com/Malayalivartha