ഡല്‍ഹി യാത്ര റദ്ദാക്കി ചാണ്ടി തിരുവനന്തപുരത്തേക്ക്; തലസ്ഥാനത്ത് രാഷ്ട്രീയ ചർച്ചകൾ തകൃതി ,നിർണ്ണായക തീരുമാനങ്ങൾ കാത്ത് മാധ്യമപ്പട

കായല്‍ കൈയേറ്റക്കേസില്‍ ആരോപണ വിധേയനായ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കുരുക്ക് മുറുകുന്നു.രാജി വയ്ക്കണമെന്ന് ഭരണ, പ്രതിപക്ഷ രംഗത്തെ വിവിധ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും കുലുങ്ങാത്ത ചാണ്ടി, ഹൈക്കോടതി പരാമര്‍ശങ്ങളോടെ വെട്ടിലായിരിക്കുകയാണ്. ഇതിനിടെ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ചാണ്ടി.
സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി അടിയന്തര ചര്‍ച്ച നടത്തുകയാണ്. ചാണ്ടിയുടെ രാജി സംബന്ധിച്ച കാര്യങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്യുന്നതെന്നാണ് സൂചന. സി.പി.എം മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. നേരത്തെ ഇടതുമുന്നണി യോഗത്തിന് ശേഷം ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തിയിരുന്നു.
സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനും എന്‍.സി.പി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്താനുമായി ഇന്ന് കൊച്ചിയില്‍ നിന്ന് ഡല്‍ഹിക്ക് തിരിക്കാനിരുന്ന തോമസ് ചാണ്ടി യാത്ര റദ്ദാക്കി തിരുവനന്തപുരത്തേക്ക് വരുമെന്ന് സൂചന. മുഖ്യമന്ത്രി വിളിപ്പിച്ചതനുസരിച്ചാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് വരുന്നതെന്നും വിവരമുണ്ട്. ഇന്ന് രാത്രി തന്നെ അദ്ദേഹം തിരുവനന്തപുരത്തെത്തും.
എല്ലാത്തിനിമൊടുവില്‍ തോമസ് ചാണ്ടി രാജി വയ്ക്കുമോ ഇല്ലയോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. എ.കെ.ശശീന്ദ്രന് പിന്നാലെ തോമസ് ചാണ്ടിയും രാജി വച്ചാല്‍ ഇന്ത്യയില്‍ അവശേഷിക്കുന്ന ഏക മന്ത്രി സ്ഥാനം എന്‍.സി.പിയ്ക്ക് നഷ്ടമാകും. ഒപ്പം പിണറായി മന്ത്രി സഭയിലെ മൂന്നാമത്തെ വിക്കറ്റും വീഴും.
https://www.facebook.com/Malayalivartha

























