പാര്‍ട്ടിക്കാരിയായ ദലിത് യുവതിയെ മന്ത്രിയുടെ ഭര്‍ത്താവ് മുഖത്തടിച്ചു; മർദ്ദനമേറ്റത് ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്

പാര്‍ട്ടി പ്രവര്‍ത്തകയായ ദലിത് യുവതിയെ മര്‍ദിച്ചുവെന്ന പരാതിയില്‍ മന്ത്രി കെ.കെ.ശൈലജയുടെ ഭര്‍ത്താവ് കെ.ഭാസ്‌കരനെതിരെ ഉടന്‍ നടപടിയെടുക്കാന്‍ സിപിഎം കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിന് നിര്‍ദ്ദേശം നല്‍കി. മുന്‍ മട്ടന്നൂര്‍ നഗരസഭാംഗവും പാര്‍ട്ടിയുടെ ബൂത്ത് ഏജന്റുമായ ഷീല രാജനാണ് പരാതിക്കാരി. സംഭവത്തെക്കുറിച്ചു ബുധനാഴ്ച തന്നെ ഷീല, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടര്‍ന്നാണു കേന്ദ്രനേതൃത്വത്തിലേക്കു പരാതി എത്തിയത്.
മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമാണു ഭാസ്‌കരന്‍. മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പു നടന്ന ഇക്കഴിഞ്ഞ എട്ടിനു വൈകിട്ടു പെരിഞ്ചേരി ബൂത്തിലാണു സംഭവം. ഓപ്പണ്‍ വോട്ടു സംബന്ധിച്ച തര്‍ക്കത്തിനിടെ ബൂത്തിലെത്തിയ കെ.ഭാസ്‌കരനോടു പോളിങ് ഉദ്യോഗസ്ഥരെപ്പറ്റി ഷീല പരാതി പറഞ്ഞപ്പോള്‍, ഭാസ്‌കരന്‍ ഷീലയുടെ നേരെ തിരിയുകയും ചീത്ത വിളിക്കുകയും കരണത്തടിച്ചതെന്നുമാണ് . പരാതി.
തുടര്‍ന്നു ഷീലയുടെ ഭര്‍ത്താവും ഇടതുസംഘടനയായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ നേതാവുമായ കെ.പി.രാജന്‍ സ്ഥലത്തെത്തി. ഭാസ്‌കരനും രാജനും തമ്മിലും വാക്കേറ്റമുണ്ടായി. പൊലീസില്‍ പരാതിപ്പെടാന്‍ ഷീല ശ്രമിച്ചെങ്കിലും പാര്‍ട്ടി നേതാക്കള്‍ പിന്തിരിപ്പിച്ചു. എന്നാല്‍ പാര്‍ട്ടിക്കു പരാതി നല്‍കുമെന്ന നിലപാടില്‍ ഷീല ഉറച്ചുനിന്നു.
കേരളത്തിലെ സിപിഎം സര്‍ക്കാരിനെതിരെയും കേരളത്തിലെ ക്രമസമാധാന സ്ഥിതിക്കെതിരെയും വ്യാപകമായ പ്രചാരണം നടക്കുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി നേതാവ് ദലിത് യുവതിയെ മര്‍ദിച്ചുവെന്നതു വീണ്ടും വിവാദത്തിനു വഴിതെളിക്കും എന്നുകണ്ടാണു കേന്ദ്രനേതൃത്വം നടപടിക്കു നിര്‍ദേശിച്ചത്. ദലിതരെ മര്‍ദിച്ച സംഭവമുണ്ടായാല്‍ ഇന്ത്യന്‍ പീനല്‍ കോഡിനു പുറമേ പട്ടികജാതി, പട്ടികവര്‍ഗ (ക്രൂരതകള്‍ തടയല്‍) നിയമം 1989 പ്രകാരം കേസെടുക്കണം എന്നാണു ചട്ടം. ഇത്തരം കേസുകളില്‍ പരാതി നല്‍കുന്നതു തടയുന്നതും കുറ്റകരമാണ്.
https://www.facebook.com/Malayalivartha

























