അങ്ങ് സുപ്രീം കോടതി വരെ കിടക്കുകയല്ലോ... കോടതി വിധി തനിക്ക് അനുകൂലമെന്ന് തോമസ് ചാണ്ടി; ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിന് മുമ്പ് തോമസ് ചാണ്ടിയെ പിണക്കാതെ രാജി വാങ്ങിപ്പിക്കും; ഇനിയും നീട്ടിക്കൊണ്ട് പോകാതെ തന്ത്രം മെനഞ്ഞ് മുഖ്യമന്ത്രി

മന്ത്രി തോമസ് ചാണ്ടിയുടെ രാജി ബുധനാഴ്ചയുണ്ടാകുമെന്ന് സൂചന. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിന് മുമ്പ് തോമസ് ചാണ്ടിയെ പിണക്കാതെ രാജി വാങ്ങിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. അതേസമയം ഹൈക്കോടതിയില്‍ നിന്നും കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിട്ടും താന്‍ രാജിവെക്കാന്‍ ഉദ്ദേസിക്കുന്നില്ലെന്ന ആവര്‍ത്തിച്ച് തോമസ് ചാണ്ടി രംഗത്തെത്തി. ഇന്നത്തെ കോടതി വിധി തനിക്ക് അനുകൂലമാണെന്നാണ് ചാണ്ടി വാദിക്കുന്നത്. കോടതി വിധിയില്‍ തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. വാക്കാലുള്ള പരാമര്‍ശം കൊണ്ടൊന്നും താന്‍ രാജിവെക്കില്ല. വിധിന്യായത്തില്‍ തനിക്കെതിരെ എന്തെങ്കിലും പരാമര്‍ശം ഉണ്ടെങ്കില്‍ ആ സെക്കന്റില്‍ രാജിവെക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു.
കയ്യേറ്റത്തില്‍ താന്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല. വിധിയോടെ തനിക്കുണ്ടായിരുന്ന 90 ശതമാനം പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടു. താന്‍ ഭൂമി കയ്യേറിയിട്ടില്ലെന്ന് കോടതി ശരിവച്ചു. തനിക്കെതിരായ രണ്ടു ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിട്ടുണ്ട്. റിസോര്‍ട്ട് കേസില്‍ മുന്‍ കലക്ടറുടെ കണ്ടെത്തലുകള്‍ കോടതി ശരിവച്ചുവെന്നും തോമസ് ചാണ്ടി പറഞ്ഞു. നാളെ കോടതി ഉത്തരവ് കിട്ടിയശേഷം വിധിപരിശോധിക്കും. അതില്‍ തനിക്കെതിരായ പരാമര്‍ശം ഉണ്ടെങ്കില്‍ രാജിവെക്കുമെന്നും നാളെ മാധ്യമങ്ങളെ കാണുമെന്നും തോമസ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
കായല്‍ കയ്യേറ്റ ആരോപണത്തില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടിവന്ന തോമസ് ചാണ്ടി ഡല്‍ഹി യാത്ര റദ്ദാക്കി തിരുവനന്തപുരത്തേക്ക് തിരിച്ചു. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം നടക്കുന്നുണ്ട്. ഇതില്‍ പങ്കെടുക്കാനാണ് ചാണ്ടി രാത്രിതന്നെ തിരുവനന്തപുരത്ത് എത്തുന്നത്. കേന്ദ്രനേതൃത്വവുമായുള്ള കൂടിക്കാഴ്ചകള്‍ക്ക് ഡല്‍ഹിക്കു പോകുന്നതിനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പിന്നീട് യാത്ര മാറ്റിവയ്ക്കുകയായിരുന്നു. എന്‍സിപി നേതാക്കളോട് തിരുവനന്തപുരത്തേക്കെത്താന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഹൈക്കോടതി വിധിക്കെതിരെ മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റിട്ട് ഹര്‍ജിയുടെ ഉള്ളടക്കം പരിശോധിക്കാതെ തള്ളിയ നടപടിയടക്കം ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. എന്നാല്‍, സി.പി.എം കടുത്ത പ്രതിരോധത്തിലായ വിഷയത്തില്‍ തോമസ് ചാണ്ടിയെ രക്ഷിച്ചെടുക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍ തലസ്ഥാനത്തും നടക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. എകെജി സെന്ററില്‍ വെച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ തോമസ് ചാണ്ടിയുടെ രാജിയെക്കുറിച്ചും പാര്‍ട്ടിയെടുക്കേണ്ട നിലപാടിനെക്കുറിച്ചും ചര്‍ച്ചയായി. എന്നാല്‍ ഇതു സംബന്ധിച്ച് വ്യക്തമായ മറുപടികളൊന്നും ഉണ്ടായിട്ടില്ല. മന്ത്രിമാരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും മുഖ്യമന്ത്രി തയ്യാറായിട്ടുണ്ട്.
