കൂലിത്തല്ലുകാരന്‍ ഭര്‍ത്താവിന്റെ കുബുദ്ധിയില്‍ ഭാര്യ ആള്‍ദൈവമായി; തട്ടിപ്പ് കേസില്‍ അഴിക്കുള്ളിലാകാതിരിക്കാന്‍ സൈനയഡില്‍ ജീവനൊതുക്കിയ ആള്‍ ദൈവസുന്ദരിയുടെ മരണത്തില്‍ എട്ട് വര്‍ഷമായിട്ടും ദുരൂഹത തുടരുന്നു

കേരളത്തിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങള്‍ക്കു കഷ്‌ടകാലം തുടങ്ങിയത് വിവാദസ്വാമി സന്തോഷ് മാധവന്റെ അറസ്‌റ്റോടെയാണ്. അതില്‍ പ്രധാനിയായിരുന്നു തൃശൂര്‍ പുതുക്കാട്ടെ ദിവ്യ ജോഷിയെന്ന ആള്‍ദൈവസുന്ദരി. ബി.ജെ.പിയുടെ കേരളത്തിലെ ഏറ്റവും മുതിര്‍ന്ന നേതാവ് ഒ. രാജഗോപാലിനെപ്പോലും ഭക്‌തനാക്കിയ ദിവ്യ ജോഷിയെ കാണാന്‍ തൃശൂര്‍ ജില്ലയിലെ പുതുക്കാടിനു സമീപമുള്ള മുളങ്ങ് എന്ന ഉള്‍നാടന്‍ ഗ്രാമത്തിലേക്ക് രാജ്യത്തിന്റെ നാനാദിക്കില്‍നിന്നും ആയിരങ്ങളാണ് എത്തിയിരുന്നത്.
കടഞ്ഞെടുത്ത ശരീരവടിവുകള്‍ സുതാര്യമാകുന്ന വിധത്തില്‍ കുളിച്ച് ഈറനണിഞ്ഞ് പൂജയ്‌ക്കെത്തുന്ന ദിവ്യ ഭക്‌തമാനസങ്ങളെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. പക്ഷേ ആ ആത്മീയതട്ടിപ്പ് പോലീസ് കേസില്‍ കുടുങ്ങുകയും ഭക്‌തര്‍ വ്യാജദിവ്യത്വം തിരിച്ചറിയുകയും ചെയ്‌തപ്പോള്‍ ജീവനൊടുക്കുകയേ ആശ്രമമില്ലാതായ ആള്‍ദൈവത്തിനുമുന്നില്‍ മാര്‍ഗമുണ്ടായിരുന്നുള്ളു. എട്ടുവര്‍ഷമായി ദിവ്യ മരിച്ചിട്ട്. മുളങ്ങിലെ അവരുടെ ആ ആശ്രമം ഇന്നു ഭാര്‍ഗവീനിലയംപോലെ അനാഥമായി കിടക്കുന്നു.
ദിവ്യയെ ആള്‍ദൈവമാക്കി വിറ്റ ഭര്‍ത്താവ് ജോഷി തട്ടിപ്പുകേസില്‍ വര്‍ഷങ്ങളോളം ജയിലിലായിരുന്നു. എറണാകുളത്തെ അറിയപ്പെടുന്ന ഗുണ്ടാനേതാവായിരുന്നു പുതുപ്പള്ളിപ്പറമ്പില്‍ ജോഷി. തൃശൂര്‍ ശക്‌തന്‍ നഗറില്‍ പച്ചക്കറിച്ചന്തയിലെ ചെറുകിട കച്ചവടക്കാരനായിരുന്നു ദിവ്യയുടെ അച്‌ഛന്‍. തൃശൂര്‍ ശക്‌തന്‍ മാര്‍ക്കറ്റില്‍ പണപ്പിരിവു നടത്തിയിരുന്ന ജോഷിയ്‌ക്ക് ഇദ്ദേഹവുമായുണ്ടായിരുന്ന അടുപ്പമാണ് ദിവ്യയുമായുള്ള വിവാഹത്തില്‍ കലാശിച്ചത്.
2005ല്‍ ദിവ്യയുടെ പിതാവ് ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റു മരിച്ചിരുന്നു. സാമ്പത്തികത്തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെടാന്‍ വഴിതേടിയാണ് സാദാ വീട്ടമ്മയായിരുന്ന ദിവ്യയെ ജോഷി ജ്യോത്സ്യത്തിലേക്കും സന്യാസവേഷത്തിലേക്കും തള്ളിവിട്ടത്. ജോഷി റെന്റ് എ കാര്‍ ബിസിനസ് നടത്തിയിരുന്നു. ഇതു പൊളിഞ്ഞു കടക്കെണിയിലായപ്പോള്‍ ദിവ്യയെ തൃശൂരിലെ ഒരു ജ്യോത്സ്യന്റടുത്ത് ജോഷി പറഞ്ഞയച്ചു.
