തോമസ് ചാണ്ടിയുടെ രാജി അനിശ്ചിതമായി നീളുന്നു; തീരുമാനം എടുക്കാതെ മുഖ്യമന്ത്രി; പ്രതിഷേധിച്ച് സി പി ഐ

തോമസ് ചാണ്ടിയുടെ രാജിക്കാര്യം അനിശ്ചിതമായി നീളുന്നു. ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടതിനുശേഷം തോമസ് ചാണ്ടി രാജി വയ്ക്കുമെന്നായിരുന്നു എന്നാണ് കരുതിയിരുന്നത്. എന്നാൽ തോമസ് ചാണ്ടിയുടെ രാജി എതിരാളികൾക്ക് ശക്തമായ ആയുധമാകും എന്ന കണ്ടതിനെ തുടർന്ന് തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രി നീട്ടി വയ്ക്കുകയായിരുന്നു. അതെ സമയം മന്ത്രി സഭ യോഗത്തിൽ നിന്ന് സി.പി.ഐ. മന്ത്രിമാർ വിട്ടു നിന്നു ഇതോടെ എൽ.ഡി.എഫ് കലുഷിതമാകുകയാണ്.
വിധി പകര്‍പ്പ് കിട്ടിയ ശേഷം മാത്രം രാജിവച്ചാല്‍ മതിയെന്നാണ് തീരുമാനം. ഇന്നത്തെ മന്ത്രിസഭാ യോഗം നിര്‍ണായകമാണ്. അതേസമയം മന്ത്രിസഭാ യോഗത്തില്‍ ഘടകകക്ഷികള്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തും.
മുഖ്യമന്ത്രി പറഞ്ഞാല്‍ സ്ഥിതിഗതികള്‍ ശാന്തമാകുന്നതുവരെ മാറി നില്‍ക്കുമെന്നും പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്നും ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി രാജി വയ്ക്കുമെന്ന അഭ്യൂഹം ശക്തമാകുന്നത്. തോമസ് ചാണ്ടിയുടെ രാജി അനിവാര്യമാണെന്ന് സിപിഐ നിലപാട് എടുത്തിരുന്നു.
ഹൈക്കോടതിയില്‍നിന്ന് വിധിപ്പകര്‍പ്പ് ലഭിച്ചശേഷം വിധിയില്‍ പ്രതികൂല പരാമര്‍ശമുണ്ടെങ്കില്‍ രാജിവെക്കുമെന്ന് ആദ്യം മാധ്യമങ്ങളോട് പറഞ്ഞ ഗതാഗത മന്ത്രി തോമസ് ചാണ്ടി പിന്നീട് നിലപാട് മാറ്റിയിരുന്നു. കോടതി വിധിയില്‍ പ്രതികൂല പരാമര്‍ശമുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ നിലപാട് ആരായും. മാറിനില്‍ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ മാറിനില്‍ക്കും. ഒഴിയേണ്ടി വന്നാലും നൂറിരട്ടി ശക്തിയോടെ തിരിച്ചുവരുമെന്നും തോമസ് ചാണ്ടി അറിയിച്ചു. ഇതോടെ തോമസ് ചാണ്ടി ഇന്ന് രാജിവയ്ക്കുമെന്ന അഭ്യൂഹം ശക്തമാവുകയാണ്. മന്ത്രിസ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ മുഖ്യമന്ത്രി പറഞ്ഞാല്‍ മാറിനില്‍ക്കുമെന്ന തോമസ് ചാണ്ടിയുടെ വാക്കുകള്‍ ഇതിന്റെ സൂചനയാണെന്ന് വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് ക്ലിഫ് ഹൗസിലെ ചര്‍ച്ചകളിലേക്ക് ശ്രദ്ധകളെത്തുന്നത്.
കോടതി വിധി കൈയില്‍ കിട്ടിയ ശേഷം തീരുമാനമെടുക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. കോടതി വിധി തനിക്ക് പ്രതികൂലമല്ല. വിധിപ്പകര്‍പ്പ് ലഭിക്കുമ്പോള്‍ കോടതി വിധി തനിക്ക് പ്രതികൂലമാണെങ്കില്‍ രാജിവെക്കും അദ്ദേഹം പറഞ്ഞു. കോടതി പരാമര്‍ശം വിധിയായി കാണാനാവില്ല. തനിക്കുണ്ടായിരുന്ന തൊണ്ണൂറ് ശതമാനം പ്രശ്‌നങ്ങളും ഇപ്പോള്‍ പരിഹരിക്കപ്പെട്ടു.
കോടതിയുടെ പരാമര്‍ശങ്ങള്‍ക്ക് വിധിയുമായി ബന്ധമില്ല. കോടതി വിധി കൈപ്പറ്റിയ ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതാണ് പിന്നീട് മാറ്റിയത്. അതിനിടെ ഹണിട്രാപ്പ് കേസും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. എകെ ശശീന്ദ്രനെതിരായ പരാതി പിന്‍വലിക്കുകയാണെന്ന മംഗളത്തിലെ മാധ്യമ പ്രവര്‍ത്തകയുടെ ഹര്‍ജിയില്‍ ശശീന്ദ്രന് അനുകൂലമായ തീരുമാനം ഹൈക്കോടതി എടുക്കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ കുറ്റവിമുക്തിയുമായി ശശീന്ദ്രന്‍ മന്ത്രിയാകാനും സാധ്യതയുണ്ട്.
കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തോമസ് ചാണ്ടിക്കെതിരായി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഭാഗത്തുനിന്ന് കടുത്ത വിമര്‍ശനങ്ങളുണ്ടായിരുന്നു. ഭൂമി കയ്യേറ്റം സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി തോമസ് ചാണ്ടിക്കെതിരെ രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയത്. തുടര്‍ന്ന് ഹര്‍ജി തള്ളുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തോമസ് ചാണ്ടി മുഖ്യമന്ത്രിയേയും കോടിയേരിയേയും കാണുന്നത്. വിധിയുടെ സൂചനകള്‍ പുറത്തു വന്നപ്പോള്‍ തന്നെ രാജിയാണ് ഉചിതമെന്ന സൂചന മുഖ്യമന്ത്രി തോമസ് ചാണ്ടിയെ അറിയിച്ചിരുന്നു.
അതിനിടെ ഹൈക്കോടതിവിധിക്കെതിരേ സുപ്രീം കോടതിയെക്കൂടി സമീപിക്കാനുള്ള മന്ത്രി തോമസ് ചാണ്ടിയുടെ നീക്കം ഇടതുമുന്നണിയെ അലോസരപ്പെടുത്തുന്നുണ്ട്. കളക്ടര്‍ക്കെതിരേ മന്ത്രി കോടതിയെ സമീപിച്ചത് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം രാജിവെക്കുന്നതാണ് നല്ലതെന്നും മറ്റുമുള്ള കോടതി പരാമര്‍ശങ്ങളോടെ രാജിക്കാര്യം ഏതാണ്ട് ധാരണയിലേക്ക് വന്നതാണ്.
അവസാനതീരുമാനം മുഖ്യമന്ത്രി എടുക്കാന്‍ നില്‍ക്കെയാണ് സുപ്രീം കോടതിയെ സമീപിക്കാനുള്ള ആലോചന ചാണ്ടി പക്ഷത്തുണ്ടായത്. സുപ്രീംകോടതിയില്‍ നിന്ന് എതിര്‍ പരാമര്‍ശമുണ്ടായാല്‍ അത് സര്‍ക്കാരിന് കൂടുതല്‍ ക്ഷീണം നല്‍കും. വിധി വന്നശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അഡ്വക്കേറ്റ് ജനറലുമായി ഫോണില്‍ സംസാരിച്ച് വിശദാംശങ്ങള്‍ ആരാഞ്ഞു. വിധിയുടെ മര്‍മം വിശദീകരിച്ച എ.ജി. നിയമപരമായി മന്ത്രി വരുത്തിയ പിഴവുകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
ഭൂമി കൈയേറ്റത്തില്‍ ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച തോമസ് ചാണ്ടിക്ക് ഹൈക്കോടതിയില്‍ നിന്ന് ഇരട്ടപ്രഹരമാണുണ്ടായത്. തോമസ് ചാണ്ടിയുടെ ഹര്‍ജി തള്ളിയതിന് പുറമെ രാജി അനിവാര്യമാണെന്ന പരാമര്‍ശങ്ങളും കോടതിയില്‍ നിന്നുണ്ടായി. മന്ത്രി ഭരണ സംവിധാനത്തെയും ഭരണഘടനയേയും വെല്ലുവിളിച്ചു. ഇത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമാണെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു.
ഡിവിഷന്‍ ബെഞ്ചിലെ രണ്ട് ജഡ്ജിമാരും പ്രത്യേകം വിധി പ്രസ്താവങ്ങളാണ് നടത്തിയത്. ബെഞ്ചിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റീസ് പി.എന്‍ രവീന്ദ്രന്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നു. മന്ത്രിക്ക് ജില്ലാ കലക്ടറുടെ അടുത്തതന്നെ പരാതി ഉന്നയിച്ച് പരിഹാരം നേടാം. മന്ത്രിക്കെതിരെ നേരിട്ട് ആക്ഷേപമില്ല. രണ്ടിടത്ത് പരാമര്‍ശം മാത്രമാണുള്ളത്. അത് വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തില്‍ മാറ്റാമെന്നും ജസ്റ്റീസ് രവീന്ദ്രന്‍ വ്യക്തമാക്കി.
തോമസ് ചാണ്ടി രാജിവയ്ക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. തോമസ് ചാണ്ടി ദന്ത ഗോപുരത്തില്‍നിന്ന് താഴെയിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടണം. സര്‍ക്കാരിന് മന്ത്രിയെ വിശ്വാസമില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ ഹര്‍ജ്ജിയെ എതിര്‍ക്കുന്നന്നത്. മന്ത്രി എന്ന നിലയില്‍ കോടതിയെ സമീപിക്കുന്നത് അനുചിതമാണെന്ന് അഭിപ്രായപ്പെട്ട കോടതി ഹര്‍ജി പിന്‍വലിക്കുന്നുണ്ടോ എന്ന് മന്ത്രിയുടെ അഭിഭാഷകനോട് ആരാഞ്ഞിരുന്നു. എന്നാല്‍ ഹര്‍ജി പിന്‍വലിക്കുന്നില്ല എന്നാണ് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്നായിരുന്നു കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായത്.
https://www.facebook.com/Malayalivartha

























