മാധ്യമവേട്ട തീര്‍ന്നില്ല; ജയരാജന്റെ കേസ് നടക്കുന്ന കോടതിയില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു; കയ്യേറ്റം നടത്തിയത് ജഡ്ജിയുടെ മുന്നില്‍വെച്ച്

ഒരിടവേളക്കുശേഷം കാര്യങ്ങള്‍ കുഴയുന്നു. കോടതിയില്‍ വീണ്ടും അടിപൊട്ടി. ബന്ധു നിയമനങ്ങളുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനെതിരായ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്ന വഞ്ചിയൂര്‍ കോടതിയില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ ഒരുസംഘം അഭിഭാഷകര്‍ ഇറക്കിവിട്ടു. ജഡ്ജിയുടെ മുന്നില്‍വെച്ചായിരുന്നു ഏഷ്യാനെറ്റിന്റെയും ഇന്ത്യന്‍ എക്‌സ്പ്രസിന്റെയും വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുളളവര്‍ക്കെതിരെ അഭിഭാഷകര്‍ രംഗത്ത് എത്തിയത്. വിജിലന്‍സ് ജഡ്ജിയുടെ മുന്നില്‍വെച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കൈയേറ്റം ചെയ്തത്. മന്ത്രി ജയരാജനെതിരെ അന്വേഷണം പുരോഗമിക്കുന്നു എന്നാണ് വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കിയത്.
സര്‍ക്കാരിനുവേണ്ടി ഇന്ന് വിജിലന്‍സ് കോടതിയില്‍ ഹാജരാകുന്നത് അഡ്വ.കെ.ഡി ബാബുവാണെന്നാണ് ലഭിക്കുന്ന വിവരം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമിച്ച അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനായ ശശീന്ദ്രനെ ഇന്നലെ എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റിയിരുന്നു. ബന്ധുനിയമന ആരോപണത്തില്‍ ജയരാജനെതിരെ അന്വേഷണം നടത്തുന്നത് സംബന്ധിച്ച് ഇന്ന് നിലപാട് അറിയിക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്നലെ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ബന്ധു നിയമനത്തില്‍ വ്യവസായ മന്ത്രി ഇപി ജയരാജനും വ്യവസായ വകുപ്പ് സെക്രട്ടറിക്കുമെതിരെ നടപടി ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി വിജിലന്‍സ് ഡയറക്ടറോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതിയുടെ നിര്‍ണായക സിറ്റിങ്ങാണ് ഇപ്പോള്‍ നടക്കുന്നത്.
ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ഇ.പി ജയരാജനെതിരെ പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് തീരുമാനമെടുത്തതായി ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്‍വെസ്റ്റിഗേഷന്‍ സ്‌പെഷ്യല്‍ യൂണിറ്റ്2 വിനാണ് അന്വേഷണ ചുമതല. ഇത് സംബന്ധിച്ച് ഇന്ന് വിജിലന്‍സ് കോടതിയില്‍ നിലപാട് വ്യക്തമാക്കിയതിനുശേഷമായിരിക്കും ഉത്തരവ് പുറത്തിറക്കുക.നിയമോപദേശകരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് തീരുമാനം. ജയരാജന്‍ സ്വജനപക്ഷപാതം കാണിച്ച് അഴിമതി നടത്തിയെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് നടപടി. തീരുമാനം പുറത്തുവന്നതോടെ ജയരാജന്റെ രാജിക്ക് സമ്മര്‍ദ്ദമേറി.
ഇന്‍വെസ്റ്റിഗേഷന്‍ സ്‌പെഷ്യല്‍ യൂണിറ്റിലെ എസ്പി കെ രവികുമാറിനാണ് അന്വേഷണ ചുമതല. ഏതെല്ലാം വിഷയങ്ങള്‍ അന്വേഷണ പരിതിയില്‍ വരുമെന്നത് സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കാന്‍ ഇന്ന് വിജിലന്‍സ് യോഗം ചേരും. പ്രാഥമിക അന്വേഷണവും ത്വരിത പരിശോധനയും തമ്മില്‍ വ്യത്യാസമില്ലെന്നാണ് വിജിലന്‍സ് പറയുന്നത്. ഇതിന് ശേഷമാകും ജയരാജനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. പൊതുപ്രവര്‍ത്തകന്‍ എന്ന പദവി ദുരുപയോഗം ചെയ്തു സ്വയമോ, മറ്റുളളവര്‍ക്കോ അന്യായമായി സഹായം ചെയ്യുക, സര്‍ക്കാരിന് നഷ്ടമുണ്ടാക്കുക, ഇതിനുളള ശ്രമം നടത്തുക എന്നിങ്ങനെയുളള അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13(1) ഡി,15 എന്നിവ പ്രകാരം ജയരാജനെതിരെ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുളളവര്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.
വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് സ്വന്തക്കാരെ നിയമിച്ച ജയരാജന്റെ നടപടി വിവാദമായിരുന്നു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി എംപിയുടെ മകന്‍ പി.കെ.സുധീര്‍ നമ്പ്യാരെ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതടക്കമുള്ള നിയമനങ്ങളാണ് വിവാദമായത്. മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയാണ് പി.കെ. ശ്രീമതി. ഇതിന് ന്യായീകരണമായി ജയരാജന്‍ നടത്തിയ പ്രതികരണവും ഏറെ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു. പാര്‍ട്ടി അനുഭാവികളടക്കം രംഗത്തെത്തിയതോടെ മുഖ്യമന്ത്രി ഇടപെട്ട് നിയമനം റദ്ദാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