വിഷ്‌ണുമായയെ പൂജിച്ചു പരിഹാരം നേടാനായിരുന്നു ജ്യോത്സ്യന്റെ ഉപദേശം. വീട്ടില്‍ പൂജ തുടങ്ങിയ ദിവ്യയുടെ സാമ്പത്തികബുദ്ധിമുട്ടുകള്‍ ക്രമേണ മാറി. നിരവധി പ്രശ്‌നങ്ങളില്‍പ്പെട്ടുഴറിയിരുന്ന ആളുകള്‍ ഇതിന്റെ രഹസ്യം തേടി വന്നു. വിഷ്‌ണുമായയെ പൂജിക്കാന്‍ നിര്‍ദേശം നല്‍കിയ ദിവ്യ ക്രമേണ അതിന് കാര്‍മികത്വം വഹിക്കാനും തുടങ്ങി ആളുകളെ കൈയിലെടുത്തു. സംഭവം വിജയമെന്ന് കണ്ടതോടെ സ്വയം വിഷ്‌ണുമായയാണെന്ന് പ്രഖ്യാപിച്ച് പ്രവചനവും രോഗ ശാന്തി വാഗ്‌ദാനവും നല്‍കി ആശ്രമം ആരംഭിച്ചു.
എന്നും രാവിലെ കുളിച്ച് ഈറനുടുത്ത് ദര്‍ശനം നല്‍കുന്ന സന്യാസിനിയെന്ന ഖ്യാതി പരന്നതോടെ പ്രമുഖരുള്‍പ്പെടെ നിരവധിപേരാണ് ആശ്രമത്തിലെ സന്ദര്‍ശകരായത്. ഇതോടെ വരുമാനവും കുമിഞ്ഞുകൂടി. ജോഷിയായിരുന്നു ദിവ്യയുടെ ദിവ്യത്വത്തിന്റെ മാര്‍ക്കറ്റിങ്. ദിവ്യത്വം പ്രചരിപ്പിക്കാന്‍ വെബ്‌സൈറ്റും തുടങ്ങി. ദിവ്യയുടെ മുത്തശ്ശി നല്‍കിയെന്ന് പറയുന്ന കല്ല് പ്രതിഷ്‌ഠിച്ച് ക്ഷേത്രവും പണിതു. കോഴി, നെയ്യ്, മദ്യം ഇവ ഉപയോഗിച്ചായിരുന്നു പൂജകള്‍. വെബ്‌സൈറ്റ് വഴി ദിവ്യയുടെ ശക്‌തി അറിഞ്ഞ് ജനം മുളങ്ങിലെ ആശ്രമത്തിലേക്കു പ്രവഹിച്ചു.
ഈ അവസരം ജോഷി ശരിക്കും മുതലാക്കി പണം കൊയ്‌തു. ക്ഷേത്രവും വിപുലപ്പെടുത്തി. അഞ്ച് ആനകള്‍ അണിനിരക്കുന്ന ഉത്സവം. രാഷ്‌ട്രീയ, സിനിമാരംഗങ്ങളിലെ പ്രമുഖരും ഐ.പി.എസ്സുകാരും ആശ്രമത്തിലെ ചടങ്ങുകളില്‍ പങ്കാളിയായി. എന്നാല്‍ സന്തോഷ് മാധവന്‍ പിടിയിലായതോടെ അതുവരെയുണ്ടായിരുന്ന മുറുമുറുപ്പുകള്‍ പരാതികളായി. ഉദ്ദിഷ്‌ടകാര്യത്തിന് പണം നല്‍കി നിരാശരായവര്‍ ദിവ്യക്കും ജോഷിക്കും എതിരേ പരാതികള്‍ നല്‍കി.
നെടുപുഴ സ്വദേശിയായ ഇ.എസ്.ഐ. കോര്‍പറേഷനിലെ ഉന്നത ഉദ്യോഗസ്‌ഥയില്‍നിന്ന് അര്‍ബുദം മാറ്റാമെന്നുപറഞ്ഞ് 44,800 രൂപ വാങ്ങി കബളിപ്പിച്ചെന്ന പരാതിയില്‍ ജോഷിയും ദിവ്യയും പിടിയിലായി. ബംഗളുരു സ്വദേശിയായ ബിസിനസുകാരന്‍ തനിക്ക് 2,52,000 രൂപ ദിവ്യ തരാനുണ്ടെന്ന് കാണിച്ച് പരാതി നല്‍കിയെങ്കിലും കോടതിക്ക് പുറത്തു പറഞ്ഞുതീര്‍ത്തു.
എന്നാല്‍ കുന്നംകുളം സ്വദേശിയായ ജോര്‍ജിന്റെ പരാതി ദിവ്യയുടെ ദിവ്യത്വത്തിന്റെ അടിവേരിളക്കി. ജോര്‍ജിന്റെ വീട്ടില്‍ 500 കോടി രൂപയുടെ നിധിയുണ്ടെന്ന് ദിവ്യദൃഷ്‌ടിയില്‍ കണ്ടെന്നും ഇതു കണ്ടെത്താന്‍ തങ്കവിഗ്രഹം ഉണ്ടാക്കി ചാത്തനെ ആവാഹിക്കുന്നതിന് 90 ലക്ഷംരൂപ ആവശ്യമുണ്ടെന്നു പറഞ്ഞു പണം തട്ടിയ കേസില്‍ ജോഷി അറസ്‌റ്റിലായി. ഇതേതുടര്‍ന്ന് ദിവ്യയും അമ്മയും സൈനഡ് കഴിച്ചു വിഷം കഴിച്ചു. അറസ്‌റ്റു ചെയ്യുമെന്ന ഭയം കാരണം ജീവനൊടുക്കിയെന്നാണു പോലീസ് സംശയിക്കുന്നത്.
https://www.facebook.com/Malayalivartha


