ഇതിനിടെ എന്‍സിപി ദേശീയ നേതൃത്വത്തെ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. ഉത്തരവ് വിലയിരുത്തിയ ശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. രാഷ്ട്രീയത്തില്‍ സത്യസന്ധത നിലനിര്‍ത്തുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രിയും എല്‍ഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കിയിട്ടുണ്ട്.
കായല്‍ കയ്യേറ്റ ആരോപണത്തില്‍ ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്തുള്ള മന്ത്രി തോമസ് ചാണ്ടിയുടെ ഹര്‍ജിയാണ് അതിരൂക്ഷമായ വിമര്‍ശനങ്ങളോടെ ഹൈക്കോടതി തള്ളിയത്. സര്‍ക്കാരിനെ ചോദ്യംചെയ്ത് മന്ത്രി കോടതിയെ സമീപിക്കുന്നത് ഭരണഘടനാവിരുദ്ധമെന്നും റിപ്പോര്‍ട്ടില്‍ പിശകുണ്ടെങ്കില്‍ കലക്ടറെതന്നെ സമീപിക്കണമെന്നും കോടതി പറഞ്ഞു. തോമസ് ചാണ്ടിയുടെ അപേക്ഷയില്‍ കലക്ടര്‍ 15 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും പരസ്പരപൂരകമായ രണ്ട് വിധിന്യായങ്ങളിലൂടെ ജസ്റ്റിസ് പി.എന്‍ രവീന്ദ്രനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും വ്യക്തമാക്കി.
മന്ത്രി എന്ന നിലയില്‍ തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ഹര്‍ജി നല്കിയതും അതിലെ വാചകങ്ങളും അതിന്റെ ഉള്ളടക്കവുമെല്ലാം ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. ഈ രീതിയിലാണ് ഹര്‍ജി നല്കുന്നതെങ്കില്‍ തോമസ് ചാണ്ടി രാജിവയ്ക്കുകയാണ് വേണ്ടത് . മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ പോകാനാകില്ല. ദന്ത ഗോപുരത്തില്‍നിന്ന് താഴെയിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടണം. സര്‍ക്കാരിന് മന്ത്രിയെ വിശ്വാസമില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ ഹര്‍ജ്ജിയെ എതിര്‍ക്കുന്നന്നതെന്നും ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു.
ചരിത്രത്തില്‍ ആദ്യമായിട്ടാവും സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കുന്നത് എന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നുവരെ ഒരു വേള ഹൈക്കോടതിക്ക് പറയേണ്ടിവന്നു. റിപ്പോര്‍ട്ടില്‍ തെറ്റായ പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ അവ ഒഴിവാക്കാന്‍ റിപ്പോര്‍ട്ടു തയ്യാറാക്കിയ കളക്ടറെ സമീപിച്ച് ആവശ്യപ്പെടണം എന്നാണ് കോടതി വിധിച്ചത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിലോ മുഖ്യമന്ത്രിയില്‍ വിശ്വാസമോ ഇല്ലാത്ത മന്ത്രിയെ അയോഗ്യനാക്കാനുള്ള ഏറ്റവും ഉത്തമമായ സാഹചര്യമാണെന്ന് രാവിലെ ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി നിരീക്ഷിച്ചിരുന്നു.
https://www.facebook.com/Malayalivartha

























