കയ്യേറ്റ വിവാദം തുടങ്ങിയത് മുതല്‍ മുഖ്യമന്ത്രി ചാണ്ടിയെ സംരക്ഷിക്കുന്നു; പതിനെട്ടടവും പയറ്റിയിട്ടും സി.പി.ഐ ലക്ഷ്യത്തിലെത്തുന്നില്ല

തോമസ് ചാണ്ടിയുടെ രാജിയെ ചൊല്ലി സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമാകുമ്പോള്‍ ഇടത്പക്ഷ ജനാധിപത്യമുന്നണിയുടെ കെട്ടുറപ്പിനെയും അത് ബാധിക്കുന്നു. മുമ്പെങ്ങുമില്ലാത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് മുന്നണി ഓരോ ദിവസവും നീങ്ങുന്നത്. സി.പി.ഐ അനുദിനം നിലപാട് ശക്തമാക്കുന്നു.
സി.പി.എമ്മും രാജിക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയെങ്കിലും ചാണ്ടി അയയുന്ന ലക്ഷണമില്ല. പറ്റുമെങ്കില്‍ സുപ്രീംകോടതിയില്‍ പോയി അനുകൂല വിധി സമ്പാദിക്കാനാണ് തീരുമാനം. ഇതിനായി ഇന്നലെ രാത്രി ഇന്ദ്രപ്രസ്ഥത്തിലേക്ക് പറക്കാന്‍ തീരുമാനിച്ചതാണ്. മുഖ്യമന്ത്രി ഇടപെട്ട് തലസ്ഥാനത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. രാജി നീട്ടിക്കൊണ്ട് പോകുന്നതില്‍ കടുത്ത അതൃപ്തിയാണ് സി.പി.ഐയ്ക്കും മറ്റ് ഘടകക്ഷികള്‍ക്കുമുള്ളത്.
ചാണ്ടിയുടെ രാജിയില്ലാതെ മറ്റ് ഉപാധികളൊന്നും സി.പി.ഐ അംഗീകരിക്കില്ല. മുന്നണി മര്യാദ എന്ന നിലയില്‍ അനുവദിക്കാവുന്ന കാര്യങ്ങളും സമയവും തോമസ് ചാണ്ടിക്കും എന്‍.സി.പിക്കും മുഖ്യമന്ത്രിക്കും നല്‍കിയെന്നാണ് സി.പി.ഐ വൃത്തങ്ങള്‍ പറയുന്നത്. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും മുന്നണിയെയും കാനവും കൂട്ടരും വെട്ടിലാക്കിയിരിക്കുകയാണ്. ഇതിന്റെ നീരസം മുഖ്യമന്ത്രി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. സെക്രട്ടറിയേറ്റില്‍ ഉണ്ടായിരുന്നിട്ടും സി.പി.ഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും റവന്യൂമന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ളവരാണ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്നത്.
ജനരക്ഷാ യാത്രയുടെ വേദിയില്‍ കാനത്തെ ഇരുത്തി ചാണ്ടി പരസ്യമായി വെല്ലുവിളിച്ചതോടെയാണ് സി.പി.ഐ നിലപാട് കടുപ്പിച്ചത്. തനിക്കെതിരെ ഒരു ചെറുവിരലുപോലും അനക്കാനാവില്ലെന്നും അന്വേഷണസംഘത്തിന് ഒന്നും ചെയ്യാനാവില്ലെന്നും തോമസ് ചാണ്ടി വെല്ലുവിളിച്ചിരുന്നു. പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ താനിനിയും ഭൂമി നികത്തുമെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വീരവാദം മുഴക്കി. ഇതിനെതിരെ കാനം പിന്നീട് വിമര്‍ശനം നടത്തി.
അഴിമതിക്കാരെ ഇടതുമുന്നണി സംരക്ഷിക്കേണ്ട കാര്യമില്ലെന്നും രാജിക്കാര്യം സര്‍ക്കാര്‍ തീരുമാനിക്കണമെന്നും സി.പി.ഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി ആവശ്യപ്പെട്ടു. സുധാകര്‍ റെഡ്ഡി അഴിമതിക്കാരനാണെന്ന് തോമസ് ചാണ്ടി തിരിച്ചടിച്ചു. അതിന് കാനവും സി.പി.ഐയും മറുപടി നല്‍കിയില്ലെങ്കിലും മുന്നണിയോഗത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ ചാണ്ടിയെ നിര്‍ത്തിപ്പൊരിച്ചു. പണത്തിന്റെ ഹുങ്ക് ഇടത് മുന്നണിയില്‍ കാണിക്കേണ്ടെന്നും പന്ന്യന്‍ തുറന്നടിച്ചിരുന്നു.
കയ്യേറ്റം നടന്നിട്ടുണ്ടെന്ന് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത് മുതല്‍ സി.പി.ഐ രാജി ആവശ്യപ്പെടുകയാണ്. അപ്പോഴും രാജിക്കാര്യം മുഖ്യമന്ത്രിയും സി.പി.എമ്മും അംഗീകരിച്ചിരുന്നില്ല. റിപ്പോര്‍ട്ടിന്‍മേല്‍ എ.ജിയുടെ നിയമോപദേശം തേടി. സി.പി.ഐ പ്രതിനിധി രഞ്ജിത് തമ്പാനെ കൊണ്ട് വാദിപ്പിക്കണമെന്ന് റവന്യൂമന്ത്രി എ.ജിക്ക് കത്ത് നല്‍കിയെങ്കിലും മറുപടി നല്‍കാതെ എ.ജി മാധ്യമങ്ങളിലൂടെ പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു ഇതെന്നാണ് സി.പി.ഐ വാദം. കോട്ടയം വിജിലന്‍സ് കോടതി ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടതോടെ സ്ഥിതിഗൗരവതരമെന്ന് കാനം തുറന്നടിച്ചു. അതിന് ശേഷമാണ് എ.ജി മന്ത്രിക്കെതിരായി നിയമോദപേശം നല്‍കിയത്. അതിന് ശേഷം മുന്നണി ചേര്‍ന്ന് രാജിക്കാര്യം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയെങ്കിലും അദ്ദേഹം ചാണ്ടിയെ താഴെയിറക്കാന്‍ തയ്യാറാകാത്തത് സി.പി.ഐയെ കടുത്ത നടപടികളിലേക്ക് നയിക്കുന്നു.
https://www.facebook.com/Malayalivartha

























